Showing posts with label Jerusalem Pilgrimage. Show all posts
Showing posts with label Jerusalem Pilgrimage. Show all posts

Tuesday, April 14, 2020

എഥേറിയയുടെ തീർത്ഥയാത്ര - III

(d) കുരിശിനു തൊട്ടുമുമ്പുള്ള സ്ഥലം. മൂന്നു മണിക്കൂര്‍.

ആറാം മണിയാകുമ്പോഴേക്കും ജനസമൂഹം കുരിശിനു മുമ്പിലേക്ക് എത്തുന്നു. ഇവിടം തുറസായ ഒരു വിശാലമായ സ്ഥലമാണ്. കുരിശു മുതല്‍ ചെറിയ ദേവാലയം വരെ മനോഹരമായി സൂക്ഷിച്ചിട്ടുണ്ട്. മഴയെന്നോ, വെയിലെന്നോ നോക്കാതെ ഈ സമയം ജനങ്ങള്‍ ഇവിടെ തടിച്ചു കൂടുന്നു.  ആ പ്രദേശത്തു കൂടി ഒരുവനും കടന്നുപോകുവാന്‍ നിവര്‍ത്തിയില്ലാത്തവണ്ണം ജനത്തിരക്ക് ഉണ്ടാകും. കുരിശിനു തൊട്ടു മുമ്പായി ഒരു ഇരിപ്പിടം മെത്രാനുവേണ്ടി സജ്ജീകരിച്ചിരിക്കുന്നു. ആറാം മണി മുതല്‍ ഒമ്പതാം മണി വരെ വേദവായനകളല്ലാതെ മറ്റ് യാതൊന്നും ഇവിടെ ഉണ്ടാകുന്നില്ല. വേദവായനകളുടെ ക്രമീകരണം ഏതാണ്ട് ഇങ്ങനെയാണ്. പീഡാനുഭവ സൂചനകളുള്ള സങ്കീര്‍ത്തന ഭാഗങ്ങളാണ് ആദ്യം. അതുകഴിഞ്ഞ് പീഡാനുഭവങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്ന ലേഖന ഭാഗങ്ങള്‍ വായിക്കുന്നു; ഇക്കൂട്ടത്തില്‍ അപ്പോസ്തോല പ്രവൃത്തികളില്‍ നിന്നുള്ള അത്തരം ഭാഗങ്ങളും ഉള്‍പ്പെടുന്നു. തുടര്‍ന്ന് കര്‍ത്താവിന്‍റെ പീഡാസഹനങ്ങള്‍ വര്‍ണ്ണിക്കുന്ന സുവിശേഷ ഭാഗങ്ങളാണ് പാരായണം ചെയ്യുന്നത്. ഈ വായനകള്‍ക്കു ശേഷം കര്‍ത്താവ് പീഡ സഹിക്കുന്നതായി പ്രവചിച്ചിട്ടുള്ള പ്രവാചകന്മാരില്‍ നിന്നുള്ള വായനകളും തന്‍റെ പീഡാനുഭവങ്ങളെപ്പറ്റി കര്‍ത്താവ് മുന്‍കൂട്ടി സൂചിപ്പിച്ചിട്ടുള്ള സുവിശേഷഭാഗ വായനകളും നടത്തുന്നു. അതായത് ആറാം മണി മുതല്‍ ഒമ്പതാം മണി വരെയുള്ള വേദഭാഗ വായനകളും ഗീതാലാപനങ്ങളും പ്രവാചകന്മാര്‍ പ്രവചിച്ചിട്ടുള്ള ഓരോ സംഗതികളും നമ്മുടെ കര്‍ത്താവിന്‍റെ പീഡാനുഭവങ്ങളില്‍ നിവര്‍ത്തിക്കപ്പെട്ടതായി വിശ്വാസി സമൂഹത്തിന് മനസിലാകുന്നു. സുവിശേഷഭാഗങ്ങളുടെയും അപ്പോസ്തോല പ്രവൃത്തികളുടെയും വായനകള്‍ ഇവയെ വ്യക്തമാക്കുന്നു. ഈ മൂന്നു മണിക്കൂര്‍ സമയംകൊണ്ട് പ്രവചിക്കപ്പെട്ടവയല്ലാതെ ഒന്നും സംഭവിച്ചിട്ടില്ലായെന്നും പ്രവചിക്കപ്പെട്ടവയെല്ലാം നിവര്‍ത്തിയാക്കപ്പെട്ടുവെന്നും ജനത്തെ പഠിപ്പിക്കുന്നു. ഈ വായനകള്‍ക്കിടയില്‍ ഉചിതമായ പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. ഈ വായനാവേളകളിലൊക്കെ ജനസമൂഹത്തിന്‍റെ വിലാപശബ്ദം അന്തരീക്ഷത്തില്‍ നിറയുന്നുണ്ടാവും. ഈ വായനകളും പ്രാര്‍ത്ഥനകളും ജനഹൃദയങ്ങളെ അതീവ ഹൃദ്യമായി സ്പര്‍ശിക്കുന്നുവെന്ന കാര്യം വളരെ അതിശയം തോന്നിക്കുന്നു. ഏങ്ങലടിക്കുകയോ നിലവിളിക്കുകയോ ചെയ്യാത്തവരായി പ്രായഭേദമെന്യേ ആരുംതന്നെ അവിടെ ഉണ്ടാകുകയില്ല. കര്‍ത്താവ് നമുക്കുവേണ്ടി സഹിച്ച പീഡകളെക്കുറിച്ച് ജനസമൂഹത്തിന് വ്യക്തമായ ബോധ്യം ഉണ്ടാകുന്നു (കുറിപ്പ്: 'മൂന്നു മണിക്കൂര്‍' ആചരണത്തെക്കുറിച്ച് ലഭ്യമായിരിക്കുന്നവയില്‍ ഏറ്റവും പുരാതനമായ വിവരണരേഖ ഇതു തന്നെ ആയിരിക്കണം).

കര്‍ത്താവ് തന്‍റെ ആത്മാവിനെ ദൈവ തൃക്കരങ്ങളില്‍ ഏല്പിക്കുന്ന സുവിശേഷ ഭാഗം (വി. യോഹന്നാന്‍ 19.30) ഒമ്പതാം മണിയുടെ ആരംഭത്തില്‍ വായിക്കുന്നു. ഇത് വായിച്ച് പ്രാര്‍ത്ഥന നടത്തി ജനം പിരിയുന്നു.

(e) സന്ധ്യാ നമസ്ക്കാരം

കുരിശിന്നടുത്തു നിന്നും ജനസമൂഹം പിരിഞ്ഞു കഴിയുമ്പോള്‍ തുടര്‍ന്നുള്ള ചടങ്ങുകള്‍ മാര്‍ട്ടീരിയത്തില്‍, അതായത് വലിയ ദേവാലയത്തിലാണ്. ഒമ്പതാം മണി മുതല്‍ ആചാരപ്രകാരമുള്ള എല്ലാ ചടങ്ങുകളും ഇവിടെ നടക്കുന്നു. ഇവ പൂര്‍ത്തിയാകുമ്പോഴേക്കും സമയം ഏറെ ആയിട്ടുണ്ടാകും. മാര്‍ട്ടീരിയത്തില്‍ നിന്നു പിരിഞ്ഞു കഴിഞ്ഞാല്‍ എല്ലാവരും ചെറിയ ദേവാലയത്തിലേക്ക് കടന്നു ചെല്ലുന്നു. അവിടെ എത്തിക്കഴിയുമ്പോള്‍ സുവിശേഷഭാഗം വായിക്കുന്നു. അരിമത്ഥ്യയിലെ ജോസഫ് പീലാത്തോസിനോട് കര്‍ത്താവിന്‍റെ ശരീരത്തിനായി യാചിക്കുന്നതും തുടര്‍ന്ന് ആരെയും ഇതേവരെ വച്ചിട്ടില്ലാത്ത കല്ലറയില്‍ യേശുവിന്‍റെ ശരീരം സംസ്ക്കരിക്കുന്നതുമായ ഭാഗമാണ് വായിക്കുന്നത് (വി. യോഹന്നാന്‍ 19.38-42). ഈ വായനയ്ക്കു ശേഷം പ്രാര്‍ത്ഥന നടക്കുന്നു. വിശ്വാസപഠിതാക്കളെ അനുഗ്രഹിക്കുന്നതോടെ എല്ലാവരും പിരിയുന്നു.

ജനമെല്ലാം ഉടന്‍തന്നെ ആരാധനയ്ക്കായി ചെറിയ ദേവാലയത്തില്‍ ഒത്തുകൂടണം എന്ന അറിയിപ്പ് ഉണ്ടാകുന്നില്ല. കാരണം, എല്ലാവരും ഏറെ ക്ഷീണിതരാണല്ലോ. എങ്കിലും അവിടെ കൂടുക എന്ന രീതി ഉണ്ടു താനും. അതുകൊണ്ട്, സാധ്യമാകുന്ന എല്ലാവരും അവിടെ കൂടുകയാണ് പതിവ്. പ്രയാസം ഉള്ളവര്‍ പ്രഭാതം വരെ ചെറിയ ദേവാലയത്തില്‍ സന്നിഹിതരാകുക എന്നതില്‍ നിന്നു മാറി നില്‍ക്കുന്നു. സന്നിഹിതരായിരിക്കുന്ന പുരോഹിതഗണത്തില്‍ പ്രായം കുറഞ്ഞവരും ശാരീരികക്ഷമതയുള്ളവരും ഗീതാലാപനങ്ങളോടെ ചെറിയ ദേവാലയത്തില്‍ രാത്രി മുഴുവന്‍, പുലര്‍ച്ചെ വരെ ഭയഭക്തിയാദരവുകളോടെ കഴിയുന്നുണ്ടാകും. ഒരു വലിയ ജനക്കൂട്ടം തന്നെ ഈ പുരോഹിതര്‍ക്കൊപ്പം സന്നിഹിതരാകുകയാണ് പതിവ്. രാത്രി മുഴുവന്‍ കഴിച്ചുകൂട്ടുന്നവരും രാത്രി കുറച്ച് വൈകി പാതിരാത്രിയ്ക്കു ശേഷം എത്തുന്നവരും ഉണ്ടായിരിക്കും. ഇത് ഓരോരുത്തരുടെയും ശാരീരികബലത്തെ ആശ്രയിച്ചാണ്.

8. ഉയിര്‍പ്പിന്‍റെ ഒരുക്കം


അടുത്ത ദിവസം ശാബത് ആണല്ലോ. മൂന്നാം മണി നേരത്തും ആറാം മണി നേരത്തും പതിവനുസരിച്ചുള്ള ചടങ്ങുകള്‍ നടക്കുന്നു. എന്നാല്‍ ശാബതിന്‍റെ സാധാരണയുള്ള ഒമ്പതാം മണി ശുശ്രുഷകള്‍ നടത്തുന്നില്ല, മറിച്ച് വലിയ ദേവാലയമായ മാര്‍ട്ടീരിയത്തില്‍ ഉയിര്‍പ്പിന്‍റെ ഒരുക്കങ്ങള്‍ ആയിരിക്കും. ഈ സമയത്ത് സ്നാനാര്‍ത്ഥികളുടെ മാമോദീസാ നടക്കുന്നു. മാമോദീസാ മുങ്ങിയ വിശ്വാസപഠിതാക്കള്‍ പുതിയ വസ്ത്രം ധരിച്ച് മെത്രാന്‍റെ അകമ്പടിയോടെ ചെറിയ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു (കുറിപ്പ്: കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തി മാമോദീസാ നടത്തുവാന്‍ പണികഴിപ്പിച്ച കെട്ടിടം ചെറിയ ദേവാലയത്തിന് തൊട്ടടുത്തു തന്നെയാണ്). ഇവിടെ ഒരു ഗീതം ആലപിച്ച് മെത്രാന്‍ പ്രാര്‍ത്ഥന നടത്തിയശേഷം മാമോദീസായേറ്റവര്‍ക്കൊപ്പം അദ്ദേഹം വലിയ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ആചാരപ്രകാരം വിശ്വാസിസമൂഹം ഭയഭക്തിയോടെ കാത്തുനില്‍ക്കുന്നു. ക്രമപ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം ബലിയര്‍പ്പണത്തോടെ ജനം പിരിയുന്നു. മാര്‍ട്ടീരിയത്തില്‍ നിന്ന് പിരിയുന്ന ജനസമൂഹം ഉടനെതന്നെ ചെറിയ ദേവാലയത്തില്‍ കൂടുകയും ഗീതങ്ങള്‍ ആലപിച്ച് ഉയിര്‍പ്പുമായി ബന്ധപ്പെട്ട സുവിശേഷഭാഗം പാരായണം ചെയ്യുകയും ചെയ്യുന്നു. വളരെ വേഗംതന്നെ ഇവിടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയാണ് പതിവ്. ഇതിനു കാരണം, കൂടിവന്നിരിക്കുന്ന ജനസമൂഹത്തെ അധികം വൈകിപ്പിക്കരുത് എന്നതാണ്. ഇതോടു കൂടി വിശ്വാസിസമൂഹം പിരിയുന്നു.

9. ഉയിര്‍പ്പു പെരുന്നാള്‍ ശുശ്രൂഷകള്‍


പീഡാനുഭവവാര ശുശ്രൂഷകള്‍ നിലവിലെ രീതികള്‍പ്രകാരം എട്ടു ദിവസം നീണ്ടുനില്‍ക്കുന്നു. ഓരോ ദിവസവും ദൈര്‍ഘ്യമേറിയ ചടങ്ങുകളാണ് നടക്കുന്നത്. അതാതിന്‍റെ ക്രമമനുസരിച്ചുള്ള ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുന്നമുറയ്ക്ക് ജനം പിരിഞ്ഞുപോകുകയും ചെയ്യുന്നു. ഉയിര്‍പ്പു പെരുന്നാളോടെ അവസാനിക്കുന്ന എട്ടു ദിവസവും അവ അങ്ങനെ തന്നെ ആയിരിക്കും. ആരാധനാശുശ്രൂഷകളുടെ ക്രമങ്ങള്‍ ഈ എട്ടു ദിവസങ്ങളിലും, ദനഹാപെരുന്നാളിന്‍റേതെന്നപോലെ, ഏതാണ്ട് ഒരേ ക്രമപ്രകാരമാണ്. ചെറിയ ദേവാലയം, വലിയ ദേവാലയം, കുരിശിനു സമീപം, എലിയോന, ബെത്ലഹേം, ലാസേറിയം എന്നിവിടങ്ങളിലൊക്കെ പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ഒന്നാമത്തെ കര്‍ത്തൃദിവസം വലിയ ദേവാലയത്തിലേക്ക്, അതായത് മാര്‍ട്ടീരിയത്തിലേക്ക് പോകുന്നു; ആഴ്ചയുടെ രണ്ടും മൂന്നും ദിവസങ്ങളിലും അത് അങ്ങനെ തന്നെ. മാര്‍ട്ടീരിയത്തിലെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് പിരിയുന്ന ജനം ഗീതാലാപനത്തോടെ ചെറിയ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ആഴ്ചയുടെ നാലാം ദിവസം എലിയോനയിലേക്കും അഞ്ചാം ദിവസം ചെറിയ ദേവാലയത്തിലേക്കും ആറാം ദിവസം സീയോനിലേക്കും ശാബത് ദിവസം കുരിശിനു സമീപത്തേക്കും പോകുമ്പോള്‍ വീണ്ടും കര്‍ത്തൃദിവസം, അതായത് എട്ടാം ദിവസം വലിയ ദേവാലയമായ മാര്‍ട്ടീരിയത്തിലേക്കും പോകുന്നു. 

ഈ എട്ടു ദിവസവും പ്രഭാതഭക്ഷണം കഴിഞ്ഞ് മെത്രാന്‍ മറ്റ് പുരോഹിതര്‍ക്കൊപ്പം എലിയോനയിലേക്ക് പോകുന്നു. മാമോദീസാ മുങ്ങിയ കുട്ടികളും സ്ത്രീപുരുഷന്മാരും ഉള്‍പ്പെടെ താല്പര്യം ഉള്ള ആര്‍ക്കും മെത്രാനെ അനുഗമിക്കാവുന്നതാണ്. ഗീതാലാപനവും പ്രാര്‍ത്ഥനകളും എലിയോനയിലെ ദേവാലയത്തിലും യേശു തന്‍റെ ശിഷ്യര്‍ക്കൊപ്പം ഇരിക്കാറുണ്ടായിരുന്ന ഗുഹയിലും യേശു സ്വര്‍ഗാരോഹണം ചെയ്ത ഇംബൊമൊനിലും നടത്തുന്നു. സങ്കീര്‍ത്തനാലാപനം, പ്രാര്‍ത്ഥനകള്‍ ഇവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എല്ലാവരും താഴേയ്ക്ക് ഇറങ്ങി അടുത്ത പ്രാര്‍ത്ഥനയുടെ നേരത്ത് ചെറിയ ദേവാലയത്തില്‍ എത്തുകയും ചെയ്യുന്നു. ഈ എട്ടു ദിവസങ്ങളിലും ഇങ്ങനെ തന്നെയാണ് അനുവര്‍ത്തിക്കപ്പെടുന്ന രീതികള്‍.

10. ഉയിര്‍പ്പു ഞായറാഴ്ച സീയോനില്‍ സന്ധ്യാപ്രാര്‍ത്ഥന


ഉയിര്‍പ്പു പെരുന്നാള്‍ ദിവസമാകുന്ന കര്‍ത്തൃ ദിവസം ചെറിയ ദേവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ഗീതാലാപനങ്ങളുടെ അകമ്പടിയോടെ വിശ്വാസിസമൂഹം മെത്രാനെ സീയോനിലേക്ക് ആനയിക്കുന്നു. അവിടെ എത്തിക്കഴിഞ്ഞ് സന്ദര്‍ഭോചിതമായ ഗീതങ്ങള്‍ ആലപിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും സുവിശേഷഭാഗം വായിക്കുകയും ചെയ്യുന്നു. ഇവിടുത്തെ ദേവാലയം സ്ഥിതിചെയ്യുന്ന അതേ സ്ഥലത്താണ് കതകുകള്‍ ഭദ്രമായി അടച്ച് ശിഷ്യന്മാര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഉത്ഥിതനായ കര്‍ത്താവ് അവര്‍ക്ക് പ്രത്യക്ഷനായത്. പന്തിരുവരില്‍ ഒരുവനായിരുന്ന തോമാ ശ്ലീഹാ ആ സമയം അവിടെ ഉണ്ടായിരുന്നില്ല. ശ്ലീഹാ മടങ്ങിയെത്തിയപ്പോള്‍ സഹശിഷ്യന്മാര്‍ തങ്ങള്‍ ഉത്ഥിതനായ കര്‍ത്താവിനെ കണ്ട കാര്യം പറഞ്ഞുവെങ്കിലും അത് തോമാ ശ്ലീഹായ്ക്ക് ബോദ്ധ്യമായില്ല. തോമാ ശ്ലീഹായുടെ മറുപടി ഇങ്ങനെ ആയിരുന്നു: 'ഞാന്‍ തന്‍റെ കൈകളില്‍ ആണിപ്പാടുകള്‍ കാണുകയും ആ പാടുകളില്‍ എന്‍റെ വിരലുകള്‍ ഇടുകയും തന്‍റെ വിലാപ്പുറത്ത് എന്‍റെ  കൈ നീട്ടി നോക്കുകയും ചെയ്യാതെ ഞാന്‍ വിശ്വസിക്കുകയില്ല (വി. യോഹന്നാന്‍ 20.25). ഈ ഭാഗം വായിച്ച് വീണ്ടും പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് മെത്രാന്‍ വിശ്വാസപഠിതാക്കളെയും വിശ്വാസിസമൂഹത്തെയും അനുഗ്രഹിക്കുന്നു. ഇതോടെ നേരം വളരെ വൈകി രാത്രിയുടെ രണ്ടാം മണിക്കൂറോളം ആയിട്ടുണ്ടാകും. ജനസമൂഹം തങ്ങളുടെ ഭവനങ്ങളിലേയ്ക്ക് മടങ്ങുന്നു.

11. ഉയിര്‍പ്പിനു ശേഷമുള്ള ഞായര്‍


ഉയിര്‍പ്പു മുതല്‍ എട്ടാമത്തെ ഞായര്‍ ദിവസം ആറാം മണി കഴിയുമ്പോഴേക്കും ജനസമൂഹം മെത്രാനോടു കൂടെ എലിയോനയില്‍ എത്തിച്ചേരുന്നു. അവിടെയുള്ള ദേവാലയത്തിനുള്ളില്‍ അല്പനേരം ഇരുന്നശേഷം സന്ദര്‍ഭോചിതമായ ഗീതങ്ങള്‍ ആലപിക്കുകയും സ്ഥലത്തിനും ദിവസത്തിനും അനുയോജ്യമായ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. തുടര്‍ന്നുള്ള ആരാധനയ്ക്ക് സമയം ആകുന്ന മുറയ്ക്ക് ഇംബൊമൊനിലും ഗീതാലാപനവും പ്രാര്‍ത്ഥനയും നടത്തിയിട്ട് എല്ലാവരും ചേര്‍ന്ന് മെത്രാനെ ചെറിയ ദേവാലയത്തിലേക്ക് ആനയിക്കുന്നു. ഇവിടെ കൃത്യസമയത്തു തന്നെ പ്രാര്‍ത്ഥനകള്‍ നടത്തുന്നു. കുരിശിനു സമീപത്തും ഗീതാലാപനങ്ങളും പ്രാര്‍ത്ഥനകളും പൂര്‍ത്തിയാക്കുന്നു. ഇതിനുശേഷം മെത്രാനെ സീയോനിലേക്ക് ആനയിക്കുന്നു. അവിടെ എത്തി ഗീതാലാപനങ്ങള്‍, സന്ദര്‍ഭത്തിന് അനുയോജ്യമായവ നടത്തുന്നു. തുടര്‍ന്ന് സുവിശേഷ വായനയാണ്. ഉത്ഥിതനായ കര്‍ത്താവ് വീണ്ടും ശിഷ്യസമൂഹത്തിന് പ്രത്യക്ഷപ്പെട്ട് തോമാ ശ്ലീഹായെ തന്‍റെ അവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഭാഗമാണ് വായിക്കുന്നത്. അതോടു ബന്ധപ്പെട്ട വേദഭാഗം പൂര്‍ണ്ണമായും വായിക്കുന്നുണ്ട് (വി. യോഹന്നാന്‍ 20.26-29). തുടര്‍ന്ന് പ്രാര്‍ത്ഥനകള്‍ നടത്തുന്നു. വിശ്വാസപഠിതാക്കളെയും വിശ്വാസികളെയും മെത്രാന്‍ അനുഗ്രഹിക്കുന്നു. അതിനുശേഷം എല്ലാവരും സ്വഭവനങ്ങളിലേക്ക് മടങ്ങുന്നു. ഉയിര്‍പ്പു പെരുന്നാള്‍ ദിവസം പോലെ ജനം പിരിഞ്ഞുപോകുമ്പോഴേക്കും രാത്രിയുടെ രണ്ടാം മണിക്കൂര്‍ ആയിട്ടുണ്ടാകും.

12. ഉയിര്‍പ്പു പെരുന്നാള്‍ മുതല്‍ പെന്തക്കുസ്തി വരെ


ഇനി, ഉയിര്‍പ്പു പെരുന്നാള്‍ മുതല്‍ അമ്പതാം ദിവസം വരെ, അതായത് പെന്തക്കുസ്തി പെരുന്നാള്‍ വരെ ഉപവാസം ഇല്ലാത്ത ദിവസങ്ങളാണ്. ഈ ദിവസങ്ങളിലും, ആണ്ടടക്കം ചെയ്തുവരുന്നതുപോലെ ആദ്യത്തെ കോഴി കൂവലിന്‍റെ സമയം മുതല്‍ പ്രഭാതം വരെ ചെറിയ ദേവാലയത്തില്‍ ആരാധന നടക്കുന്നു; തുടര്‍ന്നുള്ള മണിക്കൂറുകളിലും പതിവുപോലെ തന്നെ ക്രമപ്രകാരം കാര്യങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നു. എന്നാല്‍ കര്‍ത്തൃ ദിവസങ്ങളിലാകട്ടെ, മാര്‍ട്ടീരിയത്തിലേക്ക്, അതായത് വലിയ ദേവാലയത്തിലേക്ക് പ്രദക്ഷിണമായി ചെന്ന ശേഷം ഗീതാലാപനങ്ങളോടെ ചെറിയ ദേവാലയത്തിലേക്ക് കടന്നുചെല്ലുന്നു.പതിവുപോലെതന്നെയാണ് ശുശ്രൂഷകളുടെ പര്യവസാനം. ആഴ്ചയുടെ നാലും ആറും ദിവസങ്ങളില്‍ ഉപവാസം ഇല്ലായെന്നതിനാല്‍ അന്ന് സീയോനിലേക്കാണ് പ്രദക്ഷിണമായി ജനസമൂഹം പോകുന്നത്.

13. സ്വര്‍ഗാരോഹണം; ബേത്ലഹേമില്‍ പെരുന്നാള്‍


സ്വര്‍ഗാരോഹണം ഉയിര്‍പ്പു പെരുന്നാളിനു ശേഷം നാല്പതാം ദിവസമാണ്. തലേന്നു തന്നെ, അതായത് ആഴ്ചയുടെ നാലാം ദിവസം ആരാധനയ്ക്കായി എല്ലാവരും ആറാം മണിക്കു ശേഷം ബേത്ലഹേമിലേക്ക് യാത്രയാകുന്നു. നമ്മുടെ കര്‍ത്താവ് ജനിച്ചതായ ഒരു ഗുഹ അവിടെയുണ്ട്, അതൊരു ദേവാലയത്തിനുള്ളിലായി ക്രമപ്പെടുത്തിയിരിക്കുന്നു. ജനം പിരിയുന്നത് ആഴ്ചയുടെ അഞ്ചാം ദിവസം ക്രമാനുസരണമുള്ള ശുശ്രൂഷകളുടെ പൂര്‍ത്തീകരണത്തെ തുടര്‍ന്നാണ്. പുരോഹിതന്മാരും മെത്രാനും പ്രബോധനങ്ങള്‍ നടത്തുന്നു. ദിവസത്തിന് അനുയോജ്യമാംവിധം എല്ലാ കാര്യങ്ങളും നടത്തിയശേഷമാണ് വിശ്വാസികള്‍ പിരിഞ്ഞു പോകുന്നത്. എല്ലാവരും യെരുശലേമിലേക്ക് മടങ്ങിപ്പോകുന്നു.

VI


പെന്തക്കുസ്തിയുടെ പെരുന്നാള്‍


1. പെന്തക്കുസ്തി ഞായര്‍ 


(a) രാവിലത്തെ ചടങ്ങുകള്‍

അമ്പതാം ദിവസം, അതായത് കര്‍ത്തൃദിവസം ദൈര്‍ഘ്യമേറിയ ശുശ്രൂഷാക്രമങ്ങള്‍ ഉണ്ട്. ആദ്യത്തെ കോഴികൂവലിന്‍റെ സമയം മുതല്‍ ഓരോ കാര്യങ്ങളും പതിവു രീതികള്‍ അനുസരിച്ച് നടക്കുന്നു. ആരാധന ചെറിയ ദേവാലയത്തിലാണ് ആരംഭം കുറിക്കുന്നത്. കര്‍ത്തൃദിവസം പതിവായി വായിക്കുന്ന സുവിശേഷഭാഗം, അതായത് കര്‍ത്താവിന്‍റെ പുനരുത്ഥാനം വിവരിക്കുന്ന ഭാഗം, മെത്രാന്‍ വായിക്കുന്നു. തുടര്‍ന്ന് ആണ്ടടക്കം ചെറിയ ദേവാലയത്തില്‍ നടക്കാറുള്ള പതിവു ചടങ്ങുകള്‍ എല്ലാം ക്രമമായി നടക്കുന്നു. നേരം വെളുപ്പാകുമ്പോഴേക്കും എല്ലാവരും മാര്‍ട്ടീരിയത്തിലേക്ക്, അതായത് വലിയ ദേവാലയത്തിലേക്ക് നീങ്ങുന്നു. അവിടെയും സാധാരണ പതിവനുസരിച്ച് ഓരോ കാര്യങ്ങളും മുമ്പോട്ടു പോകുന്നു. ആദ്യം പുരോഹിതന്മാരും തുടര്‍ന്ന് മെത്രാനും പ്രബോധനങ്ങള്‍ നടത്തുന്നു. ചെയ്യേണ്ടതായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള ഓരോ കാര്യങ്ങളും ക്രമമായി പൂര്‍ത്തീകരിക്കപ്പെടുന്നു. കര്‍ത്തൃദിവസം നടക്കേണ്ടതായ ബലിയര്‍പ്പണവും (വി. കുര്‍ബാന) നടക്കുന്നു. മൂന്നാം മണിക്ക് മുമ്പായി ജനം പിരിയത്തക്കവണ്ണം കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ണ്ണമാകുകയും ചെയ്യുന്നു.

(b) സീയോനിലെ ചടങ്ങുകള്‍

മാര്‍ട്ടീരിയത്തില്‍ നിന്ന് പിരിയുന്ന ജനം, എല്ലാവരും തന്നെ, ഗീതാലാപനങ്ങളോടെ മെത്രാനെ സീയോനിലേക്ക് ആനയിക്കുന്നു. കൃത്യം മൂന്നാം മണിക്കു തന്നെ എല്ലാവരും സീയോനില്‍ എത്തിച്ചേരുന്നു. അവിടെ എത്തുന്ന മുറയ്ക്ക് അപ്പോസ്തോല പ്രവൃത്തികള്‍ രണ്ടാം അദ്ധ്യായം ആരംഭം മുതല്‍ വായിക്കുന്നു. പരിശുദ്ധാത്മാവ് അഗ്നിനാവുകളുടെ രൂപത്തില്‍ അപ്പോസ്തോലന്മാരുടെമേല്‍ ഇറങ്ങി വരുന്നതും അവര്‍ സംസാരിക്കുന്നത് കൂടിവന്നിരിക്കുന്ന വിവിധ ഭാഷക്കാരായ ജനങ്ങള്‍ മുഴുവന്‍പേരും അവരവരുടെ സ്വന്തം ഭാഷകളില്‍ മനസ്സിലാക്കുന്നതുമായ സംഭവത്തിന്‍റെ വിവരണമാണ് ഈ വേദഭാഗം. ചടങ്ങുകള്‍ പൂര്‍ണമാകുന്ന മുറയ്ക്ക് ജനം മുറപോലെ പിരിഞ്ഞു പോകുന്നു. എന്നാല്‍ സീയോനില്‍ തന്നെ മറ്റൊരു ദേവാലയം കൂടിയുണ്ട്; നമ്മുടെ കര്‍ത്താവിന്‍റെ പീഡാസഹനങ്ങളെത്തുടര്‍ന്ന് ജനസമൂഹം അപ്പോസ്തോലന്മാര്‍ക്കൊപ്പം കൂടിവന്നിരുന്നിടത്താണ് ഈ ദേവാലയം. നേരത്തെ വായിച്ച വേദഭാഗം തന്നെ പുരോഹിതന്മാര്‍ ഇവിടെ വായിക്കുന്നുണ്ട്. ഇതു കൂടി കഴിയുമ്പോഴാണ് ജനം സീയോനില്‍ നിന്ന് മടങ്ങുന്നത്. അപ്പോഴേക്കുമാണ് വിശുദ്ധ ബലിയര്‍പ്പണവും പൂര്‍ത്തിയാകുന്നത്. തുടര്‍ന്ന് മുഖ്യ ശെമ്മാശന്‍ ഇങ്ങനെ ഒരു അറിയിപ്പ് നല്‍കുന്നു: 'ആറാം മണിയാകുമ്പോഴേക്കും നമ്മള്‍ എല്ലാവരും എലിയോനയില്‍, ഇംബൊമാനില്‍ എത്തിച്ചേര്‍ന്നിരിക്കണം.'

(c) ഒലിവ് മലയിലെ ചടങ്ങുകള്‍

വിശ്വാസികള്‍ എല്ലാവരും സ്വഭവനങ്ങളിലേക്ക് മടങ്ങി കുറച്ചു സമയത്തെ വിശ്രമത്തിനും പ്രഭാതഭക്ഷണത്തിനു ശേഷം ഒലിവ് മലയിലേയ്ക്ക് കയറുന്നു; അതായത് എലിയോനയിലേക്ക്. അങ്ങനെ എല്ലാവരുംതന്നെ എലിയോനയില്‍ എത്തിക്കഴിയുമ്പോള്‍ നഗരത്തില്‍ ക്രെെസ്തവ വിശ്വാസികള്‍ ആരുംതന്നെ ബാക്കിയുണ്ടാവില്ല. അങ്ങനെ ഒലിവ് മലയിലെ എലിയോനയില്‍ എത്തുന്ന ജനസമൂഹം കര്‍ത്താവ് സ്വര്‍ഗ്ഗാരോഹണം ചെയ്ത ഇംബൊമാനിലാണ് ആദ്യം ഒത്തുകൂടുന്നത്. അവിടെ മെത്രാനും പുരോഹിതന്മാരും വിശ്വാസികളും തങ്ങളുടെ സ്ഥാനങ്ങളില്‍ ആസനസ്ഥരാകുന്നു. ഗീതാലാപനങ്ങള്‍, വേദഭാഗ വായനകള്‍, പ്രാര്‍ത്ഥനകള്‍ ഇവ സന്ദര്‍ഭത്തിന് അനുയോജ്യമാംവണ്ണം അവിടെ നടക്കുന്നു. കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണ സംഭവം വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളും അപ്പോസ്തോല പ്രവൃത്തികള്‍ 1.9 മുതലുള്ള ഭാഗങ്ങളും ഈ സമയത്ത് പാരായണം ചെയ്യുന്നു. ഇതിനുശേഷം മെത്രാന്‍ ആദ്യം വിശ്വാസ പഠിതാക്കളെയും തുടര്‍ന്ന് വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇത്രയും കഴിയുമ്പോള്‍ ഒമ്പതാം മണി സമയം ആയിട്ടുണ്ടാകും. എല്ലാവരും ചേര്‍ന്ന് ഗീതാലാപനങ്ങളോടെ എലിയോനയിലെ ദേവാലയത്തിലേക്ക് എത്തിച്ചേരുന്നു. തന്‍റെ ശിഷ്യന്മാരുമൊത്ത് അവരെ പഠിപ്പിക്കാന്‍ കര്‍ത്താവ് ഇരുന്നിരുന്ന ഗുഹ ഇവിടെയാണ്. എല്ലാവരും ഇവിടെ എത്തുമ്പോഴേക്കും പത്താം മണിയാകുന്നു. ഇവിടെ പ്രാര്‍ത്ഥനകള്‍ നടത്തിയശേഷം പതിവുപോലെ മെത്രാന്‍ ആദ്യം വിശ്വാസപഠിതാക്കളെയും തുടര്‍ന്ന് വിശ്വാസികളെയും അനുഗ്രഹിക്കുന്നു

(d) രാത്രിയിലെ പ്രദക്ഷിണം

എല്ലാവരും ഒലിവ് മലയില്‍ നിന്ന് താഴേക്ക് ഇറങ്ങി ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് മെത്രാന്‍റെയൊപ്പം വളരെ സാവധാനത്തില്‍ മാര്‍ട്ടീരിയത്തിലേക്ക് നീങ്ങുന്നു. നഗരവാതില്‍ക്കല്‍ അവര്‍ എത്തുമ്പോഴേക്കും രാത്രി ആയിട്ടുണ്ടാകും. ഇരുന്നൂറില്‍പ്പരം മെഴുകുതിരികള്‍ കത്തിച്ചാണ് ആവശ്യത്തിന് പ്രകാശം ലഭ്യമാക്കുന്നത്. നഗര കവാടം മുതല്‍ വലിയ ദേവാലയം വരെ കുറച്ചധികം ദൂരം ഉള്ളതിനാല്‍ രാത്രിയുടെ രണ്ടാം മണിക്കൂറോടു കൂടിയേ എല്ലാവരും എത്തിച്ചേരുകയുള്ളു. കാല്‍നടയായുള്ള ഈ യാത്ര ദൈര്‍ഘ്യമേറിയതു കൂടി ആയതിനാല്‍ വളരെ സാവകാശമായിരിക്കും. യാത്രാക്ഷീണം പലര്‍ക്കും ഉണ്ടാകാം. മാര്‍ട്ടീരിയത്തിന്‍റെ കവാടം തുറക്കുന്നതോടെ ജനസമൂഹം ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിക്കുന്നു. ഒപ്പം മെത്രാനും ഉണ്ട്. ദേവാലയത്തില്‍ കടന്നു കഴിയുമ്പോള്‍ ഗീതാലാപനം തുടരുന്നു; ഒപ്പം പ്രാര്‍ത്ഥനകളും നടക്കുന്നു. മെത്രാന്‍ വിശ്വാസപഠിതാക്കളെയും വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതിനുശേഷം ഗീതാലാപനത്തോടുകൂടിത്തന്നെ ജനം ചെറിയ ദേവാലയത്തിലേക്ക് കടക്കുന്നു. ഇവിടെയും ഗീതാലാപനങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. മെത്രാന്‍ വിശ്വാസപഠിതാക്കളെയും വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതേ ചടങ്ങുകള്‍ തന്നെ കുരിശിനു സമീപത്തും ഉണ്ടായിരിക്കും. ഇവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് വിശ്വാസികളുടെ സമൂഹം മെത്രാനെ സീയോനിലേക്ക് ആനയിക്കുന്നു. അവിടെ വേദഭാഗ വായനകളും സങ്കീര്‍ത്തനാലാപനങ്ങളും പ്രാര്‍ത്ഥനകളും നടത്തിയശേഷം മെത്രാന്‍ വിശ്വാസപഠിതാക്കളെയും വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതോടെ ചടങ്ങുകള്‍ക്ക് പര്യവസാനം ആകുന്നു. ജനം മെത്രാന്‍റെ കൈകള്‍ മുത്തിയശേഷം സ്വഭവനങ്ങളിലേക്ക് മടങ്ങുന്നു. അപ്പോള്‍ നേരം അര്‍ദ്ധരാത്രി ആയിട്ടുണ്ടാകും.

ഈ ദിവസം വളരെയധികം ക്ഷീണം ഉളവാക്കുന്ന ഒന്നാണ്. കോഴി കൂകുമ്പോള്‍ ചെറിയ ദേവാലയത്തില്‍ എത്തിയശേഷം ഇടതടവില്ലാതെ ദിവസം മുഴുവന്‍ ആരാധനയും പെരുന്നാള്‍ ചടങ്ങുകളും ആണ്. സീയോനിലെ ചടങ്ങുകള്‍ പൂര്‍ണമാകുമ്പോഴേക്കും അര്‍ദ്ധരാത്രി ആകുകയും ചെയ്യുന്നു. തികച്ചും ക്ഷീണിതരായിട്ടാണ് ജനം സ്വഭവനങ്ങളിലേക്ക് മടങ്ങുന്നത്.

2. സാധാരണ ശുശ്രൂഷകള്‍ ആരംഭിക്കുന്നു 


പെന്തക്കുസ്തി പെരുന്നാള്‍ കഴിയുന്ന മുറയ്ക്ക്, ആണ്ടടക്കം, കല്‍പ്പിക്കപ്പെട്ടിട്ടുള്ള നോമ്പുകളും ഉപവാസങ്ങളും ശാബത് ദിവസവും കര്‍ത്തൃദിനവും ഒഴികെ അനുഷ്ഠിക്കുവാന്‍ വിശ്വാസികള്‍ കടപ്പെട്ടവരാണ്. ഇനിയുള്ള ദിവസങ്ങളില്‍, ആരാധനാ സംബന്ധിയായ ക്രമങ്ങള്‍ എല്ലാം സാധാരണ പതിവനുസരിച്ച് തന്നെ ആയിരിക്കും. ആദ്യത്തെ കോഴികൂവല്‍ മുതല്‍ ചെറിയ ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് തുടക്കമാകും. കര്‍ത്തൃദിനത്തില്‍ ആദ്യത്തെ കോഴികൂകുന്ന നേരം ചെറിയ ദേവാലയത്തില്‍ മെത്രാന്‍ പതിവിന്‍പ്രകാരം കര്‍ത്താവിന്‍റെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട വേദഭാഗം വായിക്കുന്നു. പ്രകാശം പുലരുന്നതുവരെ ഗീതാലാപനവും ദേവാലയത്തില്‍ നടക്കുന്നു. കര്‍ത്തൃദിനം അല്ലായെങ്കില്‍ ഈ സമയത്ത് ചെറിയ ദേവാലയത്തില്‍ ഗീതാലാപനങ്ങള്‍ മാത്രമാണ് ഉണ്ടാകുക. കഴിവുള്ള വിശ്വാസികള്‍ എല്ലാവരുംതന്നെ ഈ ആരാധനയില്‍ ഭാഗഭാക്കാകുക തന്നെ ചെയ്യും. പുരോഹിതന്മാര്‍ പ്രതിദിനം മാറിമാറി ശുശ്രൂഷകളുടെ ചുമതല വഹിക്കുന്നു. ആദ്യത്തെ കോഴി കൂവുന്ന നേരംതന്നെ പുരോഹിതര്‍ എത്തിയിട്ടുണ്ടാകും. ഏതാണ്ട് നേരം വെളുപ്പാകുമ്പോഴാണ് മെത്രാന്‍ എത്തുന്നത്. പ്രഭാതത്തില്‍ ജനം പിരിഞ്ഞുപോകുമ്പോള്‍ പുരോഹിത സമൂഹം മുഴുവനും സന്നിഹിതരായിരിക്കും. എന്നാല്‍ കര്‍ത്തൃദിനത്തില്‍ മാത്രം ഇതിന് വ്യത്യാസമുണ്ട്. അന്ന് മെത്രാന്‍ ആദ്യത്തെ കോഴി കൂവുന്ന സമയം തന്നെ ചെറിയ ദേവാലയത്തില്‍ എത്തിയിട്ടുണ്ടാകും. ഇവിടെ സുവിശേഷ വായന നടത്തുന്നത് മെത്രാന്‍ ആണ്. തുടര്‍ന്നുള്ള കാര്യങ്ങളെല്ലാം ആറാം മണി നേര്ം വരെ പതിവിന്‍പ്രകാരം മുമ്പോട്ടു പോകുന്നു. ആറാം മണിക്കും ഒമ്പതാം മണിക്കും പിന്നീട് സന്ധ്യയ്ക്കും ഇത് അങ്ങനെതന്നെ ആയിരിക്കും. എന്നാല്‍ ആഴ്ചയുടെ നാലാംദിവസവും ആറാം ദിവസവും ഒമ്പതാം മണിയുടെ ആരാധന സീയോനില്‍ നടക്കുന്ന രീതിയാണുള്ളത്.

VII


മാമോദീസാ 


1. സ്നാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍


മാമോദീസാ മുങ്ങുന്നവരെ വിശ്വാസ സംബന്ധിയായ കാര്യങ്ങള്‍ പഠിപ്പിച്ച ശേഷമുള്ള കാര്യങ്ങളെപ്പറ്റി ചെറിയ ഒരു വിവരണം ആവശ്യമാണെന്ന് തോന്നുന്നു. മാമോദീസാ ഏല്‍ക്കാന്‍ തയ്യാറാകുന്നവര്‍ തങ്ങളുടെ പേരുവിവരങ്ങള്‍ നാല്‍പതു ദിവസത്തെ നോമ്പ് ആരംഭിക്കുന്നതിനു മുമ്പായി പുരോഹിതനെ ഏല്‍പ്പിക്കേണ്ടതാണ്. പുരോഹിതന്‍ അങ്ങനെ തയ്യാറായി വരുന്നവരുടെ പേരുകള്‍ ഉയിര്‍പ്പിന് എട്ട് ആഴ്ചകള്‍ക്കു മുമ്പു തന്നെ തയാറാക്കി വെക്കുന്നതാണ് രീതി. ഇങ്ങനെ പേരുവിവരങ്ങള്‍ തയാറാക്കിക്കഴിഞ്ഞാല്‍ ഈ എട്ട് ആഴ്ചകള്‍ ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ വലിയ ദേവാലയത്തില്‍, അതായത് മാര്‍ട്ടീരിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ മെത്രാന്‍ മദ്ധ്യത്തിലും പുരോഹിതര്‍ ഇരുവശത്തുമായി ആസനസ്ഥരാകുന്നു. വിശ്വാസി സമൂഹം നിന്നുകൊണ്ട് ചടങ്ങുകളില്‍ ഭാഗഭാക്കാകുന്നു. ആദ്യമെ തന്നെ സ്നാനാര്‍ത്ഥികള്‍ ഓരോരുത്തരായി മുമ്പോട്ട് ആനയിക്കപ്പെടുന്നു. സ്നാനാര്‍ത്ഥികളില്‍ പുരുഷന്മാര്‍ സ്വന്തം പിതാവിനൊപ്പവും സ്ത്രീകള്‍ സ്വന്തം മാതാവിനൊപ്പവും ആണ് മുമ്പോട്ട് കടന്നുവരുന്നത്. തുടര്‍ന്ന് മെത്രാന്‍ പൊതുവായി സ്നാനാര്‍ത്ഥികളുടെ അയല്‍ക്കാരെയും ചുറ്റുപാടുള്ളവരെയും ലക്ഷ്യമാക്കി ഇങ്ങനെ ചോദിക്കുന്നു: 'ഈ വ്യക്തി നല്ല രീതിയിലുള്ള ഒരു ജീവിതമാണോ നയിക്കുന്നത്? ഇയാള്‍ സ്വന്തം മാതാപിതാക്കളോട് ബഹുമാനപുരസ്സരമാണോ പെരുമാറുന്നത്? ഇയാള്‍ മദ്യത്തിന് അടിമയാണോ? ഇദ്ദേഹം ദുഷ്കൃത്യങ്ങളില്‍ വ്യാപരിക്കാറുണ്ടോ?' പൊതുവെ മനുഷ്യരില്‍ കാണാറുള്ള ദുസ്വഭാവങ്ങള്‍ ഇയാള്‍ക്ക് ഉണ്ടോ എന്നും അന്വേഷിക്കുന്നു. ഇങ്ങനെയുള്ള അന്വേഷണങ്ങള്‍ക്ക് ശേഷം സാക്ഷികളുടെ സാന്നിധ്യത്തില്‍ ആ വ്യക്തി കളങ്കരഹിതന്‍ എന്ന് ബോധ്യപ്പെടുന്നതായാല്‍ മെത്രാന്‍ തന്‍റെ സ്വന്തം കൈപ്പടയില്‍ അയാളുടെ പേര് എഴുതി വെക്കുന്നു. അതേസമയം കളങ്കരഹിതന്‍ എന്ന് തെളിയിക്കപ്പെടാത്തപക്ഷം അയാളോട് പുറത്തുപോകാന്‍ മെത്രാന്‍ കല്‍പ്പിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്യുന്നു: 'ഇയാള്‍ തന്നെത്തന്നെ തിരുത്തട്ടെ, തിരുത്തിയ ശേഷം വീണ്ടും കടന്നുവരട്ടെ.' പുരുഷന്മാരെക്കുറിച്ച് നടത്തിയ അന്വേഷണം സ്ത്രീകളെക്കുറിച്ചും അതേപോലെതന്നെ നടത്തുന്നു. അപരിചിതനായ ഒരു വ്യക്തി മാമോദീസായേല്‍ക്കുവാനായി വരുന്നപക്ഷം കാര്യങ്ങള്‍ അത്ര എളുപ്പം ആവില്ല. തന്നെ അറിയാവുന്നവരുടെ പക്കല്‍ നിന്നുള്ള വിശ്വസനീയമായ സാക്ഷ്യപത്രങ്ങള്‍ അയാള്‍ ഹാജരാക്കേണ്ടതുണ്ട്.

2. മാമോദീസായ്ക്കുള്ള തയ്യാറെടുപ്പ്: സ്നാനാര്‍ത്ഥികള്‍


പ്രിയപ്പെട്ടവരെ, ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങള്‍ക്കു പിന്നിലും കൃത്യമായ കാരണങ്ങളുണ്ട് എന്ന വസ്തുത അറിഞ്ഞിരിക്കേണ്ടതാണ്. മാമോദീസാ ഏല്‍ക്കാന്‍ തയ്യാറാകുന്ന സ്നാനാര്‍ത്ഥികള്‍ നാല്പത് ദിവസം, അതായത് ഉപവാസം ക്രമീകരിച്ചിരിക്കുന്ന നാല്പത് ദിവസം, അതിനായി ഒരുങ്ങേണ്ടതുണ്ട്. ആരംഭത്തില്‍തന്നെ ദുരാത്മാക്കളെ അവരില്‍നിന്ന് പുരോഹിതര്‍ ഉച്ചാടനം ചെയ്യുന്നു. പ്രഭാതത്തിലെ ആരാധന കഴിഞ്ഞ് വിശ്വാസിസമൂഹം ചെറിയ ദേവാലയത്തില്‍ നിന്ന് പിരിയുന്നതിനെ തുടര്‍ന്നാണ് ഇത് നടത്തുന്നത്. ഒട്ടുംവൈകാതെ മെത്രാന് മാര്‍ട്ടീരിയത്തില്‍ ഒരു ഇരിപ്പിടം സജ്ജീകരിക്കുന്നു. മാമോദീസാ ഏല്‍ക്കേണ്ടവരെല്ലാം മെത്രാനു ചുറ്റുമായി ഇരിക്കുമ്പോള്‍ അവരുടെ മാതാപിതാക്കളും വന്നുകൂടിയിരിക്കുന്ന സ്ത്രീപുരുഷന്മാരും അവിടെ നില്‍ക്കുന്നു. സ്നാനാര്‍ത്ഥികളെ മെത്രാന്‍ വേദഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്ന സമയമാണിത്. താല്പര്യമുള്ള വിശ്വാസികള്‍ക്കും ഈ സമയം അവിടെ സന്നിഹിതരാകാവുന്നതാണ്. എന്നാല്‍ വിശ്വാസപഠിതാക്കള്‍ക്ക് ഈ പഠനവേളയില്‍ അവിടെ പ്രവേശനം ഉണ്ടാകുകയില്ല. ഉല്പത്തിപ്പുസ്തകം മുതല്‍ വേദഗ്രന്ഥങ്ങള്‍ എല്ലാം ഈ നാല്പത് ദിവസംകൊണ്ട് മെത്രാന്‍ അവരെ പഠിപ്പിക്കുന്നു. ആക്ഷരികാര്‍ത്ഥത്തില്‍ സ്നാനാര്‍ത്ഥികള്‍ക്ക് ഇവ പറഞ്ഞു മനസ്സിലാക്കി കൊടുത്തശേഷം മെത്രാന്‍ അവരെ ആത്മീയമായി ശാക്തീകരിക്കുന്നു. വിശ്വാസസംബന്ധമായ വിവിധ സംഗതികള്‍, പുനരുത്ഥാനം ഉള്‍പ്പെടെ, അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ്. ഈ പ്രക്രിയയെയാണ് 'വേദപഠനം' എന്ന് വിളിക്കുന്നത്.

3. വിശ്വാസപ്രമാണവും അതിന്‍റെ പാരമ്പര്യവും 


മേല്‍പ്പറഞ്ഞ വേദപഠനം അഞ്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ സ്നാനാര്‍ത്ഥികളെ വിശ്വാസപ്രമാണം പഠിപ്പിക്കുന്നു. വേദഗ്രന്ഥങ്ങളില്‍ നിന്ന് ഓരോ കാര്യങ്ങളും പഠിപ്പിച്ചതുപോലെ വിശ്വാസപ്രമാണത്തിന്‍റെ വിവിധ ഘടകങ്ങള്‍, ആദ്യം അവയുടെ ആക്ഷരികാര്‍ത്ഥത്തിലും അതിനുശേഷം ആത്മീയാര്‍ത്ഥത്തിലും സ്നാനാര്‍ത്ഥികളെ മനസ്സിലാക്കിക്കൊടുക്കുന്നു. ഇതില്‍നിന്ന് ഒരു സംഗതി വ്യക്തമാകുന്നു. ഇവിടെ കൂടിവരുന്ന വിശ്വാസികള്‍ എല്ലാവര്‍ക്കും ആരാധനാവേളകളില്‍ പാരായണം ചെയ്യപ്പെടുന്ന വേദഭാഗങ്ങള്‍ എല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ട്. അവര്‍ എല്ലാവരും മാമോദീസാ ഏല്‍ക്കുന്നതിനു മുമ്പ് നാല്പത് ദിവസം ,പ്രതിദിനം മൂന്നു മണിക്കൂര്‍ സമയം വേദങ്ങള്‍ പഠിച്ചവരാണ്. ഒന്നാം മണി മുതല്‍ മൂന്നാം മണി വരെയാണല്ലോ പുതുതായി സ്നാനമേല്‍ക്കുന്നവര്‍ക്ക് മെത്രാന്‍ ഇതെല്ലാം പഠിപ്പിച്ചു കൊടുക്കുന്നത്. ഒരു കാര്യം ഇവിടെ ശ്രദ്ധിക്കുവാനുള്ളത് വേദപഠനം കേള്‍ക്കുവാന്‍ വന്നിരിക്കുന്ന വിശ്വാസികള്‍ മെത്രാന്‍ പഠിപ്പിക്കുന്നവ സാധാരണ പ്രബോധനങ്ങളേക്കാള്‍ ഗൗരവതരമായി ശ്രദ്ധിക്കുന്നു എന്നതാണ്. ഈ പഠനവേള പൂര്‍ത്തീകരിക്കപ്പെട്ട് എല്ലാവരും പിരിയുന്നതോടെ, മൂന്നാം മണി സമയം മെത്രാന്‍ ചെറിയ ദേവാലയത്തിലേക്ക് ആനയിക്കപ്പെടുന്നു. അങ്ങനെ ഏഴ് ആഴ്ചകളില്‍ പ്രതിദിനം മൂന്നു മണിക്കൂര്‍ വീതമാണ് വേദപഠനം നടക്കുന്നത്. എന്നാല്‍ എട്ടാമത്തെ ആഴ്ചയില്‍, അതായത് പീഡാനുഭവവാരത്തില്‍, ഈ വിധത്തിലുള്ള വേദപഠനത്തിന് സമയം ഇല്ല. നേരത്തെ വിശദീകരിച്ചതുപോലെ വിശുദ്ധവാര ശുശ്രൂഷകള്‍ നടത്തേണ്ടതു തന്നെയാണ് ഇതിനു കാരണം.

4. വിശ്വാസപ്രമാണം ചൊല്ലുന്നു


ഏഴ് ആഴ്ചകള്‍ പൂര്‍ത്തിയായി വിശുദ്ധവാരം തുടങ്ങുമ്പോള്‍ മെത്രാന്‍ വലിയ ദേവാലയമായ മാര്‍ട്ടീരിയത്തില്‍ രാവിലെ വരികയും വിശുദ്ധ മദ്ബഹായ്ക്ക് പിന്നില്‍ തന്‍റെ ഇരിപ്പിടത്തില്‍ ഇരിക്കുകയും ചെയ്യുന്നു. സ്നാനാര്‍ത്ഥികള്‍ ഓരോരുത്തരായി തങ്ങളുടെ പിതാവിന്‍റെയോ മാതാവിന്‍റെയോ ഒപ്പം കടന്നുവന്ന് വിശ്വാസപ്രമാണം മെത്രാനെ ചൊല്ലികേള്‍പ്പിക്കുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ മെത്രാന്‍ എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറയുന്നു: 'ഇക്കഴിഞ്ഞ ആഴ്ചകള്‍കൊണ്ട് നിങ്ങള്‍ വേദങ്ങളും ന്യായപ്രമാണവും പഠിച്ചു കഴിഞ്ഞു. നിങ്ങള്‍ വിശ്വാസവും പുനരുത്ഥാന മര്‍മ്മവും വിശ്വാസപ്രമാണത്തിന്‍റെ സത്തയും നിങ്ങളാല്‍ ആവുംവിധം മനസ്സിലാക്കി. സ്നാനാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് മാമോദീസായുടെ ആഴമേറിയ മര്‍മ്മങ്ങള്‍ മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് സാധ്യമായിട്ടില്ല. എന്നാല്‍ ഏതൊരു അനുഷ്ഠാനവും നമ്മള്‍ നടത്തുമ്പോള്‍ അതിനു പിമ്പില്‍ തക്കതായ കാരണങ്ങള്‍ ഉണ്ട് എന്ന് അറിഞ്ഞിരിക്കണം. ഇനി വരുന്ന എട്ട് വിശുദ്ധവാര ദിവസങ്ങളില്‍ ചെറിയ ദേവാലയത്തില്‍ ആരാധന പൂര്‍ത്തിയായി ജനം പിരിയുന്നതിനു ശേഷം ഇതേപ്പറ്റി കേള്‍ക്കുവാന്‍ നിങ്ങള്‍ക്ക് അവസരം ഉണ്ടാകും. സ്നാനാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് ദൈവിക മര്‍മ്മങ്ങളെക്കുറിച്ച് കൂടുതലായി പറഞ്ഞുതരുവാന്‍ ഇപ്പോള്‍ നിവൃത്തിയില്ല.'

5. വേദമര്‍മ്മങ്ങളുടെ പഠനം 


ഉയിര്‍പ്പ് പെരുന്നാള്‍ മുതല്‍ പുതുഞായര്‍ വരെയുള്ള എട്ടു ദിവസങ്ങളില്‍ ആരാധനയെ തുടര്‍ന്ന് പിരിയുന്ന ജനം ചെറിയ ദേവാലയത്തിലേക്ക് ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് പ്രവേശിക്കുന്നു. പ്രാര്‍ത്ഥനയെ തുടര്‍ന്ന് മെത്രാന്‍ വിശ്വാസി സമൂഹത്തെ അനുഗ്രഹിക്കുന്നു. അതിനുശേഷം അദ്ദേഹം അഴിക്കകത്തു നിന്നുകൊണ്ട് മാമോദീസായുടെ ശുശ്രൂഷയില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രബോധിപ്പിക്കുന്നു. മാമോദീസായില്‍ ഉള്‍ക്കൊള്ളുന്ന വേദമര്‍മ്മങ്ങള്‍ മെത്രാന്‍ വിശദമായി പഠിപ്പിക്കുകയാണ്. ഈ പഠനവേളയില്‍ വിശ്വാസപഠിതാക്കള്‍ക്കു പ്രവേശനം നിഷിദ്ധമത്രെ. വിശ്വാസപഠനം പൂര്‍ത്തിയാക്കി മാമോദീസായ്ക്ക് ഒരുങ്ങുന്നവര്‍ക്കും വിശ്വാസിസമൂഹത്തിനും മാത്രമാണ് ഈ സമയത്ത് അകത്തേക്ക് കടക്കുവാന്‍ കഴിയുക. വിശ്വാസപഠനം പൂര്‍ത്തീകരിക്കാത്തവര്‍ അകത്തേക്ക് പ്രവേശിക്കാതിരിക്കാനായി വാതിലുകള്‍ അടച്ചിരിക്കും. മാമോദീസായുടെ മര്‍മ്മങ്ങള്‍ ഓരോന്നും മെത്രാന്‍ മനസ്സിലാക്കിക്കൊടുക്കുമ്പോള്‍ ദേവാലയത്തില്‍ ഇരിക്കുന്ന വിശ്വാസികള്‍ ഉച്ചത്തില്‍ കൈകള്‍ കൊട്ടാറുണ്ട്. ഇതിന്‍റെ ശബ്ദം ദേവാലയത്തിന് പുറത്തു കേള്‍ക്കുവാന്‍ സാധിക്കുന്നു. വിശുദ്ധ മര്‍മ്മങ്ങള്‍ അനാച്ഛാദിതമാകുമ്പോള്‍ കൂടിയിരിക്കുന്നവരുടെ ഹൃദയം വൈകാരികഭാവം കൈക്കൊള്ളുന്നത് ശ്രദ്ധേയമാണ്.

കൂടിവന്നിരിക്കുന്നവരില്‍ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരും സുറിയാനി സംസാരിക്കുന്നവരും ഉണ്ടായിരിക്കും. മെത്രാന്‍ ഗ്രീക്ക് ഭാഷയില്‍ സംസാരിക്കുന്നതിനാല്‍ സുറിയാനി മാത്രം അറിയാവുന്നവര്‍ക്കുവേണ്ടി ആരെങ്കിലും അത് പരിഭാഷപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വേദഭാഗ വായനകളും ഗ്രീക്കിലാണ് നടത്തുന്നത്. ഇതിനും തത്സമയ പരിഭാഷ നടത്തുന്നു. അതുപോലെ ലാറ്റിന്‍ മാത്രം അറിയാവുന്നവരും ഉണ്ടാകും. അവര്‍ക്കുവേണ്ടിയും പ്രത്യേകം പരിഭാഷ നടത്തുന്ന പതിവുണ്ട്. ഇവിടെ പ്രത്യേകം ആഹ്ലാദദായകമായ വസ്തുത ഗീതങ്ങളും വേദഭാഗ വായനകളും പ്രാര്‍ത്ഥനകളും മെത്രാന്‍റെ നേതൃത്വത്തില്‍ നടക്കുന്നത് സന്ദര്‍ഭത്തിനും സാഹചര്യത്തിനും അതാത് ദിവസത്തിന്‍റെ പ്രാധാന്യത്തിനും അനുയോജ്യമായ രീതിയില്‍ ആണെന്നുള്ളതത്രേ. ഗീതങ്ങളും പ്രാര്‍ത്ഥനകളും വേദഭാഗങ്ങളും പ്രത്യേക ശ്രദ്ധയോടെയാണ് തെരഞ്ഞെടുക്കുന്നത്.

VIII


ദേവാലയങ്ങളുടെ സമര്‍പ്പണം 


ഗോല്‍ഗോഥായിലെ വിശുദ്ധ ദേവാലയം, അതായത് മാര്‍ട്ടീറിയം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച അതേ ദിവസം തന്നെയാണ് ചെറിയ ദേവാലയവും (കാല്‍വരിയിലേക്കുള്ള യാത്രയില്‍ പീഡാസഹനം നമ്മുടെ കര്‍ത്താവ് പൂര്‍ത്തീകരിച്ച സ്ഥലം) ദൈവസന്നിധിയില്‍ സമര്‍പ്പിച്ചത്. ഈ രണ്ട് ദേവാലയ സമര്‍പ്പണങ്ങളും ഏറെ ആഘോഷത്തോടു കൂടിയാണ് എല്ലാ വര്‍ഷവും ഓര്‍ക്കുന്നത്. അതിന് മറ്റൊരു കാരണം കൂടിയുള്ളത് കര്‍ത്താവിനെ ക്രൂശിച്ച കുരിശ് കണ്ടെടുത്തതും അതേദിവസം തന്നെയാണ് എന്നുള്ളതാണ്. അതുകൊണ്ട് ഈ മൂന്ന് വിശുദ്ധ സംഭവങ്ങളും ഒരുമിച്ച്, ആഹ്ലാദാരവങ്ങളോടെ ഓര്‍മ്മിക്കുന്ന പതിവാണുള്ളത്. തന്നെയുമല്ല, ഈ ദിവസം തന്നെയാണ് യരുശലേമിലെ ദേവാലയം പണി തീര്‍ന്നശേഷം അതിന്‍റെ വിശുദ്ധ സ്ഥലത്തിനു മുമ്പില്‍ നിന്നുകൊണ്ട് യഹോവയുടെ മുമ്പാകെ ശലോമോന്‍ തന്‍റെ ഹൃദയവിചാരങ്ങള്‍ പകര്‍ന്നത് (2 ദിനവൃത്താന്തം 6, 7.8-10).

ഈ സംഭവങ്ങളുടെ ഓര്‍മ്മ ആചരിക്കുന്നത് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളിലൂടെയാണ്. ആചരണം ആരംഭിക്കുന്നതിനു മുമ്പു തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ യെരുശലേമില്‍ എത്തി ത്തുടങ്ങുന്നു. മെസപ്പൊട്ടോമിയ, സിറിയ, ഈജിപ്ത്, ധാരാളം സന്യാസിമാര്‍ അധിവസിക്കുന്ന തെബോയിഡ്, എന്നുവേണ്ട വിവിധ പ്രവിശ്യകളില്‍നിന്ന് സന്യാസികളുടെ ഗണങ്ങളും സ്ത്രീപുരുഷഭേദെമന്യേ അല്‍മായ സമൂഹങ്ങളും ശക്തമായ വിശ്വാസബോധ്യത്തില്‍ ശരീരവും മനസ്സും ആത്മാവും സംയോജിപ്പിച്ച് യരുശലേമില്‍ എത്തുകയാണ്. ഇത് ഇവര്‍ക്കെല്ലാവര്‍ക്കും ദൈവ സമര്‍പ്പണത്തിന്‍റെയും ആഹ്ലാദാരവങ്ങളുടെയും അനുഗ്രഹകരമായ അവസരമാണ്. ഒരു പക്ഷേ ഈയൊരു വിശുദ്ധ ചടങ്ങില്‍ സംബന്ധിക്കുവാന്‍ യരുശലേമില്‍ എത്തിച്ചേരാത്ത വിശ്വാസികള്‍ ആരും തന്നെ ഉണ്ടാകുകയില്ല. നാല്പതിനും അമ്പതിനും അടുത്ത് മെത്രാന്മാരും അവരുടെ കൂടെ അസംഖ്യം പൗരോഹിത്യ വൃന്ദവും ഈ അവസരത്തില്‍ യരുശലേമില്‍ എത്തിച്ചേരുന്നു. ഇനി ഇതെക്കുറിച്ച് കൂടുതലായി ഞാന്‍ എന്താണ് പറയേണ്ടത്! ഈ ആചരണത്തില്‍ ഭാഗഭാക്കാകുവാന്‍ സാധ്യമല്ലാതെ പോകുന്ന വിശ്വാസികള്‍, തക്കതായ കാരണം കൂടാതെയാണ് മാറി നില്‍ക്കുന്നതെങ്കില്‍, തങ്ങള്‍ അതീവ ഗുരുതരമായ പാപം ചെയ്തു എന്ന ബോധ്യത്തിലായിരിക്കും. ഉയിര്‍പ്പ് പെരുന്നാള്‍, ദനഹാ പെരുന്നാള്‍ എന്നിവയുടെ ആഘോഷങ്ങള്‍ക്കു സമാനമായിത്തന്നെയാണ് ദേവാലയ സമര്‍പ്പണങ്ങളുടെ പെരുന്നാളും ആചരിച്ചുപോരുന്നത്. യരുശലേമിലും സമീപത്തും ഉള്ള എല്ലാ വിശുദ്ധ സ്ഥലങ്ങളിലേക്കും ഈ ദിവസങ്ങളില്‍ പ്രദക്ഷിണം നടത്തുന്നുണ്ട്. ഒന്നാമത്തെയും രണ്ടാമത്തെയും ദിവസങ്ങളില്‍ വലിയ ദേവാലയമായ മാര്‍ട്ടീരിയത്തിലേക്കാണ് പ്രദക്ഷിണം നടത്തുന്നത്. മൂന്നാമത്തെ ദിവസം കര്‍ത്താവ് സ്വര്‍ഗ്ഗാരോഹണം ചെയ്ത എലിയോനയിലേക്കാണ്. ഒലിവ് മലയിലെ എലിയോനയില്‍ ഉള്ള ദേവാലയത്തില്‍ ആണല്ലോ കര്‍ത്താവ് ശിഷ്യന്മാരെ പഠിപ്പിക്കാറുണ്ടായിരുന്ന ഗുഹയുടെ സ്ഥാനം.

എന്നാല്‍ നാലാമത്തെ ദിവസം..

(ഇതിനു ശേഷമുള്ള ഭാഗങ്ങള്‍ ലഭ്യമല്ല)

Thursday, April 2, 2020

എഥേറിയയുടെ തീർത്ഥയാത്ര - II

എഡേസ


എന്‍റെ യാത്ര മുമ്പോട്ടു തുടരവേ ബത്നെ എന്ന ഒരു സ്ഥലത്ത് എത്തി (വിശുദ്ധ വേദഗ്രന്ഥങ്ങളിൽ ഈ സ്ഥലം എവിടെയും പരാമർശിക്കപ്പെട്ടിട്ടില്ല). ഈ സ്ഥലം ഇന്നും നിലനിൽക്കുന്നു. അവിടെ ഒരു ദേവാലയം ഉണ്ട്. ഒരു മെത്രാൻ, ഏറെ വിശുദ്ധി കാത്തുപരിപാലിക്കുന്ന സത്യസന്ധനായ ഒരു മെത്രാന്‍, അവിടെ താമസം ഉണ്ട്. അദ്ദേഹം ഒരു സന്യാസി ആണ്. ഈ സ്ഥലത്ത് ഏതാനും രക്തസാക്ഷി സ്മാരകങ്ങൾ കാണാൻ സാധിക്കുന്നു. പടയാളികളുടെ ഒരു ആസ്ഥാനം കൂടിയാണ് ബത്നെ.അവിടെ നിന്നും യാത്ര തുടർന്ന് അതിരറ്റ ദൈവകൃപയാൽ എഡേസയില്‍ എത്തി. ഞങ്ങൾ നേരെ പോയത് അവിടുത്തെ ദേവാലയത്തിലേക്കും വിശുദ്ധ തോമാ ശ്ലീഹായുടെ സ്മാരകത്തിലേക്കുമാണ്. ഞങ്ങളുടെ പതിവനുസരിച്ചുള്ള പ്രാർത്ഥനയും മറ്റും അവിടെ നടത്തിയിട്ട് ശ്ലീഹായെ പരാമർശിക്കുന്ന ചില ഭാഗങ്ങൾ പാരായണം ചെയ്തു. ഈ ദേവാലയം വളരെ വലിപ്പം ഉള്ള ഒന്നാണ്; കാഴ്ചയ്ക്ക് അതിമനോഹരവും. അത് സമീപകാലത്ത് പണികഴിപ്പിച്ചതുപോലെ തോന്നുന്നു. തീര്‍ച്ചയായും ദൈവത്തിന്‍റെ ആലയം എന്ന് വിളിക്കപ്പെടുവാൻ സർവഥാ യോഗ്യം. ഒരുപാട് കാര്യങ്ങൾ ഇവിടെ കണ്ടു മനസ്സിലാക്കേണ്ടതിനാൽ മൂന്നു ദിവസം ഇവിടെ താമസിക്കുക തന്നെ എന്ന് ഞാൻ നിശ്ചയിച്ചു .എഡേസാ നഗരത്തിലെ നിരവധി സ്മാരകങ്ങൾ ഞാൻ സന്ദർശിച്ചു. എന്‍റെയൊപ്പം വിശുദ്ധരായ സന്യാസിമാർ ഉണ്ടായിരുന്നു; ഇവരില്‍ ചിലര്‍ സ്മാരകങ്ങളോടു ചേർന്ന് താമസിക്കുന്നവരും ചിലർ പട്ടണത്തിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട അറകളിൽ കഴിഞ്ഞു കൂടുന്നവരും ആയിരുന്നു. അവിടെ ഉണ്ടായിരുന്ന വിശുദ്ധനായ മെത്രാൻ, അതി തീക്ഷ്ണമായ ദൈവഭയം വച്ചുപുലർത്തുന്ന ഒരു സന്യാസിവര്യൻ, വളരെ സന്തോഷത്തോടെ എന്നെ സ്വാഗതം ചെയ്തു. അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു: "മകളെ, നീ നിന്‍റെ തീക്ഷ്ണമായ ഭക്തിയാൽ മാത്രമാണല്ലോ വളരെ ദൂരം യാത്ര ചെയ്ത്, ഏറെ കഷ്ടതകൾ സഹിച്ച്, ഈ പ്രദേശത്ത് എത്തിച്ചേർന്നത്. നിനക്ക് താല്പര്യമുണ്ടെങ്കിൽ ഇവിടെയുള്ള എല്ലാ സ്ഥലങ്ങളും ഒരു ക്രൈസ്തവ വിശ്വാസിക്ക് നയനാനന്ദകരമായ എല്ലാ സ്ഥലങ്ങളും ഞങ്ങൾ പരിചയപ്പെടുത്തിത്തരാം." ദൈവത്തിനു നന്ദിയർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഹിതാനുസരണം ആവട്ടെ എന്ന് ഞാൻ സമ്മതിച്ചു. ആദ്യമായി അദ്ദേഹം എന്നെ കൊണ്ടുപോയത് അബ് ഗാര്‍ രാജാവിന്‍റെ കൊട്ടാരത്തിലേക്കായിരുന്നു. അവിടെ രാജാവിന്‍റെ മനോഹരമായ ഒരു പ്രതിമ കാണുവാൻ സാധിച്ചു. ആ പ്രതിമ, യഥാർത്ഥത്തിൽ രാജാവിനെപ്പോലെ തന്നെ തോന്നിക്കുന്നതാണ് എന്ന് അവിടെയുള്ളവർ പറഞ്ഞു തന്നു. വെണ്ണക്കൽ പോലെ തോന്നിക്കുന്ന അത് ഏറെ ശോഭ ഉള്ളതായിരുന്നു. ആ മുഖം വ്യക്തമാക്കുന്നത് അദ്ദേഹം അതിബുദ്ധിമാനും ബഹുമാന്യനും ആയിരുന്നുവെന്നാണ്. മെത്രാന്‍ എന്നോട് പറഞ്ഞു, "ക്രിസ്തുവിനെ കാണുന്നതിന് മുമ്പുതന്നെ അബ് ഗാർ രാജാവ് ക്രിസ്തുവിൽ വിശ്വസിച്ചിരുന്നു. ക്രിസ്തു തീർച്ചയായും ദൈവപുത്രൻ തന്നെയെന്ന് രാജാവ് സത്യമായി വിശ്വസിച്ചു." തൊട്ടടുത്തുതന്നെ അതേപോലെ മറ്റൊരു വെണ്ണക്കൽ പ്രതിമ കൂടി ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ പുത്രന്‍ മാഗ്നസ് രാജകുമാരന്‍റേതായിരുന്നു. ഇതിലും ഒരു പ്രത്യേക പ്രഭയുടെ പ്രസരണം അനുഭവിക്കുവാൻ സാധിച്ചു. തുടര്‍ന്ന്, ഞങ്ങള്‍ കൊട്ടാരത്തിന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചു. അവിടെ ധാരാളം ജലധാരകൾ ഉണ്ടായിരുന്നു.  അവയില്‍ മത്സ്യങ്ങളുടെ സമൃദ്ധമായ സാന്നിധ്യവും. അവയാകട്ടെ വളരെ വലുതും മനോഹരവും ഞാൻ മുമ്പ് ഒരിടത്തും കണ്ടിട്ടില്ലാത്തവയും. എഡേസാ പട്ടണത്തിൽ ഈ കൊട്ടാരത്തിലെ ജലധാരകളില്‍ നിന്ന് സമൃദ്ധമായി നിർഗമിക്കുന്ന വെള്ളം അല്ലാതെ വേറെ ജലസ്രോതസ്സുകൾ ഒന്നുമില്ല. ഈ ജലപ്രവാഹമാകട്ടെ, അത്യന്തം രജതശോഭയാർന്നതും. 

അബ് ഗാര്‍ രാജാവ് 


മേൽപറഞ്ഞ ജലസ്രോതസിനെക്കുറിച്ച് വിശുദ്ധനായ ആ മെത്രാന്‍ ഇങ്ങനെ പറഞ്ഞു തന്നു: അബ് ഗാര്‍ രാജാവ് നമ്മുടെ കർത്താവിന് കത്തെഴുതുകയും കർത്താവ് അതിനുള്ള മറുപടി സന്ദേശവാഹകനായ അനന്യാസ് വശം കൊടുത്തയയ്ക്കുകയും ചെയ്തുവല്ലൊ. അതിനു ശേഷം ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ പേർഷ്യൻ സൈന്യം എഡേസയെ ആക്രമിക്കാൻ കോപ്പുകൂട്ടി. സൈന്യം കടന്നുവന്ന് നഗരം വളഞ്ഞു. അബ് ഗാര്‍ രാജാവ് കർത്താവിന്‍റെ കത്ത് കയ്യിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് നഗരവാതില്‍ക്കല്‍ നിന്ന് പരസ്യമായി ഇങ്ങനെ പ്രാർത്ഥിച്ചു, "കർത്താവായ യേശുവേ, ശത്രുക്കൾ ഒരിക്കലും ഈ നഗരത്തിൽ പ്രവേശിക്കുകയില്ലായെന്ന് അവിടുന്ന് ഞങ്ങൾക്ക് വാക്ക് തന്നിട്ടുണ്ടല്ലോ. കര്‍ത്താവേ, ഇപ്പോൾ ഇതാ ഈ പേർഷ്യൻ സൈന്യം ഞങ്ങളെ ആക്രമിക്കാൻ ഒരുങ്ങി വന്നിരിക്കുന്നു." കര്‍ത്താവിന്‍റെ കത്ത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജാവ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു തീര്‍ന്നതായ ആ നിമിഷം നഗരത്തിനു പുറത്ത് അതിശക്തമായ കൂരിരുട്ടു വ്യാപിച്ചു. പേര്‍ഷ്യന്‍ സൈന്യം നഗരത്തോട് സമീപിച്ച് ഏതാണ്ട് മൂന്നു മൈൽ വരെ അടുത്ത് എത്തിയിരുന്നു. പെട്ടെന്നുണ്ടായ ഈ അന്ധകാരം കാരണം അവിടെ അവർക്ക് പാളയം അടിക്കാൻ സാധ്യമായില്ല. നഗരത്തെ ശരിയായി വളയുവാനും അവരെക്കൊണ്ടായില്ല. വശം കെട്ടുപോയ പേർഷ്യൻ സൈന്യത്തിനു നഗരവാതിൽ കണ്ടുപിടിക്കുവാനും പറ്റിയില്ല. എങ്കിലും ഒരു വിധത്തിൽ അവർക്ക് അവിടെ പടയാളികളെ കൊണ്ട് കോട്ടപോലെ ഒരു പ്രതിരോധം സൃഷ്ടിക്കുവാൻ സാധിച്ചു. നഗരത്തിന് ഏതാണ്ട് മൂന്നു മൈൽ അകലെ ഈ വിധത്തിൽ മാസങ്ങളോളം കഴിയേണ്ടതായി വന്നു. അകത്തേക്ക് കയറുവാൻ യാതൊരു നിർവ്വാഹവും ഇല്ല എന്ന് ബോധ്യമായതോടെ നഗരത്തിൽ ഉള്ളവർക്ക് വെള്ളം തടയുവാനും അങ്ങനെ അവരെ ദാഹം കൊണ്ട് പരവശരാക്കി മരണത്തിലേക്ക് നയിക്കാമെന്നും പേര്‍ഷ്യൻ സൈന്യം കണക്കു കൂട്ടി. അന്ന്, എഡേസാ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു കുന്നിൽ നിന്നായിരുന്നു നഗരത്തിലേക്കുള്ള ജലവിതരണം നടന്നിരുന്നത്. ഇത് മനസ്സിലാക്കിയ സൈന്യം ജലസ്രോതസിൽ നിന്നുള്ള പ്രവാഹത്തെ ദിശ തെറ്റിച്ചു വിടുവാൻ നിശ്ചയിച്ചു. അങ്ങനെ, നഗരത്തിനുള്ളിലുള്ളവർക്ക് ലഭ്യമാകേണ്ട വെള്ളം നഗരത്തിൽ കടക്കാതെ സൈന്യം തമ്പടിച്ചിരുന്ന ഭാഗത്തേക്ക് വഴിമാറ്റി. അങ്ങനെ വെള്ളത്തിന്‍റെ ദിശ മാറ്റിയെടുത്ത ആ നിമിഷം, ഇപ്പോള്‍ കൊട്ടാരത്തിൽ കണ്ട ജലപ്രവാഹം പൊട്ടിമുളച്ചു. ദൈവത്തിന്‍റെ അതിരറ്റ കൃപയാൽ ഈ ജലപ്രവാഹം ഇന്നും സജീവമായി നിലനിൽക്കുന്നു. നഗരവാസികൾക്കു യാതൊരു മുട്ടും കൂടാതെ സമൃദ്ധമായി വെള്ളം കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതേസമയം പേര്‍ഷ്യന്‍ സൈന്യം ദിശ മാറ്റിയ ജലപ്രവാഹമാകട്ടെ, അതേ മണിക്കൂറിൽ തന്നെ വറ്റി വരണ്ടു പോയി. അന്നുമുതൽ ഇന്നുവരെ വെള്ളത്തിന്‍റെ ഒരു കണിക പോലും ആ പ്രദേശത്ത് ഉണ്ടായിട്ടില്ല. ദൈവിക ഇടപെടലിനാൽ പേര്‍ഷ്യൻ സൈന്യത്തിന് അവിടം വിട്ടു പോകുകയല്ലാതെ വേറൊരു വഴിയും ഇല്ലാതെയായി. തന്നെയുമല്ല, പിന്നീട് എപ്പോഴെങ്കിലും ശത്രുക്കളുടെ ഭീഷണി ഉണ്ടാകുമ്പോൾ കർത്താവ് എഴുതിയ കത്ത് നിവർത്തിപ്പിടിച്ചു കൊണ്ട് പ്രാർത്ഥിക്കുകയും ദൈവം ശത്രു സൈന്യത്തെ മടക്കി അയയ്ക്കുകയും ചെയ്തുപോരുന്നു. കൊട്ടാരത്തിനകത്തെ ജലപ്രവാഹം ഉദ്ഭവിച്ച സ്ഥലം നേരത്തെ വെറുമൊരു സമതല ഭൂമിയായിരുന്നു. കൊട്ടാരം ഈ സമതലഭൂമിയിൽ നിന്ന് കുറച്ച് ഉയർന്ന തലത്തിലും. ഇത് വളരെ വ്യക്തതയോടെ കാണുവാൻ പാകത്തിലായിരുന്നു. അന്ന് നിലവിലിരുന്ന രീതിയനുസരിച്ച് രാജകൊട്ടാരങ്ങൾ എപ്പോഴും കുറച്ചു ഉയർന്ന ഭാഗത്തായിരുന്നു നിൽക്കുന്നത്. എന്നാൽ ഈ ജലസ്രോതസ്സുകൾ രൂപപ്പെട്ടതിനുശേഷം അബ് ഗാര്‍ രാജാവ് തന്‍റെ മകൻ മാഗ്നസിനുവേണ്ടി, ജലസ്രോതസ്സ് കൊട്ടാരത്തിനുള്ളിൽ ആയിരിക്കത്തക്കവണ്ണം ഈ കൊട്ടാരം പണിതീർത്തു. ഈ രാജകുമാരന്‍റെ പ്രതിമയാണ് നേരത്തെ കണ്ടത്. ഈ വിവരങ്ങള്‍ ഒക്കെ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിത്തന്ന ശേഷം ആ വിശുദ്ധനായ മെത്രാൻ എന്നോട് ഇങ്ങനെ പറഞ്ഞു, "ഇനി നമുക്ക് യേശുക്രിസ്തുവിന്‍റെ സന്ദേശവാഹകനായ അനന്യാസ് കത്തുമായി നഗരത്തിലേക്ക് പ്രവേശിച്ച വാതിൽക്കലേക്കു പോകാം." ആ വാതിൽക്കൽ ഞങ്ങള്‍ എത്തിയപ്പോൾ മെത്രാന്‍ അവിടെനിന്ന് പ്രാർത്ഥിച്ചു; അതിനുശേഷം നമ്മുടെ കർത്താവ് അയച്ച കത്ത് ഞങ്ങൾക്ക് കേൾക്കുവാൻ ഭാഗത്തിൽ വായിച്ചു. തുടർന്ന് അദ്ദേഹം ഞങ്ങളെ അനുഗ്രഹിക്കുകയും വീണ്ടും പ്രാർത്ഥിക്കുകയും ചെയ്തു. അദ്ദേഹം വീണ്ടും ഞങ്ങൾക്ക് ചില കാര്യങ്ങൾ കൂടി ഇതോട് ബന്ധപ്പെട്ട് പറഞ്ഞുതന്നു. അനന്യാസ് കർത്താവിന്‍റെ കത്തുമായി ഈ വാതിൽ വഴി നഗരത്തിൽ പ്രവേശിച്ചശേഷം അന്നുമുതൽ ഇന്നുവരെ ശുദ്ധിയില്ലാത്തവര്‍, വിലപിക്കുന്നവർ ഇങ്ങനെ ആരും ഈ വാതിലിലൂടെ കടക്കുവാൻ അനുവദിക്കപ്പെട്ടിട്ടില്ല. അതുപോലെ മൃതശരീരവും ആ വാതിൽ വഴി കൊണ്ടുവരുവാൻ പാടില്ല. ഇതിനു ശേഷം അബ് ഗാര്‍ രാജാവിന്‍റെയും കുടുംബത്തിന്‍റെയും സ്മാരകം ഞങ്ങൾക്ക് പരിചയപ്പെടുത്തി. പൗരാണിക രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ സ്മാരകം അതിമനോഹരമാണ്. നേരത്തെ സമതലഭാഗത്തുനിന്ന് ഉയരത്തിൽ ആയിരുന്ന പഴയ കൊട്ടാരം ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. കൂടാതെ മറ്റു ചില സ്ഥലങ്ങളും ഈ വന്ദ്യ മെത്രാന്‍ ഞങ്ങളെ കാണിച്ചു. അബ് ഗാര്‍ നമ്മുടെ കർത്താവിന് അയച്ച കത്തും കര്‍ത്താവ് അതിന്നയച്ച മറുപടിയും ഈ വിശുദ്ധനായ മെത്രാന്‍റെ കൈകളില്‍ നിന്ന് സ്വീകരിക്കുവാൻ എനിക്ക് സാധിച്ചത് എത്രയോ ആനന്ദകരമായ അനുഭവം ആയിരുന്നു. ഇവയുടെ പ്രതികൾ എന്‍റെ ഭവനത്തിൽ ഉണ്ടെങ്കിലും ഈ മെത്രാനില്‍ നിന്ന് അവ സ്വീകരിക്കുവാൻ ഇടയായത് മറക്കുവാനാവില്ല. ഇത് സാധ്യമായിരുന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഭവനത്തിൽ മടങ്ങിയെത്തുമ്പോൾ ഒരു നഷ്ടബോധം എന്നെ ബാധിക്കുമായിരുന്നു. പ്രിയമുള്ളവരേ, ദൈവേഷ്ടമായാൽ ഞാനെന്‍റെ ഭവനത്തിൽ മടങ്ങിയെത്തട്ടെ; നിങ്ങൾക്കും ഈ കത്തുകൾ വായിക്കുവാൻ ദൈവം ഇടയാക്കട്ടെ.

ഹാരാൻ 


മൂന്നു ദിവസം അവിടെ താമസിച്ച ശേഷം കുറച്ചുകൂടെ ദൂരത്തേക്ക് യാത്രയാവേണ്ടത് ആവശ്യമായി തോന്നി. ഈ യാത്രയുടെ ലക്ഷ്യസ്ഥാനം ഹാരാന്‍ ആയിരുന്നു. ഉല്പത്തി പുസ്തകം 12.4 ല്‍ ഈ പട്ടണത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. വിശുദ്ധനായ അബ്രഹാം പിതാവ് ഈ നഗരത്തിൽ നിന്നുള്ളവനായിരുന്നു. ഹാരാനില്‍ എത്തിയ ഞാൻ നഗരത്തിനുള്ളിൽ ഉള്ള ദേവാലയത്തിലേക്കാണ് നേരെ പോയത്. ഹാരാനിലെ മെത്രാനെ കാണുവാൻ എനിക്ക് അവസരം കിട്ടി. അദ്ദേഹം ഏറ്റവും വിശുദ്ധി ജീവിതത്തിൽ കാത്തുസൂക്ഷിക്കുന്ന ഒരു ശ്രേഷ്ഠനായ സന്യാസിവര്യനായിരുന്നു. ഞങ്ങൾക്ക് താല്പര്യമുള്ള എല്ലാ സ്ഥലങ്ങളും കാണിച്ചുതരുവാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. അദ്ദേഹം ആദ്യം തന്നെ ഞങ്ങളെ ഒരു ദേവാലയത്തിലേക്ക് നയിച്ചു. ഈ ദേവാലയം നഗരകേന്ദ്രത്തിൽ നിന്ന് കുറച്ച് അകലെയാണ്. അബ്രഹാം പിതാവ് താമസിച്ചിരുന്ന ഭവനം ഇവിടെ ആയിരുന്നു. ആ മെത്രാൻ പറഞ്ഞു തന്നതനുസരിച്ച് ഈ ഭവനത്തിന്‍റെ അന്നത്തെ അടിസ്ഥാനശിലകൾ ഇന്നും ഭദ്രമായി കാണാനുണ്ടായിരുന്നു. അന്നത്തെ കല്ലുകൾ ഒക്കെ ഇന്നും അതേപോലെതന്നെ. ദേവാലയത്തിലേക്ക് കടന്ന ഞങ്ങൾ പ്രാർത്ഥന നടത്തി; ഉല്പത്തി പുസ്തകത്തിലെ വേദഭാഗങ്ങൾ പാരായണം നടത്തി; സങ്കീർത്തനാലാപനം നടത്തി; ഒടുവിൽ വീണ്ടും പ്രാർത്ഥിച്ചു. തുടര്‍ന്ന് മെത്രാൻ ഞങ്ങളെ അനുഗ്രഹിച്ചു. ഇതിനുശേഷം അദ്ദേഹം ഒരു കിണറിനു സമീപത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. ലാബാന്‍റെ മകൾ റെബേക്ക (പിന്നീട് ഇസ്ഹാക്കിന്‍റെ ഭാര്യ) വെള്ളം കോരുവാന്‍ വരാറുണ്ടായിരുന്ന കിണർ ഇതായിരുന്നു (ഉല്പത്തി 24.15). മെത്രാന്‍ ഇങ്ങനെ പറഞ്ഞു, "ശ്രദ്ധിക്കുക, ഈ കിണറ്റിൽ നിന്നാണ് വെള്ളം എടുത്ത് റെബേക്ക അബ്രഹാമിന്‍റെ ദാസൻ ഏലിയാസറിന്‍റെ ഒട്ടകങ്ങളെ കുടിപ്പിച്ചത്." അങ്ങനെ അദ്ദേഹം ആ പ്രദേശത്തുള്ള ഓരോ വസ്തുതകളും ഞങ്ങൾക്ക് പരിചയപ്പെടുത്തി. നഗരത്തിനു പുറത്തുള്ള ഈ ദേവാലയം ഇരിക്കുന്നിടത്തായിരുന്നുവല്ലോ പിതാവായ അബ്രഹാമിന്‍റെ പൂർവ്വ ഗൃഹം. ഇന്ന് അവിടെ ഒരു രക്തസാക്ഷി സ്മാരകം ഉണ്ട്. ഹെൽപീഡിയസ് എന്ന ഒരു സന്യാസിശ്രേഷ്ഠന്‍റെ സ്മാരകമാണിത്. വിശുദ്ധ ഹെൽപീഡിയസ് എന്ന രക്തസാക്ഷിയുടെ ഓർമ്മപ്പെരുന്നാൾ ആചരിക്കുന്നത് ഏപ്രിൽ 23-ാം തീയതിയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ ഒരു കാര്യമായി, ഞങ്ങൾ ഈ പെരുന്നാളിന്‍റെ തൊട്ടു തലേദിവസം ഇവിടെ എത്തിയത്. സന്യസ്ത വ്രതം സ്വീകരിച്ചവരെ സംബന്ധിച്ചിടത്തോളം ഈ പെരുന്നാൾ ദിവസം ഓരോ സന്യാസിയും അതായത് മെസപ്പൊട്ടോമിയയുടെ അതിർത്തിക്കുള്ളിലുള്ള ഓരോ സന്യാസിയും, വലിപ്പച്ചെറുപ്പം കൂടാതെ ഈ ദേവാലയത്തിൽ നിർബന്ധമായും എത്തിച്ചേരേണ്ടതുണ്ട്; ഏകാന്തവാസത്തിൽ കഴിയുന്നവർക്കും ഈ നിബന്ധന ബാധകമത്രെ. ഏറ്റവും അധികം ശുഷ്കാന്തിയോടെയും ഭയഭക്തി ബഹുമാനാദരവുകളോടെയും ഈ പെരുന്നാൾ ആചരിച്ചു പോരുന്നു. ഈ ദേവാലയം പിതാവായ അബ്രഹാമിന്‍റെ ഭവനം സ്ഥിതി ചെയ്തിരുന്നിടത്താണ് എന്നത് ഇതിന് ഒരു പ്രധാന കാരണമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മെസപ്പൊട്ടോമിയ പ്രദേശത്തുള്ള എല്ലാ സന്യാസിശ്രേഷ്ഠരെയും ഒരുമിച്ച് കാണുവാൻ സാധിക്കുക എന്നത് ‍ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു. ഇവരെല്ലാവരും ജീവിത വിശുദ്ധിയുടെ ഉത്തമോദാഹരണങ്ങളാണ്. അവര്‍ യഥാർത്ഥ ദൈവമനുഷ്യർ തന്നെയാണ്. അവരെക്കുറിച്ചുള്ള കീർത്തി നാടെങ്ങും പ്രസിദ്ധമാണ്. ഇവരെയൊക്കെ കാണുവാൻ സാധിക്കുമെന്ന പ്രതീക്ഷ ഒരിക്കലും എനിക്ക് ഉണ്ടായിരുന്നില്ല. തികച്ചും അസാധ്യമെന്നു കരുതിയിരുന്ന ഒരു കാര്യം. അവര്‍ അവരുടെ സ്വസ്ഥമായ ഇടങ്ങളിൽ നിന്ന് പുറത്തുവരുന്നത് ഉയിർപ്പു പെരുന്നാൾ കൂടാതെ ഈ ദിവസം മാത്രമാണ്. കാരുണ്യവാനായ ദൈവം ഈയൊരു അനുഭവത്തിന് എനിക്ക് അവസരം തന്നു. ഈ ദിവസം തന്നെ ഹാരാനിൽ ഞാൻ എത്താൻ കാരണം ദൈവനിയോഗമല്ലാതെ മറ്റൊന്നുമല്ല. ഈ പ്രത്യേക അവസരത്തിൽ ഇവിടെ എത്തിച്ചേരുക എന്നത് ഒരിക്കലും എന്‍റെ കണക്കുകൂട്ടലിൽ ഉൾപ്പെട്ടിരുന്നില്ല. ഓർമ്മദിവസം ആചരിക്കുവാനും ഈ വിശുദ്ധ സന്യാസിമാരെ കാണുന്നതിനുമായി രണ്ട് ദിവസം ഞങ്ങൾ ഹാരാനിൽ താമസിച്ചു. ഞാൻ ഒട്ടും അര്‍ഹയല്ലെങ്കിൽ തന്നെയും വിശുദ്ധരായ ഈ സന്ന്യാസിമാർ എന്നെ സ്വാഗതം ചെയ്യുകയും എന്നോട് സംസാരിക്കുകയും ചെയ്തു. ഓർമ്മപ്പെരുന്നാൾ ആചരണത്തിനു ശേഷം ഇവരെ ആരെയും തന്നെ അവിടെ കാണ്മാനുണ്ടായിരുന്നില്ല. രാത്രി തന്നെ അവർ ഓരോരുത്തരും തങ്ങളുടേതായ വിദൂരങ്ങളിലേക്കും മരുഭൂ പ്രദേശത്തേക്കും അറകളിലേക്കും ഉൾവലിഞ്ഞിരുന്നു. ഹാരാന്‍ നഗരത്തിൽ ഏതാനും പുരോഹിതരും വിശുദ്ധ സന്യാസിമാരും അല്ലാതെ ക്രൈസ്തവ വിശ്വാസികളായ ഒരൊറ്റ വ്യക്തിയെപ്പോലും കാണുവാൻ എനിക്ക് സാധിച്ചില്ല. അവിടെയുള്ള ജനം ഏതാണ്ട് മുഴുവനും തന്നെ പുറജാതികൾ ആയിരുന്നു. പിതാവായ അബ്രഹാം താമസിച്ചിരുന്ന ഭവനം അദ്ദേഹത്തിന്‍റെ ഒരു സ്മാരകം എന്ന നിലയിൽ ഞങ്ങൾ അത്യധികം ആദരവോടെയാണ് നോക്കിക്കണ്ടത്. അവിടെ നിന്ന് ഏതാണ്ട് ഒരു മൈൽ അകലെ നാഹോര്‍, ബെഥുവേല്‍ എന്നിവരുടെ സ്മാരകങ്ങളും ഉണ്ട്. ഈ പുറജാതികൾ ഏറ്റവും ആദരവോടെ തന്നെ ഇവയെ കരുതിപ്പോരുന്നു. അവിടുത്തെ വിശുദ്ധ മെത്രാൻ വേദങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ഒരു വിശുദ്ധനാണ്. അദ്ദേഹത്തോട് അവിടുത്തെ കാര്യങ്ങളെക്കുറിച്ച് അറിയുവാൻ എനിക്കുള്ള താല്പര്യം ഞാൻ വളരെ താഴ്മയോടെ പ്രകടിപ്പിച്ചു. അദ്ദേഹം മറുപടിയായി ഇങ്ങനെ പറഞ്ഞു, "മകളെ, നിന്‍റെ ആഗ്രഹ നിവൃത്തിക്കായി എനിക്ക് അറിവുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം." അദ്ദേഹം തുടർന്ന് കാര്യങ്ങൾ വിശദീകരിച്ചു തന്നു: "വേദഗ്രന്ഥങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്, പിതാവായ അബ്രഹാം തന്‍റെ പിതാവായ തേരഹ്, ഭാര്യ സാറ, സഹോദരപുത്രൻ ലോത്ത് എന്നിവർക്കൊപ്പം ഇവിടെ വന്നു (ഉല്‍പത്തി 11.31). എന്നാൽ നാഹോര്‍, ബെഥുവേല്‍ എന്നിവർ ഇവിടെ വന്നത് ഞാൻ വായിച്ചിട്ടില്ല. പിന്നീട് എനിക്കറിയാവുന്ന കാര്യം അബ്രഹാമിന്‍റെ ദാസൻ ഹാരാനിൽ വരികയും നാഹോറിന്‍റെ മകൻ ബെഥുവേലിന്‍റെ മകളായ റെബേക്കയെ തന്‍റെ യജമാനനായ അബ്രഹാമിന്‍റെ മകൻ ഇസ്ഹാക്കിന് വധുവായി ആവശ്യപ്പെടാനും വന്നതായ സംഭവമാണ്" (ഉല്പത്തി 24.10, 15). അദ്ദേഹം തുടർന്നു, "മകളെ നീ പറഞ്ഞതുപോലെ അബ്രഹാം തന്‍റെ ബന്ധു ജനങ്ങൾക്കൊപ്പം ഇവിടെ വന്നതായി ഉൽപത്തി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കാനോനിക വേദഗ്രന്ഥങ്ങൾ നാഹോര്‍, ബെഥുവേല്‍ അവരുടെ ബന്ധുജനങ്ങൾ ഒന്നും ഇവിടെ വന്നതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പിൽക്കാലത്ത് അവർ വന്നു എന്നു തന്നെയാണ് അനുമാനിക്കേണ്ടത്. കാരണം ഈ നഗരത്തിൽ നിന്ന് ഒരു മൈൽ അകലെ അവരുടെ സ്മാരകങ്ങളും കാണാൻ സാധിക്കുന്നുണ്ടല്ലോ. വേദഗ്രന്ഥ ഭാഗങ്ങൾ അബ്രഹാമിന്‍റെ ദാസൻ ഇവിടെ വന്ന് റെബേക്കയെ കൊണ്ടുപോയ സംഭവവും യാക്കോബ് ലാബാന്‍റെ പെൺമക്കളെ കൊണ്ടുപോയ സംഭവവും പരസ്പരം ബന്ധപ്പെടുത്തുന്നതായി കാണുന്നില്ല" (ഉല്‍പത്തി 29.1-4). ഞാൻ അദ്ദേഹത്തോട് യാക്കോബ് റാഹേലിന്‍റെ ആട്ടിൻകൂട്ടത്തിന് വെള്ളം കോരിക്കുടിപ്പിച്ച സംഭവം നടന്ന കിണർ എവിടെയാണെന്ന് തിരക്കി. അദ്ദേഹം പറഞ്ഞു, "ആ സ്ഥലം ഏതാണ്ട് ആറ് മൈൽ ദൂരെയാണ്. ലാബാന്‍റെ കൃഷിയിടം ഉണ്ടായിരുന്ന ആ പ്രദേശം ഇന്ന് ഒരു ചെറിയ ഗ്രാമമായി നിൽക്കുന്നു. താല്പര്യം ഉണ്ടെങ്കിൽ നമുക്ക് അവിടേയ്ക്കു പോകാം. അവിടെ ഒരു ദേവാലയവും ഏതാനും വിശുദ്ധരായ സന്യാസിവര്യന്മാരുമുണ്ട്. തേരഹ് നേരത്തെ തന്‍റെ കുടുംബത്തോടൊന്നിച്ച് താമസിച്ചിരുന്ന കല്‍ദായരുടെ പ്രദേശം എവിടെയാണെന്ന് ഞാന്‍ മെത്രാനോട് ചോദിച്ചു (ഉല്‍പത്തി 9.28). അദ്ദേഹം ഇങ്ങനെ എനിക്കു വിശദീകരിച്ചു തന്നു, "മകളേ, ഇവിടെ നിന്ന് പേര്‍ഷ്യയിലേക്ക് പോകുന്ന വഴിയില്‍ പത്താമത്തെ സ്ഥലമാണ് അത്. നിസിബസ് ഇവിടെനിന്ന് അഞ്ചാമത്തെ സ്ഥലവും. കല്‍ദായരുടെ നഗരമായിരുന്ന ഊര്‍ അവിടെ നിന്നുള്ള അഞ്ചാമത്തെ സ്ഥലവും ആണ്. ആ പ്രദേശം മുഴുവൻ പേർഷ്യൻ അധീനതയിലാകയാൽ റോമാക്കാര്‍ക്ക് അവിടേക്കുള്ള പ്രവേശനം നിഷിദ്ധമാണ്. ഈ ജില്ലയെ പ്രത്യേകമായി വിളിക്കുന്നത് 'കിഴക്കിന്‍റേത്' എന്നത്രേ. ഇത് റോമ, പേർഷ്യ, കല്‍ദായ ദേശം എന്നിവയുമായുള്ള അതിർത്തിയിലാണ്." ഇവ കൂടാതെ പല കാര്യങ്ങളും അദ്ദേഹം എനിക്ക് മനസ്സിലാക്കിത്തന്നു. അവിടെ ഉണ്ടായിരുന്ന വിശുദ്ധരായ സന്യാസിശ്രേഷ്ഠരും പുരോഹിതഗണവും ഓരോ സംഗതികളും വിശദമാക്കിത്തരുവാൻ ഉത്സുകരായിരുന്നു. നേരത്തെ അവിടെ നിന്ന് മടങ്ങിപ്പോയ ഏകാന്തവാസ സന്യാസിശ്രേഷ്ഠർ ദൈവേഷ്ടപ്രകാരം പ്രവർത്തിക്കുന്ന അതിശയ അടയാളങ്ങളെക്കുറിച്ചും അവർ എന്നോട് പറഞ്ഞു. ഈ സന്യാസിശ്രേഷ്ഠരുടെ ജീവിതചര്യകളെക്കുറിച്ചും എനിക്ക് ഒരു ധാരണ ഉണ്ടാകുവാൻ അവർ ഉത്സാഹിച്ചു. പക്ഷേ, ഒരു കാര്യം ഇവിടെ ശ്രദ്ധയിൽ വെക്കേണ്ടതുണ്ട്. അവർ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും ഓരോ സംഭവങ്ങളും തികച്ചും വേദഗ്രന്ഥ ബന്ധിയായവ മാത്രമോ ആ വിശുദ്ധരായ ഏകാന്തവാസ സന്യാസിശ്രേഷ്ഠരുമായി ബന്ധപ്പെട്ട അതിശയങ്ങളോ മാത്രമായിരുന്നു.

റാഹേലിന്‍റെ കിണർ; അന്ത്യോഖ്യയിലേക്ക് മടക്കം


രണ്ടു ദിവസം അവിടെ ചെലവഴിച്ച ശേഷം ആ മെത്രാന്‍ ഞങ്ങളെ കൊണ്ടുപോയത് യാക്കോബ് റാഹേലിന്‍റെ ആടുകള്‍ക്ക് കുടിക്കുവാൻ വെള്ളം കോരിക്കൊടുത്ത കിണറിന്‍റെ അടുത്തേക്കായിരുന്നു (ഉൽപത്തി 29.10). ഈ കിണർ ഹാരാനില്‍ നിന്ന് ആറു മൈല്‍ അകലെയാണ്. ഈ സംഭവത്തിന്‍റെ ഓർമ്മ നിലനിർത്തത്തക്കവണ്ണം അവിടെ അതിമനോഹരവും വളരെ വലുതും ആയ ഒരു ദേവാലയം പണികഴിപ്പിച്ചിട്ടുണ്ട്. കിണറിന്‍റെ സമീപത്ത് എത്തിയ ഉടനെ മെത്രാൻ പ്രാർത്ഥന നടത്തുകയും അതേത്തുടർന്ന് ഉൽപത്തി പുസ്തകത്തിൽ നിന്ന് വേദഭാഗം പാരായണം ചെയ്യുകയും ചെയ്തു. അതിനുശേഷം അനുയോജ്യമായ ഒരു സങ്കീർത്തനം ആലപിച്ച് ഒരിക്കൽകൂടി പ്രാർത്ഥിച്ചു. തുടര്‍ന്ന് മെത്രാന്‍ ഞങ്ങളെ അനുഗ്രഹിച്ചു. കിണറിന്നടുത്ത് തന്നെ വളരെ വലിയ ഒരു കല്ല് കിടന്നിരുന്നു. ഈ വലിയ കല്ലാണ് വിശുദ്ധ യാക്കോബ് കിണറിന്‍റെ വാതിൽക്കൽ നിന്ന് ഉരുട്ടി മാറ്റിയത്. ഇന്നും അത് അവിടെ കാണാനുണ്ട്. ദേവാലയത്തിലെ പുരോഹിതരും തങ്ങളുടെ അറകൾ അവിടെത്തന്നെയുള്ള ഏതാനും സന്യാസിശ്രേഷ്ഠരും അല്ലാതെ ആരും ആ കിണറിന്‍റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നില്ല. അവിടെ താമസിക്കുന്ന സന്യാസി ശ്രേഷ്ഠരുടെ പ്രത്യേകത നിറഞ്ഞതും ഇതേവരെ ആരും കേട്ടിട്ടില്ലാത്തതരം ജീവിതചര്യകളെക്കുറിച്ച് മെത്രാന്‍ ഞങ്ങൾക്ക് പറഞ്ഞു തന്നു. ദേവാലയത്തിൽ കയറി പ്രാർത്ഥിച്ചശേഷം മെത്രാന്‍റെ കൂടെ ഞാൻ അവരുടെ അറകളിൽ ചെന്ന് വിശുദ്ധ സന്യാസിശ്രേഷ്ഠരെ സന്ദർശിച്ചു. അറകളിൽ എന്നെ സ്വാഗതം ചെയ്യുവാൻ അവർക്ക് യാതൊരു വൈമനസ്യവും ഉണ്ടായില്ല. അവരുടെ വദനങ്ങളിൽ നിന്ന് വരുന്ന മിതമായ പദപ്രയോഗങ്ങളാല്‍ അവർ എന്നോട് സംസാരിക്കുകയും ചെയ്തു. ഞാന്‍ ദൈവത്തോടും ആ സന്യാസി ശ്രേഷ്ഠരോടും നിർവ്യാജമായ കൃതജ്ഞതയർപ്പിച്ചു. അവരുടെ മനസ്സിന് ചേരുന്നവണ്ണമുള്ള അതിഥികൾക്ക് അറകളിൽ സ്വാഗതം ചെയ്യുന്നതിന്‍റെ ഭാഗമെന്നോണം എനിക്കും കൂടെയുള്ളവർക്കും സന്യസ്തരുടെ രീതികൾക്കനുസൃതമായ ലഘുഭക്ഷണം വിളമ്പുകയും ചെയ്തു.

ഈ സ്ഥലം വളരെ വിസ്തൃതിയുള്ള ഒരു സമതല ഭൂമിയാണ്. അവിടെ നോക്കുമ്പോൾ വലിയൊരു ഗ്രാമപ്രദേശം കാണുവാൻ സാധിക്കും. ഞാൻ നിൽക്കുന്ന ഇടത്തു നിന്ന് ഏതാണ്ട് 500 വാര ദൂരെയുള്ള  ഈ ഗ്രാമപ്രദേശം എന്‍റെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് ആ പ്രദേശമായിരുന്നു ലാബാന്‍റെ കൃഷിത്തോപ്പ് എന്ന് പറഞ്ഞു തന്നു. ഞങ്ങളുടെ യാത്രാപാത ഈ ഗ്രാമത്തിൽക്കൂടെയാണ്. ഇന്ന് അതിന്‍റെ പേര് 'ഫാദാന്‍' എന്നത്രേ. ഉല്‍പത്തി 28.20-ല്‍ പദ്ദന്‍-അരാം തന്നെയാണ് ഈ ഗ്രാമം. യാക്കോബിന്‍റെ അമ്മായിയപ്പൻ ആയിരുന്നു ലാബാന്‍റെ ഒരു സ്മാരകം മെത്രാന്‍ എന്നെ കാണിച്ചുതന്നു. റാഹേൽ തന്‍റെ പിതാവായ ലാബാന്‍റെ വിഗ്രഹങ്ങൾ മോഷ്ടിച്ച സ്ഥലവും (ഉല്‍പത്തി 31.19) എനിക്ക് കാണുവാൻ സാധിച്ചു. അങ്ങനെ അളവറ്റ ദൈവകൃപയാല്‍ ഈ പ്രദേശത്ത് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നവയെല്ലാം കണ്ട് സായൂജ്യം അടഞ്ഞ ഞാൻ വിശുദ്ധനായ ആ മെത്രാനോടും അവിടെയുണ്ടായിരുന്ന വിശുദ്ധരായ സന്യാസിമാരോടും യാത്ര പറഞ്ഞു. താമസിയാതെ തന്നെ ഞങ്ങൾ ഇങ്ങോട്ട് വന്ന വഴി തന്നെ അന്ത്യോഖ്യയിലേക്ക് മടങ്ങി.

അന്ത്യോഖ്യയിൽ നിന്ന് തർശീസിലേക്ക് 


അന്ത്യോഖ്യയില്‍ തിരികെയെത്തിയ ശേഷം ഒരാഴ്ച അവിടെ താമസിച്ചു. യാത്രയ്ക്കാവശ്യമായ തയ്യാറെടുപ്പുകൾ ഈ സമയം നടത്തേണ്ടതുണ്ടായിരുന്നു. അന്ത്യോഖ്യയില്‍ നിന്ന് യാത്ര ചെയ്ത് വിവിധ കേന്ദ്രങ്ങള്‍ കടന്ന്  സിലിഷിയ എന്ന് വിളിക്കുന്ന പ്രവിശ്യയിൽ എത്തിച്ചേർന്നു. ഈ പ്രവിശ്യയിലെ പ്രധാന പട്ടണമാണ് തര്‍ശീസ്. യരുശലേമിലേക്കുള്ള യാത്രയിൽ മുൻപൊരിക്കൽ ഞാൻ തര്‍ശീസിൽ എത്തിയിരുന്നു. തര്‍ശീസിൽ നിന്നുള്ള മൂന്നാമത്തെ കേന്ദ്രമാണ് ഹിസൂറിയ. അവിടെയാണ് വിശുദ്ധ തെക്ലായുടെ സ്മാരകം. അവിടം സന്ദർശിക്കുന്നതില്‍ ഞാൻ വളരെ സന്തുഷ്ടയായിരുന്നു; പ്രത്യേകിച്ച് അത് എന്‍റെ യാത്രാമാർഗത്തോട് ചേർന്നു തന്നെയായിരുന്നല്ലോ.

വിശുദ്ധ തെക്ലായുടെ പേരിലുള്ള ദേവാലയ സന്ദർശനവും കോൺസ്റ്റാന്‍റിനോപ്പിളിലേക്ക് മടക്കവും


തര്‍ശീസിൽ നിന്ന് വീണ്ടും യാത്രയായി; സിലിഷ്യ പ്രവിശ്യയിൽ തന്നെ കടൽത്തീരത്തുള്ള ഒരു നഗരത്തിൽ ഞാൻ എത്തി. പോംഫെപോലീസ് എന്നാണ് ഈ നഗരത്തിന്‍റെ പേര്. അവിടുന്ന് ഹിസൂറിയായുടെ അതിർത്തിയിൽ പ്രവേശിച്ചു. കോറികസ് എന്ന ഒരു നഗരത്തിൽ താമസിച്ചു. മൂന്നാമത്തെ ദിവസം ഹിസൂറിയയിൽ ഉള്ള സെലൂഷ്യാ നഗരത്തിൽ കടന്നു. ആദ്യമേ തന്നെ അവിടുത്തെ മെത്രാനെ ഞാന്‍ പോയി കണ്ടു. സന്യാസിവ്രതം അനുഷ്ഠിച്ചിരുന്ന അദ്ദേഹം വിശുദ്ധിയുടെ നിറകുടം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന വ്യക്തിയാണ്. വളരെ മനോഹരമായ ഒരു ദേവാലയം അവിടെ എനിക്ക് കാണുവാൻ സാധിച്ചു. അവിടെ നിന്ന് വിശുദ്ധ തെക്ലായുടെ സ്മാരകത്തിലേക്ക് ഏതാണ്ട് 1500 വാര മാത്രമാണ് ഉള്ളത്. അത് നഗരാതിർത്തിക്കു പുറത്ത് വളരെ ശാന്തമായ അന്തരീക്ഷമാണ്. അവിടേയ്ക്കു പോകാം എന്ന് ഞാൻ തീരുമാനിച്ചു. താമസവും അവിടെ ആക്കാം. എണ്ണിത്തിട്ടപ്പെടുത്താനാവാത്തവണ്ണം അറകൾ അല്ലാതെ, അതും സ്ത്രീകൾക്കും പുരുഷന്മാർക്കും, വേറെ യാതൊന്നും ആ ദേവാലയത്തോടനുബന്ധിച്ച് ഉണ്ടായിരുന്നില്ല. അവിടെ എന്‍റെ ഒരു നല്ല സ്നേഹിതയെ കണ്ടുമുട്ടി. മാര്‍ത്താനാ എന്നു പേരുള്ള ആ സ്നേഹിത കിഴക്കൻ പാരമ്പര്യത്തിൽപെട്ട ഒരു ശെമ്മാശിനിയും അനുകരണീയവും വിശുദ്ധവുമായ ജീവിത സാക്ഷ്യത്തിന് ഉടമയും ആയിരുന്നു. യരുശലേമില്‍ വച്ച് ഒരു പ്രാർത്ഥനാവേളയിലാണ് ഞാൻ മാർത്താനയെ പരിചയപ്പെട്ടത്. കന്യകമാരുടെ അറകളുടെ മേൽനോട്ടം വഹിക്കുന്ന ഉത്തരവാദിത്വം ഇവിടെ മാർത്താനയ്ക്ക് ആയിരുന്നു. ഇവിടെ വച്ച് അപ്രതീക്ഷിതമായി പരസ്പരം കണ്ടുമുട്ടിയപ്പോൾ ഞങ്ങൾ രണ്ടുപേർക്കും ഉണ്ടായ ആനന്ദത്തിന് അതിർവരമ്പുകൾ ഉണ്ടായിരുന്നില്ല. ഏതായാലും നമ്മൾ പറഞ്ഞുവന്ന സംഗതിയിലേക്കു തന്നെ തിരിച്ചുവരാം. ഇവിടെയുള്ള കുന്നിൻപുറത്ത് ധാരാളം അറകള്‍ ഉണ്ട്. ഏതാണ്ട് അവയുടെ മദ്ധ്യത്തിലായി ഒരു വലിയ മതിൽക്കെട്ടും അതിനുള്ളിലായി ദേവാലയവും. ആ ദേവാലയത്തിലാണ് വിശുദ്ധ തെക്ലായുടെ സ്മാരകം അടങ്ങുന്നത്. ഇവിടെ വലിയ മതിൽക്കെട്ട് നിർമ്മിച്ചിരിക്കുന്നത് സുരക്ഷയെ കരുതി മാത്രമാണ്.
ഹിസൂറിയായിൽ ദുഷ്പ്രവൃത്തിക്കാരുടെ സാന്നിധ്യം വളരെ അധികമാണ്. മോഷ്ടാക്കൾ അവർക്കിടയിൽ ഏറെയുണ്ട്. ഇവിടെയുള്ള സന്യാസാശ്രമത്തെ മോഷ്ടാക്കളില്‍ നിന്ന് സംരക്ഷിക്കുക എന്ന ഉദ്ദേശ്യമാണ് ഈ മതിൽക്കെട്ടു നിർമ്മിതിയ്ക്കു പിന്നിൽ. അവിടെ ദൈവകൃപയാൽ എത്തിയ ഞാൻ സ്മാരകത്തിന്നടുത്തു നിന്ന് പ്രാർത്ഥിക്കുകയും വിശുദ്ധ തെക്ലായുടെ പ്രവർത്തനങ്ങൾ അടങ്ങിയ രേഖകൾ വായിക്കുകയും ചെയ്തു. എന്‍റെ അര്‍ഹതയ്ക്കു നിരക്കാത്തവണ്ണം ഇവിടെയൊക്കെ എത്തുവാനും മനസ്സിലാക്കുവാനുമുള്ള എന്‍റെ ആഗ്രഹങ്ങൾ നിവർത്തിച്ചുതരുന്ന ദൈവമായ യേശുക്രിസ്തുവിന് കൃതജ്ഞതാസ്തോത്രം കരേറ്റി. രണ്ടു ദിവസം അവിടെ താമസിച്ച് സന്യാസിമാരെയും സന്യാസിനിമാരെയും കാണുകയും അവർക്കൊപ്പം പ്രാർത്ഥനകളിൽ പങ്കുചേരുകയും ചെയ്തു. തുടർന്ന് തര്‍ശീസിലേയ്ക്ക് തിരിച്ചുപോയി യാത്ര തുടർന്നു. തര്‍ശീസിൽ മൂന്ന് ദിവസത്തെ താമസത്തിനു ശേഷമായിരുന്നു യാത്ര പുനരാരംഭിച്ചത്. ദൈവകൃപയാൽ അന്നുതന്നെ മന്സോക്രിനാ എന്ന സ്ഥലത്ത് എത്തി. ഇത് തര്‍ശീസ് പര്‍വതത്തിനു താഴെയാണ്. അവിടെ രാത്രി തങ്ങി. അടുത്ത ദിവസം തര്‍ശീസ് പർവതത്തിന്‍റെ താഴെക്കൂടെ യാത്ര ചെയ്ത് വിവിധ പ്രവിശ്യകള്‍  കടന്നു. ഈ പാത എനിക്ക് സുപരിചിതമായിരുന്നു. കപ്പദോക്യ, ഗലേഷ്യ, ബിഥുന്യാ പ്രദേശങ്ങള്‍ കടന്ന് കല്‍ക്കദൂനായില്‍ എത്തി. ഇവിടെയാണ് രക്തസാക്ഷിയായ വിശുദ്ധ യൂഫേമിയയുടെ സ്മാരകം. പൗരസ്ത്യ, പാശ്ചാത്യ സഭകള്‍ ഈ രക്തസാക്ഷിയുടെ ഓർമ്മ ആചരിക്കുന്നുണ്ട്. ഇത് എനിക്ക് നേരത്തെ തന്നെ അറിയാവുന്നതായിരുന്നു. തൊട്ടടുത്ത ദിവസം സമുദ്രം കടന്ന് ഞാൻ കോൺസ്റ്റാന്‍റിനോപ്പിൾ നഗരത്തിൽ എത്തിച്ചേർന്നു. കർത്താവായ യേശുക്രിസ്തുവിന് ബലഹീനയും നിസ്സാരയും ആയ ഞാൻ സ്തുതിയും സ്തോത്രവും കരേറ്റട്ടെ. ഈ യാത്രയില്‍ ഉടനീളം എനിക്ക് ശാരീരികവും മാനസികവുമായ കരുത്തും ഉത്തേജനവും തന്നത് ദൈവംതമ്പുരാൻ മാത്രം ആയിരുന്നല്ലോ. അവസാനം, ആഗ്രഹിച്ചതുപോലെ കോൺസ്റ്റാന്‍റിനോപ്പിളില്‍ തിരിച്ചെത്തുകയും ചെയ്തു. അവിടെ എത്തിയശേഷം എല്ലാ ദേവാലയങ്ങളിലും കയറിയിറങ്ങി. അപ്പോസ്തോലന്മാരുടെയും രക്തസാക്ഷികളുടെയും സ്മാരകങ്ങൾ സന്ദർശിച്ചു. കർത്താവായ യേശുക്രിസ്തുവിന് നന്ദിയും സ്തുതിയും കരേറ്റി. ദൈവകൃപയുടെയും സംരക്ഷണയുടെയും സമൃദ്ധമായ നല്‍വരങ്ങളുടെയും ഫലമായി മാത്രമായിരുന്നല്ലോ ഈ അനുഭവങ്ങൾ എല്ലാം തന്നെ. ദൈവനാമത്തിൽ ഈ വിവരണങ്ങൾ കത്തുകളായി ഞാൻ നിങ്ങൾക്ക് അയച്ചുതരാം. ദൈവാശ്രയബോധത്തോടു കൂടെ ഏഷ്യായില്‍ എഫേസോസിലേക്ക് പോകണമെന്ന് ബലഹീനയായ ഞാന്‍ ആഗ്രഹിക്കുന്നു. അപ്പോസ്തോലനായ യോഹന്നാന്‍റെ അനുഗൃഹീത സ്മാരകം അവിടെയാണല്ലോ. ഇതിനുശേഷം ശാരീരികമായി ഞാൻ ആവശ്യത്തിന് ശക്തയാണെങ്കില്‍ മറ്റു ചില സ്ഥലങ്ങൾ സന്ദർശിക്കുവാൻ എനിക്ക് ആഗ്രഹം ഉണ്ട്. അതേപ്പറ്റി ഞാൻ വേറിട്ട് കത്തയച്ച് വിവരങ്ങൾ കൈമാറിക്കൊള്ളാം. പ്രിയപ്പെട്ടവരേ, ഞാൻ ശരീരത്തിൽ ആണെങ്കിലും അല്ലെങ്കിലും നിങ്ങൾ എന്നെ പ്രാർത്ഥനകളിൽ ഓർത്തുകൊള്ളണമേ എന്ന് അപേക്ഷിക്കുന്നു.

യെരുശലേം

1. ദിനംതോറുമുള്ള ആരാധന


1. പ്രഭാത നമസ്കാരം 


ഒരുപക്ഷേ നിങ്ങൾക്ക് എല്ലാവർക്കും അറിവുള്ള കാര്യം തന്നെയാണ് നമ്മുടെ ദിനംപ്രതിയുള്ള ആരാധനകളുടെ ക്രമീകരണങ്ങൾ; പ്രത്യേകിച്ച് ദേവാലയങ്ങളിലും ഇതര വിശുദ്ധ സ്ഥലങ്ങളിലും നടക്കുന്നത്. എല്ലാ ദിവസവും അതിരാവിലെ കോഴി കൂകും മുമ്പ് തന്നെ ദേവാലയ വാതിലുകള്‍ തുറക്കുന്നു. സന്യാസിശ്രേഷ്ഠരും കന്യാസ്ത്രീകളും അവിടേക്ക് കടന്നുചെല്ലുന്നു. അവരുടെയൊപ്പം സ്ത്രീപുരുഷ ഭേദം കൂടാതെ അൽമായരും ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. അതിരാവിലെ തന്നെ പ്രാർത്ഥനകൾ ആരംഭിക്കണമെന്ന കാര്യത്തിൽ ഇവരെല്ലാവരും തീക്ഷ്ണത പുലർത്തുന്നവരാണ്. ആ സമയം മുതൽ നേരം വെളുത്തു വരുന്നതുവരെ ഗീതങ്ങളും സങ്കീർത്തനങ്ങളും ആലപിക്കുന്നു. ഓരോ ഗീതവും ആലപിച്ച ശേഷം പ്രാർത്ഥനകൾ നടത്തുന്നു. ഓരോ ഗീതവും ആലപിച്ചശേഷം വൈദികർ, ശെമ്മാശന്മാർ, സന്യാസിമാർ രണ്ടോ മൂന്നോ പേർ ചേര്‍ന്ന് മാറിമാറി പ്രാർത്ഥനകൾ ചൊല്ലുന്ന പതിവാണ് ഉള്ളത്. നേരം വെളുക്കുമ്പോൾ പ്രഭാത നമസ്കാരത്തിന്‍റെ ഗീതങ്ങൾ ആണ് ആലപിക്കുന്നത്. ഈ സമയം ആകുമ്പോഴേക്കും മെത്രാൻ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. അദ്ദേഹത്തോടൊപ്പം ഏതാനും പുരോഹിതൻമാരും കണ്ടേക്കാം. അഴിക്കകത്തു നിന്നുകൊണ്ട് മെത്രാൻ എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയിൽ പ്രത്യേകമായി ഓർക്കേണ്ടതായ പേരുകൾ അദ്ദേഹം എടുത്തു പറയുക പതിവാണ്. അതിനുശേഷം സ്നാനാർത്ഥികൾ ആരെങ്കിലും സന്നിഹിതരായിട്ടുണ്ടെങ്കിൽ അവരെ അദ്ദേഹം അനുഗ്രഹിക്കുന്നു. ഇതിനുശേഷം ഒരു പ്രാർത്ഥന കൂടി നടത്തിയിട്ട് വന്നുകൂടിയിരിക്കുന്ന വിശ്വാസികൾ എല്ലാവർക്കും മെത്രാൻ അനുഗ്രഹവചസുകൾ ആശംസിക്കുന്നു. ഇതുകഴിഞ്ഞ് അദ്ദേഹം അഴിക്കകത്തു നിന്ന് പുറത്തേക്ക് വരുന്നു. അപ്പോൾ സന്നിഹിതരായിരിക്കുന്ന സകല വിശ്വാസികളും ഒന്നൊന്നായി അദ്ദേഹത്തെ സമീപിച്ച് കൈ മുത്തിയ ശേഷം പിരിഞ്ഞു പോകുന്നു. അപ്പോഴേക്കും നേരം നന്നായി വെളുത്തിട്ടുണ്ടാകും.

2 ആറാം മണി നമസ്കാരം 


ഇതേപോലെ തന്നെ ആറാം മണി നേരത്തും എല്ലാവരും ആരാധനയ്ക്കായി ഒരുമിച്ചു കൂടുന്നു. വിശ്വാസികൾ രണ്ട് ഗണമായി നിന്ന് ഗീതാലാപനം നടത്തുന്നു; സങ്കീർത്തനാലാപനം നടത്തുന്നു. അപ്പോഴേക്കും മെത്രാൻ ആഗതനാകുന്നു. പ്രഭാതത്തില്‍ എന്നപോലെതന്നെ തന്‍റെ സ്ഥാനത്ത് ഉപവിഷ്ടനാകാതെ അഴിക്കകത്തേയ്ക്ക് അദ്ദേഹം കടന്നുചെന്ന് ഒരു പ്രാർത്ഥന ചൊല്ലുന്നു. അതെത്തുടർന്ന് വിശ്വാസ സമൂഹത്തെ അനുഗ്രഹിക്കുകയും അഴിക്കകത്തുനിന്ന് പുറത്തേക്ക് വരികയും ചെയ്ത് വിശ്വാസികൾക്ക് കൈമുത്തുവാൻ അവസരം കൊടുക്കുന്നു. ഇതേ ക്രമം തന്നെ ഒമ്പതാം മണി നമസ്കാരത്തിലും അനുഷ്ഠിക്കുന്നു.

3. സന്ധ്യാനമസ്കാരം 


പത്താം മണി നേരം ആകുമ്പോഴേക്കും മുമ്പ് ചെയ്തിരുന്നതുപോലെ തന്നെ എല്ലാവരും ആരാധനയ്ക്കായി വീണ്ടും ഒത്തുകൂടുന്നു. മെഴുകുതിരികളും വിളക്കുകളും തെളിക്കുന്നു. ദേവാലയം ആകെ പ്രകാശമയമായി മാറുന്നു. അഴിക്കകത്ത് മുഴുവൻസമയം പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഒരു ദീപം കാണാം. അതിൽ നിന്നാണ് തിരികളിലേക്ക് പ്രകാശം പകരുന്നത്. സന്ധ്യാ നമസ്കാരത്തിന് വേണ്ടതായ സങ്കീർത്തനങ്ങളും ഗീതങ്ങളും നേരത്തെ ആലപിച്ച അതേ ക്രമത്തിൽ തന്നെ ആലപിക്കുന്നു. സന്ധ്യാ നമസ്കാരത്തില്‍ ഗീതാലാപനം മുമ്പിലത്തേക്കാൾ കൂടുതൽ സമയത്തേക്കുണ്ട്. ഈ സമയം ആകുമ്പോഴേക്കും മെത്രാൻ ആഗതനാകുന്നു. അദ്ദേഹം ഉയർന്ന ഒരു ഇരിപ്പിടത്തില്‍ ഉപവിഷ്ടനാകുന്നു. പുരോഹിതരും അവരവർക്കായി നിർണയിക്കപ്പെട്ടിരിക്കുന്ന സ്ഥാനങ്ങളിൽ ഉപവിഷ്ടരാകുന്നു. സങ്കീർത്തനാലാപനങ്ങളും ഗീതാലാപനങ്ങളും കുറെ സമയത്തേക്ക് കൂടി തുടരുന്നു. അതു കഴിയുമ്പോൾ മെത്രാൻ തന്‍റെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് അഴിയകത്തിനു മുമ്പിലായി നിൽക്കുന്നു. ശെമ്മാശന്മാരിൽ ഒരുവൻ കടന്നുവന്ന് പതിവിന്‍പ്രകാരം ഓർക്കേണ്ടതായ വ്യക്തികളുടെ പേരുകൾ വായിക്കുന്നു. ഓരോ പേരുകൾ ശെമ്മാശൻ ഉച്ചത്തിൽ പറയുമ്പോൾ സന്നിഹിതരായിരിക്കുന്ന ചെറിയ കുട്ടികൾ ഉയർന്ന ശബ്ദത്തിൽ പ്രതിവാക്യമെന്നവണ്ണം 'കുറിയേ - ലായിസോൻ' എന്ന് ചൊല്ലുന്നു. ഈ ചടങ്ങ് ശെമ്മാശന്‍ പൂർത്തിയാക്കി കഴിയുമ്പോൾ മെത്രാൻ ഒരു പ്രാർത്ഥന നടത്തുന്നു. അദ്ദേഹം കൂടിവന്നിരിക്കുന്ന എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നു. തുടര്‍ന്ന് എല്ലാവരും, വിശ്വാസികളും സ്നാനാർത്ഥികളും ഒരുമിച്ച് പ്രാർത്ഥിക്കുന്നു. ഇതിനുശേഷം ശെമ്മാശന്‍ ഉയർന്ന ശബ്ദത്തിൽ എല്ലാവരും തങ്ങളുടെ തലകള്‍ കുനിക്കുവാൻ ആഹ്വാനം ചെയ്യുന്നു. മെത്രാന്‍ തന്‍റെ സ്ഥാനത്ത് നിന്നുകൊണ്ട് സ്നാനാര്‍ത്ഥികൾക്ക് അനുഗ്രഹ വചസുകൾ ആശംസിക്കുന്നു. തുടർന്ന് ഒരു പ്രാർത്ഥന നടത്തുന്നു; ശെമ്മാശന്‍ വിശ്വാസികളോട് തല കുനിക്കാൻ ആഹ്വാനം ചെയ്യുന്നു. ഈ സമയം മെത്രാന്‍ വിശ്വാസികളെ അനുഗ്രഹിക്കുന്നു. ഇതോടെ ദേവാലയത്തിലെ ചടങ്ങുകൾക്ക് സമാപ്തിയാകുന്നു. ജനസമൂഹം മെത്രാന്‍റെ അടുത്തെത്തി കൈ മുത്തുകയും ചെയ്യുന്നു. ഇതിനു ശേഷം മെത്രാനെ ദേവാലയത്തിൽ നിന്ന് കുരിശിന്‍റെ അടുത്തേക്ക് ആനയിക്കുന്നു. വന്നുകൂടിയിരിക്കുന്ന ജനസമൂഹം മെത്രാനെ അനുഗമിക്കുന്നു. ആദ്യത്തെ പ്രാർത്ഥനയ്ക്കു ശേഷം സ്നാനാർത്ഥികളെയും രണ്ടാമത്തെ പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെയും അനുഗ്രഹിക്കുന്നു. തുടർന്ന് മെത്രാൻ ഉൾപ്പെടെ എല്ലാവരും കുരിശിന്‍റെ മറുവശത്തേക്ക് മാറുന്നു, ഇതുവരെ നടന്നതെല്ലാം അവിടെ ആവർത്തിക്കുന്നു. മനോഹരമായ സ്ഫടിക വിളക്കുകൾ അവിടെ ധാരാളം കാണാനുണ്ട്, ദേവാലയത്തിലും കുരിശിന്നടുത്തും. രാത്രിയാകുന്നതു വരെ ഇവ പ്രകാശിച്ചു തന്നെയിരിക്കും. ഇങ്ങനെയാണ് ദിനംപ്രതിയുള്ള ആരാധനയുടെ ക്രമം.

ഞായറാഴ്ചത്തെ ആരാധന


1. ശ്രദ്ധയോടെയുള്ള സംബന്ധം 


ഏഴാം ദിവസം അതായത് കര്‍ത്തൃ ദിവസം ആ പ്രദേശത്തുള്ള ജനസഞ്ചയം മുഴുവൻ, കോഴി കൂകുന്നതിനും മുമ്പുതന്നെ നേരത്തെ പറഞ്ഞ ദേവാലയത്തിന്‍റെ അടുത്ത് ബസലിക്കയ്ക്ക് സമീപം എത്തിച്ചേരുന്നു. അവിടം നിറഞ്ഞു കവിയത്തക്കവണ്ണം വിശ്വാസിസമൂഹം ഈ സമയത്ത് അവിടെ ഉണ്ടാകും. വാതിലിനു പുറത്തായിട്ടായിരിക്കും അവർ കൂടിനിൽക്കുന്നത്. ഈ ആവശ്യം മുൻനിർത്തി ധാരാളം വിളക്കുകൾ തയ്യാറാക്കിയിട്ടുണ്ടാകും (കർത്തൃ ദിവസത്തെ ഏഴാം ദിവസം എന്ന് പറയുവാൻ കാരണം മറ്റ് ആറു ദിവസങ്ങളെപ്പറ്റി പ്രതിപാദിച്ചു കഴിഞ്ഞതിനാൽ മാത്രമാണ്). കോഴി കൂകുന്നതിനു മുമ്പായി ആരും അകത്തു കടന്ന് ഇരിക്കരുത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു ക്രമീകരണം. നേരത്തെ വിശദീകരിച്ചപ്രകാരം നമസ്കാര വേളകളിൽ ആലപിച്ചിരുന്നതുപോലെ ഇപ്പോഴും ഗീതങ്ങൾ ആലപിച്ചുകൊണ്ടാണ് വിശ്വാസികൾ കാത്തുനിൽക്കുന്നത്. ഗീതാലാപനങ്ങൾക്കിടയിൽ പ്രാർത്ഥനകളും നടത്തുന്നുണ്ട്. ഈ സമയത്ത് പുരോഹിതരുടെയും ശെമ്മാശന്മാരുടെയും സാന്നിധ്യം ഉണ്ടായിരിക്കും. വിശുദ്ധ സ്ഥലങ്ങൾ ഒരിക്കലും കോഴി കൂകുന്നതിനു മുമ്പ് തുറന്നുവെക്കുന്ന രീതിയില്ല. കോഴിയുടെ ആദ്യ കൂവല്‍ കേൾക്കുന്ന മാത്രയിൽ മെത്രാൻ കടന്നുവന്നു ദേവാലയത്തിന്‍റെ അഴിക്കകത്തേക്ക് പ്രവേശിക്കുന്നു. ഈ സമയം ദേവാലയത്തിന്‍റെ വാതിലുകൾ തുറക്കുകയും വിശ്വാസിസമൂഹം ദേവാലയത്തിനുള്ളിലേക്ക് കടന്നു ചെല്ലുകയും ചെയ്യുന്നു. ദേവാലയത്തിനുള്ളിൽ എണ്ണമില്ലാത്തവണ്ണം ദീപങ്ങൾ കത്തിനിൽക്കുന്നുണ്ടാവും. വിശ്വാസിസമൂഹം ദേവാലയത്തിലേക്ക് പ്രവേശിച്ചു കഴിയുമ്പോൾ പുരോഹിതരിൽ ഒരാൾ ഒരു സങ്കീർത്തനം ആലപിക്കുന്നു; ജനം അവരോടു ചേർന്ന് ആലാപനത്തിൽ പങ്കുചേരുന്നു. തുടർന്ന് ഒരു പ്രാർത്ഥന നടത്തുകയും ശെമ്മാശന്മാരിൽ ഒരാൾ സങ്കീര്‍ത്തനാലാപനവും അതേ തുടർന്ന് ഒരു പ്രാർത്ഥന കൂടി നടത്തുകയും ചെയ്യുന്നു. മൂന്നാമതൊരിക്കല്‍ പുരോഹിതരിൽ ഒരാൾ സങ്കീർത്തനം ആലപിക്കുന്നു, വീണ്ടും പ്രാർത്ഥന നടത്തുന്നു. ഇതിനുശേഷം ഓർമ്മ പ്രാർത്ഥനയാണ്. അങ്ങനെ മൂന്ന് സങ്കീർത്തനാലാപനങ്ങളും പ്രാർത്ഥനകളും കഴിയുമ്പോൾ അഴിക്കകത്തേക്ക് ധൂപക്കുറ്റി കൊണ്ടുവരുന്നു. അതോടെ ദേവാലയ അന്തരീക്ഷം ബസിലിക്ക ഉൾപ്പെടെ സുഗന്ധവാസന കൊണ്ട് നിറയുന്നു (ക്രൈസ്തവ ദേവാലയങ്ങളിലെ ആരാധനാവേളകളിൽ ധൂപാര്‍പ്പണം നടത്തുന്നതിനെ കുറിച്ചുള്ള ഏറ്റവും ആദ്യ പരാമർശം ഒരു പക്ഷേ ഈ ഗ്രന്ഥത്തില്‍ ആകണം). ഈ സമയം മെത്രാൻ തന്‍റെ കയ്യിൽ സുവിശേഷ ഗ്രന്ഥം എടുത്ത് അഴിക്കകത്തുതന്നെ അതിന്‍റെ വാതിൽക്കലേക്ക് നീങ്ങിനിൽക്കുന്നു. അവിടെ നിന്നുകൊണ്ട് കർത്താവിന്‍റെ പുനരുത്ഥാനം വിവരിക്കുന്ന വേദഭാഗം അദ്ദേഹം വായിക്കുന്നു. ഈ ഭാഗം വായിക്കുമ്പോൾ വിശ്വാസികളിൽ പലരും നെടുവീർപ്പിടുകയും ഏങ്ങലടിക്കുകയും കണ്ണീർവാർക്കുകയും ഒക്കെ ചെയ്യുന്നത് സാധാരണയാണ്. കർത്താവ് മനുഷ്യ സമൂഹത്തിനു വേണ്ടി അനുഭവിച്ച പങ്കപ്പാടുകളെക്കുറിച്ച് വായിച്ചു കേൾക്കുമ്പോൾ എത്ര കഠിനഹൃദയനായാലും കണ്ണീർ വാർത്തു പോകും. സുവിശേഷ വായനയ്ക്കുശേഷം മെത്രാൻ കുരിശിനു സമീപത്തേക്ക് ആനയിക്കപ്പെടുന്നു. ജനസമൂഹം അദ്ദേഹത്തെ അനുഗമിക്കുന്നു. സങ്കീർത്തനാലാപനവും പ്രാർത്ഥനയും കഴിഞ്ഞ് മെത്രാൻ ജനസമൂഹത്തെ അനുഗ്രഹിക്കുന്നു. അദ്ദേഹം പുറത്തേക്ക് വരികയും വിശ്വാസികൾ അദ്ദേഹത്തിന്‍റെ കൈമുത്തുകയും ചെയ്യുന്നു. ഇതേത്തുടർന്ന് മെത്രാൻ തന്‍റെ വാസസ്ഥാനത്തേക്ക് പിൻവാങ്ങുന്നു. അതേസമയം സന്യാസി ശ്രേഷ്ഠരെല്ലാവരും ദേവാലയത്തിലേക്ക് തന്നെ പ്രവേശിക്കുകയും താല്പര്യമുള്ള അത്മായ സഹോദരങ്ങൾക്കൊപ്പം സങ്കീർത്തനാലാപനവും ഗീതാലാപനവും പ്രാർത്ഥനകളും നടത്തിക്കൊണ്ട് പ്രഭാത വെളിച്ചമാകുന്നതുവരെ ദേവാലയത്തിൽ തുടരുകയും ചെയ്യുന്നു. വിശ്വാസികളിൽ കുറേപ്പേരെങ്കിലും സ്വഭവനങ്ങളിലേക്ക് മടങ്ങുകയും ഉറക്കത്തിലേക്ക് ആണ്ടുപോകുകയും ചെയ്തിട്ടുണ്ടാകും.

2. പ്രഭാത ശുശ്രൂഷ 


പ്രഭാതം പൊട്ടിവിടരുമ്പോഴേക്കും എല്ലാവരും, ഇന്ന് കര്‍ത്തൃദിവസമായതിനാൽ, കോണ്‍സ്റ്റന്‍റയിന്‍ രാജാവ് പണികഴിപ്പിച്ച വലിയ ദേവാലയത്തിലേക്ക് എത്തിച്ചേരുന്നു. ഈ ദേവാലയം ഗോല്‍ഗോഥായിൽ കുരിശിന് പിന്നിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. കര്‍ത്തൃ ദിവസം ഏതൊരു ദേവാലയത്തിലും ഉണ്ടാകേണ്ടതായ സർവ്വ അനുഷ്ഠാനങ്ങളും, വിശുദ്ധ കുർബാനയർപ്പണം ഉൾപ്പെടെ, ഇവിടെ ക്രമീകരിച്ചിരിക്കുന്നു. എന്നാൽ ഒരു സവിശേഷതയുണ്ട്. ആരാധനയിൽ ഭാഗഭാക്കാകുവാൻ തയാറായി വന്നിരിക്കുന്ന പുരോഹിതന്മാരിൽ താല്പര്യമുള്ള ഏതൊരാൾക്കും, പ്രബോധനം നടത്തുവാൻ അവസരം ഉണ്ട്. അവരുടെ പ്രബോധനങ്ങൾക്ക് ശേഷം മെത്രാനും വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു. ഇത്രയധികം പ്രബോധനങ്ങൾ കര്‍ത്തൃ ദിവസത്തിന്‍റെ പ്രത്യേകതയാണ്; കാരണം, കൂടിവന്നിരിക്കുന്ന വിശ്വാസി സമൂഹത്തെ വേദങ്ങളിൽ നിന്നുള്ള മർമ്മങ്ങൾ മനസ്സിലാക്കിക്കൊടുക്കുവാൻ ഇത് നല്ല അവസരം ആണല്ലോ. ഇത്രയധികം പ്രബോധനങ്ങൾ ഉള്ളതിനാൽ ശുശ്രൂഷയുടെ ദൈർഘ്യം വളരെയധികമാണ്. പലപ്പോഴും നാലാം മണി വരെ, അല്ലെങ്കിൽ അഞ്ചാം മണി വരെ ഈ ശുശ്രൂഷ നീണ്ടുപോകാറുണ്ട്. ഇവയുടെ അവസാനത്തിൽ സന്യാസിമാരുടെ അകമ്പടിയോടെ മെത്രാൻ ചെറിയ ദേവാലയത്തിൽ പ്രവേശിക്കുന്നു. അപ്പോഴേക്കും ഇതിന്‍റെ വാതിലുകൾ തുറന്നിട്ടുണ്ടാവും. വിശ്വാസികള്‍ ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ സ്നാനാർത്ഥികൾ പുറത്തു തന്നെ നിൽക്കുന്നു. ഇതിനകം മെത്രാന്‍ അഴിക്കകത്തേക്കു കയറിയിട്ടുണ്ടാകും. ഈ സമയമത്രയും സന്യാസിമാർ ഗീതാലാപനം നടത്തിക്കൊണ്ടേയിരിക്കും. മെത്രാന്‍ അഴിക്കകത്തു നിന്നുകൊണ്ട് ദൈവത്തിന് കൃതജ്ഞത കരേറ്റിയശേഷം പ്രാർത്ഥന നടത്തുന്നു. ഒരു ശെമ്മാശന്‍ ജനം എല്ലാം തങ്ങളുടെ തലകള്‍ കുനിക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. അഴിക്കകത്തു നിന്നുകൊണ്ടുതന്നെ മെത്രാൻ അനുഗ്രഹിക്കുകയും പുറത്തേക്കു വന്നു കൈമുത്തുവാൻ വിശ്വാസികൾക്ക് അവസരം കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ ആരാധനാ സംബന്ധിയായ ചടങ്ങുകൾ ഏറെക്കുറെ ആറാം മണി വരെ നീണ്ടുനിൽക്കുന്നു.

എല്ലാ ദേവാലയങ്ങളിലും ഇതേ രീതി തന്നെയാണ് പിന്തുടർന്നു പോരുന്നത്. മറ്റു വിശേഷ ദിവസങ്ങളിൽ ഈ രീതികൾക്ക് ചില വ്യത്യാസങ്ങൾ ഒക്കെ ഉണ്ടാകും. ഇതേപ്പറ്റി പുറകെ വിശദീകരിക്കുന്നുണ്ട്. പ്രത്യേകമായിട്ട് ഇവിടെ ഓർത്തിരിക്കുവാനുള്ള ഒരു കാര്യം, ദിവസം മുഴുവനും, അതാത് യാമങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഉചിതമായ സങ്കീർത്തനങ്ങളും ഗീതങ്ങളും ആലപിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ്. പെന്തിക്കുസ്തി ഞായർ ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും വിശ്വാസികൾ ഗോല്‍ഗോഥായിൽ കോണ്‍സ്റ്റന്‍റയിന്‍ പണികഴിപ്പിച്ച വലിയ ദേവാലയത്തിൽ തന്നെ പോകുകയാണ് പതിവ്. പെന്തിക്കുസ്തി ദിവസം വിശ്വാസികൾ സീനായ് ദേവാലയത്തിൽ പോകുന്നു. അവിടെ മൂന്നാം മണിക്ക് മുമ്പേ അവർ എത്തുകയും അവിടുത്തെ ആരാധന പൂർത്തിയാകുന്നതുവരെ തുടരുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞ വലിയ ദേവാലയത്തിലെ പോലെ തന്നെ ആരാധന തീരുവാൻ ഇവിടെയും ഏറെ സമയം എടുക്കുന്നുണ്ട്.

(ഇവിടെ ഒരു പേജ് നഷ്ടപ്പെട്ടിട്ടുണ്ട്)

III
ദനഹായുടെ ആഘോഷങ്ങൾ


1. രാത്രി സമയം ബേത് ലഹേമില്‍


"കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു" (വിശുദ്ധ മത്തായി 21.9). കാൽനടയായി വരുന്ന സന്യാസിമാർ തങ്ങളുടെ നടപ്പിന്‍റെ വേഗത, പരസ്പരം വ്യക്തമായി മുഖം കാണുവാൻ തക്ക വെളിച്ചം വീഴുമ്പോഴേക്കും യരുശലേമിൽ എത്തുവാൻ പാകത്തിന്, ക്രമീകരിക്കുക പതിവാണ്; അതായത് നേരം വെളുപ്പായി വരുമ്പോൾ മാത്രം അവിടെ എത്തുമ്പോൾ മെത്രാൻ ഉൾപ്പെടെ വിശ്വാസികളെല്ലാം ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ഈ സമയം ദേവാലയത്തിനുള്ളിൽ ധാരാളം വിളക്കുകൾ കത്തിജ്വലിക്കുന്നുണ്ടാകും. ആദ്യം സങ്കീർത്തനാലാപനവും തുടർന്ന് പ്രാർത്ഥനയും നടക്കുന്നു. ഇത് കഴിഞ്ഞ് മെത്രാൻ ആദ്യം സ്നാനാർത്ഥികളെയും (വിശ്വാസ പഠിതാക്കൾ) അതിനുശേഷം വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതോടെ മെത്രാൻ തന്‍റെ വാസസ്ഥലത്തേക്ക് മടങ്ങുകയും സന്യാസിമാർ ഒഴികെയുള്ള മറ്റെല്ലാവരും വിശ്രമത്തിനായി തങ്ങളുടെ ഇടങ്ങളിലേക്ക് പോകുകയും ചെയ്യുന്നു. സന്യാസിമാരാകട്ടെ, നേരം പൂർണമായും വെളുക്കുന്നതു വരെ ദേവാലയത്തിൽ ഗീതാലാപനത്തിൽ മുഴുകുകയും ചെയ്യുന്നു.

2. യരുശലേമിലെ പ്രഭാത പ്രാർത്ഥന


വിശ്രമത്തിനുശേഷം രണ്ടാം മണിയുടെ ആരംഭത്തിൽ എല്ലാവരും ഗോൽഗോഥായിലെ വലിയ ദേവാലയത്തിൽ എത്തിച്ചേരുന്നു (കുറിപ്പ്: ഈ ഭാഗത്ത് എഥേറിയയുടെ വിവരണത്തിൽ എവിടെയോ ഒരു ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് പിൽക്കാലത്ത് പണ്ഡിതന്മാർ കണ്ടെത്തിയിട്ടുണ്ടത്രേ).

ചെറിയ ദേവാലയത്തിലായാലും ഗോൽഗോഥായിലെ ദേവാലയത്തിലായാലും ബേത് ലഹേമിലായാലും അവിടെയുള്ള ആകർഷണീയതയും മനോഹാരിതയും ആവർത്തിച്ചാവർത്തിച്ച് വിവരിക്കുന്നതിൽ അർത്ഥമില്ലല്ലോ. അവിടെ സ്വർണവും രത്നങ്ങളും പട്ടുവിരികളും തന്നെ നിറഞ്ഞു നിൽക്കുന്നത്. തിരശീല കളും വാതിൽ മറകളും ശുദ്ധമായ പട്ടുകൊണ്ട് നെയ്യപ്പെട്ടവയാണ്, അവയിൽ സ്വർണം കൊണ്ടുള്ള അലങ്കാരങ്ങളും ധാരാളം. ദേവാലയത്തിലെ വിശുദ്ധ പാത്രങ്ങൾ സ്വർണത്തിൽ പണിയപ്പെട്ടവയാണ്. ഈ പാത്രങ്ങൾ ആ ദിവസം പുറത്തെടുക്കുന്നു. അവയുടെ എണ്ണവും ഭാരവും തിട്ടപ്പെടുത്തുക പ്രയാസമത്രേ. തന്‍റെ മാതാവിന്‍റെ നിർദ്ദേശപ്രകാരം കോൺസ്റ്റന്‍റയിന്‍ രാജാവാണ് ഇത്രയേറെ വിലപിടിപ്പുള്ളവണ്ണം ഇവയൊക്കെ അലങ്കരിച്ച് മോടി പിടിപ്പിച്ചത്. ഈദൃശ ആർഭാട അലങ്കാരങ്ങൾ ദേവാലയങ്ങളിലും യരുശലേമിലെ ഇതര വിശുദ്ധ ഇടങ്ങളിലും കാണാൻ സാധിക്കുന്നുണ്ട്. ഇനി നമ്മൾ പറഞ്ഞു വന്ന കാര്യത്തിലേക്ക് തിരികെ പോകാം. ഈ ദിവസത്തിന് ഉപയുക്തമായ വേദഭാഗ വായനകളും പ്രബോധനങ്ങളും ഗീതാലാപനങ്ങളും ഒക്കെ ഗോൽഗോഥായിലെ ദേവാലയത്തിൽ പൂർത്തീകരിക്കുന്നു. ആറാം മണിയോടെ ആരാധനാ സംബന്ധിയായ ചടങ്ങുകൾക്ക് അവസാനമാകുന്നു (കുറിപ്പ്: എഥേറിയ എടുത്തു പറയുന്നില്ലെങ്കിലും വിശുദ്ധ കുർബാനയർപ്പണം ഈ സമയത്തിനകം നടന്നിട്ടുണ്ടാകും.)

3. പെരുന്നാളിന്‍റെ അഷ്ട ദിനാഘോഷങ്ങൾ


രണ്ടാം ദിവസവും മൂന്നാം ദിവസവും വിശ്വാസികൾ നേരത്തെ വിശദമാക്കിയ ക്രമപ്രകാരം ഗോൽഗോഥായിലെ ദേവാലയത്തിലേക്ക് പോകുന്നു. ഈദൃശ ആനന്ദാനുഭൂതികളോടെ മൂന്നുദിവസം ആറാം മണി വരെ കോൺസ്റ്റന്‍റയിന്‍ രാജാവ് പണികഴിപ്പിച്ച ഈ ദേവാലയത്തിൽ പെരുന്നാൾ ആഘോഷങ്ങൾ നടക്കുന്നു. നാലാം ദിവസമാകട്ടെ, ഇതേപോലെതന്നെ പെരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത് ഒലിവ് മലയിലെ എലിയോന ദേവാലയത്തിലാണ്. അഞ്ചാം ദിവസം യെരുശലേമിൽ നിന്ന് ആയിരത്തി അഞ്ഞൂറിൽപ്പരം വാര അകലെയുള്ള ലാസേറിയം ദേവാലയത്തിലും ആറാം ദിവസം സീയോനിലും (ഈ ദേവാലയം ലാസറിന്‍റെ നാമത്തിലാണെന്ന് മനസ്സിലാക്കുന്നു; ഇവിടെ ലാസറിന്‍റെ പുനരുത്ഥാന പെരുന്നാൾ ആഘോഷിക്കുന്നുണ്ട്). ഏഴാം ദിവസം നേരത്തെ പറഞ്ഞിട്ടുള്ള ചെറിയ ദേവാലയത്തിലും എട്ടാം ദിവസം കുരിശിന്നടുത്തും ആഘോഷങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നേരത്തെ പറഞ്ഞിരിക്കുന്ന എല്ലാ വിശുദ്ധ സ്ഥലങ്ങളിലുമായി പെരുന്നാൾ ആഘോഷിക്കുന്നു. ഇതോടു സമാനമായിത്തന്നെ ഈ എട്ടു ദിവസങ്ങളിൽ ബേത് ലഹേമിലും അതേ ആഹ്ളാദാരവങ്ങളോടെ പെരുന്നാൾ ആഘോഷം നടക്കുന്നു. വൈദികരും സന്യാസികളും ഈ ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. ഇത് കഴിഞ്ഞ് എല്ലാവരും രാത്രിയോടെ മെത്രാന്‍റെ സാന്നിധ്യത്തിൽ യെരുശലേമിലേക്കു മടങ്ങുന്നു. രാത്രിയിൽ ഗീതാലാപനങ്ങളുമായി വിശ്വാസികളും സന്യാസികളും ദേവാലയത്തിൽ ഉണ്ടാകും. ഈ ദിവസങ്ങളിലെല്ലാം മെത്രാൻ യരുശലേമിൽ തന്നെയുണ്ടാകണമെന്ന് നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. ഈ അനുഗൃഹീത ആഘോഷങ്ങളിൽ ഭാഗഭാക്കാകുവാൻ വലിയ ജനക്കൂട്ടം, സന്യാസിമാരും അത്മായരും, സ്ത്രീപുരുഷ ഭേദമെന്യേ യരുശലേമില്‍ സന്നിഹിതരാകുന്നുണ്ട്.

4. വിശുദ്ധ കുർബാന


ദനഹാപ്പെരുന്നാളിന്‍റെ നാല്പതാം ദിവസം വളരെയധികം പ്രാധാന്യത്തോടെ ആചരിച്ചുപോന്നിരുന്നു. അന്ന് ദേവാലയത്തിൽ എത്തിച്ചേരുന്ന എല്ലാവരും പങ്കെടുക്കുന്ന ഒരു പ്രദക്ഷിണം ഉണ്ട്. കര്‍ത്താവിന്‍റെ ഉയിർപ്പു പെരുന്നാൾ ആഘോഷങ്ങളുടെ ചടങ്ങുകൾ പോലെതന്നെ ഇതോട് അനുബന്ധിച്ച് നടക്കുന്നുണ്ട്. സന്നിഹിതരായിരിക്കുന്ന പുരോഹിതരും അവർക്കുശേഷം മെത്രാനും പ്രബോധനങ്ങൾ നടത്തുന്നു. സുവിശേഷത്തിൽ വിശദീകരിച്ചിരിക്കുന്ന 'ദേവാലയ പ്രവേശം', അതായത് യേശുവിന്‍റെ ജനനപെരുന്നാളിനു ശേഷം നാല്പതാം ദിവസം, യേശുവിനെ ദേവാലയത്തിലേക്ക് യൗസേഫും മറിയയും കൊണ്ടുവന്ന സംഭവം ഇവിടെ ഓർക്കുന്നു. വന്ദ്യ വയോധികനായ ശെമയോനും ഫെനുവേലിന്‍റെ പുത്രിയും പ്രവാചകിയുമായ ഹന്നയും ശിശുവായ യേശുവിനെ ഈ അവസരത്തിൽ ആണല്ലോ കണ്ടത്. പ്രബോധനങ്ങളിൽ ഇവർ പറഞ്ഞ വാക്കുകളും യൗസേഫും മറിയയും സമർപ്പിച്ച വഴിപാടുകളും ധ്യാനവിഷയമാകുന്നുണ്ട്. ആചാരങ്ങളനുസരിച്ചുള്ള ചടങ്ങുകളും വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷവും (വിശുദ്ധ കുർബാനാര്‍പ്പണം) നടക്കുന്നു; അതേ തുടർന്ന് എല്ലാവരും പിരിഞ്ഞു പോകുന്നു.

(കുറിപ്പ്: മേൽപ്പറഞ്ഞ പെരുന്നാൾ ഫെബ്രുവരി 14 നോ 15 നോ ആയിരുന്നു ആചരിക്കാറ്. അതായത് ജനുവരി 6-ന്‍റെ ദനഹാപ്പെരുന്നാളിനു ശേഷം നാൽപ്പതാം ദിവസം)

IV

നോമ്പ്

പീഡാനുഭവവാരം ആചരിക്കുന്നതിന്‍റെ രീതികൾ ഇങ്ങനെയാണ്: ഉയിർപ്പു പെരുന്നാളിനു മുമ്പ് 40 ദിവസം നോമ്പ്, ഉപവാസം ആയിരിക്കണം. അതനുസരിച്ച് എട്ട് ആഴ്ചകൾ ഉയിർപ്പിന് മുമ്പ് ക്രമപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ എട്ട് ആഴ്ചകൾ നീക്കിവെക്കുവാനുള്ള കാരണം കര്‍ത്തൃ ദിവസങ്ങളിലും ഉയിർപ്പിന് തലേന്നത്തേത് ഒഴിച്ചുള്ള ശാബത് ദിവസങ്ങളിലും നോമ്പും ഉപവാസവും പാടില്ല എന്നത് കണക്കിലെടുത്തുകൊണ്ടാണ്. ഉയിർപ്പിനു തൊട്ടു തലേ ദിവസം നോമ്പ്, ഉപവാസം നിർബന്ധമാണല്ലോ. ആ ഒരു ദിവസം ഒഴിച്ചുള്ള ശാബത് ദിവസങ്ങൾ ആണ്ടടക്കം നോമ്പും ഉപവാസവും പാടില്ല. അങ്ങനെ എട്ട് ആഴ്ചകളിൽ നിന്ന് 15 ദിവസം കുറയുമ്പോൾ 41 ദിവസം ആകും. ഇതാണ് ഉയിർപ്പു പെരുന്നാളിനോട് ചേർന്നുള്ള നോമ്പ്, ഉപവാസ ദിനങ്ങൾ.

1. ഞായറാഴ്ച ദിവസങ്ങളിലെ ആരാധന

കര്‍ത്തൃ ദിവസം ആദ്യത്തെ കോഴി കൂവൽ കഴിയുമ്പോൾ ചെറിയ ദേവാലയത്തിൽ നിന്നുകൊണ്ട് മെത്രാൻ സുവിശേഷഭാഗം പാരായണം ചെയ്യുന്നു. കര്‍ത്തൃ ദിവസങ്ങളിൽ, ആണ്ടടക്കം, സുവിശേഷ വായന കർത്താവിന്‍റെ പുനരുത്ഥാന സംബന്ധിയായ സംഭവങ്ങൾ മാത്രമായിരിക്കും. ഈ കാര്യങ്ങൾ തന്നെ കുരിശിന്‍റെ ഭാഗത്തും ചെയ്യുന്നു. വർഷം മുഴുവൻ കര്‍ത്തൃ ദിനാചരണം ഇങ്ങനെ തന്നെയായിരിക്കും. നേരം വെളുക്കുന്നതു വരെ ഇത് നീണ്ടു നിൽക്കുന്നു. പ്രഭാതമാകുമ്പോൾ എല്ലാവരും 'മാർട്ടീരിയം' എന്നു കൂടി വിളിക്കുന്ന വലിയ ദേവാലയത്തിലേക്ക്, അതായത് കുരിശിനു പിമ്പിൽ ഗോൽഗോഥായിലെ വലിയ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. കര്‍ത്തൃ ദിവസം ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും അതാതിന്‍റെ ക്രമപ്രകാരം ഇവിടെ ചെയ്യുന്നു. ഇവിടത്തെ ശുശ്രൂഷകൾ പര്യവസാനിക്കുന്ന മുറയ്ക്ക് ഗീതാലാപനത്തോടു കൂടി എല്ലാവരും ചെറിയ ദേവാലയത്തില്‍ എത്തുന്നു. എല്ലാ കര്‍ത്തൃ ദിവസങ്ങളിലും ഒരേപോലെ തന്നെ ഇവ നിര്‍വഹിക്കപ്പെടുന്നു. അപ്പോഴേക്കും അഞ്ചാം മണി ആയിട്ടുണ്ടാകും. ആരാധനയുടെ തുടർ ഭാഗങ്ങൾ അതാത് സമയങ്ങളിൽ ചെറിയ ദേവാലയത്തിലും കുരിശിനു സമീപവും മറ്റ് വിശുദ്ധ ഇടങ്ങളിലും ക്രമമായി അനുഷ്ഠിക്കപ്പെട്ട് പൂർണമാകുന്നു.

2. മറ്റു ദിവസങ്ങളിലെ ആരാധന

ആഴ്ചയുടെ രണ്ടാം ദിവസം ആദ്യത്തെ കോഴി കൂവലോടെ എല്ലാവരും ചെറിയ ദേവാലയത്തിലേക്ക് പോകുന്നു. ആണ്ടടക്കം ഇത് അങ്ങനെ തന്നെ ആയിരിക്കും. പതിവുപ്രകാരം വേണ്ടതായ എല്ലാ കാര്യങ്ങളും അവിടെ അനുഷ്ഠിക്കപ്പെടുന്നു. മൂന്നാം മണിയാകുമ്പോൾ വീണ്ടും വിശ്വാസിസമൂഹം ചെറിയ ദേവാലയത്തിലേക്ക് ചെല്ലുന്നു. ക്രമപ്രകാരം വേണ്ടതായ കാര്യങ്ങളൊക്കെ പൂർത്തീകരിക്കുന്നു. ആറാം മണി നേരത്തും അങ്ങനെ തന്നെ ചെയ്യുന്നു. വര്‍ഷം മുഴുവൻ ഈ അനുഷ്ഠാനങ്ങൾ ഇതേപോലെ തന്നെ ആയിരിക്കും. ഒമ്പതാം മണി നേരത്തും അങ്ങനെ തന്നെ ഓരോ ചടങ്ങുകളും അനുഷ്ഠിക്കുന്നു. എല്ലാ വിശുദ്ധ ഇടങ്ങളിലും ഇവകൾക്ക് യാതൊരു മാറ്റവും ഉണ്ടാകുകയില്ല. ആഴ്ചയിൽ മൂന്നാം ദിവസം ഓരോ അനുഷ്ഠാനങ്ങളും രണ്ടാം ദിവസം നടന്നതുപോലെ തന്നെ ആയിരിക്കും.

3. ബുധനും വെള്ളിയും

വീണ്ടും ആഴ്ചയിലെ നാലാം ദിവസം രാത്രിയിൽ തന്നെ വിശ്വാസികൾ ചെറിയ ദേവാലയത്തിൽ എത്തുന്നു. പതിവുപോലെയുള്ള ചടങ്ങുകൾ പ്രഭാതം വരെയും പിന്നീട് മൂന്നാം മണി നേരത്തും ആറാം മണി നേരത്തും സാധാരണയുള്ള പ്രാർത്ഥനകളും വായനകളും ക്രമപ്രകാരം പൂർത്തീകരിക്കുന്നു. ഒമ്പതാം മണി ആകുമ്പോഴേക്കും എല്ലാവരും സീയോനിലേക്ക് പോകുന്നു. ആഴ്ചയിലെ നാലാം ദിവസവും ആറാം ദിവസവും, ആണ്ടടക്കം, ഈ രീതിയാണ് പിന്തുടർന്നു വരുന്നത്. ഈ ദിവസങ്ങളിൽ അവിടെ ഉപവാസം ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഇതിനു കാരണം. വിശ്വാസ പഠിതാക്കളും ഈ രീതി തന്നെയാണ് അനുവർത്തിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ ഒരു രക്തസാക്ഷിദിനം വരികയാണെങ്കിൽ മാത്രം ഇതിനു മാറ്റം വരുന്നു. പുറപ്പാട് 1.1-2.10, യോവേൽ 1.14-20, ആവർത്തനം 6.4-7.10, ഇയ്യോബ് 6.2-7.13 മുതലായ വേദഭാഗങ്ങൾ ഈ ആരാധനയിൽ ഉപയോഗിക്കുന്നു. എന്തെങ്കിലും കാരണവശാൽ നാലാമത്തെയോ ആറാമത്തെയോ ദിവസം ഒരു രക്തസാക്ഷിദിനം വരുമെങ്കിൽ അന്ന് ഒമ്പതാം മണിയുടെ ആരാധനയ്ക്കായി സീയോനിലേക്ക് പോകുന്ന രീതി ഇല്ല. ഒമ്പതാം മണിയുടെ ആരാധന സീയോനിൽ നടത്തുന്നത് ആണ്ടടക്കം ചെയ്തുപോരുന്ന ആചാരങ്ങൾക്ക് അനുസൃതമായി തന്നെ ആയിരിക്കും. നേര്‍ച്ച സമർപ്പണം മാത്രം ഉണ്ടായിരിക്കുകയില്ല. മെത്രാന്‍റെയും പുരോഹിതരുടെയും അർത്ഥസമ്പുഷ്ടമായ പ്രബോധനങ്ങൾ ആരാധനയുടെ ഭാഗമാണ്. ഇവിടെ ചടങ്ങുകൾ പൂർണമാകുന്നതോടെ ഗീതാലാപനങ്ങളോടെ മെത്രാൻ ചെറിയ ദേവാലയത്തിലേക്ക് ആനയിക്കപ്പെടുന്നു. വൈകുന്നേരത്തെ പ്രാർത്ഥനകൾ നടത്തുന്നത് ചെറിയ ദേവാലയത്തിലും കുരിശിന്‍റെ സമീപത്തും ആണ്. അവിടെ ഗീതങ്ങൾ ആലപിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ബുധൻ, വെള്ളി ദിവസങ്ങളിൽ ആരാധന പൂർണമാകുമ്പോൾ കൂടുതൽ വൈകിയിട്ടുണ്ടാവും. ഇത് വർഷം മുഴുവൻ ഉള്ള പതിവാണ്. ആഴ്ചയിലെ അഞ്ചാം ദിവസത്തെ ശുശ്രൂഷകൾ എല്ലാം തന്നെ രണ്ടും മൂന്നും ദിവസങ്ങൾക്കു സമാനമായിത്തന്നെയാണ്. നേരത്തെ വിശദീകരിച്ചതുപോലെ നാലും ആറും ദിവസങ്ങളിലെ ചിട്ടകള്‍ എല്ലാം, ഒമ്പതാം മണി നേരം സീയോനിൽ പോകുന്നതുവരെ, ഒരേ പോലെ തന്നെയാണ്; മെത്രാനെ ചെറിയ ദേവാലയത്തിലേക്ക് ആനയിക്കുന്നതുൾപ്പെടെ.

4. ശനിയാഴ്ച

ആഴ്ചയിലെ ആറാം ദിവസം ചെറിയ ദേവാലയത്തിൽ സീയോനിൽ നിന്ന് വിശ്വാസികൾ എത്തിച്ചേരുന്ന മുറയ്ക്ക് പ്രഭാതം വരെയും ഗീതാലാപനം നടത്തിക്കൊണ്ടാണ് ശാബത് ആയിരുന്ന ശനിയാഴ്ചയിലേക്കു കടക്കുന്നത്. സൂര്യന്‍ ഉദിക്കുമ്പോഴേക്കും നേർച്ചകാഴ്ചകൾ സമർപ്പിച്ച് ആരാധനയ്ക്ക് പര്യവസാനമാകുന്നു. രാത്രി മുഴുവൻ സങ്കീർത്തനാലാപനം നടക്കുന്നു. വേദവായനകളും ഇതോടു ചേർന്ന് മാറി മാറി ഉണ്ടാകും. സൂര്യോദയത്തോടെ മാത്രമാണ് ആരാധനയുടെ ചടങ്ങുകൾ അവസാനിക്കുന്നത്. ശാബത് ദിവസം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് നേരത്തെ കാര്യങ്ങൾ തീരുന്നതിനാൽ ഉപവാസവും നേരത്തെ തന്നെ പൂർത്തീകരിക്കപ്പെടുന്നു. ഉപവാസത്തിന്‍റെ ചിട്ടകൾപ്രകാരം കര്‍ത്തൃ ദിവസം അഞ്ചാം മണിയോടു കൂടെ ആരാധനകൾ പൂർണ്ണമാകുകയും ദീർഘനേരം ഉപവാസം അനുഷ്ഠിച്ചവര്‍ക്ക് അധികം വൈകാതെ ഭക്ഷണം കഴിക്കുവാൻ അവസരം ഒരുങ്ങുകയും ചെയ്യുന്നു. ശാബതിന്‍റന്ന് ഉപവാസം നേരത്തെ അവസാനിപ്പിക്കുന്നത് കര്‍ത്തൃ ദിവസം പ്രഭാത ഭക്ഷണം കഴിക്കുവാൻ സഹായകരമാണ്. ചെറിയ ദേവാലയത്തിലെ ആരാധന നേരത്തെ അവസാനിപ്പിക്കുവാന്‍ കാരണം ഇത് തന്നെയാണ്. ഉപവാസം അനുഷ്ഠിക്കുന്നവരും അല്ലാത്തവരും ചെറിയ ദേവാലയത്തിൽ ഈ രീതി തന്നെ പിന്തുടരുന്നു.

5. ഉപവാസം

40 ദിവസത്തെ നോമ്പുകാലത്ത് ഉപവാസം അനുഷ്ഠിക്കുന്ന രീതി ഇങ്ങനെയാണ്: കര്‍ത്തൃ ദിവസം ആരാധന തീരുന്ന മുറയ്ക്ക് ഭക്ഷണം കഴിച്ചാല്‍, അതായത് അഞ്ചാം മണി നേരത്തോ, ആറാം മണി നേരത്തോ ഭക്ഷണം കഴിച്ചാല്‍, പിന്നീട് ആ ആഴ്ചയില്‍ അടുത്ത ശാബത് അവസാനിക്കുന്നതുവരെ ഭക്ഷണം കഴിക്കുന്നില്ല; അതായത് ശാബത് നാളിലെ ആരാധന തീരുന്നതുവരെ. ഈ രീതിയാണ് അവർ പിന്തുടർന്നു പോന്നത്.

ശാബത് ദിവസം രാവിലെ ഭക്ഷണം കഴിച്ചശേഷം വീണ്ടും കഴിക്കുന്നത് കര്‍ത്തൃ ദിവസം ദേവാലയത്തിൽ നിന്ന് പുറത്തുവന്ന ശേഷം. അതായത് അഞ്ചാം മണി നേരത്തോ, അത് കഴിഞ്ഞോ ആയിരിക്കും. നേരത്തെ പറഞ്ഞപോലെ ഇതിനുശേഷം അടുത്ത ശാബത് ദിനം വരെ പ്രഭാത ഭക്ഷണം കഴിക്കുകയില്ല. അതായത് ഇവിടുത്തെ രീതിയനുസരിച്ച് പുരുഷന്മാരും സ്ത്രീകളും ഭക്ഷണം കഴിക്കുന്നുവെങ്കിൽ ദിവസം ഒരു നേരം മാത്രമാണ് കഴിക്കുക. ഇത് 40 ദിവസത്തെ നോമ്പ് കാലത്ത് മാത്രം ആകണമെന്നില്ല, ആണ്ടടക്കവും ആകാം. അങ്ങനെയുള്ളവര്‍ ആഴ്ച മുഴുവന്‍ ഉപവസിക്കുവാന്‍ പ്രയാസം നേരിടുന്നുവെങ്കിൽ ആഴ്ചയുടെ മദ്ധ്യ ദിവസം രാത്രി ഭക്ഷണം കഴിക്കുന്നു. ഈ രീതിയും പ്രയാസമായി തോന്നുന്നവർ 40 ദിവസത്തെ നോമ്പുകാലത്ത് ആഴ്ചയിൽ രണ്ടു ദിവസം മാത്രം ഉപവസിക്കുകയാണ് പതിവ്. ഇനി അതിലും ബുദ്ധിമുട്ടുണ്ടെങ്കിൽ രാത്രി ഭക്ഷണം മാത്രം കഴിക്കുന്ന രീതി, 40 ദിവസവും ക്രമപ്പെടുത്തുന്നു.

ഓരോരുവനും എത്രകണ്ട് ഉപവാസം അനുഷ്ഠിക്കുന്നു എന്ന ഒരു കണക്കെടുപ്പ് നടത്താറില്ല. ഓരോരുവനും അവനവന്‍റെ കഴിവനുസരിച്ച് മാത്രമാണ് ഉപവാസം അനുഷ്ഠിക്കുന്നത്. കൂടുതൽ ദിവസം ഉപവസിച്ചവരെ പുകഴ്ത്തുകയോ കുറവ് ദിവസം ഉപവസിച്ചവരെ ഇകഴ്ത്തുകയോ ചെയ്യുന്ന ഒരു രീതി ഒരിക്കലും ഇല്ല. 40 ദിവസത്തെ നോമ്പു കാലത്ത് ഭക്ഷണരീതി ഏതാണ്ട് ഇങ്ങനെയാണ്: വളരെ നേർമയായ അപ്പം, എണ്ണ ചേർത്ത അപ്പം, വൃക്ഷങ്ങളില്‍ നിന്നുള്ള ഫലമൂലാദികൾ എന്നിവയൊന്നും ഈ കാലത്ത് രുചിച്ചു നോക്കുക പോലുമില്ല. വെള്ളവും മാവും മാത്രം ചേർത്ത് ഉണ്ടാക്കിയ പരുക്കന്‍ അപ്പം ആണ് കഴിക്കുന്നത്. ഒരാഴ്ചത്തെ ഉപവാസം കഴിയുമ്പോൾ ചെറിയ ദേവാലയത്തിൽ ചെല്ലുന്നത് ആറാം ദിവസം വൈകുന്നേരം മുതൽ ശാബതു നാള്‍ പ്രഭാതം വരെ സീയോനിൽ നിന്ന് സങ്കീർത്തനാലാപനം നടത്തിക്കൊണ്ടാണ്. 40 ദിവസത്തെ നോമ്പു കാലത്ത് ആദ്യത്തെ ആഴ്ചയിലെന്നപോലെതന്നെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് ആഴ്ചകളിലും യാതൊരു ഭേദവും കൂടാതെ അനുഷ്ഠാനങ്ങൾ നടക്കുന്നു.

V
വിശുദ്ധ വാരവും ഉയിർപ്പു പെരുന്നാളും 


1. ഓശാന ഞായറാഴ്ചയുടെ തലേ ശനിയാഴ്ച - ബഥാന്യയില്‍


ഏഴാമത്തെ ആഴ്ചയുടെ ആരംഭത്തിൽ, അതായത് ഉയിർപ്പ് പെരുന്നാളിന് രണ്ടാഴ്ച ബാക്കിയുള്ളപ്പോൾ, ചടങ്ങുകള്‍ എല്ലാം അവയ്ക്ക് മുമ്പുള്ള ആഴ്ചകളിൽ എങ്ങനെ ആയിരുന്നുവോ അതേപോലെ തന്നെ ആയിരിക്കും. എന്നാല്‍ ഒരേയൊരു വ്യത്യാസം ഇതാണ്: ആദ്യത്തെ ആറ് ആഴ്ചകളിലും ചെറിയ ദേവാലയത്തിൽ നടത്തിയിരുന്ന ആരാധനകൾ ഏഴാമത്തെ ആഴ്ച സീയോനില്‍ ആയിരിക്കും. ക്രമങ്ങൾക്ക് യാതൊരു വ്യത്യാസവും ഉണ്ടായിരിക്കുകയില്ല. സങ്കീർത്തനാലാപനങ്ങളും ഗീതാലാപനങ്ങളും ആ ദിവസത്തോടും ആരാധന നടക്കുന്ന ഇടത്തോട്ടും ബന്ധപ്പെട്ടവയായിരിക്കും.

ശാബത് ദിവസം പുലരുമ്പോള്‍ മെത്രാന്‍റെ കാഴ്ചയര്‍പ്പണം നടക്കുന്നു. ആരാധനയുടെ അവസാനം പ്രധാന ശെമ്മാശന്‍ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറയുന്നു: "ഏഴാം മണിയോടെ ലാസേറിയത്തില്‍ ഒരുമിച്ചുകൂടത്തക്കവണ്ണം എല്ലാവരും തയ്യാറാകണം." (കുറിപ്പ്: പഴയ അർമ്മീനിയൻ വേദവായനക്കുറിപ്പിൽ ഇങ്ങനെ കാണുന്നുണ്ട്: "പെസഹായ്ക്കു മുമ്പുള്ള ആറാം ദിവസം, ശാബത് നാളിൽ എല്ലാവരും ലാസേറിയം എന്ന ദേവാലയത്തിൽ വന്നുചേരുന്നു."  സങ്കീര്‍ത്തനം 30.3, 1 തെസ്സലോനിക്യര്‍ 4.12-17, വി. യോഹന്നാന്‍ 11.55-12.11 എന്നീ വേദഭാഗങ്ങൾ ആരാധനയിൽ വായിക്കുന്നു.) അങ്ങനെ ഏഴാം മണിയോടെ വിശ്വാസിസമൂഹം ബെഥാന്യയിലെ ലാസേറിയം ദേവാലയത്തിൽ എത്തിച്ചേരുന്നു. നഗരത്തിൽ നിന്ന് രണ്ടു മൈൽ അകലെയാണ് ബെഥാന്യ. യെരുശലേമില്‍ നിന്ന് യാത്രയാകുമ്പോൾ ഏതാണ്ട് അഞ്ഞൂറിലധികം വാര നടക്കേണ്ടി വരുന്നു (കുറിപ്പ്: ഇവിടെയും ചെറിയ ആശയക്കുഴപ്പമുണ്ട്). ഇവിടെ ഒരു ദേവാലയം സ്ഥിതിചെയ്യുന്നിടത്താണ് ലാസറിന്‍റെ സഹോദരി മറിയം യേശുവിനെ എതിരേറ്റത് (വി. യോഹന്നാൻ 11.29, 30). മെത്രാന്‍ കടന്നുവരുന്നതോടെ സന്യാസിശ്രേഷ്ഠര്‍ എല്ലാവരും വിശ്വാസി സമൂഹവും ഈ ദേവാലയത്തില്‍ പ്രവേശിക്കുന്നു. ഗീതാലാപനത്തെത്തുടര്‍ന്ന് ലാസറിന്‍റെ സഹോദരി കർത്താവിനെ കണ്ടതായ വേദഭാഗം പാരായണം ചെയ്യുന്നു. പ്രാർത്ഥനയ്ക്കുശേഷം മെത്രാൻ വിശ്വാസി സമൂഹത്തെ അനുഗ്രഹിക്കുന്നു. തുടർന്ന് ഗീതാലാപനത്തോടെ എല്ലാവരും ലാസേറിയം ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ലാസേറിയവും പരിസരപ്രദേശങ്ങളും ചുറ്റുമുള്ള കൃഷിയിടങ്ങൾപോലും ഈ സമയത്ത് ജനനിബിഡമാകുന്നു. സന്ദര്‍ഭത്തിനു ചേരുന്ന ഗീതങ്ങൾ ആലപിക്കുന്നു; ഉചിതമായ വേദഭാഗങ്ങൾ വായിക്കുന്നു. ആരാധനയുടെ ചടങ്ങുകൾ അവസാനിക്കുന്നതിനു മുമ്പ് ഉയിർപ്പു പെരുന്നാളിനോട് ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾക്ക് അറിയിപ്പായി നൽകുന്നു. തുടർന്ന് പുരോഹിതൻ ഒരു ഉയർന്ന പീഠത്തിലേക്കു കയറി നിന്നുകൊണ്ട് സുവിശേഷഭാഗം വായിക്കുന്നു: "പെസഹായിക്കു ആറ് ദിവസം മുമ്പ് യേശു, താൻ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർപ്പിച്ച ലാസർ പാർത്തിരുന്ന ബെഥാന്യയിൽ വന്നു. ..." ഈ വായനയുടെ പൂർത്തീകരണത്തോടെ അറിയിപ്പുകൾ നൽകി ചടങ്ങുകൾ പര്യവസാനിക്കുന്നു. ഈ ദിവസം ഇങ്ങനെ നടത്തുന്നതിനു കാരണം സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ഈ സംഭവങ്ങൾ നടക്കുന്നത് പെസഹായ്ക്ക് ആറു ദിവസം മുമ്പാണ്. ശാബത് മുതൽ ആഴ്ചയുടെ അഞ്ചാം ദിവസം വരെ ആറ് ദിവസം ഉണ്ടല്ലോ. അന്ന് അത്താഴശേഷമാണല്ലോ രാത്രിയിൽ തന്നെ കർത്താവ് ബന്ധനസ്ഥനാക്കപ്പെട്ടത്. ഇതേത്തുടർന്ന് എല്ലാവരും നഗരത്തിൽ ചെറിയ ദേവാലയത്തിലേക്കു തന്നെ പോകുന്നു; ആചാരപ്രകാരം അവിടെ തുടർന്നുള്ള ആരാധനകള്‍ നടക്കുന്നു.

2. ഓശാന ഞായർ 


(a) ദേവാലയങ്ങളിലെ ആരാധന 


അടുത്ത ദിവസം കര്‍ത്തൃ ദിവസമാണ്. പീഡാനുഭവ വാരത്തിന്‍റെ ആരംഭം. പീഡാനുഭവ വാരം 'വലിയ ആഴ്ച' എന്ന് വിളിക്കപ്പെടുന്നു. ചെറിയ ദേവാലയത്തിലും കുരിശിനു സമീപവുമായി കോഴി കൂവുന്ന സമയം മുതൽ പ്രഭാതം വരെ ക്രമപ്രകാരം ആരാധനകൾ നടക്കുന്നു. കര്‍ത്തൃ ദിനത്തിലെ പ്രഭാതം പൊട്ടി വിരിയുന്നതോടെ വിശ്വാസി സമൂഹം മാര്‍ട്ടീരിയം എന്നു വിളിക്കപ്പെടുന്ന വലിയ ദേവാലയത്തിലേക്ക് ചെല്ലുന്നു. നമ്മുടെ കർത്താവ് നിഷ്ക്കരുണം പീഡകൾ സഹിച്ച ഗോല്‍ഗോഥായില്‍ കുരിശിനു പിറകിലായി സ്ഥിതിചെയ്യുന്നതിനാലാണ് ഈ ദേവാലയം മാര്‍ട്ടീരിയം എന്ന് വിളിക്കപ്പെടുന്നത്. ക്രമാനുസൃതമുള്ള ആരാധനകൾ പൂർത്തീകരിക്കപ്പെടുന്നതോടെ പ്രധാന ശെമ്മാശൻ ഉച്ച ശബ്ദത്തിൽ ഇങ്ങനെ പറയുന്നു: "ഈയാഴ്ച എല്ലാ ദിവസവും, നാളെ മുതൽ, എല്ലാവരും ഒമ്പതാം മണിയോടെ മാര്‍ട്ടീരിയത്തിൽ, അതായത് വലിയപള്ളിയില്‍ എത്തിച്ചേരേണ്ടതാണ്." വീണ്ടും ശബ്ദം ഉയർത്തി അദ്ദേഹം പറയുന്നു; "ഇന്ന് ഏഴാം മണിയോടെ എല്ലാവരും 'എലിയോന'യില്‍ കൂടിവരേണ്ടതാണ്." ഇവിടത്തെ ചടങ്ങുകൾ പൂർണ്ണമാകുന്ന തോടെ, അതായത് മാര്‍ട്ടീരിയത്തിലെ ചടങ്ങുകൾ, ഗീതാലാപനത്തോടെ മെത്രാൻ ചെറിയ ദേവാലയത്തിലേക്ക് ആനയിക്കുപ്പെടുന്നു. കര്‍ത്തൃ ദിനത്തിലെ ക്രമപ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാവരും ഭക്ഷണം കഴിക്കുവാനായി സ്വഭവനങ്ങളിലേക്ക് നീങ്ങുന്നു. ഏഴാം മണിയുടെ ആരംഭത്തോടെ ഒലിവുമലയിലെ എലിയോന ദേവാലയത്തിൽ എത്തിച്ചേരേണ്ടതുണ്ട്. നമ്മുടെ കർത്താവ് ജനങ്ങളെ പഠിപ്പിക്കുവാൻ പലപ്പോഴും ഇരുന്നിരുന്ന ഗുഹ ഇവിടെയാണ്.

(b) ഒലിവീന്തൽ തലകളുമായി ഒലിവ് മലയിൽ നടക്കുന്ന പ്രദക്ഷിണം


ഏഴാം മണിയാകുന്നതോടെ വിശ്വാസിസമൂഹം ഒലിവ് മലയിൽ, അതായത് എലിയോനയിൽ എത്തിച്ചേരുന്നു. മെത്രാനോടൊപ്പം അവർ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ഈ ദിവസത്തിന് അനുയോജ്യമായ ഗീതങ്ങൾ ആലപിക്കുകയും വേദഭാഗങ്ങൾ വായിക്കുകയും ചെയ്യുന്നു. ഇവയെല്ലാം സാധാരണ പതിവനുസരിച്ച് തന്നെയത്രേ. ഒമ്പതാം മണിയാകുമ്പോഴേക്കും എല്ലാവരും ഒലിവ് മലയിൽ തന്നെയുള്ള ഇംബൊമന്‍ എന്ന ഭാഗത്ത് എത്തുന്നു. നമ്മുടെ കർത്താവ് സ്വർഗ്ഗാരോഹണം ചെയ്തത് ഇവിടെ നിന്നാണ്. ഇവിടെയും ഗീതാലാപനങ്ങളോടെയാണ് ജനം കടന്നുവരുന്നത്. സ്വർഗ്ഗാരോഹണം ചെയ്ത ആ സ്ഥലത്ത് മെത്രാന്‍ എത്തുമ്പോഴേക്കും പതിവിന്‍പ്രകാരം ജനം എല്ലാം ഇരിക്കുന്നു. ശെമ്മാശന്മാര്‍ ഈ സമയം നില്‍ക്കുകയായിരിക്കും. ഉചിതമായ, സന്ദര്‍ഭത്തിനും സ്ഥലത്തിനും ഉചിതമായ, ഗീതാലാപനങ്ങളും വേദവായനകളും പ്രാര്‍ത്ഥനകളും സാധാരണ പതിവുപോലെ തന്നെ നടക്കുന്നു. പതിനൊന്നാം മണിയോടെ, കുട്ടികൾ ഒലിവീന്തൽ തലകളെടുത്ത്, "ദാവീദിന്‍ പുത്രന് ഓശാന, കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു, അത്യുന്നതങ്ങളിൽ ഓശാന," എന്നു പാടിക്കൊണ്ട് കർത്താവിനെ എതിരേറ്റ അതേ സ്ഥലത്ത് എല്ലാവരും കൂടി വരുന്നു. ഉടനെതന്നെ മെത്രാനും വിശ്വാസിഗണവും ഒലിവ് മലയുടെ മുകളിൽ നിന്ന് കാൽനടയായി പ്രദക്ഷിണം ആരംഭിക്കുന്നു. അവർ ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടാണ് നടക്കുന്നത്, "കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു." ചുറ്റുപാടുകളിൽ ഉള്ള കുട്ടികൾ എല്ലാവരും ഒലിവിന്‍റെ കമ്പുകൾ കയ്യിൽ പിടിച്ചുകൊണ്ട് പ്രദക്ഷിണത്തിൽ പങ്കാളികളാകുന്നു. നടക്കാന്‍ പ്രായമായിട്ടില്ലാത്ത കുഞ്ഞുങ്ങളെ മാതാപിതാക്കൾ കൈയ്യിലെടുത്തുകൊണ്ട് ഇതിൽ പങ്കുചേരുന്നു. അവർ, അന്ന് കർത്താവിനെ എങ്ങനെ ആനയിച്ചുവോ, അതേപോലെ മെത്രാനെയും ആനയിക്കുന്നു. കൂടിവന്നിരിക്കുന്ന വിശ്വാസ സമൂഹം ഒന്നായി, സ്ഥാനമാന വലുപ്പം ഗണിക്കാതെ, കാൽനടയായി മെത്രാനെ അനുധാവനം ചെയ്യുന്നു. മേല്പറഞ്ഞ അതേ വാചകങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടാണ് വിശ്വാസി സമൂഹം ഒലിവ് മലയിൽ നിന്ന് മെത്രാന്‍റെയൊപ്പം നഗരത്തിലേക്ക് നടക്കുന്നത്. ജനസമൂഹത്തിന് ശാരീരികമായ ക്ഷീണം ഉണ്ടാകാതെയിരിക്കുവാൻ ഈ പ്രദക്ഷിണം വളരെ സാവകാശമാണ് നടത്തുന്നത്. അവർ ചെറിയ ദേവാലയത്തിലേക്ക് സാവകാശം എത്തിച്ചേരുന്നു. അവിടെ എത്തുമ്പോഴേക്കും വളരെ വൈകിയിട്ടുണ്ടാകാമെങ്കിലും കുരിശിനു സമീപം വൈകുന്നേരത്തെ പ്രാർത്ഥന കൂടി നടത്തിയശേഷം മാത്രമായിരിക്കും പിരിഞ്ഞു പോകുന്നത്.

(3) ഹാശാ ആഴ്ചയിലെ തിങ്കൾ 


അടുത്ത ദിവസം, അതായത് ആഴ്ചയിലെ രണ്ടാമത്തെ ദിവസം ആദ്യത്തെ കോഴി കൂവല്‍ തുടങ്ങി എല്ലാ കാര്യങ്ങളും പ്രഭാതമാകുന്നതുവരെ ചെറിയ ദേവാലയത്തിൽ നടക്കുന്നു. നാല്പതു ദിവസത്തെ നോമ്പിന്‍റെ നാളുകളിൽ എങ്ങനെ ആയിരുന്നുവോ അതേപോലെ തന്നെ മൂന്നാം മണിയുടെയും ആറാം മണിയുടെയും ആരാധനകൾ പൂർണമാകുന്നു. ഒമ്പതാം മണിയോടെ പ്രാർത്ഥനകൾ മാര്‍ട്ടീരിയത്തിൽ അതായത് വലിയ ദേവാലയത്തിലാണ്. ഇവിടെ ഗീതാലാപനം, ഉചിതമായ വേദഭാഗ വായനകൾ, പ്രാർത്ഥനകൾ ഇവ ഇടവിട്ടിടവിട്ട് കഴിക്കുന്നു. സമയം ആകുമ്പോഴേക്കും വൈകുന്നേരത്തെ പ്രാർത്ഥനയും നടത്തി വിശ്വാസികൾ മാര്‍ട്ടീരിയത്തിൽ നിന്ന് പിരിയുന്നു. ഈ സമയം മെത്രാന്‍ ചെറിയ ദേവാലയത്തിൽ പ്രവേശിക്കുന്നു. അവിടെ ഒരു ഗീതം ആലപിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിട്ട് മെത്രാന്‍ ആദ്യം വിശ്വാസ പഠിതാക്കളെയും തുടർന്ന് വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതോടെ ജനം പിരിഞ്ഞു പോവുകയും ചെയ്യുന്നു. വേദവായനകളിൽ ഉല്പത്തി 1.1-3.20, സദൃശ്യവാക്യങ്ങൾ 1.1-9, യെശയ്യാവ് 9.1-8 ഇവ ഉൾപ്പെടുന്നു.

(4) ഹാശാ ആഴ്ചയിലെ ചൊവ്വ


ആഴ്ചയുടെ മൂന്നാം ദിവസം ആരാധന സംബന്ധമായ ചടങ്ങുകള്‍ എല്ലാം തന്നെ രണ്ടാം ദിവസത്തേതിന് സമാനമാണ്. എന്നാല്‍ ഒരു വ്യത്യാസം പ്രകടമായി കാണാന്‍ സാധിക്കുന്നു. രാത്രിയാകുമ്പോള്‍ മാര്‍ട്ടീറിയത്തിലെ ആരാധനയും ചെറിയ ദേവാലയത്തിലെ ചടങ്ങുകളും പൂര്‍ത്തിയായശേഷം അവിടെ നിന്ന് നേരെ, രാത്രിയില്‍ തന്നെ വിശ്വാസിസമൂഹം എലിയോനയിലേക്ക് പുറപ്പെടുന്നു. എല്ലാവരും അവിടെ എത്തിച്ചേരുന്നതോടെ മെത്രാന്‍, നമ്മുടെ കര്‍ത്താവ് ഒലിവ് മലയില്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കാറുണ്ടായിരുന്ന ഗുഹയില്‍ പ്രവേശിക്കുന്നു (വി. മത്തായി 243.3). മെത്രാന്‍ അവിടെ നിന്നുകൊണ്ട് സുവിശേഷ ഭാഗം വായിക്കുന്നു. 'നിങ്ങളെ ആരും വഴിതെറ്റിക്കാതെ സൂക്ഷിച്ചുകൊള്ളണം' (വി. മത്തായി 24.4) എന്നു തുടങ്ങുന്ന ഭാഗമാണ് അദ്ദേഹം വായിക്കുന്നത്. അതിനുശേഷം പ്രാര്‍ത്ഥന നടത്തി, ആദ്യം വിശ്വാസപഠിതാക്കളെയും അതിനുശേഷം വിശ്വാസികളെയും അനുഗ്രഹിക്കുന്നു. തുടര്‍ന്ന് എല്ലാവരും പിരിയുന്നു. ഇവിടെ നിന്ന് സ്വഭവനങ്ങളിലേക്ക് ജനം മടങ്ങുന്നു, കാരണം രാത്രി വളരെ ആയിരിക്കുന്നു.

(5) ഹാശാ ആഴ്ചയിലെ ബുധന്‍


ആഴ്ചയുടെ നാലാം ദിവസമായ ബുധനാഴ്ചയും ആരാധനാ സംബന്ധിയായ എല്ലാ ചടങ്ങുകളും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്നതുപോലെയാണ്, രാവിലെ കോഴി കൂകും മുതല്‍ക്കു തന്നെ. എന്നാല്‍ ഒരു പ്രത്യേകത ഈ ദിവസം ഉള്ളത് ഇതാണ്. മാര്‍ട്ടീറിയത്തിലെ ചടങ്ങുകള്‍ അവസാനിച്ചു കഴിയുമ്പോഴേക്കും രാത്രിയില്‍ ഗീതാലാപനങ്ങളോടെ മെത്രാന്‍ ചെറിയ ദേവാലയത്തിലേക്കു ആനയിക്കപ്പെടുന്നു. അദ്ദേഹം അവിടെ അഴിക്കകത്ത് നില്‍ക്കുമ്പോള്‍ പുരോഹിതന്‍ സുവിശേഷഭാഗം വായിക്കുന്നു. വായനാഭാഗം യൂദാ ഇസ്ക്കാരിയോത്താ യഹൂദ നേതാക്കളുടെ അടുത്തുചെന്ന് കര്‍ത്താവിനെ ഒറ്റിക്കൊടുക്കുവാനുള്ള തന്‍റെ സന്നദ്ധത അറിയിക്കുന്ന സംഭവമാണ് (വി. മത്തായി 24.14, 15). തനിക്ക് ആവശ്യമായ പ്രതിഫലവും അയാള്‍ ഉറപ്പാക്കുന്നു. ഈ ഭാഗം വായിക്കുമ്പോള്‍ ദേവാലയം ഏങ്ങലടികളും നിലവിളികളും വിലാപസ്വരങ്ങളുംകൊണ്ട് നിറയുന്നു. വിശ്വാസികള്‍ക്ക് ഒട്ടും താങ്ങാന്‍ പറ്റുന്നതല്ല ഈയൊരു സംഭവം. തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്കു ശേഷം മെത്രാന്‍ വിശ്വാസപഠിതാക്കളെയും വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതോടെ ജനം പിരിഞ്ഞു പോകുന്നു.

6. പെസഹാ വ്യാഴം


(a) ബലിയര്‍പ്പണം രണ്ട്‌ തവണ

ആഴ്ചയുടെ അഞ്ചാം ദിവസം കാര്യങ്ങള്‍ എല്ലാം ആദ്യത്തെ കോഴി കൂവല്‍ മുതല്‍ പ്രഭാതം വരെ ചെറിയ ദേവാലയത്തില്‍ സാധാരണ ക്രമപ്രകാരം നടക്കുന്നു. മൂന്നാം മണി നേരത്തും ആറാം മണി നേരത്തും അങ്ങനെ തന്നെയാണ് ക്രമങ്ങള്‍. എന്നാല്‍ എട്ടാം മണിയാകുന്നതോടെ വിശ്വാസികള്‍ മാര്‍ട്ടീറിയത്തില്‍ സമ്മേളിക്കുകയാണ് പതിവ്. ഇത് മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചു നേരത്തെയാണ്. ചടങ്ങുകള്‍ അതനുസരിച്ച് നേരത്തെ പൂര്‍ണമാകുന്നു. അവിടെ നടക്കേണ്ടുന്നതായ ചടങ്ങുകള്‍ എല്ലാം പതിവ് രീതികളിന്‍പ്രകാരം നടക്കുകയും മാര്‍ട്ടീറിയത്തില്‍ തന്നെ വി. ബലിഅര്‍പ്പണം (കുര്‍ബാന) പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. പത്തു മണിയോടെ ജനസമൂഹം പിരിഞ്ഞുപോകുന്നു. പിരിയുന്നതിനു മുമ്പായി മുഖ്യ ശെമ്മാശന്‍ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറയുന്നു: 'രാത്രിയില്‍ ഒന്നാം മണി നേരത്ത് എല്ലാവരും എലിയോനയില്‍ കൂടിവരേണ്ടതാണ്; ഇന്ന് രാത്രി കാഠിന്യമേറിയ ക്രമങ്ങള്‍ അവിടെ നടക്കേണ്ടതുണ്ടല്ലോ.' മാര്‍ട്ടീറിയത്തില്‍ നിന്ന് പിരിയുന്ന ജനം കുരിശിനു സമീപം കൂടി വരുന്നു. അവിടെ ഒരു ഗീതം മാത്രം ആലപിക്കുകയും  പ്രാര്‍ത്ഥന നടത്തുകയും ചെയ്തശേഷം മെത്രാന്‍ ബലി അര്‍പ്പിക്കുന്നു. ഈയൊരൊറ്റ ദിവസം അല്ലാതെ ആണ്ടടക്കം, മറ്റൊരു ദിവസവും കുരിശിനു സമീപം ബലിയര്‍പ്പണം നടക്കാറില്ല. ഇവിടെ നിന്ന് ജനം ചെറിയ ദേവാലയത്തില്‍ പ്രവേശിക്കുകയും മെത്രാന്‍ ഒരു പ്രാര്‍ത്ഥനയ്ക്കു ശേഷം പതിവനുസരിച്ച് ആദ്യം വിശ്വാസപഠിതാക്കളെയും അതിനുശേഷം വിശ്വാസിസമൂഹത്തെയും അനുഗ്രഹിക്കുന്നു. ഇതോടെ എല്ലാവരും പിരിഞ്ഞു പോകുന്നു.

(b) ഒലിവ് മലയില്‍ രാത്രിസമയം

എല്ലാവരും അവരവരുടെ ഭവനങ്ങളിലേക്കു മടങ്ങി ഭക്ഷണം കഴിഞ്ഞശേഷം എലിയോനയിലേക്ക്, ഒലിവ് മലയില്‍ അപ്പോസ്തോലന്മാരുമായി നമ്മുടെ കര്‍ത്താവ് കഴിയാറുണ്ടായിരുന്ന ഗുഹയിലെ ദേവാലയത്തിലേക്ക് എത്തിച്ചേരുന്നു. അവിടെ ഗീതാലാപനം, സന്ദര്‍ഭത്തിന് അനുയോജ്യമായ വേദഭാഗ പാരായണം, പ്രാര്‍ത്ഥനകള്‍, സുവിശേഷ വായനകള്‍ ഇവ മാറി മാറി ചെയ്തുകൊണ്ട് യേശുക്രിസ്തു പലപ്പോഴും ഇരിക്കാറുണ്ടായിരുന്ന അതേ സ്ഥലത്തു തന്നെ ഏതാണ്ട് അഞ്ചാം മണി വരെ ഇരിക്കുന്നു. ആറാം മണിയോടെ ഗീതാലാപനം നടത്തിക്കൊണ്ട് കര്‍ത്താവ് സ്വര്‍ഗാരോഹണം ചെയ്ത ഇംബൊമന്‍ എന്ന ഭാഗത്ത് എത്തുന്നു. അവിടെയും സന്ദര്‍ഭത്തിന് അനുയോജ്യമായ ഗീതാലാപനം, വേദവായനകള്‍ ഇവയൊക്കെ നടത്തിയശേഷം മെത്രാന്‍ ഉചിതമായ പ്രാര്‍ത്ഥനകള്‍ നടത്തി ചടങ്ങുകള്‍ അവസാനിപ്പിക്കുന്നു.

(c) ഗത്സീമോനില്‍

ആദ്യത്തെ കോഴി കൂവലോടെ എല്ലാവരും ഇംബൊമനില്‍ നിന്ന് ഗീതാലാപനത്തോടെ താഴേക്ക് ഇറങ്ങി യേശു പ്രാര്‍ത്ഥിച്ച ഇടത്ത് എത്തിച്ചേരുന്നു: 'താനോ, ഒരു കല്ലേറു ദൂരം അവരില്‍ നിന്നും മാറി അകലെപ്പോയി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു' (വി. ലൂക്കോസ് 22.41). ഇവിടെ വളരെ മനോഹരമായ ഒരു ദേവാലയം ഉണ്ട്. മെത്രാന്‍റെയൊപ്പം ജനസമൂഹം ഈ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ഈ ദിവസത്തിനും സാഹചര്യത്തിനും അനുയോജ്യമായ പ്രാര്‍ത്ഥനകളും സുവിശേഷ വായനകളും ഗീതാലാപനങ്ങളും നടത്തുന്നു. യേശു ഇവിടെ വച്ച് തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു, 'പരീക്ഷയില്‍ ഉള്‍പ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിപ്പിന്‍' (വി. മര്‍ക്കോസ് 14.38). ഈ വേദഭാഗം മുഴുവനും വായിച്ചശേഷം പ്രാര്‍ത്ഥന നടത്തുന്നു. തുടര്‍ന്ന്, എല്ലാവരും, പ്രായം കുറഞ്ഞ കുട്ടികള്‍ ഉള്‍പ്പെടെ മെത്രാന്‍റെയൊപ്പം കാല്‍നടയായി ഗത്സീമോനിലേക്ക് യാത്രയാകുന്നു. ജനങ്ങളുടെ ആധിക്യവും കുത്തനെയുള്ള മലകയറ്റവും തത്ഫലമായ ശാരീരികക്ഷീവും കണക്കിലെടുത്ത് ഈ യാത്ര വളരെ സാവകാശമാണ്. തന്നെയുമല്ല, ദീര്‍ഘനാളത്തെ ഉപവാസവും ശരീരത്തിന് ക്ഷീണം തോന്നിപ്പിക്കുമല്ലോ. പ്രകാശം പരത്തുവാന്‍ ഇരുന്നൂറോളം മെഴുകുതിരികള്‍ കത്തിച്ച് പിടിച്ചിരിക്കും. ഗത്സീമോനില്‍ എത്തുമ്പോള്‍ ഉചിതമായ ഗീതാലാപനം, വേദവായനകള്‍, പ്രാര്‍ത്ഥനകള്‍ ഇവ നടത്തുന്നു. തുടര്‍ന്ന് യേശു ബന്ധനസ്ഥനാക്കപ്പെട്ട സുവിശേഷഭാഗം വായിക്കുന്നു. ഈ വായന നടക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഉച്ചത്തിലുള്ള വിലാപവും ഏങ്ങലടികളും മാറത്തടികളും നിലവിളികളും ഒക്കെ ഉണ്ടാകും. ഈ വിലാപ ശബ്ദം നഗരത്തില്‍ വരെ കേള്‍ക്കാം എന്നാണ് പറയപ്പെടുന്നത്.

(d) യെരുശലേമിലേക്ക് മടക്കം

ഇതേത്തുടര്‍ന്ന് ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് ജനസമൂഹം അപ്പാടെ നഗരത്തിലേക്ക് നടക്കുന്നു.  നഗര കവാടം എത്തുമ്പോള്‍ ഒരുവന് മറ്റൊരുവനെ തിരിച്ചറിയുവാന്‍ തക്ക വെളിച്ചം കഷ്ടിച്ച് ഉണ്ടായിരിക്കും. ജനം മുഴുവന്‍ യാാതൊരു വലിപ്പച്ചെറുപ്പവും പ്രകടിപ്പിക്കാതെ നഗരമദ്ധ്യത്തില്‍കൂടെ നടക്കുന്നു. ഒരൊറ്റയാള്‍പോലും ആരാധനയുടെ ഈ അന്തരീക്ഷത്തില്‍നിന്ന് പിന്‍വാങ്ങുന്നതെപ്പറ്റി ചിന്തിക്കുന്നു പോലുമില്ല. ഇതേ പാതയിലൂടെ മെത്രാനും പ്രധാന കവാടം കടന്ന് നഗരമദ്ധ്യത്തിലൂടെ കുരിശിന്‍റെയടുത്തേക്ക് ആനയിക്കപ്പെടുന്നു.

7. ദുഃഖവെള്ളിയാഴ്ച


(a) പ്രഭാത നമസ്ക്കാരം

എല്ലാവരും കുരിശിനു സമീപം എത്തുമ്പോഴേക്കും നേരിയ തോതില്‍ പ്രകാശം ഉണ്ടായിരിക്കും. യേശുവിനെ പീലാത്തോസിന്‍റെ മുമ്പാകെ ഹാജരാക്കുന്നതും പീലാത്തോസ് യേശുവിനോടും യഹൂദ നേതാക്കളോടും സംവദിക്കുന്നതും ആയ സംഭവങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗങ്ങള്‍ സുവിശേഷങ്ങളില്‍ നിന്ന് ഈ സമയത്ത് വായിക്കുന്നു (വി. മത്തായി 27.2 മുതല്‍, മര്‍ക്കോസ് 15.1 മുതല്‍, ലൂക്കോസ് 23.1 മുതല്‍, യോഹന്നാന്‍ 18.28 മുതല്‍). ഇതേത്തുടര്‍ന്ന് മെത്രാന്‍ ജനസമൂഹത്തോട് സംസാരിക്കുന്നു. കഴിഞ്ഞ രാത്രിയിലെ ജനത്തിന്‍റെ ബുദ്ധിമുട്ടുകളും അതുപോലെ വരാന്‍ പോകുന്ന മണിക്കൂറുകളിലെ പ്രയാസങ്ങളും സാരമുള്ളതല്ല എന്നു പറഞ്ഞ് അദ്ദേഹം അവര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കുന്നു. ദൈവത്തില്‍ പ്രത്യാശ വയ്ക്കുന്നവര്‍ക്ക് ഈ കഷ്ടതകള്‍ ആശ്വാസത്തിന്‍റേതായി മാറും എന്ന് അദ്ദേഹം ധൈര്യപ്പെടുത്തുന്നു. ജനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മെത്രാന്‍ അവരോട് പറയുന്നത് ഏതാണ്ട് ഇങ്ങനെയാണ്: 'ഇപ്പോള്‍ നിങ്ങള്‍ സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോയി അല്പം വിശ്രമിക്കുക. എന്നിട്ട് രണ്ടാം മണിയോടെ ഇവിടേക്ക് തിരികെ വരിക. ആ സമയം മുതല്‍ ആറാം മണി വരെ കുരിശിന്‍റെ വിശുദ്ധമായ തടിക്കഷണം സ്പര്‍ശിച്ചുകൊണ്ട് അത് നമുക്ക് വീണ്ടെടുപ്പിന് കാരണമാകുന്നു എന്ന വിശ്വാസത്തില്‍ ബലപ്പെടുക. തുടര്‍ന്ന്, ആറാം മണി മുതല്‍ രാത്രിയാകുന്നതുവരെ കുരിശിന്‍റെ സമീപം കൂടിവന്ന് വേദവായനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നമ്മെത്തന്നെ ഒരുക്കുക.'

(b) പീഡാനുഭവത്തിന്‍റെ തുടക്കം

കുരിശിനു സമീപത്തെ ചടങ്ങുകള്‍ തീര്‍ന്ന ശേഷം സൂര്യോദയത്തിനു മുമ്പു തന്നെ ജനസമൂഹം ഉത്സാഹത്തോടെ സീയോനിലേക്ക്  പോകുന്നു. കര്‍ത്താവ് തന്‍റെ ശാരീരികപീഡകള്‍ അനുഭവിച്ചു തുടങ്ങിയ ആ സ്ഥലത്ത് പ്രാര്‍ത്ഥിക്കുവാനാണ് ഈ യാത്ര. മടക്കത്തില്‍ സ്വഭവനങ്ങളില്‍ അല്പനേരം വിശ്രമിച്ചിട്ട് വീണ്ടും അടുത്ത ചടങ്ങുകള്‍ക്ക് തയാറാകുന്നു (വി. യോഹന്നാന്‍ 18.28-19.16 ഭാഗം ഇവിടെ വായിക്കുന്നുണ്ട്).

(c) കുരിശിന്‍റെ ആരാധന

ഗോല്‍ഗോഥായില്‍ കുരിശിന് പിമ്പിലായി മെത്രാന്‌ ഇരിക്കത്തക്കവണ്ണം ഒരു ഇരിപ്പിടം ആദ്യമേ തന്നെ തയാറാക്കുന്നു. മെത്രാന്‍ അവിടെ ഇരുന്നുകഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുമ്പിലായി മനോഹരമായ ലിനന്‍ തുണി കൊണ്ട് വിരിച്ച ഒരു മേശ ഒരുക്കുന്നു. ആ മേശ മേല്‍ രജതശോഭ പ്രകടമാകുന്ന ഒരു പെട്ടി വയ്ക്കുന്നു. ഈ പെട്ടിയില്‍ ആണ് കര്‍ത്താവിനെ ക്രൂശിച്ച കുരിശിന്‍റെ വിശുദ്ധ തടിക്കഷണം ഭദ്രമായി വച്ചിരിക്കുന്നത്. ഈ സമയം ശെമ്മാശന്മാര്‍ മേശയ്ക്കു ചുറ്റുമായി നില്‍ക്കുന്നുണ്ടാവും. തുടര്‍ന്ന്, പെട്ടി സാവകാശം തുറന്ന് അതില്‍ വെച്ചിരിക്കുന്ന തടിക്കഷണം പുറത്തേക്ക് എടുക്കുന്നു. ഈ തടിക്കഷണവും അതില്‍ ഉണ്ടായിരുന്ന മേലെഴുത്തും മേശമേല്‍ വയ്ക്കുന്നു. മെത്രാന്‍, തന്‍റെ  ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ടു തന്നെ ഈ അതി വിശുദ്ധമായ തടിക്കഷണത്തിന്‍റെ രണ്ട് അറ്റത്തും തന്‍റെ കൈകള്‍ കൊണ്ട് മുറുക്കെ പിടിക്കുന്നു. അതിന്‍റെ സുരക്ഷയ്ക്കായി ശെമ്മാശന്മാരുടെ സംഘം അതിനു  ചുറ്റും ജാഗ്രതയോടെ നില്‍ക്കുന്നുണ്ടാകും. ഇത്ര ശ്രദ്ധയോടെ ആ തടിക്കഷണം സൂക്ഷിക്കുന്നതിനു കാരണം വന്നുകൂടിയിരിക്കുന്ന വിശ്വാസിസമൂഹവും വിശ്വാസപഠിതാക്കളും ഓരോരുത്തരായി മുമ്പോട്ടുകടന്നുവന്ന് വിശുദ്ധ തടിക്കഷണത്തെ ചുംബിച്ചുകൊണ്ട് കടന്നുപോകുന്നു എന്നതുകൊണ്ടാണ്. ഒരിക്കല്‍ ഇങ്ങനെ കടന്നുവന്നവരില്‍ ഒരുവന്‍ ചുംബനം അര്‍പ്പിക്കുന്ന വേളയില്‍ അതില്‍നിന്ന് ഒരു കഷണം കടിച്ചെടുത്തുകൊണ്ട് പോയത്രെ. ഇത്തരം ഒരു മോഷണ ഉദ്യമം ആവര്‍ത്തിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണ് ശെമ്മാശന്മാരുടെ സംഘം വളരെ ശ്രദ്ധാലുക്കളായി മേശയ്ക്കു ചുറ്റും നില്‍ക്കുന്നത്. കൂടി വന്നിരിക്കുന്ന ജനസമൂഹം ഓരോരുത്തരായി വന്ന് തല വണങ്ങി തടിക്കഷണത്തെയും മേലെഴുത്തിനെയും സ്പര്‍ശിക്കുന്നു; ആദ്യം നെറ്റി കൊണ്ടും പിന്നീട് കണ്ണുകള്‍ കൊണ്ടും. അതിനുശേഷം തടിക്കഷണത്തെ ചുംബിച്ച് കടന്നുപോകുന്നു. ആരും ഒരിക്കലും തങ്ങളുടെ കൈകള്‍ കൊണ്ട് തടിക്കഷണത്തെ സ്പര്‍ശിക്കുകയില്ല. കുരിശിന്‍റെ ഭാഗമായ തടിക്കഷണത്തെ ചുംബിച്ചശേഷം വിശ്വാസികള്‍ കടന്നുപോകുന്ന ഭാഗത്ത് ഒരു ശെമ്മാശന്‍ നില്‍ക്കുന്നുണ്ടാവും. അദ്ദേഹം തന്‍റെ കരങ്ങളില്‍ ശലോമോന്‍റെ മോതിരവും രാജാക്കന്മാരെ അഭിഷേകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന എണ്ണ കരുതിയിരുന്ന കൊമ്പും പിടിച്ചിട്ടുണ്ടായിരിക്കും. കടന്നുപോകുന്ന വിശ്വാസികള്‍ ഈ കൊമ്പിനെ ചുംബിച്ച് മോതിരം ശ്രദ്ധയോടെ നോക്കിക്കണ്ട് അവിടെ നിന്നു മാറുന്നു. ഓരോരുത്തരും ഒരു വാതിലില്‍ക്കൂടി അകത്തുകടന്ന് അടുത്ത വാതിലില്‍ക്കൂടി പുറത്തേക്കു കടക്കുകയാണ്. ഇത് ഏതാണ്ട് ആറാം മണി വരെ തുടരുന്നു. ഈ ചടങ്ങ് നടക്കുന്നത്, തലേ ദിവസം, അതായത് ആഴ്ചയുടെ അഞ്ചാം ദിവസം 'ബലിയര്‍പ്പണം' നടത്തിയ അതേ സ്ഥലത്തു തന്നെയാണ്.

Sunday, March 29, 2020

എഥേറിയയുടെ തീർത്ഥയാത്ര



വിശുദ്ധനാടിനെ സംബന്ധിച്ചുള്ള ആദ്യത്തെ ദീർഘരേഖകളിൽ ഒന്ന് എഥേറിയയുടെ യാത്രാവിവരണമാണ്. എ.ഡി. 380 നോടടുത്താണ് അവരുടെ ജറുശലേം സന്ദർശനം എന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.

പല പ്രശസ്ത ചരിത്രകാരന്മാരും അവസാന വാക്കായി  എഥേറിയയുടെ എഴുത്തുകളെ പരാമർശിക്കാറുണ്ട്.


തർജമ: ജോർജ് ജോസഫ് ഇഞ്ചക്കാട്ടിൽ


*   *   *   *   *   *


എഥേറിയയുടെ തീർത്ഥയാത്ര


സീനായി ലക്ഷ്യമിട്ട്



... കാൽനടയായി ഞങ്ങൾ ഒരു സ്ഥലത്ത് എത്തി. ഞങ്ങൾ യാത്ര ചെയ്ത് എത്തേണ്ട പർവ്വതനിരകൾ അവിടെ വ്യക്തമായി കാണാമായിരുന്നു. ഇവ ഒരു വലിയ, വിശാലമായ, അതിമനോഹരമായ, പൂർണ്ണമായും പരന്ന ഒരു താഴ്‌വരയിലേക്ക് രൂപപ്പെട്ടു. ഈ താഴ്‌വരയുടെ മറുവശത്ത് സീനായി പർവ്വതനിരകൾ തെളിവോടെ പ്രകടമാണ്; ദൈവത്തിന്‍റെ വിശുദ്ധ പർവതം. പർവ്വതനിരകൾ ആരംഭിക്കുന്ന ഈ പ്രദേശത്തോട് ചേർന്നായിരുന്നു (സംഖ്യ പുസ്തകം 11:34) ദുർമോഹികളുടെ ശവപ്പറമ്പ്. ആ ഭാഗത്തോട് അടുത്തപ്പോൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഗൈഡുകൾ ഇങ്ങനെ പറഞ്ഞു, "ഇവിടെയെത്തുന്ന സന്ദർശകർ പ്രാർത്ഥനകൾ അർപ്പിക്കുന്ന ഒരു രീതിയുണ്ട്. ഇവിടെ നിന്നാണല്ലോ ദൈവത്തിന്‍റെ പർവ്വതം ആദ്യമായി കാണുവാൻ സാധിക്കുന്നത്." ഞങ്ങൾ അവർ പറഞ്ഞതുപോലെ ചെയ്തു. മേൽപ്പറഞ്ഞ വിശാലമായ താഴ്‌വരയിലൂടെ ഏതാണ്ട് 4 മൈൽ ദൂരമുണ്ട് ദൈവത്തിന്‍റെ പർവ്വതത്തിലേക്ക്.

വിശാലമായ ആ താഴ്‌വര, ദൈവത്തിന്‍റെ പർവ്വതത്തിന്‍റെ അടിഭാഗത്ത്, ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിച്ചിടത്തോളവും ഗൈഡുകൾ പറഞ്ഞുതന്നതിൻപ്രകാരവും പതിനാറു മൈൽ നീളത്തിലും നാലു മൈൽ വീതിയിലും വിശാലമായി പരന്നു കിടന്നിരുന്നു. പർവ്വതത്തിലേക്ക് എത്തിപ്പെടണമെങ്കിൽ ഈ വിശാലമായ താഴ്‌വര മുറിച്ചു കടക്കേണ്ടതാണ്. വിശുദ്ധനായ മോശ നാല്പതു രാവും നാല്പതു പകലും ദൈവത്തോട് ഒരുമിച്ച് കഴിഞ്ഞത് ഈ പർവ്വതത്തിന് മുകളിൽ ആയിരുന്നു (പുറപ്പാട് 26:18). ഇസ്രായേൽ ജനമാകട്ടെ ഈ 40 ദിവസക്കാലം മോശയെ കാത്തിരുന്നത് ഈ താഴ്‌വാരത്തിലും. ഇവിടെ തന്നെയാണ് ഇസ്രായേൽ ജനം കാളക്കുട്ടിയെ ഉണ്ടാക്കിയത് (പുറപ്പാട് 32). ആ സ്ഥലം കൃത്യമായി തിരിച്ചറിയത്തക്കവണ്ണം ഒരു വലിയ കല്ല് അവിടെ ഉറപ്പിച്ചു നിർത്തിയിട്ടുണ്ട്. ഈ താഴ്വരയിലാണ് മോശെ തന്‍റെ അമ്മായിയപ്പന്‍റെ ആടുകളെ മേയ്ച്ചുപോന്നതും ആ സമയം താഴ്‌വരയുടെ മുകൾഭാഗത്ത് കത്തുന്ന മുൾപ്പടർപ്പിൽ യഹോവ രണ്ടു തവണ മോശയെ വിളിച്ചു സംസാരിച്ചതും (പുറപ്പാട് 3:1). ഞങ്ങളുടെ യാത്രയുടെ മാർഗ്ഗരേഖയനുസരിച്ച് ഞങ്ങൾക്ക് വ്യക്തതയോടെ കാണുവാൻ സാധിക്കുന്ന ദൈവത്തിന്‍റെ പർവ്വതത്തിലേക്ക് ആരോഹണം ചെയ്യേണ്ടിയിരിക്കുന്നു. നിശ്ചയിച്ച പാതയുടെ ക്രമം നോക്കിയാൽ ഈ ആരോഹണം ആയാസരഹിതമാണ്. തുടർന്ന് താഴ്വരയുടെ മുഖ്യ ബിന്ദുവിലേക്ക് അവരോഹണം ചെയ്യണം; അവിടെയാണ് മുൾപ്പടർപ്പിന്‍റെ സ്ഥാനം. ഈ അവരോഹണവും ആയാസം ഉള്ളതല്ല. അങ്ങനെ ആദ്യം ആരോഹണം ചെയ്ത്, കാണേണ്ടതെല്ലാം കണ്ടു താഴേക്ക് സാവകാശം ഇറങ്ങി മുൾപ്പടർപ്പിന്‍റെ സ്ഥലത്തേക്ക് എത്തിപ്പറ്റുവാൻ നിശ്ചയിച്ചു. അതിനുശേഷം താഴ്വരയിലൂടെ മുഴുവനും നടക്കുവാൻ, ദൈവമക്കൾക്കൊപ്പം നടക്കുവാൻ തീരുമാനിച്ചു. ഗൈഡുകൾ വേദഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന ഓരോ പ്രദേശവും വ്യക്തമായി വിശദീകരിച്ചു തന്നു. അങ്ങനെ ഈ സന്ദർശനം പ്രയോജനകരമാകുവാൻ അവസരം ആയി. ഫാറാനിൽ (സെപ്റ്റുവജന്‍റ് - പാരാൻ) നിന്ന് എത്തിയ ശേഷം ഞങ്ങൾ പ്രാർത്ഥന നടത്തിയിടത്തു നിന്ന് ആരംഭിച്ചു താഴ്‌വരയുടെ മധ്യഭാഗം കടന്ന് ദൈവത്തിന്‍റെ പർവ്വതത്തിലേക്ക് നീങ്ങേണ്ടിരിക്കുന്നു.

lഇപ്പോൾ ഈ പർവ്വതനിരകൾ മുഴുവൻ ഒരൊറ്റ കൊടുമുടി പോലെ തോന്നിക്കുന്നു; എന്നാൽ അവയോട് അടുക്കുന്തോറുമാണ് അവ ഒന്നിലധികം ഉണ്ടെന്ന് മനസ്സിലാകുന്നത്. ഈ പർവ്വത സമൂഹം ഒന്നായി 'ദൈവത്തിന്‍റെ പർവ്വതം' എന്ന് അറിയപ്പെടുന്നു. എന്നാൽ അവയിൽ ഒരു കൊടുമുടി മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. അവിടെയാണ് ദൈവം ഇറങ്ങിവന്നത്. ഈ കൊടുമുടി മറ്റുള്ളവയുടെ മധ്യഭാഗത്താണ് (പുറപ്പാട് 19:18, 20) കാണപ്പെടുന്നത്. കൊടുമുടികളെല്ലാം തന്നെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്തവണ്ണം വളരെ ഉയർന്നവയാണ്; എന്നാൽ മധ്യഭാഗത്ത് നിൽക്കുന്ന കൊടുമുടി (ദൈവം ഇറങ്ങി വന്ന കൊടുമുടി) മറ്റുള്ളവയേക്കാൾ ഒക്കെ ഉയരത്തിലായി കാണാൻ സാധിക്കുന്നു. ഈ കൊടുമുടിയിലേക്ക് കയറിച്ചെന്നപ്പോഴാണ് മറ്റുള്ളവയെല്ലാം എത്രയോ താഴെയാണ് എന്ന സത്യം ഞങ്ങൾക്ക് തിരിച്ചറിയുവാൻ സാധിച്ചത്. അവ വെറും ചെറിയ കുന്നുകൾ പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. ഇത് തീർച്ചയായും വളരെ അത്ഭുതകരമായി തോന്നുന്നു. ഇതിൽ ഒരു ദൈവീക പരിപാലനയുണ്ട് എന്നതിൽ സംശയം വേണ്ട. മധ്യത്തിലുള്ള ഏറ്റവും ഉയർന്നു കാണപ്പെട്ട കൊടുമുടിയെയാണ് 'സീനായി' എന്ന് വിളിക്കുന്നത്. ഇവിടെ ദൈവമഹത്വം ഇറങ്ങി വന്നു. എങ്കിലും അത് മനസ്സിലാക്കണമെങ്കിൽ അതിന്‍റെ ചുവട്ടിൽ ചെന്ന് നിൽക്കുക തന്നെ വേണം, ആരോഹണം ചെയ്യുന്നതിനു മുമ്പായി. അതിനുശേഷം, നമ്മുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ച ശേഷം താഴേക്കിറങ്ങുമ്പോൾ കൊടുമുടിയുടെ മറുവശം കാണുവാൻ സാധിക്കുന്നു; ആരോഹണത്തിനു മുമ്പായി ഇത് സാധ്യമല്ല. ദൈവത്തിന്‍റെ പർവ്വതത്തിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മറ്റു സഹോദരങ്ങളിൽ നിന്ന് ഈ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കിലും ഇവിടെ എത്തിച്ചേർന്ന ശേഷമാണ് അതിന്‍റെ ഉത്തുംഗഭാവം തിരിച്ചറിയുവാൻ ഇടയായത്.

സീനായ് ആരോഹണം


ഞങ്ങൾ പർവ്വതത്തിന് സമീപമെത്തുമ്പോൾ നേരം വൈകിയിരുന്നു; അത് ഒരു ശാബത് ദിവസവും ആയിരുന്നു. അവിടെയുള്ള ഒരു ആശ്രമത്തിലാണ് ഞങ്ങൾ ആദ്യം ചെന്നത്. അവിടെ താമസിച്ചിരുന്ന സന്യാസിമാർ ഞങ്ങളെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. വളരെ നല്ല ഒരു അനുഭവം ആയിരുന്നു അവരുടെ പെരുമാറ്റ രീതികൾ. അവിടെത്തന്നെ ഒരു ദേവാലയവും ഒരു പുരോഹിതനും ഉണ്ട്. രാത്രി അവിടെ കഴിച്ചുകൂട്ടിയ ശേഷം പിറ്റേന്ന്, അതായത് കർത്തൃ ദിവസം രാവിലെ തന്നെ അവിടുത്തെ പുരോഹിതനോടും സന്യാസിമാരോടുമോപ്പം പർവ്വതനിരകൾ ഒന്നൊന്നായി കയറുവാൻ തുടങ്ങി. മുകളിലോട്ടുള്ള കയറ്റം പർവ്വതം ചുറ്റിയുള്ള പാതകളിൽ കൂടിയല്ല, മറിച്ച് ഏതാണ്ട് കുത്തനെ തന്നെയാണ്, ഒരു വലിയ മതിലിൽ കയറുന്നതിനു സമാനമെന്നോണം. അങ്ങനെ കയറിയ ശേഷം നേരെ താഴോട്ട് ഇറങ്ങി അതിനു ചുവട്ടിൽ എത്തുമ്പോൾ അടുത്തതിലേക്ക് കയറുവാൻ സാധിക്കുന്നു. ഒച്ചിന്‍റെ ഇഴയൽ പോലെ സാവകാശമാണ് ഈ പ്രക്രിയ. അങ്ങനെ അവസാനം മധ്യഭാഗത്തുള്ള പർവ്വതത്തിന് ചുവട്ടിൽ എത്തുന്നു. ഇത് 'സീനായ് പർവ്വതം.' യേശുക്രിസ്തുവിന്‍റെ അനുഗ്രഹത്താലും ഞങ്ങൾക്കൊപ്പം കയറുന്ന വിശുദ്ധ വ്യക്തികളുടെ പ്രാർത്ഥനകളാലും നാല് മണിക്കൂറുകൾ കൊണ്ട് സീനായ് മലയുടെ നെറുകയിൽ എത്തുവാൻ സാധിച്ചു. ഇത് ദൈവത്തിന്‍റെ വിശുദ്ധ പർവതം. ഇവിടെയാണ് ന്യായപ്രമാണ കല്പനകൾ നൽകപ്പെട്ടത്. ഇവിടെയാണ് ദൈവമഹത്വം ഇറങ്ങി വന്നതും പുകയാൽ ആവരണം ചെയ്യപ്പെട്ടതും (പുറപ്പാട് 10:18). ഏതായാലും ഈ കയറ്റം കുറച്ച് കഠിനമായി അനുഭവപ്പെട്ടു. ഇരിപ്പിടങ്ങളിൽ ഇരുത്തി കയറ്റി കൊണ്ടു പോകുവാൻ സൗകര്യമുണ്ടെങ്കിലും, മുകളിലേക്ക് കയറുമ്പോൾ അത് അത്ര സുഖകരമാവില്ല. അതുകൊണ്ട് നടന്നുതന്നെ ഞാൻ കയറ്റം പൂർത്തിയാക്കി. യാത്ര കഠിനമായിരുന്നുവെങ്കിലും ഒട്ടുംതന്നെ ക്ഷീണം അനുഭവപ്പെട്ടില്ല. കാരണം എന്‍റെയുള്ളിൽ നിറഞ്ഞു നിന്ന വാഞ്ച ദൈവം പൂർത്തീകരിച്ചു തന്നുവല്ലോ. സീനായ് മലമുകളിൽ ഒരു ദേവാലയം ഉണ്ട്. ദൈവം ഇറങ്ങി വന്ന ആ കൃത്യമായ സ്ഥലത്ത് തന്നെയാണ് ഈ ചെറിയ ദേവാലയം നിൽക്കുന്നത്. അത്ര പ്രൗഢിയൊന്നും പ്രകടമല്ല എങ്കിലും ദൈവകൃപയുടെ സാന്നിധ്യം അവിടെ അനുഭവിക്കുവാൻ സാധിച്ചു. ദൈവാനുഗ്രഹത്താൽ ആ ദേവാലയത്തിന്‍റെ പടിവാതിൽക്കൽ ഞങ്ങൾ എത്തിയപ്പോൾ അതിന്‍റെ ചുമതലക്കാരനായ ഒരു പുരോഹിതൻ തന്‍റെ അറക്കുള്ളിൽ നിന്നും പുറത്തേക്ക് വന്നു. വന്ദ്യ വയോധികനായ ഒരു സന്യാസിവര്യൻ. തന്‍റെ നന്നേ ചെറുപ്പത്തിൽ തന്നെ സന്യാസവ്രതം സ്വീകരിച്ച ഈ മുനിശ്രേഷ്ഠൻ തീർച്ചയായും അവിടെ ആകുവാൻ സർവഥാ യോഗ്യൻ തന്നെ എന്നതിന് യാതൊരു സംശയവും വേണ്ട. മറ്റ് പുരോഹിതരും ഇറങ്ങിവന്നു ഞങ്ങളോടും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു മറ്റ് സന്യാസിമാരോടും ഒപ്പം കുറച്ച് സമയം ചെലവഴിച്ചു. അവർക്കാർക്കും തന്നെ പ്രായാധിക്യത്തിന്‍റെയോ ശാരീരിക അസ്വസ്ഥതകളുടെയോ യാതൊരുവിധ ക്ഷീണവും ഉണ്ടായിരുന്നില്ല. മധ്യഭാഗത്തെ പർവ്വതത്തിന്‍റെ ഏറ്റവും മുകൾഭാഗത്ത് ഇവരാരും താമസിക്കുന്നില്ല. അവിടെ ദേവാലയവും മോശ ഇരുന്ന ഗുഹയും അല്ലാതെ മറ്റൊന്നും ഇല്ല (പുറപ്പാട് 33:22). മോശയുടെ ഗ്രന്ഥത്തിൽ നിന്നുള്ള വേദപാരായണവും ഞങ്ങളുടെ നേർച്ച കാഴ്ചകളുടെ സമർപ്പണവും പൂർത്തിയാക്കിയ ശേഷം ഞങ്ങൾ അവരോട് യാത്ര പറഞ്ഞു. അപ്പോൾ അവിടുത്തെ പുരോഹിതർ അവിടെ പർവ്വതത്തിൽ വളരുന്ന പഴങ്ങൾ ചേർത്ത് ഞങ്ങൾക്ക് ഭക്ഷണം വിളമ്പി. വിശുദ്ധ പർവതമായ സീനായ് നിറയെ പാറക്കെട്ടുകൾ മാത്രമാണുള്ളത്. മുൾപടർപ്പുകളോ കുറ്റിച്ചെടികളോ ഒന്നുംതന്നെ അവിടെ ഇല്ല. അതേസമയം, ഏറെക്കുറെ പർവ്വതത്തിന്‍റെ താഴെയുള്ള പ്രദേശത്തുള്ള ഒരു ചെറിയ ഭാഗം വളരെ പരിമിതമായി കാർഷികവിളകൾക്ക് സന്യാസിമാർ ഉപയോഗിക്കുന്നുണ്ട്. ചെറിയതോതിൽ ഫലവൃക്ഷങ്ങളും ഭക്ഷ്യയോഗ്യമായ ചെടികളും അവർ നട്ടുപിടിപ്പിച്ചിരിക്കുന്നു. അവിടെ നിന്നുള്ള ഫലമൂലാദികൾ സന്യാസിമാർ തങ്ങളുടെ ഭക്ഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. സ്വന്തം പ്രയത്നം മാത്രം ഉപയുക്തമാക്കിയാണ് അവരുടെ കൃഷി. ഇവയിൽ നിന്നുള്ള പഴവർഗങ്ങൾ ചേർത്താണ് ഞങ്ങൾ യാത്ര പറയുന്ന നേരം അവർ ഭക്ഷണം വിളമ്പിയത്. ഇവ ഭക്ഷിച്ച് തൃപ്തരായ ശേഷം അവിടെയുള്ള പ്രത്യേക സ്ഥലങ്ങളെപ്പറ്റി ഞാൻ സന്യാസിമാരോട് തിരക്കി. അത്തരം സ്ഥലങ്ങൾ പരിചയപ്പെടുത്തിത്തരുവാൻ സസന്തോഷം അവർ തയ്യാറാകുകയും ചെയ്തു. മോശ രണ്ടാമതും സീനായി മല മുകളിൽ (പുറപ്പാട് 34:4) ചെന്നപ്പോൾ കഴിച്ചുകൂട്ടിയ ഗുഹ അവർ കാണിച്ചു. ഇസ്രായേൽജനം പാപത്തിൽ വീണതിനെ തുടർന്ന് ആദ്യം ലഭിച്ച കൽപ്പനകൾ അടങ്ങിയ കൽപ്പലകകൾ മോശ നശിപ്പിച്ച ശേഷം വീണ്ടും മലമുകളിലേക്ക് കയറിപോയിരുന്നുവല്ലോ. അങ്ങനെയാണല്ലോ കൽപ്പനകൾ മോശക്ക് വീണ്ടും ലഭ്യമായത്. ഞങ്ങൾക്ക് കാണുവാൻ താല്പര്യമുള്ള മറ്റു പ്രദേശങ്ങൾ പരിചയപ്പെടുത്തി തരൂവാൻ സന്യാസിമാർ തയ്യാറായി. അതിനു മുമ്പ് ഇത് വായിക്കുന്ന എല്ലാവരുടെയും ശ്രദ്ധയിലേക്ക് ഒന്നു രണ്ടു കാര്യങ്ങൾ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് നിന്നു നോക്കുമ്പോൾ, ദേവാലയത്തിന്‍റെ ചുറ്റുമുള്ള മതിൽകെട്ടിനടുത്തു നിന്ന്‌, അതായത് സീനായി മലയുടെ ഏറ്റവും ഉയരത്തിൽ നിന്ന് നോക്കുമ്പോൾ, ഞങ്ങൾ കയറി വരുവാൻ പ്രയാസപ്പെട്ട പർവ്വതനിരകൾ, ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന ഇടത്തിൽ നിന്ന് എത്രയോ താഴെ ആയിട്ടാണ് കാണപ്പെടുന്നത്! മറ്റു പർവതങ്ങൾ കൊച്ചുകൊച്ചു കുന്നുകൾ പോലെ കാണപ്പെടുന്നു. ഈ മധ്യഭാഗത്തുള്ള പർവതം മറ്റുള്ളവയേക്കാലൊക്കെ എത്രയോ ഗാoഭീര്യം നിറഞ്ഞതും അത്യുന്നതത്തിൽ ആണെന്നും ബോധ്യമാകുന്നു.

അവിടെ നിന്നുകൊണ്ട് പാലസ്തീൻ, ഈജിപ്ത്, പാർത്യൻ സമുദ്രം ഒക്കെ കാണുവാൻ സാധിച്ചു (മെഡിറ്ററേനിയന്‍റെ കിഴക്കു ഭാഗം). ഇവ അലക്സാന്ത്രിയയിലേക്കും അതിർവരമ്പുകൾ ഇല്ലാതെ വിവിധ പ്രദേശങ്ങളിലേക്കും വഴി തുറക്കുന്നത് പോലെ തോന്നുന്നു. ഞങ്ങളുടെ സഹായികളായിരുന്ന വിശുദ്ധരായ സന്യാസിമാർ ഇവയെല്ലാം വ്യക്തമായി ഞങ്ങൾക്ക് വിശദീകരിച്ചു തന്നു.


ഹോറേബ്



ഈ പർവ്വതാരോഹണം ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന തീക്ഷ്ണമായ വാഞ്ചകൾ സാക്ഷാത്കരിക്കപ്പെടുവാൻ സംഗതിയായി. തുടർന്ന് ഞങ്ങൾ താഴേക്ക് ഇറങ്ങുവാൻ ആരംഭിച്ചു. അങ്ങനെ ഇറങ്ങിവരുന്ന വഴി ഇതോടു ചേർന്നുള്ള മറ്റൊരു പർവ്വതത്തിലേക്ക് കയറി. ഈ പർവതമാണ് നമ്മൾ അറിയുന്ന 'ഹോറേബ്.' ഇവിടെയും ഒരു ദേവാലയം ഉണ്ട്. വിശുദ്ധ പ്രവാചക ശ്രേഷ്ഠനായ ഏലിയാ ദീർഘദർശി ഇസ്രയേലിന്‍റെ ആഹാബ് രാജാവിനെ ഭയന്ന് ഓടിപ്പോയത് ഹൊറേബ് പർവ്വതത്തിലേക്കാണ്. ഇവിടെ വച്ച് ദൈവം വിളിച്ച് ഇങ്ങനെ ചോദിച്ചു, "ഏലിയാവേ, നീ ഇവിടെ എന്തു ചെയ്യുകയാകുന്നു?" (1 രാജാക്കന്മാർ 19:9). രാജാക്കന്മാരുടെ പുസ്തകത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഇവിടെ ഉള്ള ദേവാലയത്തിന്‍റെ വാതിൽക്കൽ നിന്ന് നോക്കിയാൽ ഏലിയാവ് ഒളിച്ചിരുന്ന ഗുഹ കാണുവാൻ സാധിക്കും. ദൈവത്തിനു ബലിയർപ്പിക്കുവാൻ കല്ലിൽ ഏലിയാവ് നിർമിച്ച ബലിപീഠവും ഇവിടെ നിന്നു നോക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും. അങ്ങനെയുള്ള ഓരോ കാര്യങ്ങളും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സന്യാസി ശ്രേഷ്ഠന്മാർ കാണിച്ചുതന്നു കൊണ്ടേയിരുന്നു. അവിടെ ഞങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ പാരായണം ചെയ്യുകയും നേർച്ചകാഴ്ചകൾ സമർപ്പിച്ച് പ്രാർത്ഥന നടത്തുകയും ചെയ്തു. ഞങ്ങൾക്ക് കാണുവാൻ താല്പര്യം ഉണ്ടായിരുന്ന വേദപുസ്തക സ്മാരകങ്ങളിൽ എത്തുമ്പോൾ ബന്ധപ്പെട്ട വേദഭാഗങ്ങൾ വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത് നേർച്ചകാഴ്ചകൾ സമർപ്പിക്കുന്ന ഒരു രീതി ഞങ്ങൾ ആദ്യം മുതലേ പിന്തുടർന്നു പോന്നിരുന്നു. ഇതേ തുടർന്ന് ഞങ്ങൾ എത്തിയത് വിശുദ്ധനായ പുരോഹിതൻ അഹറോൻ ഇസ്രായേൽ ജനത്തിലെ 70 മൂപ്പന്മാരുമൊത്തു, ഇസ്രായേല്യ മക്കൾക്കുള്ള ന്യായപ്രമാണം സ്വീകരിക്കുവാൻ, ദൈവസന്നിധിയിലേക്ക് കടന്നുചെന്ന് മോശയെ കാത്തുനിന്ന സ്ഥലത്താണ്. സന്യാസിമാർ ഇത് ഞങ്ങൾക്ക് വിശദീകരിച്ചു തന്നു (പുറപ്പാട് 14:9-14). തുറസ്സായി കിടക്കുന്ന ഈ ഭാഗത്ത് പരന്ന പ്രതലത്തോടു കൂടിയ ഒരു വലിയ പാറ ഉണ്ട്. അത് ഏതാണ്ട് വൃത്താകൃതിയിലാണ്. ഇവിടെയാണ് അഹരോനും കൂട്ടരും കാത്തുനിന്നത്. ഇതിന്‍റെ മധ്യഭാഗത്ത് കല്ലിൽ പണിതീർത്ത ഒരു ബലിപീഠവും കാണാം. മോശയുടെ പുസ്തകത്തിൽ നിന്ന് ബന്ധപ്പെട്ട ഭാഗം പാരായണം ചെയ്ത് ഒരു സങ്കീർത്തനവും ആലപിച്ചു. പ്രാർഥിച്ചശേഷം ഞങ്ങൾ താഴേക്കിറങ്ങി.

മുൾപ്പടർപ്പ്



പർവതങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ട് ഏതാണ്ട് എട്ടു മണിക്കൂറോളം ആയിരിക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഈ പ്രദേശത്ത് കാലുകുത്തിയത്. പർവതനിരകളിൽ നിന്നും പുറത്തു കടക്കണം എങ്കിൽ ഇനി ഏതാണ്ട് മൂന്നു മൈൽ കൂടി നടക്കേണ്ടതുണ്ട്. പർവ്വതനിരകളിലേക്ക് കടന്നുവന്ന മാർഗത്തിലൂടെ അല്ല മടക്കം; കാരണം ഈ പ്രദേശത്തുള്ള വിശുദ്ധ സ്ഥലങ്ങളെല്ലാം കാണണമെങ്കിൽ മറുഭാഗത്ത് കൂടെ നടന്നു വരേണ്ടതുണ്ട്. അങ്ങനെ വേണം ദൈവത്തിന്‍റെ പർവതത്തിന്‍റെ അടിവശത്തുള്ള താഴ്വരയിൽ, അതിന്‍റെ കേന്ദ്രസ്ഥാനത്ത് എത്തിച്ചേരേണ്ടത്. താഴ്‌വരയുടെ കേന്ദ്രബിന്ദുവിലൂടെ കടന്നു വരുമ്പോഴാണ് വിശുദ്ധ വ്യക്തികൾ കഴിഞ്ഞുകൂടിയിരുന്ന അറകളും മറ്റും കാണുവാൻ സാധ്യമാകുന്നത്. മുൾപ്പടർപ്പ് നിൽക്കുന്ന സ്ഥാനത്ത് ഒരു ദേവാലയം ഉണ്ട്. മുൾപ്പടർപ്പ് ഇന്നും സജീവമാണ്, അത് പൊട്ടി മുളച്ചുകൊണ്ടേയിരിക്കുന്നു. ഏതാണ്ട് 10 മണിക്കൂർ ആയപ്പോഴേക്കും മലമുകളിൽ നിന്നുള്ള അവരോഹണം പൂർത്തിയാകുകയും ഞങ്ങൾ മുൾപ്പടർപ്പിനു സമീപം എത്തിച്ചേരുകയും ചെയ്തു. ഈ മുൾപ്പടർപ്പിനെക്കുറിച്ചാണ് നേരത്തെ ഞാൻ സൂചിപ്പിച്ചത്. ഇതിൽ നിന്നാണ് ദൈവം മോശയോട് സംസാരിച്ചത്. ഇതിന്‍റെ സ്ഥാനം താഴ്‌വരയുടെ കേന്ദ്രബിന്ദുവിൽ തന്നെയാണ്. ഈ ഭാഗത്ത് നിരവധി അറകളും ഒരു ദേവാലയവും സ്ഥിതി ചെയ്യുന്നു. ദേവാലയത്തിന്‍റെ മുൻവശത്ത് അതി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. ഇതിൽ സമൃദ്ധമായ ജലസ്രോതസ്സിന്‍റെ സാന്നിധ്യമുണ്ട്. മുൾപ്പടർപ്പ് ഈ പൂന്തോട്ടത്തിൽ തന്നെയാകത്തക്കവണ്ണമാണ് ഇതിന്‍റെ ക്രമീകരണം. മുൾപടർപ്പിൽ നിന്ന് ദൈവം സംഭാഷിച്ചപ്പോൾ മോശ എവിടെയാണൊ നിന്നിരുന്നത്, ആ സ്ഥലം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം മോശയോട് ഇങ്ങനെ പറഞ്ഞു, "നിന്‍റെ കാലിൽ നിന്ന് ചെരുപ്പ് അഴിച്ചു കളയുക; എന്തെന്നാൽ നീ നിൽക്കുന്ന ആ സ്ഥലം വിശുദ്ധമാകുന്നു" (പുറപ്പാട് 3:5). പത്തു മണിക്കൂറോളം കഴിഞ്ഞിരുന്നതിനാൽ ഞങ്ങൾ വളരെ വൈകി എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് നേർച്ചകാഴ്ചകൾ സമർപ്പിക്കുവാൻ സാധിച്ചില്ല. എന്നാൽ, ദേവാലയത്തിലും മുൾപടർപ്പിലും പ്രാർത്ഥനകൾ നടത്തുകയും മോശയുടെ പുസ്തകത്തിൽ നിന്നുള്ള വേദഭാഗങ്ങൾ വായിക്കുകയും ചെയ്തു. പൂന്തോട്ടത്തിൽ മുൾപ്പടർപ്പിനു സമീപം ആ വിശുദ്ധ ഗണത്തോട് ചേർന്ന് ഭക്ഷണം കഴിച്ചു. അന്ന് രാത്രി അവിടെ താമസിച്ചു, പിറ്റേന്ന് അതിരാവിലെ ഞങ്ങൾക്കുവേണ്ടി നേർച്ചകാഴ്ചകൾ അർപ്പിക്കുവാൻ അവിടുത്തെ പുരോഹിതരോട് അഭ്യർത്ഥിച്ച് ഞങ്ങൾ അവിടെ നിന്നും മടങ്ങി. പുരോഹിതർ നേർച്ചകാഴ്ചകൾ അർപ്പിക്കുകയും ചെയ്തു.


താഴ്‌വരയിലെ കാഴ്ചകളും ഫറാനിലേക്കുള്ള മടക്കവും



ഞങ്ങളുടെ യാത്രയുടെ പാത താഴ്‌വരയുടെ മധ്യഭാഗത്തു കൂടി അതിന്‍റെ ദീർഘ ഭാഗം മുഴുവൻ താണ്ടിക്കൊണ്ടാണ് വേണ്ടിയിരുന്നത്. ഇത് ഇസ്രയേൽ ജനം തങ്ങളുടെ വാഗ്ദത്ത നാട്ടിലേക്കുള്ള പ്രയാണത്തിൽ സഞ്ചരിച്ച വഴി തന്നെയാണ്. യാത്രാവേളയിൽ ആയിരുന്നല്ലോ മോശ ദൈവത്തിന്‍റെ പർവ്വതത്തിലേക്ക് കയറിയതും ഇറങ്ങിവന്നതും. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന സന്യാസ ശ്രേഷ്ഠർ ഈ പാതയിൽ ഉള്ള ഓരോ പ്രദേശവും ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു. കഴിഞ്ഞ രാത്രി ഞങ്ങൾ കഴിച്ചുകൂട്ടിയ സ്ഥലം താഴ്വരയുടെ കേന്ദ്രസ്ഥാനമായിരുന്നു. അവിടെയായിരുന്നല്ലോ കത്തുന്ന മുൾപടർപ്പിൽ നിന്ന് ദൈവം മോശയോടു സംസാരിച്ചത്. ദൈവം മോശയോട് "നിന്‍റെ കാലിൽ നിന്ന് ചെരുപ്പ് അഴിച്ചു കളയുക; എന്തെന്നാൽ നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു" എന്ന് അവിടെ വച്ച് പറയുകയും ചെയ്തു. ഇന്നത്തെ യാത്ര ആരംഭിച്ചതു മുതൽ ഇതുപോലെയുള്ള വിവിധ സ്ഥലങ്ങൾ സന്യാസിമാർ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. മോശ മലമുകളിൽ ആയിരുന്ന സമയം ഇസ്രായേൽ ജനം പാളയമടിച്ചു താമസിച്ച ഭാഗം ഞങ്ങൾ കണ്ടു. അതുപോലെ ഇസ്രായേൽ ജനം കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ച സ്ഥലവും കാണുവാൻ സാധിച്ചു. അവിടെ ആ സ്ഥലത്ത് ഒരു വലിയ കല്ല് ഉറപ്പിച്ചു നിർത്തിയിട്ടുണ്ട്. മുമ്പോട്ട് നീങ്ങിയപ്പോൾ താഴ്വരയെ അഭിമുഖീകരിക്കുന്ന സീനായി മലയുടെ മുകൾ ഭാഗം ഞങ്ങൾക്ക് കാണാനായി. ഇസ്രായേൽജനം കാളക്കുട്ടിയുടെ മുമ്പിൽ ആനന്ദനൃത്തം ആടുന്നത് അവിടെ നിന്നു കൊണ്ടാണ് മോശ കണ്ടത് (പുറപ്പാട് 32;19). സന്യാസിമാർ ഒരു വലിയ പാറ ഞങ്ങൾക്ക് കാണിച്ചു തന്നു. നൂന്‍റെ മകൻ യോശുവായുമൊത്ത് മോശ കൽപ്പനകൾ അടങ്ങിയ കല്പലകകൾ കയ്യിൽ പിടിച്ചുകൊണ്ട് മലയിറങ്ങി വന്നപ്പോൾ ജനങ്ങളുടെ ആനന്ദനൃത്തം കണ്ട് കോപാകുലനായി; മോശ കല്പലകകൾ ഈ പാറപ്പുറത്തേക്ക് വലിച്ചെറിഞ്ഞാണ് നശിപ്പിച്ചു കളഞ്ഞത്. ഇസ്രായേൽ ജനം അക്കാലത്ത് പാളയം അടിച്ചു താമസിച്ചിരുന്ന ഭാഗം ഞങ്ങൾ കണ്ടു. പാളയം അടിച്ചതിന്‍റെ അടിസ്ഥാനശിലകൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. ഇന്നും അവ തികച്ചും ഭദ്രമായ നിലയിൽ തന്നെയാണ്. ലേവ്യ ഗോത്രത്തിൽപ്പെട്ടവരോട് ഓരോ പാളയവും കയറിയിറങ്ങി സഹോദരങ്ങളെ നിഗ്രഹിക്കുവാൻ പർവ്വതം ഇറങ്ങിവന്ന മോശ ആജ്ഞാപിച്ച സ്ഥലവും കാണുവാൻ സാധിച്ചു.  ജനം ഉണ്ടാക്കിയ കാളക്കുട്ടിയെ മോശയുടെ ആജ്‌ഞ അനുസരിച്ച് കത്തിച്ചു  കളഞ്ഞ സ്ഥലം അവർ പരിചയപ്പെടുത്തിത്തന്നു. പുറപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന നീരുറവ (ദാഹിച്ചുവലഞ്ഞ ജനത്തിന് വെള്ളം ഒരുക്കിക്കൊടുത്ത നീരുറവ) ഈ വഴിയിലാണ് (പുറപ്പാട് 32:20). അതും ഞങ്ങൾ കണ്ടു.



അതേ തുടർന്ന് ഞങ്ങൾക്ക് കാണുവാൻ ഇടയായത് മോശയ്ക്ക് ലഭിച്ച പോലെ വേറെ 70 പേർക്ക് ആത്മാവിനെ ലഭിച്ച സ്ഥലമാണ് (സംഖ്യാ പുസ്തകം 11:25). മാംസ ഭക്ഷണത്തോട് ഇസ്രായേൽ ജനം തീവ്രമായ അത്യാർത്തി പ്രകടിപ്പിച്ച സ്ഥലം സന്യാസിമാർ കാണിച്ചുതന്നു. ദൈവത്തിന് അപ്രിയം തോന്നുമാറ് ജനം പിറുപിറുത്തപ്പോൾ പാളയത്തിൽ പകുതിയോളം ഇസ്രായേൽ മക്കൾ അഗ്നിക്കിരയായ സംഭവം സംഖ്യാ പുസ്തകത്തിൽ പറയുന്നുണ്ടല്ലോ. മോശയുടെ പ്രാർത്ഥനയെ തുടർന്നാണ് അഗ്നി ശമിച്ചത്. അഗ്നി ജ്വലനം എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥലം കാണുവാനും സാധിച്ചു. മന്നയും കാടപക്ഷികളും വർഷിക്കപ്പെട്ട ഭാഗവും സന്യാസിമാർ ഞങ്ങൾക്ക് കാണിച്ചു തന്നു. അങ്ങനെ മോശയുടെ വിശുദ്ധ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വിവിധ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ കണ്ടു മനസ്സിലാക്കാൻ ഞങ്ങൾക്ക് സംഗതിയായി. അതായത് ദൈവത്തിന്‍റെ പര്‍വതമായ വിശുദ്ധ സീനായി മലയുടെ താഴ്‌വാര പ്രദേശത്ത് നടന്ന സംഭവങ്ങൾ. ഈദൃശ അനുഭവങ്ങൾ ഒന്നൊന്നായി എണ്ണിപറയുമ്പോള്‍ അഥവാ രേഖപ്പെടുത്തുമ്പോള്‍ അത് വളരെ ദൈർഘ്യമുള്ള ഒരു വിവരണം ആയിപ്പോകും. തന്നെയുമല്ല ചിലതൊക്കെ ഓർമ്മയിൽ നിൽക്കുന്നുണ്ടാവുകയുമില്ല. ആയതിനാൽ വിശുദ്ധ ഗ്രന്ഥപാരായണ വേളയിൽ ഈ സംഭവങ്ങൾ വരുമ്പോൾ എന്‍റെ ഈ എളിയ വിവരണവും കൂട്ടിച്ചേർത്ത് മനസ്സിലാക്കുന്നത് അഭികാമ്യമായിരിക്കും. കൂടാതെ ഇസ്രായേൽ മക്കൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടശേഷം ഒരു വർഷം പൂർത്തിയാക്കി ആദ്യ പെസഹ ആചരിച്ചത് ഈ താഴ്വാരത്ത് തന്നെ ആയിരുന്നു. ഈ താഴ്വാര പ്രദേശത്ത് ഇസ്രായേൽ മക്കള്‍ കുറെക്കാലം കഴിച്ചു കൂട്ടുകയും ഉണ്ടായി. മോശ രണ്ടു തവണ സീനായി മലമുകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്തത് ദൈവം മലമുകളിൽ മോശയ്ക്ക് പല കാര്യങ്ങളും കാണിച്ചുകൊടുത്തത്, മോശയുടെ തിരിച്ചുവരവിനായി ജനം അക്ഷമയോടെ കാത്തിരുന്നത്, ദൈവവുമായുള്ള സമ്പർക്കം സാധ്യമാകത്തക്കവണ്ണം സമാഗമനകൂടാരം നിർമ്മിച്ചത് ഇത്യാദി കാര്യങ്ങളൊക്കെ ഈ കാലയളവിലാണ് സംഭവിച്ചത്. ആദ്യമായി സമാഗമന കൂടാരം ഒരുക്കിയ സ്ഥലം സന്യാസിമാർ ഞങ്ങൾക്ക് കാണിച്ചു തന്നു (പുറപ്പാട് 11.17). സമാഗമന കൂടാരത്തിന്‍റെ നിർമ്മിതി സീനായി മലമുകളിൽ ദൈവം മോശയ്ക്ക് നേരിട്ടു പറഞ്ഞുകൊടുത്തത് അനുസരിച്ച് മാത്രമായിരുന്നു. ദുർമോഹികളുടെ ശവപ്പറമ്പ് ഈ താഴ്വര അവസാനിക്കുന്ന ഭാഗത്താണ്. ഇവിടെ നിന്നായിരുന്നുവല്ലോ ഞങ്ങൾ യാത്ര ആരംഭിച്ചത് (സംഖ്യാ പുസ്തകം 11.34). അതായതു തുടങ്ങിയ ഇടത്തു തന്നെ ഞങ്ങള്‍ മടങ്ങിയെത്തി; നേരത്തെ സൂചിപ്പിച്ചിരുന്ന പർവ്വതനിരകൾ ഒക്കെ ഈ യാത്രാവേളയിൽ കടന്നുപോകുവാൻ ഞങ്ങൾക്ക് സാധിച്ചു. ഞങ്ങള്‍ ഇവിടെ ഓർമിക്കുന്ന ഒരു കാര്യം, വന്ദ്യവയോധികരും ശാരീരിക ബലക്ഷയം സംഭവിച്ചവരുമായ സന്യാസി ശ്രേഷ്ഠര്‍ക്ക് ഞങ്ങൾ മലമുകളിൽ എത്തിയപ്പോൾ ഇറങ്ങിവരുവാന്‍ സാധിച്ചില്ലെങ്കിലും നേർച്ചകാഴ്ച അർപ്പിക്കുന്ന വേളയിൽ ഞങ്ങൾ അവർ കഴിച്ചുകൂട്ടുന്ന അറകളിൽ ചെന്ന് അവരെ സന്ദർശിക്കുകയും ഹൃദ്യമായവിധം അവർ ഞങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തതായ സംഭവമാണ്. ഞങ്ങളെ അനുധാവനം ചെയ്ത വിശുദ്ധരായ സന്ന്യാസിശ്രേഷ്ഠർക്കൊപ്പം ഇസ്രായേൽ മക്കൾ കടന്നുപോയ പ്രദേശത്തുള്ള എല്ലാ വിശുദ്ധ സ്ഥലങ്ങളും ദൈവത്തിന്‍റെ പർവതത്തിലേക്കുള്ള യാത്രയിലും മടക്കത്തിലുമായി കാണുവാൻ സാധിച്ചത് വലിയ ആത്മസാക്ഷാത്കാരത്തിന്‍റെ അനുഭവമായിരുന്നു. തുടർന്ന് ദൈവനാമത്തിൽ ശരണപ്പെട്ടുകൊണ്ട് ഞങ്ങൾ ഫാറാനിലേക്കു മടങ്ങി. ഈ ഓരോ കാര്യങ്ങളിലും ദൈവത്തോട് കൃതജ്ഞത അർപ്പിക്കുവാൻ ഞാൻ ബാധ്യസ്ഥയാണ്. ഈ യാത്രയിൽ ലഭിച്ച ദൈവീക കൃപകളെക്കുറിച്ച് എണ്ണി പറയുവാൻ ഞാൻ അശക്തയാണ്. ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ഒപ്പം വരികയും ചെയ്ത വിശുദ്ധരായ സന്ന്യാസിശ്രേഷ്ടർക്ക് നന്ദി പറയുവാൻ വാക്കുകൾ കൊണ്ട് സാധ്യമല്ല. ഈയൊരു അനുഭവത്തിന് യാതൊരുവിധത്തിലും ഞാൻ അർഹയല്ല. ഈ ചെറിയവള്‍ക്ക് സന്യാസിശ്രേഷ്ഠര്‍ അവരുടെ അറകളിൽ വെച്ച് എത്ര ശ്രേഷ്ഠമായ സ്വാഗതമാണ് അനുവദിച്ചത്. വിശുദ്ധ വേദത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ സ്ഥലങ്ങളൊക്കെ കാണുവാനുള്ള എന്‍റെ ആഗ്രഹം നിവൃത്തിക്കപ്പെട്ടുവല്ലോ.ദൈവത്തിന്‍റെ പർവതത്തിന്‍റെ പ്രാന്ത പ്രദേശത്ത് താമസിക്കുന്ന ഈ സന്യാസിശ്രേഷ്ഠര്‍ ഫാറാന്‍ വരെ ഞങ്ങളെ അനുധാവനം ചെയ്യുകയും ചെയ്തു. വലിയ കായികക്ഷമത ആവശ്യമുള്ള ഒന്നായിരുന്നു അവരുടെ സേവനം.

ഫാറാനിൽ നിന്ന് ക്ലിസ്മയിലേക്ക്



ദൈവത്തിന്‍റെ പർവതത്തിൽ നിന്ന് 35 മൈൽ ദൂരെയുള്ള ഫാറാനിൽ എത്തിയ ശേഷം അവിടെ രണ്ടു ദിവസത്തേക്ക് ഞങ്ങൾ വിശ്രമിക്കേണ്ടതായി വന്നു. അങ്ങനെ രണ്ടു ദിവസം ശാന്തമായി കഴിച്ചുകൂട്ടിയ ശേഷം ഫാറാൻ മരുഭൂമിയിലെ ഒരു സ്ഥലത്ത് എത്തിച്ചേർന്നു. അടുത്ത ദിവസം ധാരാളം വെള്ളം ഉള്ള ഒരു പ്രദേശത്ത് എത്തി. പർവതനിരകളിലൂടെയുള്ള ചെറിയ യാത്രയെ തുടർന്ന് ചെന്നു ചേർന്നത് കടലോര പ്രദേശത്താണ്. അങ്ങനെ ഞങ്ങളുടെ യാത്രാമാർഗ്ഗം പർവ്വതനിരകളിൽ നിന്ന് കടലോരത്തു കൂടിയായി. യാത്രാവേളയിൽ ഒരു വശം സമുദ്രം മാത്രം. ഇടയ്ക്കിടയ്ക്ക് തിരമാലകൾ കയറി വന്ന് അവിടവിടെ മൃഗങ്ങളുടെ കാലുകളെ മൂടുന്നത് കാണാം. താമസിയാതെതന്നെ സമുദ്രം ഉൾവലിഞ്ഞതായി കാണുവാൻ സാധിക്കുന്നു. ഈ ഉൾവലിയൽ ഇരുന്നൂറോ നാനൂറോ അഞ്ഞൂറിലുമധികമോ വാര വരെയുമാകാം. അപ്പോൾ യാത്ര വെറും മണൽപ്പുറത്തു കൂടെയാണ്. ഗതാഗതത്തിന് ഉപയുക്തമായ റോഡുകൾ ഇല്ലാത്തതിനാൽ മണലിന്‍റെ മുകളിൽ കൂടെ തന്നെയാണ് യാത്ര; ഒരു മരുഭൂയാത്രയ്ക്കു സമാനം. ഫാറാനിലെ തദ്ദേശവാസികൾ തങ്ങളുടെ ഒട്ടകങ്ങളുമായി ഈ മണൽപ്പുറത്ത് കൂടെയാണ് ദൈനംദിന യാത്രകൾ നടത്തുന്നത്. വഴിതെറ്റാതിരിക്കാൻ അവിടവിടെയായി അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പകൽ യാത്രകളിൽ ഈ അടയാളങ്ങൾ നോക്കി അവർ ലക്ഷ്യസ്ഥാനത്തെത്തിച്ചേരുന്നു. അതേസമയം രാത്രി യാത്രകളിൽ ഒട്ടകങ്ങൾക്ക് അടയാളങ്ങൾ മനസ്സിലാക്കി ശരിയായ ദിശയിൽ മുമ്പോട്ടു നയിക്കുവാൻ സാധിക്കുന്നു. ചുരുക്കത്തിൽ രാത്രികാല യാത്രകളാണ് കൂടുതൽ വേഗത്തിലും സുരക്ഷയിലും അവർക്ക് നടത്തുവാൻ സാധിക്കുന്നത്. സാധാരണ യാത്രികർക്ക് നല്ല റോഡ് മാർഗം യാത്ര ചെയ്യുവാൻ സാധിക്കുന്നതിലും വേഗം ഈ മണൽപ്പുറത്തു കൂടെ യാത്ര ചെയ്യാൻ തക്ക വൈദഗ്ധ്യം ഈ തദ്ദേശവാസികൾ ആർജിച്ചിട്ടുണ്ട്. അങ്ങനെ മടക്കയാത്രയിൽ ഞങ്ങൾ പർവ്വതനിരകളോട് വിടപറഞ്ഞു സമുദ്രതീരത്തു കൂടെ യാത്ര ചെയ്തു. ഇസ്രായേൽ മക്കളുടെ പുറപ്പാട് യാത്രയും ഇതോട് സദൃശ്യമായിരുന്നല്ലോ. അവരും സീനായ് മലയിൽ നിന്ന് പർവത നിരകൾ കടന്നു താഴ്‌വരയിലൂടെ ഞങ്ങൾ യാത്ര ചെയ്ത മാർഗത്തിലൂടെ തന്നെ സമുദ്രതീരത്ത്, ചെങ്കടലിന്റെ തീരത്ത് എത്തി. ഇതേ പാതയിൽ കൂടെ ഞങ്ങൾ മടക്കയാത്ര നടത്തിയപ്പോൾ ഇസ്രയേൽ മക്കൾ മോശയുടെ പുസ്തകത്തിൽ പറയും പോലെ മുമ്പോട്ട് യാത്ര ചെയ്തു (സംഖ്യ പുസ്തകം 10:12, 33:36). അങ്ങനെ ഞങ്ങൾ ക്ലിസ്മയിലേക്ക് വന്ന വഴി തന്നെ മടങ്ങി. മണൽപ്പുറത്തു കൂടെയുള്ള യാത്ര ഞങ്ങളെ തളർത്തിയിരുന്നതിനാൽ വിശ്രമത്തിനായി ക്ലിസ്മയിൽ തങ്ങേണ്ടി വന്നു.


ക്ലിസ്മയിൽ നിന്ന് അറേബ്യ നഗരം വരെ



നേരത്തെ ഞാൻ ഈജിപ്തിൽ പോയിരുന്നത് കൊണ്ട് ഗോഷാൻ പ്രദേശം എനിക്ക് പരിചിതമായിരുന്നു. എങ്കിലും വീണ്ടും അവിടേക്ക് പോകുവാൻ ഞാൻ സന്നദ്ധയായത് റാംസെ പ്രദേശം വിട്ട് ഇസ്രായേൽ മക്കൾ യാത്ര തുടർന്ന് ചെങ്കടൽ ഭാഗത്ത് എത്തിച്ചേരുന്നത് വരെയുള്ള സ്ഥലങ്ങൾ മുഴുവനും കാണണം എന്ന ആഗ്രഹം കൊണ്ടു മാത്രമാണ്. അന്ന് അവർ എത്തിച്ചേർന്ന ചെങ്കടൽ പ്രദേശം ഇപ്പോൾ ക്ലിസ്മ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവിടെ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയുടെ പേരിൽ നിന്നാണ് ക്ലിസ്മ എന്ന പേര് ആ പ്രദേശത്തിന് കിട്ടിയത്. അതുകൊണ്ട് ക്ലിസ്മയിൽ നിന്ന് അറേബ്യ എന്ന നഗരത്തിലേക്ക് യാത്രയാകുവാൻ ഞാൻ ആഗ്രഹിച്ചു. ഗോഷാൻ (ഉൽപ്പത്തി 46:34) പ്രദേശത്താണ് അറേബ്യ നഗരം സ്ഥിതിചെയ്യുന്നത്. ആ ഭൂപ്രദേശം ഒന്നാകെ ഈ നഗരത്തിന്‍റെ പേരിൽ അറേബ്യ എന്നു തന്നെ അറിയപ്പെടുന്നു. ഗോഷാൻ എന്ന ഈ ദേശം ഈജിപ്തിന്‍റെ ഭാഗമാണെങ്കിൽ തന്നെയും അറിയപ്പെടുന്നത് അറേബ്യ എന്നാണ്. ഈ പ്രദേശം ഈജിപ്‌തിന്‍റെ ഇതര ഭാഗങ്ങളുമായി തുലനം ചെയ്യുമ്പോൾ പലവിധത്തിലും ഏറെ മെച്ചമാണ്. ക്ലിസ്‌മായിൽ അതായത് ചെങ്കടൽ പ്രദേശത്ത് നാല് മരുഭൂ കേന്ദ്രങ്ങളുണ്ട് (ഡെസേർട്ട് സ്റ്റേഷൻ). മരുഭൂമിയിൽ ആയിട്ടുകൂടി ഇവിടെയെല്ലാം ആർമിയുടെ ആസ്ഥാനങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. സാധാരണ പടയാളികളും ഓഫീസർമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്കുള്ള യാത്രയിൽ ഈ ഉദ്യോഗസ്ഥർ ഞങ്ങളെ അനുധാവനം ചെയ്തിരുന്നു. ഞങ്ങളുടെയൊപ്പം പുരോഹിതരും സന്യാസിമാരും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങൾ ഇവർ ഞങ്ങളെ കാണിച്ചുതരികയും, വിശദീകരിച്ച് തരികയും ചെയ്തു. വേദപുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഈ പ്രദേശങ്ങൾ നേരിട്ട് കാണുവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ യാത്രാവേളയിൽ ഇവയിൽ ചിലത് ഞങ്ങളുടെ ഇടതുവശത്ത് ആയിരുന്നുവെങ്കിൽ മറ്റ് ചിലത് വലതുവശത്തായിരുന്നു. കൂട്ടത്തിൽ ചിലത് ഞങ്ങൾ യാത്ര ചെയ്തിരുന്ന പാതയോടു വളരെ അടുത്തു തന്നെയായിരുന്നു. മറ്റ് ചിലത് ഏറെ അകലെയും. ഞങ്ങളുടെ യാത്രാപാതയിൽ തന്നെയുള്ള സ്ഥലങ്ങളും ഉണ്ടായിരുന്നു. ഇസ്രായേൽ മക്കൾ തങ്ങളുടെ യാത്രയിൽ കുറേദൂരം നേരെ ചലിച്ചെങ്കിൽ, തുടർന്ന് വലതു ഭാഗത്തേക്കും, പിന്നീട് ഇടതു ഭാഗത്തേക്കും ഏറെ ദൂരം ഉൾവലിഞ്ഞു നടന്നു എന്നു ഇവിടെ ഞാൻ രേഖപ്പെടുത്തുമ്പോൾ നിങ്ങൾ സ്നേഹത്തോടെ അത് വിശ്വസിക്കും എന്ന് ഞാൻ വിചാരിക്കുന്നു. ചെങ്കടൽ തീരത്ത് എത്തുന്നതുവരെ അവരുടെ യാത്രയിൽ ഈ പ്രത്യേകത ഉണ്ടായിരുന്നു. വശങ്ങളിലേക്ക് മാത്രമല്ല പിന്നിലേക്കും അവർ നടന്നിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. പിഹറീത്തോ (പുറപ്പാട് 14:2) എന്ന സ്ഥലം ഞങ്ങളുടെ എതിർവശത്തായിട്ട് സന്യാസിമാർ കാണിച്ചുതന്നു. അപ്പോൾ ഞങ്ങൾ മഗ്ദുൽ (പുറപ്പാട് 14:2) ദേശത്ത് ആയിരുന്നു. അവിടെ ഇപ്പോൾ ഒരു കോട്ട സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ റോമൻ പടയാളികളുടെ മേൽനോട്ടം വഹിക്കുവാൻ ഒരു ഓഫീസറും ഉണ്ട്. അവിടുത്തെ സമ്പ്രദായമനുസരിച്ച് ഈ പടയാളികൾ അടുത്ത കോട്ട വരെ ഞങ്ങളെ അനുധാവനം ചെയ്തു. ബാൽസെഫുൻ (പുറപ്പാട്  14:2) പ്രദേശം ഞങ്ങളെ കാണിച്ചുതരികയും താമസിയാതെ അവിടെ എത്തിച്ചേരുകയും ചെയ്തു (പുറപ്പാട്  14:10). ചെങ്കടലിന്‍റെ നിരപ്പിൽ നിന്ന് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സമതലമാണ് ബാൽസെഫുൻ. ഒരു വശത്ത് നേരത്തെ പറഞ്ഞിട്ടുള്ള പർവ്വതനിരകൾ കാണാം. ഇവിടെനിന്ന് നോക്കിയപ്പോഴാണ് ആർത്തലച്ചു വരുന്ന മിസ്രയീം സേനാവ്യൂഹത്തെ കണ്ട് ഇസ്രായേൽ മക്കൾ ഭയന്ന് നിലവിളിച്ചത്. എഥാം (പുറപ്പാട് 13:20) അഥവാ ഓനാം എന്ന സ്ഥലം ഞങ്ങൾ കണ്ടു. ഇവിടം വിജനപ്രദേശത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു. താഴ്‌വരയുടെ മധ്യഭാഗത്ത് അല്പം ഉയർന്നു സ്ഥിതിചെയ്യുന്ന സുക്കോത്ത് ഇതിനോട് വളരെ അടുത്താണ്. ഇവിടെയാണ് ഇസ്രായേൽ മക്കൾ പാളയം അടിച്ചത്. ഇവിടെ വച്ച് പെസഹാ ആചരണവുമായി ബന്ധപ്പെട്ട നിയമാവലികൾ അവർക്ക് ലഭ്യമായി (പുറപ്പാട് 12:43).  ഇസ്രായേൽ മക്കൾ പണിതുയർത്തിയ പീതോം നഗരം (പുറപ്പാട് 1:11) കാണുവാനും ഈ യാത്രയിൽ ഞങ്ങൾക്ക് സാധിച്ചു. പീതോം ഇന്ന് ഒരു കോട്ടയാണ്. ജോസഫ് തന്‍റെ പിതാവായ യാക്കോബിനെ വർഷങ്ങൾക്കു ശേഷം കണ്ടത് ഗോഷാൻ ദേശത്തിന്‍റെ പടിവാതിൽക്കൽ വെച്ചായിരുന്നു എന്ന് ഉല്പത്തി പുസ്തകം 46:29 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഇത് ഒരു ഗ്രാമം മാത്രമായിരിക്കുന്നു. പീതോം നഗരത്തിൽ വച്ച് ഞങ്ങൾ ഈജിപ്റ്റ് പ്രദേശത്തേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. ഗോഷാൻ വിശാലമായ ഒരു ഗ്രാമപ്രദേശമാണ്. ഇവിടെ ഒരു ദേവാലയവും രക്തസാക്ഷി സ്മാരകങ്ങളും വിശുദ്ധ സന്യാസികളുടെ താമസ സൗകര്യങ്ങൾക്കുള്ള അറകളും ധാരാളമായി കാണപ്പെട്ടു. ഞങ്ങളുടെ രീതികൾ അനുസരിച്ച് ഓരോ സന്യാസിമാരെയും ഞങ്ങൾ സന്ദർശിച്ചു. ഗോഷാനിലെ ഈ ഗ്രാമത്തിന് ,'ഹെറോ' എന്ന ഒരു പേരുണ്ട്. ഗോഷാൻ പ്രദേശത്തേക്ക് കടന്നാൽ ഏതാണ്ട് 16 മൈൽ യാത്ര ചെയ്യുമ്പോഴാണ് 'ഹെറോ' എന്ന ഗ്രാമ കേന്ദ്രത്തിൽ എത്തിപ്പെടുക. ഇത് ഈജിപ്ത് രാജ്യാതിർത്തിക്കുള്ളിലാണ്. ഈ പ്രദേശം ഏറെ പ്രകൃതിരമണീയമാണ്. നൈൽ നദിയുടെ ഒരു കൈവഴി ഈ ഭാഗത്ത് കൂടി ഒഴുകുന്നു. ഞങ്ങൾ 'ഹെറോ' ഗ്രാമത്തോട് വിടപറഞ്ഞു അറേബ്യാ നഗരത്തിൽ പ്രവേശിച്ചു. ഈ നഗരവും ഗോഷാൻ ഭൂഭാഗത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഈജിപ്തിന്‍റെ ഫറവോ ജോസഫിനോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നല്ലോ: "നിന്‍റെ അപ്പനും സഹോദരന്മാരും നിന്‍റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ. മെസ്റേൻ ദേശം നിന്റെ മുമ്പിൽ ഇരിക്കുന്നു. ദേശത്തിന്റെ നല്ല ഭാഗത്ത് അവർ പാർക്കട്ടെ. ഗോഷാൻ ദേശത്ത് അവരെ പാർപ്പിച്ചുകൊള്ളുക" (ഉൽപ്പത്തി 47:6).

റെംസെ



റെംസെ നഗരം അറേബ്യ നഗരത്തിൽ നിന്ന് നാല് മൈലോളം ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. അറേബ്യ നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോൾ ഞങ്ങൾക്ക് റെംസെ നഗരമധ്യത്തിൽ കൂടി കടന്നുപോകേണ്ടിയിരുന്നു. ഇന്ന്

റെംസെ നഗരം ഒരു തുറന്ന പ്രദേശമാണ്. ഇവിടെ തീർത്തും ആൾത്താമസം ഇല്ല. എങ്കിലും നഗരം തിരിച്ചറിയുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാരണം, നഗര വിസ്തൃതി അത്ര ഏറെയായിരുന്നു. ധാരാളം കെട്ടിടങ്ങൾ ഈ നഗരത്തിന്‍റെ സവിശേഷതയായിരുന്നു. അതിന്‍റെ അവശിഷ്ടങ്ങൾ, അവയുടെ വീഴ്ച്ചക്ക് ശേഷം ഇപ്പോൾ കാണുവാൻ സാധിക്കുമ്പോൾ തന്നെ അവ നിലനിന്നിരുന്ന നാളുകളിലെ ഗാംഭീര്യം മനസ്സിലാക്കുവാൻ സാധിക്കും. ഇന്ന് അവിടെ കാണുവാൻ സാധിക്കുന്ന ഒരേ ഒരു കാഴ്ച 'തേബൻ' എന്നു പറയുന്ന വലിയ ഒരു കല്ലു മാത്രമാണ്. ഈ കല്ലിൽ വളരെ വലിപ്പമുള്ള രണ്ടു പ്രതിമകൾ കാണുവാൻ സാധിക്കുന്നുണ്ട്. ഈ പ്രതിമകൾ വിശുദ്ധരായ മോശ, അഹറോൻ എന്നിവരുടെതാണ് എന്ന് പറയപ്പെടുന്നു. അവരുടെ ബഹുമാനാർത്ഥം ഇസ്രായേൽ മക്കൾ കൊത്തി എടുത്തതാണത്രേ ഇവ. പിതാക്കന്മാർ നട്ടുപിടിപ്പിച്ച ഒരു കാട്ടത്തി മരവും അവിടെ കാണുവാൻ ഉണ്ട്. അത് വളരെ പഴയതും വലുപ്പം കുറവുള്ളതുമാണെങ്കിലും ഇപ്പോഴും അത് ഫലം കായ്ക്കുന്നു. നിവൃത്തിയുള്ളിടത്തോളം എല്ലാവരും അതിലെ പഴങ്ങൾ പറിച്ചെടുക്കുന്നു. അത് അവർക്ക് ഗുണകരമാകുന്നുണ്ടത്രേ. അറേബ്യയിലെ മെത്രാനിൽ നിന്നാണ് ഈ വിവരം ഞങ്ങൾക്ക് കിട്ടുന്നത്. ആ വൃക്ഷത്തിന്‍റെ ഗ്രീക്ക് പദം അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞു തന്നു. ആ വാക്കിനർത്ഥം സത്യത്തിന്റെ വൃക്ഷം എന്നാണ്. റെംസെയിൽ വന്ന് ഈ പിതാവ് ഞങ്ങളെ സ്വാഗതം ചെയ്തു. അദ്ദേഹം ഒരു വന്ദ്യ വയോധികൻ ആണ്. തീഷ്ണമായ ഭക്തി ജീവിതം അദ്ദേഹത്തിന്റെ സവിശേഷതയാണ്. സന്യാസം തെരഞ്ഞെടുത്ത നാൾ മുതൽ അദ്ദേഹം തീർഥയാത്രികരെ വളരെ ഉപചാരപൂർവം സ്വീകരിച്ചുവരുന്ന ഒരു വിശുദ്ധനാണ്. ഞങ്ങളെ സ്വാഗതം ചെയ്ത ശേഷം അദ്ദേഹം അവിടെയുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. രണ്ടു പ്രതിമകളുടെ കാര്യവും കാട്ടത്തി മരത്തിന്‍റെ കാര്യവും ഒക്കെ ഭംഗിയായി പറഞ്ഞു തന്നു. ഈ വിശുദ്ധനായ മെത്രാൻ മിസ്രയീമിലെ ഫറവോനെപ്പറ്റി പല കാര്യങ്ങളും ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു. ഇസ്‌റയേൽ മക്കൾ രക്ഷപ്പെട്ടുവെന്നറിഞ്ഞപ്പോൾ അവരുടെ പിന്നാലെ പോകുന്നതിനു മുമ്പായി തന്‍റെ സർവ്വ സൈന്യ സന്നാഹങ്ങളുമൊത്ത് റെംസെ നഗരം അഗ്നിക്കിരയാക്കി. അതിനു ശേഷം മാത്രമാണ് അദ്ദേഹം ഇസ്രായേൽ മക്കളെ അന്വേഷിച്ചു പുറപ്പെട്ടത്.

അറേബ്യ നഗരത്തിൽ ദനഹാ പെരുന്നാൾ; യരുശലേമിലേക്ക് മടക്കം



ഞങ്ങൾ അറേബ്യയിൽ എത്തിച്ചേർന്നത് ഏറ്റവും സന്തോഷകരവും അനുഗ്രഹകരവും ആയ ഒരു പെരുന്നാൾ ദിവസത്തിന്‍റെ തലേന്ന് ആയിരുന്നു; ദനഹാ പെരുന്നാളിന്‍റെ തലേന്ന്. ദേവാലയത്തിൽ പ്രത്യേക പ്രാർഥനകളുടെ സമയമായിരുന്നു അത്. അവിടുത്തെ വിശുദ്ധനായ മെത്രാൻ ഞങ്ങൾ രണ്ടു ദിവസം കൂടി അവിടെത്തന്നെ കഴിച്ചുകൂട്ടുവാൻ നിർദ്ദേശിച്ചു. അദ്ദേഹം തികച്ചും വിശുദ്ധിയുള്ള ഒരു സന്യാസി ശ്രേഷ്ഠനാണ് , ഒരു യഥാർത്ഥ ദൈവഭക്തൻ. ഞാൻ 'തെബായിഡ്' എന്ന സ്ഥലത്തായിരുന്നപ്പോൾ മുതൽ അദ്ദേഹത്തെ പരിചയമുണ്ട്. ശൈശവ പ്രായം മുതൽ അദ്ദേഹം വളർന്നുവന്നത് ഏകാന്തതയിൽ ഒരു അറയ്ക്കുള്ളിൽ ആയിരുന്നു. സന്യാസം സ്വീകരിച്ച ശേഷമാണ് അദ്ദേഹം മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ജീവിതം മുഴുവൻ വിശുദ്ധിയിൽ കഴിച്ചുകൂട്ടി ഈ നിലയിൽ എത്തിയ ഈ മെത്രാൻ വേദഗ്രന്ഥങ്ങൾ ആഴമായി പഠിച്ചിട്ടുണ്ട്. ഇവിടെ നിന്ന്, ഞങ്ങളെ അനുധാവനം ചെയ്തിരുന്ന പടയാളികളെ ഞങ്ങൾ മടക്കിയയച്ചു. റോമൻ ചിട്ടകൾ പ്രകാരമാണ് അവർ ഞങ്ങൾക്കൊപ്പം യാത്രചെയ്തത്. പ്രശ്നങ്ങൾ ഉടലെടുത്തേക്കാം എന്ന് സംശയിക്കപ്പെടുന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഇവരുടെ സംരക്ഷണം അത്യന്താപേക്ഷിതമാണ്. ഇനിയങ്ങോട്ടുള്ള പൊതു പാത ഈജിപ്തിൽ കൂടെ ആയതിനാൽ പടയാളികളെ ബുദ്ധിമുട്ടിക്കേണ്ട യാതൊരു കാര്യവുമില്ല. ഈ പൊതു പാത അറേബ്യ നഗരത്തിൽ നിന്ന് 'തെബായിഡ്' നഗരത്തിലൂടെ പെലൂസിയം പ്രദേശത്ത് എത്തിച്ചേരുന്നു. അറേബ്യ നഗരത്തിൽ നിന്ന് മുമ്പോട്ടുള്ള ഞങ്ങളുടെ യാത്ര ഗോഷാൻ പ്രദേശത്തു കൂടി തന്നെ ആയിരുന്നു. ഈ പാതയിൽ മുന്തിരിപ്പഴവും മനോഹരമായ പുഷ്പങ്ങളും വള്ളികളിലും ചെടികളിലും പടർന്നുപന്തലിച്ചു ശോഭയോടെ നിൽക്കുന്ന കാഴ്ച ആകർഷകമായിരുന്നു. നൈൽ നദീതീരത്തെ കൃഷിയിടങ്ങളും പൂന്തോട്ടങ്ങളും വിശാലമായ എസ്റ്റേറ്റുകളും ഒക്കെ ഈ പാതയുടെ പ്രത്യേകതകളാണ്. ഒരു കാലത്ത് ഇവയൊക്കെ ഇസ്രയേൽ മക്കൾക്ക് സ്വന്തം ആയിരുന്നല്ലോ. കൂടുതലായി ഞാൻ എന്താണ് പറയേണ്ടത്? ഗോഷാനേക്കാൾ മനോഹരമായ ഒരു ഭൂപ്രദേശം മറ്റെങ്ങും ഞാൻ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. രണ്ടു ദിവസത്തെ ഗോഷാൻ പ്രദേശത്ത് കൂടിയുള്ള യാത്രയോടെ ഞങ്ങൾ അറേബ്യ നഗരത്തിൽ നിന്ന് 'റ്റാറ്റ്നിസ്' എന്ന സ്ഥലത്ത് എത്തിച്ചേർന്നു. ഇവിടെയാണ് വിശുദ്ധനായ മോശ ജനിച്ചത്. മോശയുടെ ജന്മ സ്ഥലം ഏതാണെന്ന് വിശുദ്ധ വേദപുസ്തകം രേഖപ്പെടുത്തിയിട്ടില്ല. റ്റാറ്റ്നിസ്' എന്ന ഈ സ്ഥലം ഒരിക്കൽ ഫറവോന്‍റെ പട്ടണമായിരുന്നു. ഞാൻ അലക്സാണ്ട്രിയയിലും തെബായിഡിലും ആയിരുന്ന അവസരത്തിൽ ഈ പ്രദേശങ്ങൾ പരിചയപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും കൂടുതൽ വ്യക്തമായി റെംസെ മുതൽ ദൈവത്തിന്‍റെ പർവതമായ സീനായി വരെ ഇസ്രായേൽ ജനം സഞ്ചരിച്ച എല്ലാ പ്രദേശങ്ങളെപ്പറ്റിയും പഠിക്കണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഗോഷാൻ പ്രദേശത്തേക്കും തുടർന്ന്

റ്റാറ്റ്നിസിലേക്കും എത്തുവാൻ ഞാൻ തീരുമാനിച്ചത്. റ്റാറ്റ്നിസിൽ നിന്ന് എനിക്ക് സുപരിചിതമായ പാതയിൽ കൂടെ പെലൂസിയം എന്ന സ്ഥലത്ത് കാൽനടയായി ഞങ്ങൾ എത്തി. ഇവിടെ നിന്ന് നേരത്തെ യാത്ര ചെയ്ത പ്രദേശങ്ങളിൽ കൂടെ തന്നെ, ഈജിപ്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ, കാൽനടയായി ഞങ്ങൾ പാലസ്തീന്‍റെ അതിർത്തിയിൽ വന്നുചേർന്നു. തുടർന്ന് യേശുക്രിസ്തുവിന്‍റെ അനന്തമായ കൃപയാൽ പാലസ്തീനിലെ വിവിധ പ്രദേശങ്ങൾ കടന്ന് 'ഏലിയാ' എന്നു കൂടി വിളിക്കപ്പെടുന്ന യെരുശലേം നഗരത്തിൽ മടങ്ങിയെത്തി.

യോര്‍ദ്ദാന്‍ താഴ്‌വരയിൽ ഒരു സന്ദർശനം 


യെരുശലേമിൽ കുറച്ചുനാൾ ചെലവഴിച്ചിട്ട് ദൈവേഷ്ടപ്രകാരം ദൂരെ അറേബ്യയിലേക്ക് പോകുവാൻ ഞാൻ ആഗ്രഹിച്ചു. ദൈവം മോശയോട് കയറിച്ചെല്ലുവാൻ കൽപ്പിച്ച നെബോ പർവ്വതം ആയിരുന്നു ഞാൻ ലക്ഷ്യമിട്ടത്. ദൈവം മോശയോട് അരുളിച്ചെയ്തു: "നീ യെരീഹോയ്ക്കു നേരെ മോവാബ് ദേശത്തുള്ള ഈബാറീം പർവതത്തിൽ നെബോ മലമുകളിൽ കയറി ഞാൻ ഇസ്രയേൽ മക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻ ദേശത്തെ നോക്കി കണ്ടുകൊള്‍ക. ... നീ കയറുന്ന മലയിൽ വച്ച് നീയും മരിച്ച് നിന്‍റെ ജനത്തോടു ചേരും. ... നീ ദേശത്തെ നിന്‍റെ മുമ്പിൽ കാണും; എങ്കിലും ഞാന്‍ ഇസ്രായേൽ മക്കൾക്കു കൊടുക്കുന്ന ദേശത്ത് നീ പ്രവേശിക്കുകയില്ല" (ആവർത്തന പുസ്തകം 32:48-52). ദൈവത്തിൽ പ്രത്യാശ വെക്കുന്നവരെ ക്രിസ്തു ഒരുനാളും കൈവിടുകയില്ല എന്നതിനാൽ എന്‍റെ ഈ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുക തന്നെ ചെയ്യുമെന്ന പ്രത്യാശയിൽ ഞങ്ങൾ യരുശലേമിൽ നിന്ന് യാത്ര ആരംഭിച്ചു. ഞങ്ങൾക്കൊപ്പം ഒരു പുരോഹിതനും ഏതാനും ശെമ്മാശന്മാരും സന്യാസി സഹോദരങ്ങളും ഉണ്ടായിരുന്നു. യാത്ര ചെയ്ത് ഞങ്ങൾ യോര്‍ദ്ദാന്‍റെ തീരത്ത് വിശുദ്ധനായ യോശുവയുടെ നേതൃത്വത്തിൽ ഇസ്രായേൽ മക്കൾ കരകവിഞ്ഞൊഴുകുന്ന യോര്‍ദ്ദാന്‍ നദി കുറുകെ കടന്ന കൃത്യമായ സ്ഥലത്ത് എത്തിച്ചേർന്നു. നൂന്‍റെ മകൻ യോശുവയുടെ പുസ്തകത്തിൽ (3.14,15) ഈ സംഭവം പ്രതിപാദിക്കുന്നുണ്ട്. കുറച്ചുദൂരം പടിഞ്ഞാറോട്ടു മാറി രൂബൻ, ഗാദ് ഗോത്രങ്ങളും മനശെയുടെ പാതി ഗോത്രവും ചേർന്ന് പണിത ബലിപീഠം ഞങ്ങൾക്ക് കാണിച്ചു തന്നു. യോർദാൻ നദി മുറിച്ചു കടന്നു ഞങ്ങൾ ബെത്-ഹരാം (യോശുവാ 13.27, സംഖ്യാ പുസ്തകം 33.36) എന്ന പട്ടണത്തിൽ കാലുകുത്തി (പില്‍ക്കാലത്ത് ഈ പട്ടണം പുനർനിർമ്മാണം നടത്തി ലിവിയാസ് എന്ന് പേരിട്ടു. പുനർനിർമാണം നടത്തിയത് രാജാവായിരുന്ന ഹെരോദ് ആയിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേര് ലിവിയ). ഈ പട്ടണം സമതലപ്രദേശം ആയിരുന്നു. ഇസ്രായേൽ മക്കള്‍ അവിടെ പാളയമടിച്ചു. ഇന്നും പാളയം അടിച്ചതിന്‍റെ അടിസ്ഥാനശിലകൾ അവിടെ കാണുവാനുണ്ട്. ഈ സമതലപ്രദേശം ഏറെ വിസ്തൃതിയുള്ള ഒന്നാണ്. അറേബ്യൻ പർവതനിരകൾക്ക് താഴെയായി യോർദ്ദാന്‍റെ മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത് (വിശുദ്ധ വേദപുസ്തകത്തിൽ പറയുന്ന മോവാബ് സമഭൂമിയുടെ ഭാഗമാണിത്). ആവർത്തന പുസ്തകം 34.8-ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: "ഇസ്രായേൽ മക്കൾ മോശയെക്കുറിച്ച് മോവാബ് സമഭൂമിയിൽ 30 ദിവസം വിലപിച്ചുകൊണ്ടിരുന്നു." മോശെയുടെ മരണശേഷം നൂന്‍റെ മകൻ യോശുവ ജ്ഞാനത്തിന്‍റെ ആത്മാവിനാൽ നിറയപ്പെട്ടത് ഇവിടെ വച്ചാണ് (ആവർത്തന പുസ്തകം 34.9). ആവർത്തനപുസ്തകം മോശം രചിച്ചതും ഇവിടെ വച്ചു തന്നെയാണ്. ഇസ്രായേൽ ജനസമൂഹത്തിന് മോശയുടെ ഗീതം പൂർണമായി പാടിക്കേൾപ്പിച്ച സ്ഥലവും ഇതു തന്നെ (ആവർത്തന പുസ്തകം 31.30). ദൈവപുരുഷനായ മോശ ഇസ്രായേൽ മക്കളെ ഗോത്രം ഗോത്രമായി ഇവിടെവച്ച് അനുഗ്രഹിച്ചു. തന്‍റെ മരണത്തിനു മുമ്പായി ജനത്തെ മോശ അനുഗ്രഹിച്ച സംഭവം ആവർത്തനപുസ്തകം മുപ്പത്തിമൂന്നാം അദ്ധ്യായം വിവരിക്കുന്നുണ്ട്. അതുകൊണ്ട് ഈ സമഭൂമിയിൽ എത്തിയപ്പോൾതന്നെ കൃത്യമായി ആ സ്ഥലത്ത് ഞങ്ങൾ എത്തുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. ആവർത്തന പുസ്തകത്തിൽ നിന്ന് ചില ഭാഗങ്ങൾ വായിക്കുകയും മോശയുടെ ഗീതം ആലപിക്കുകയും ചെയ്തു. ഇസ്രയേല്‍മക്കൾക്ക് മോശ കൊടുത്ത അനുഗ്രഹ വചസുകൾ വായിച്ചശേഷം വീണ്ടും ഞങ്ങൾ പ്രാർത്ഥനകൾ നടത്തി. ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു. ഞങ്ങളുടെ യാത്രാവേളയിൽ പാലിക്കേണ്ട ചില ചിട്ടകളുണ്ട്. ഞങ്ങൾ ചെന്നുചേരുവാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലത്ത് എത്തിയാൽ ആദ്യംതന്നെ പ്രാർത്ഥന നടത്തണം. തുടർന്ന് വിശുദ്ധ വേദപുസ്തക പാരായണം, സങ്കീർത്തനാലാപനം, വീണ്ടും പ്രാർത്ഥന. ഈ രീതി എപ്പോഴും ഞങ്ങൾ അനുവർത്തിച്ചു പോന്നു. ഇതിനു ശേഷം ഞങ്ങളുടെ ഉദ്ദേശ്യ നിവൃത്തിക്കായുള്ള കാര്യങ്ങൾ നിർവഹിക്കുന്നു. ഇവിടെ പ്രാർത്ഥനയും മറ്റും നടത്തിയശേഷം നെബോ മലയിലേക്കു നീങ്ങുവാൻ ആരംഭിച്ചു. ലിവിയാസിലെ പുരോഹിതന് ഇവിടുത്തെ കാര്യങ്ങൾ കൂടുതൽ നിശ്ചയം ഉള്ളതിനാൽ അദ്ദേഹം കൂടെ ഞങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന ആഗ്രഹം ഞങ്ങൾ പ്രകടിപ്പിച്ചു. അദ്ദേഹം ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: "പാറയിൽനിന്ന് മോശ ഇസ്രയേൽ മക്കൾക്ക് കുടിക്കുവാനുള്ള വെള്ളം നൽകിയ സ്ഥലം കാണണമെങ്കിൽ ആറ് മൈൽ ദൂരം വേറിട്ട ഒരു പാതയില്‍ കൂടെ യാത്ര ചെയ്യേണ്ടിവരും." അദ്ദേഹം ഇതു പറഞ്ഞ മാത്രയിൽ തന്നെ ആ പാതയില്‍ കൂടെ യാത്രയാകുവാന്‍ ഞങ്ങൾ തയ്യാറായി. ആ പുരോഹിതൻ ഞങ്ങൾക്ക് മുൻപേ നടന്നു. ഇവിടെ മറ്റൊരു ചെറിയ മലയുണ്ട്, അവിടെ ഒരു ദേവാലയവും. ഇത് നെബോയില്‍ നിന്ന് അത്ര അകലെയല്ല. വിശുദ്ധരായ കുറെ സന്യാസിമാർ ഇവിടെ താമസിക്കുന്നു.

ഈ സന്യാസിമാർ വളരെ ഹാർദ്ദമായി ഞങ്ങളെ സ്വീകരിച്ചു. തന്നെയുമല്ല അവരുടെ അറകളിലേക്കു കടന്നുചെല്ലുവാന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്തു. അവരോടൊപ്പം പ്രാർത്ഥനയിൽ ഞങ്ങൾ പങ്കുചേർന്നു. പ്രാർത്ഥനയ്ക്കുശേഷം ലഘുഭക്ഷണം തന്ന് അവർ ഞങ്ങളെ സൽക്കരിച്ചു. ഈ സൽക്കാരം അവരുടെ ആതിഥേയത്വത്തിന്‍റെ അനുഗ്രഹകരമായ പ്രതിഫലനമായിട്ടാണ് കരുതപ്പെടുന്നത്. അവരുടെ അറകളുടെയും ദേവാലയത്തിന്‍റെയും മധ്യഭാഗത്തു കൂടെ ഒരു പാറയിൽ നിന്ന് സമൃദ്ധമായി ഒരു നീരുറവയെന്നവണ്ണം ജലം ഒഴുകുന്നു. കാഴ്ചയ്ക്ക് അതിമനോഹരവും നാവുകൾക്ക് അതി രുചികരവും ആയി ഈ ജലസ്രോതസ് അനുഭവപ്പെട്ടു. ഈ ജലത്തിന്‍റെ രുചിയുടെ മര്‍മത്തെക്കുറിച്ച് ഞങ്ങൾ അവരോട് ചോദിച്ചു. മരുഭൂമിയിൽ ഇസ്രയേൽ മക്കൾക്ക് മോശ കൊടുത്ത ജലം തന്നെയാണിതെന്ന് അവർ ഞങ്ങൾക്ക് പറഞ്ഞു തന്നു (സംഖ്യാ പുസ്തകം 20.11). തുടർന്ന് പ്രാർത്ഥന നടത്തുകയും മോശയുടെ പുസ്തകത്തിൽ നിന്നുള്ള വേദഭാഗം പാരായണം ചെയ്യുകയും ഒരു സങ്കീർത്തനം ആലപിക്കുകയും ചെയ്തു. അതിനുശേഷം ഞങ്ങൾക്കൊപ്പം വന്ന പുരോഹിതരോടും സന്യാസിമാരോടും ഒപ്പം ഞങ്ങൾ നെബോ മലയിലേക്ക് യാത്രയായി. അവിടെ ഉണ്ടായിരുന്ന സന്യാസിമാരില്‍ ഈയൊരു യാത്രയ്ക്ക് അനുയോജ്യമായ ശാരീരികക്ഷമതയുള്ളവരും ഞങ്ങൾക്കൊപ്പം ചേർന്നു. അവിടെനിന്നു നടന്ന് ഞങ്ങൾ നെബോ പര്‍വതത്തിന്‍റെ അടിഭാഗത്തെത്തി. പർവ്വതം വളരെ ഉയരം ഉള്ളതാണ്. എന്നാൽ അതിന്‍റെ അധികഭാഗവും കഴുതപ്പുറത്തിരുന്ന് കയറുവാൻ സാധിക്കും. ചില ഭാഗങ്ങൾ വളരെ കുത്തനെ ആയതിനാൽ കാൽനടയായിത്തന്നെ കയറുകയേ നിവൃത്തിയുള്ളൂ. ഞങ്ങൾ അങ്ങനെ തന്നെ ചെയ്തു.

നെബോ പർവ്വതം 


അങ്ങനെ ഞങ്ങൾ പർവതത്തിന്‍റെ മുകളിൽ എത്തി. അത്ര വലുപ്പം ഇല്ലാത്ത ഒരു ദേവാലയം നെബോ പർവ്വതത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ദേവാലയത്തിനുള്ളിൽ പ്രസംഗപീഠം ഉണ്ടാവേണ്ട സ്ഥലത്ത് അല്പം ഉയരത്തിൽ ഒരു പ്രത്യേക ഭാഗം കാണാം. ഇതിന് സാധാരണരീതിയിൽ ഒരു ശവകുടീരത്തിന് ഉണ്ടാകേണ്ട വലുപ്പം ഉണ്ട്. ഇതെക്കുറിച്ച് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന വിശുദ്ധ മനുഷ്യരോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ ആയിരുന്നു: "വിശുദ്ധനായ മോശയെ മാലാഖമാർ കബറടക്കിയത് ഇവിടെ ആയിരുന്നു. 'ഇന്നുവരെയും ആരും അവന്‍റെ ശവക്കുഴിയുടെ സ്ഥാനം അറിയുന്നില്ല' എന്ന് ആവർത്തന പുസ്തകം 34:6-ല്‍ പറയുന്നു. കാരണം മോശയെ സംസ്കരിച്ചത് മാലാഖമാർ ആയിരുന്നു എന്നത് സ്പഷ്ടമാണല്ലോ. മോശയുടെ ശരീരം സംസ്കരിക്കപ്പെട്ട കൃത്യമായ സ്ഥലം ആർക്കും ഇന്നുവരെ കാണിച്ചുകൊടുക്കപ്പെട്ടിട്ടില്ല. അതേസമയം, ഈ സ്ഥലം ഇവിടെ താമസിച്ചിരുന്ന ഞങ്ങളുടെ പൂർവ പിതാക്കന്മാർ പരമ്പരാഗതമായി തലമുറകൾക്ക് കാണിച്ചു തന്നിട്ടുള്ളതാണ്. അങ്ങനെ പൂർവ്വ പിതാക്കന്മാർ കാണിച്ചു കൊടുത്ത ഈ സ്ഥലം ഞങ്ങൾ ഇപ്പോൾ നിങ്ങൾക്കും കാണിച്ചു തരുന്നു." തുടർന്ന് സാധാരണ ഞങ്ങൾ ചെയ്തുപോരുന്നതുപോലെ പ്രാർത്ഥന നടത്തുകയും വേദഭാഗ പാരായണം മുതലായവ നടത്തുകയും ചെയ്ത ശേഷം ദേവാലയത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ഈ സമയം അവിടെ ഉണ്ടായിരുന്ന പുരോഹിതരും വിശുദ്ധരായ സന്യാസിമാരും, അതായത് ആ പ്രദേശത്തെ കാര്യങ്ങൾ നന്നായി പരിചയം ഉള്ളവരുമായവർ ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: "മോശയുടെ പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ കാണുവാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ദേവാലയത്തിലൂടെ വെളിയിലേക്ക് വന്ന് ഈ മുകൾഭാഗത്തു നിന്നുകൊണ്ട് ആ വശത്ത് കൂടി നോക്കണം; അങ്ങനെ കാണുവാൻ സാധിക്കുന്ന സ്ഥലങ്ങളെപ്പറ്റി ഇവിടെ നിന്നുകൊണ്ടുതന്നെ ഞങ്ങൾ പറഞ്ഞു തരാം." വളരെ സന്തോഷത്തോടെ ഞങ്ങൾ ദേവാലയത്തിൽ നിന്ന് പുറത്തേക്കു വന്നു. ദേവാലയത്തിന്‍റെ വാതിൽക്കൽ നിന്നുകൊണ്ടുതന്നെ യോർദ്ദാൻ നദി ചാവുകടലിലേക്ക് ഒഴുകിച്ചെല്ലുന്നത് കാണുവാൻ സാധിച്ചു. ഞങ്ങൾ നിൽക്കുന്നതിന്‍റെ നേരെ താഴെയാണ് ഇതെന്ന് ഞങ്ങൾക്കു തോന്നി. മറുവശത്ത് യോർദാന്‍റെ ഞങ്ങളോട് അടുത്തുള്ള വശത്ത് ലിവിയാസ് മാത്രമല്ല യോർദാന്‍റെ അപ്പുറത്തുള്ള യെരിഹോയും കണ്ടു. ഇത്രയേറെ ഉയരെ, ദേവാലയത്തിന്‍റെ വാതിൽഭാഗത്തു നിന്നു തന്നെയാണ് ഇവ കണ്ടത്. വാഗ്ദത്ത നാടായ പലസ്തീന്‍റെ മിക്ക ഭാഗങ്ങളും യോര്‍ദ്ദാന്‍ പ്രദേശം മുഴുവനും അവിടെ നിന്ന് കാണാമായിരുന്നു. ഞങ്ങളുടെ ഇടതു വശത്തു നിന്നുകൊണ്ടു നോക്കുമ്പോൾ സോദോമ്യരുടെയും സോറിന്‍റെയും പ്രദേശങ്ങൾ മുഴുവൻ വ്യക്തമായിരുന്നു. പേരുകേട്ട അഞ്ച് പട്ടണങ്ങളിൽ ഇപ്പോൾ സോർ മാത്രമാണ് നിലവിലുള്ളത്. അതിന്‍റെ ഒരു സ്മാരകം കാണാനുണ്ടെങ്കിലും മറ്റു പട്ടണങ്ങളെക്കുറിച്ച് യാതൊന്നുംതന്നെ പ്രകടമായിരുന്നില്ല. അവയുടെ അവശിഷ്ടങ്ങൾ മാത്രം കുറെയൊക്കെ കൂമ്പാരങ്ങളായി കിടക്കുന്നുണ്ട്. ഉല്പത്തി പുസ്തകം 19:23-26 ഭാഗത്ത് നാം വായിക്കുന്ന ലോത്തിന്‍റെ ഭാര്യ ഒരു സ്മാരകശിലയായി മാറിയ ഭാഗം മുകളിൽ നിന്നു തന്നെ ഞങ്ങൾ കണ്ടു. പ്രിയപ്പെട്ടവരെ, ഒരു കാര്യം ഇവിടെ എടുത്തു പറയട്ടെ; നാം വായിക്കുന്ന 'ഉപ്പുതൂണ്‍' പ്രകടമായി കാണാൻ സാധ്യമല്ല, മറിച്ച് അവർ 'ഉപ്പുതൂണ്‍' ആയി മാറിയ സ്ഥലം മാത്രമാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. 'ഉപ്പുതൂണ്‍' പില്‍ക്കാലത്ത് ചാവുകടല്‍ കയറി മൂടിപ്പോയി. അവിടെ 'ഉപ്പുതൂണ്‍' കണ്ടു എന്നു പറഞ്ഞു ഒരു തെറ്റായ ധാരണ നിങ്ങൾക്ക് പകർന്നു തരുന്നത് ശരിയല്ല എന്നതിനാലാണ് ഇത്രയും വിശദീകരിച്ചത്. സോറിലെ മെത്രാൻ ഞങ്ങളോട് പറഞ്ഞത് കുറെ വർഷങ്ങളായിട്ട് 'ഉപ്പുതൂണ്‍' പ്രത്യക്ഷമല്ല എന്നായിരുന്നു. സോറില്‍ നിന്ന് ഏതാണ്ട് ആറു മൈല്‍ ദൂരത്താണ് 'ഉപ്പുതൂണ്‍' നിന്നിരുന്ന സ്ഥലം. ഇന്ന് അവിടമാകെ വെള്ളത്താൽ മൂടപ്പെട്ടു കിടക്കുകയാണ്. ഞങ്ങൾ ദേവാലയത്തിന്‍റെ വലതു വശത്തേക്ക് നീങ്ങി. ഇവിടെ നിന്നു നോക്കുമ്പോൾ രണ്ട് നഗരങ്ങൾ കാണാൻ സാധിക്കുന്നു. അവയില്‍ ഒന്നിന്‍റെ പേര് ഹെശ്ബൂന്‍ (സംഖ്യാ പുസ്തകം 29:26, ആവർത്തനപുസ്തകം 4:46) എന്നാണ്. അമ്മോര്യ രാജാവായ സീഹോന്‍റെ അധീനതയിലായിരുന്നു ഈ പ്രദേശം. ബാശാൻ രാജാവായ ഓഗിന്‍റെ അധീനതയിലുള്ള എദ്രയി പട്ടണമായിരുന്നു മറ്റത് (സംഖ്യാ പുസ്തകം 21:33, ആവർത്തനപുസ്തകം 3:10). ഏദോം രാജാവിന്‍റെ കൈവശമായിരുന്ന പെയോർ പട്ടണവും ഇവിടെ നിന്നു തന്നെ ഞങ്ങൾ കണ്ടു (സംഖ്യാ പുസ്തകം 23:28, ആവർത്തനപുസ്തകം 4:46). ഇപ്പറഞ്ഞ എല്ലാ നഗരങ്ങളും വിവിധ മലകളിൽ സ്ഥിതിചെയ്യുന്നതായാണ് കണ്ടത്. അതേസമയം അവയുടെ കുറച്ചു താഴെയായി സമതല പ്രദേശവും ഉണ്ടായിരുന്നു. വിശുദ്ധനായ മോശയും ഇസ്രയേൽ മക്കളും ഈ നഗരങ്ങൾ പിടിച്ചെടുക്കുവാനായി യുദ്ധം ചെയ്തപ്പോൾ ഈ സമതലങ്ങളായിരുന്നു ഇടത്താവളം. ഈ താവളങ്ങളുടെ അവശിഷ്ടങ്ങൾ കുറെയൊക്കെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ഇടതുവശത്തുള്ള മലമ്പ്രദേശത്തു കൂടി നോക്കുമ്പോൾ ചാവുകടലിന്‍റെ മുകളിലായി ഒരു ഒറ്റപ്പെട്ട പര്‍വതം കാണാം; ഇത് വീക്ഷണസ്ഥലം എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ബെയോറിന്‍റെ മകനായ ബാലാക്ക് പ്രവാചകനായ ബെലയാമിനെ ഈ പർവ്വവതത്തിൽ കയറ്റിനിർത്തിക്കൊണ്ടാണ് ഇസ്രായേൽ മക്കളെ ശപിക്കുവാൻ ആവശ്യപ്പെട്ടത്. പക്ഷേ, ദൈവം അത് അനുവദിച്ചില്ല എന്ന് നമ്മൾ വായിക്കുന്നുണ്ട്. ഏതായാലും കാണണം എന്ന് ആഗ്രഹിച്ചവയൊക്കെ കണ്ട് ഞങ്ങൾ ദൈവകൃപയാൽ മടക്കയാത്ര ആരംഭിച്ചു. ഞങ്ങൾ ഇവിടേയ്ക്കു വന്ന വഴിയില്‍ കൂടെ തന്നെ യെരീഹോ വഴി യെരുശലേമിലേക്ക് തിരിച്ചുപോയി.

ഊസ് ദേശം സന്ദർശിക്കുന്നു


കുറച്ചു നാളുകൾക്ക് ശേഷം ഊസ് ദേശം സന്ദർശിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വിശുദ്ധനായ ഇയ്യോബിന്‍റെ കബറിടം സന്ദർശിച്ച് പ്രാർത്ഥനകൾ അർപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അവിടെ നിന്ന് ധാരാളം വിശുദ്ധ സന്യാസിമാർ യെരുശലേമിൽ വരികയും വിശുദ്ധ സ്ഥലങ്ങൾ സന്ദർശിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നത് എന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ കണ്ടിട്ടുള്ള സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ മറ്റുള്ളവരുമായി കൈമാറുന്നതും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ കുറച്ചു കഷ്ടപ്പെട്ട് ആയാലും എൻറെ ഉള്ളിലുള്ള തീക്ഷ്ണമായ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കേണ്ടതിന് കൂടുതൽ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യണമെന്നു തന്നെ ഞാൻ തീരുമാനിച്ചു. ആഗ്രഹം സാക്ഷാത്കരിക്കുവാനുള്ള ഉദ്യമം കഷ്ടപ്പാടിന്‍റെ നിർവചനത്തിൽ ഉൾപ്പെടുമോ എന്ന് എനിക്ക് നിശ്ചയമില്ല. എൻറെ യാത്രയിൽ കൂടെ വരുവാൻ സന്നദ്ധത പ്രകടിപ്പിച്ച വിശുദ്ധരായ വ്യക്തികളും ഒരുമിച്ച് യെരുശലേമില്‍ നിന്ന് ഞങ്ങളുടെ സംഘം പുറപ്പെട്ടു. എത്തിച്ചേരുന്ന വിശുദ്ധ സ്ഥലങ്ങളിൽ പ്രാർത്ഥന നടത്തുക എന്ന ഉദ്ദേശ്യവും എന്‍റെ ഒപ്പം ഉള്ള സഹയാത്രികർക്ക് ഉണ്ട്. യെരുശലേമില്‍ നിന്ന് എട്ടു കേന്ദ്രങ്ങളില്‍ കൂടെ കാര്‍ണിയ എന്ന സ്ഥലത്ത് എത്തിച്ചേരുന്നവിധമായിരുന്നു ഞങ്ങൾ യാത്രാപദ്ധതി രൂപകല്പന ചെയ്തത്. ഇയ്യോബിന്‍റെ പട്ടണം ദയ്ഹാബാ എന്ന് നേരത്തെ അറിയപ്പെട്ടിരുന്നുവെങ്കിൽ ഇപ്പോൾ കാർണിയ എന്ന് അത് മാറ്റപ്പെട്ടിരിക്കുന്നു. ഈ പട്ടണം ഊസ് ദേശത്ത് സ്ഥിതി ചെയ്യുന്നു. ഇദുമിയ, അറേബ്യ നഗരങ്ങൾക്കു സമീപമാണ് ഈ പ്രദേശം. ഈ യാത്രയിൽ യോർദ്ദാൻ നദീതീരത്ത് അതിമനോഹരമായ ഒരു താഴ്വാരം ഉണ്ട്. ധാരാളം വൃക്ഷങ്ങളും ചെടികളും ഇവിടെ നിറയെ കാണാൻ സാധിക്കുന്നു. ജലസ്രോതസ്സുകളാലും ഇവിടം സമൃദ്ധമാണ്. സെദിമ എന്ന് പേരുള്ള ഒരു ഗ്രാമം ഈ താഴ്വാരത്ത് ഉണ്ട്. ഈ ഗ്രാമം സമതല ഭൂപ്രദേശത്തിന്‍റെ ഏതാണ്ട് മധ്യഭാഗത്ത് ആണ് സ്ഥിതിചെയ്യുന്നത്. അത്രകണ്ട് വലുതല്ലാത്ത ഒരു കുന്നിൻപ്രദേശം ഗ്രാമത്തിന്‍റെ കേന്ദ്ര ഭാഗത്തുണ്ട്. അതിന്‍റെ ആകൃതി ഏതാണ്ട് ഒരു ശവകുടീരത്തിനു സമാനമാണ്. മുകൾഭാഗത്ത് ഒരു ദേവാലയം കാണാം. കുന്നിൻപ്രദേശത്തിനു ചുറ്റുപാടും പുരാതനകാലത്തെ ചില കെട്ടു പണികളുടെ അവശിഷ്ടങ്ങൾ പ്രകടമാണ്. ഗ്രാമത്തിൽ തന്നെ പഴയകാല ശവകുടീരങ്ങളുടെ അവശിഷ്ടങ്ങൾ പോലെ തോന്നിക്കുന്ന ബാക്കിപത്രങ്ങൾ കാണാനുണ്ട്. അതിമനോഹരമായ ഈ പ്രദേശത്തെക്കുറിച്ച് ഞാൻ തിരക്കിയപ്പോൾ എനിക്ക് കിട്ടിയ മറുപടി ഇതാണ്: "രാജാവായിരുന്ന മൽക്കിസദേക്കിന്‍റെ പട്ടണമാണിത്. ശാലേം എന്നായിരുന്നു ഇതിന്‍റെ പേര്. എന്നാൽ കാലക്രമേണ ഭാഷയുടെ വിശുദ്ധിക്കു മങ്ങലേറ്റതോടെ ഈ പേര് സെദിമ എന്ന് രൂപാന്തരപ്പെട്ടു. ഗ്രാമ മദ്ധ്യത്തിൽ കാണപ്പെടുന്ന കുന്നിൻമുകളിലെ ദേവാലയം ഇപ്പോൾ മൽക്കിസദേക്കിന്‍റെ പേരില്‍ ആണ് അറിയപ്പെടുന്നത്. മൽക്കിസദേക്ക്, വിശുദ്ധ വേദപുസ്തകം പറയുന്നതുപോലെ അപ്പവും വീഞ്ഞും ഉപയോഗിച്ച് ദൈവസന്നിധിയിൽ വിശുദ്ധ ബലിയർപ്പിച്ചത് ഇവിടെയാണ്."

മല്‍ക്കീസദേക്കിന്‍റെ പട്ടണം


ഞങ്ങള്‍ യാത്ര ചെയ്തിരുന്ന മൃഗങ്ങളുടെ പുറത്തു നിന്നും താഴെയിറങ്ങി. അവിടുത്തെ ദേവാലയത്തിന്‍റെ ചുമതലയുള്ള പ്രധാന പുരോഹിതനും മറ്റ് വൈദികഗണവും ഞങ്ങളെ പ്രതീക്ഷിച്ചെന്നവണ്ണം അവിടെ കാത്തുനിന്നിരുന്നു. ഹാര്‍ദ്ദമായി സ്വീകരിച്ച് അവര്‍ ഞങ്ങളെ ദേവാലയത്തിനുള്ളിലേക്ക് ആനയിച്ചു. ഞങ്ങളുടെ പതിവനുസരിച്ച് പ്രാരംഭ പ്രാര്‍ത്ഥന നടത്തിയിട്ട് മോശയുടെ പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങളും സങ്കീര്‍ത്തനവും വായിച്ചു. തുടര്‍ന്ന് സമാപന പ്രാര്‍ത്ഥനയും നടത്തി അവിടെ നിന്ന് താഴേക്കിറങ്ങി. താഴേക്കിറങ്ങിക്കഴിഞ്ഞപ്പോള്‍ പ്രധാന പുരോഹിതന്‍ ഞങ്ങളെ അഭിസംബോധന ചെയ്തു. വേദഗ്രന്ഥങ്ങളില്‍ അഗാധ പാണ്ഡിത്യം ആര്‍ജ്ജിച്ചിട്ടുള്ള ഈ വന്ദ്യ വയോധികന്‍ സന്യാസവ്രതം സ്വീകരിച്ച നാള്‍മുതല്‍ ഈ ദേവാലയത്തിന്‍റെ ചുമതല വഹിച്ചുപോരുന്നു. ആ പ്രദേശത്തിന്‍റെ മെത്രാന്‍ ഈ വന്ദ്യ പുരോഹിതന്‍റെ ശുശ്രൂഷകളെക്കുറിച്ച് വളരെ മതിപ്പുള്ളയാളാണെന്ന് പിന്നീട് ഞങ്ങള്‍ മനസ്സിലാക്കി. മെത്രാന്‍ ഒരു സാക്ഷ്യം എന്നവണ്ണം പറഞ്ഞത് പിതാവായ അബ്രഹാം തന്നെ സന്ദര്‍ശിച്ചപ്പോള്‍ ദൈവത്തിന് ഏറ്റവും വിശുദ്ധമായി ബലിയര്‍പ്പണം നടത്തിയ രാജാവും പുരോഹിതനുമായ മല്‍ക്കീസദേക്കിന്‍റെ ദേവാലയത്തിന്‍റെ ചുമതല വഹിക്കുവാന്‍ ഈ വന്ദ്യ പുരോഹിതനേക്കാള്‍ ശ്രേഷ്ഠനായി മറ്റാരും ഇല്ല എന്നാണ്. ദേവാലയത്തില്‍ നിന്ന് ഞങ്ങള്‍ താഴേക്കിറങ്ങി വന്നപ്പോള്‍ ശ്രേഷ്ഠനായ ഈ വന്ദ്യ പുരോഹിതന്‍ ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: 'പ്രിയപ്പെട്ടവരേ, ചെറിയ ഈ കുന്നിനു ചുറ്റും നിങ്ങള്‍ കാണുന്ന കെട്ടിടാവശിഷ്ടങ്ങളും അടിസ്ഥാനശിലകളുടെ ബാക്കിപത്രങ്ങളും മല്‍ക്കീസദേക്ക് രാജാവിന്‍റെ കൊട്ടാരത്തിന്‍റെ ഭാഗങ്ങളാണ്. അക്കാലം മുതല്‍ ഇന്നുവരെയും ഈ ഭാഗത്ത് ആരെങ്കിലും ഒരു വീടോ കെട്ടിടമോ നിര്‍മ്മിക്കുവാന്‍ ഉദ്യമിക്കുമ്പോള്‍ പലപ്പോഴും അവര്‍ക്ക് വെള്ളിയുടെയും ഓടിന്‍റെയും ചെറിയ കഷണങ്ങള്‍ ലഭിക്കാറുണ്ട്. യോര്‍ദ്ദാന്‍ നദിക്കും ഈ ഗ്രാമത്തിനും മധ്യേ കാണുന്ന പാത നിങ്ങള്‍ ശ്രദ്ധിച്ചു നോക്കുക. പിതാവായ അബ്രഹാം ഈലാം രാജാവായ കര്‍ദ്ലാമാറിനെ തോല്‍പ്പിച്ച ശേഷം ശാലേം രാജാവായ മല്‍ക്കീസദേക്കിനെ സന്ദര്‍ശിക്കുവാന്‍ ഈ പാതയിലൂടെയാണ് ഇവിടേയ്ക്കു വന്നത്. അവര്‍ പരസ്പരം കാണുകയും ചെയ്തുവല്ലൊ' (ഉല്‍പ്പത്തി 14:1).

ഇൻയോൻ


എനിക്ക് പെട്ടെന്ന് ഓർമ്മ വന്ന ഒരു കാര്യമാണ് സ്നാപക യോഹന്നാൻ ജനങ്ങളെ സ്നാനപ്പെടുത്തിയിരുന്ന ഇൻയോൻ എന്ന പ്രദേശം ശാലേമിന് സമീപമാണെന്ന് വായിച്ചിട്ടുണ്ടല്ലോ എന്നത്. ഇൻയോൻ ഇവിടുന്ന് എത്ര ദൂരെയാണ് എന്ന് ഞാൻ ഈ വന്ദ്യ പുരോഹിതനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, "അത് വളരെ അടുത്താണ്, ഏതാണ്ട് ഇരുന്നൂറോളം അടി മാത്രം. താല്പര്യമുണ്ടെങ്കിൽ നമുക്ക് അവിടേക്ക് പോകാം. ഇവിടെ ഈ ഗ്രാമത്തിൽ കാണുന്ന അരുവിയുടെ ഉദ്ഭവം അവിടെയാണ്." അദ്ദേഹത്തോട് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങളെ അവിടേക്ക് കൊണ്ടുപോകാമോ എന്ന് ഞാൻ ആരാഞ്ഞു. അദ്ദേഹം അതിന് തയ്യാറായി. അദ്ദേഹത്തോടൊപ്പം ഞങ്ങൾ കാൽനടയായി ഇൻയോനിലേക്ക് പോയി. അതിമനോഹരമായ താഴ് വാര പ്രദേശത്ത് കൂടെ നടന്ന് വേഗം തന്നെ ഞങ്ങൾ അവിടെ എത്തി. അതി മനോഹരമായ ഒരു തോട്ടം; ഫലവൃക്ഷങ്ങളാൽ അത് സമ്പന്നമായിരിക്കുന്നു. അതിന്റെ മദ്ധ്യത്തിൽ ഏറ്റവും ശുദ്ധമായ ജലം ഊർജ്ജസ്വലമായി നിർഗമിക്കുന്ന ഒരു സ്രോതസ്സ്. അത് അവിടുന്ന് ഒരു അരുവിയായി രൂപംകൊള്ളുന്നു. അതിനു മുമ്പിൽ ഒരു ചെറിയ കുളം കാണാൻ സാധിക്കുന്നു. യോഹന്നാൻ സ്നാപകൻ ശുശ്രൂഷ നിർവഹിച്ചത് ഇവിടെയാണ് എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്. ആ വന്ദ്യ പുരോഹിതൻ ഇങ്ങനെ പറഞ്ഞു തന്നു: "ഈ പൂന്തോട്ടത്തിന് ഇന്നുവരെ യാതൊരു പേരും നൽകിയിട്ടില്ല; അത് 'യോഹന്നാന്റെ പൂന്തോട്ടം' എന്നു മാത്രമായി അറിയപ്പെടുന്നു. ധാരാളം സഹോദരങ്ങളും സന്യാസിമാരും പല സ്ഥലങ്ങളിൽ നിന്നുമായി ഇവിടെ വരികയും ദേഹം കഴുകയും ചെയ്യുന്നുണ്ട്." ഈ ജലസ്രോതസിനു സമീപം നിന്നുകൊണ്ട് പതിവ് രീതി അനുസരിച്ച് പ്രാർത്ഥന നടത്തുകയും യുക്തമായ വേദഭാഗ പാരായണവും സങ്കീർത്തനാലാപനവും നടത്തി വീണ്ടും പ്രാർത്ഥിച്ച് അവിടെനിന്നും മടങ്ങുകയും ചെയ്തു. ആ വന്ദ്യ പുരോഹിതൻ പറഞ്ഞതനുസരിച്ച് എല്ലാ വർഷവും ഉയിർപ്പു പെരുന്നാൾ ദിവസം സ്നാനം ഏൽക്കാനുള്ളവർ ഇവിടെ വന്ന് മൽക്കീസദേക്കിന്റെ ദേവാലയത്തിൽ ശുശ്രൂഷകൾ നടത്തി ഈ അരുവിയിൽ വന്നു സ്നാനപ്പെടാറുണ്ട് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു. അതിനുശേഷം പുരോഹിതർക്കും സന്യാസിമാർക്കുമൊപ്പം അവർ
മൽക്കീസദേക്കിന്റെ ദേവാലയത്തിൽ കടന്നു ചെന്ന് ആരാധനയിൽ സംബന്ധിക്കുകയും സങ്കീർത്തനാലാപനങ്ങളിൽ ഭാഗഭാക്കാകുകയും ചെയ്യുന്നു. സ്നാപക യോഹന്നാന്റെ പൂന്തോട്ട ത്തിലെ ഫലമൂലാദികൾ ഉൾപ്പെട്ട ലഘുഭക്ഷണം ആസ്വദിച്ചശേഷം ഞങ്ങൾ ദൈവത്തിനു സ്തോത്രം കരേറ്റിക്കൊണ്ട് പോകേണ്ടതായ പാതയിലൂടെ വീണ്ടും യാത്ര തുടർന്നു. അവിടുത്തെ സന്യാസിമാർ അവരുടെ അറകളിലേക്ക് ഉൾവലിയുകയും ചെയ്തു.

ഏലിയാവിന്‍റെ പട്ടണം: കെരീത്ത് തോട്


തുടർന്നുള്ള ഞങ്ങളുടെ യാത്രാമാർഗ്ഗം കുറെ ദൂരത്തേക്ക് യോർദ്ദാൻ താഴ്വരയിൽ നദീതീരത്തു കൂടെയായിരുന്നു. അങ്ങനെ യാത്ര ചെയ്യവെ പ്രവാചകനായ ഏലീയാവിന്‍റെ സ്ഥലമായ തിശ്ബ ഞങ്ങൾക്കു കാണുവാൻ സാധിച്ചു. തിശ്ബ്യനായ ഏലിയാവ് എന്ന് പ്രവാചകൻ വിശേഷിപ്പിക്കപ്പെടാറുണ്ടല്ലോ. ഈ വിശുദ്ധന്‍ താമസിച്ചിരുന്ന ഗുഹ ഇന്നും അതേപോലെതന്നെ അവിടെ കാണാൻ സാധിക്കുന്നു. അതിനു സമീപമാണ് ന്യായാധിപനായിരുന്ന യിപ്താഹിന്‍റെ കബറിടം. ഇദ്ദേഹത്തെപ്പറ്റി ന്യായാധിപന്മാരുടെ പുസ്തകത്തിൽ (11, 12 അധ്യായങ്ങൾ) നമ്മൾ വായിക്കുന്നുണ്ട്. ഞങ്ങളുടെ പതിവു രീതികൾ അനുസരിച്ച് ഇവിടെയും ഞങ്ങൾ പ്രാർത്ഥനകളും വേദഭാഗ പാരായണവും നടത്തി ദൈവത്തിന് നന്ദിയർപ്പിച്ചുകൊണ്ട് യാത്ര തുടർന്നു. കുറച്ചു ദൂരം മുന്‍പോട്ടു പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഇടതുവശത്തായി വളരെ വിശാലമായ ഒരു മനോഹര താഴ്വര രൂപം കൊള്ളുന്നതായി കണ്ടു. ഇവിടെനിന്ന് സാമാന്യം വലുതായ ഒരു അരുവി ഉത്ഭവിച്ച് യോർദാനിലേക്ക് ഒഴുകുന്നുണ്ട്. ഈ താഴ്വരയിൽ ഒരു സന്യാസിശ്രേഷ്ഠൻ താമസിക്കുന്നു. ഈ താഴ്വര ഒരു സന്യാസിശ്രേഷ്ഠൻ തന്‍റെ വാസസ്ഥാനമായി തിരഞ്ഞെടുത്തുവെങ്കിൽ സ്വാഭാവികമായും എന്തെങ്കിലും സവിശേഷത ഈ പ്രദേശത്തിന് ഉണ്ടാകണമല്ലോ. ഇതേപ്പറ്റി ഞാൻ അന്വേഷിച്ചപ്പോൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു സന്ന്യാസി ശ്രേഷ്ഠർ ഇങ്ങനെയാണ് വിശദീകരിച്ചത്: "ഈ താഴ്വരയിലാണ് കെരീത്തിലെ തോട്. ഇസ്രായേലിൽ ക്ഷാമം ഉണ്ടായപ്പോൾ ഈ തോടിനടുത്തായിരുന്നു തിശ്ബ്യനായ ഏലിയാവ് താമസിച്ചിരുന്നത് (1 രാജാക്കന്മാർ 17.3, 4) ദൈവനിശ്ചയപ്രകാരം ഒരു കാക്ക ഏലിയാവിന് ഭക്ഷണം എത്തിച്ചുകൊടുത്തു പോന്നിരുന്നുവല്ലോ. ഈ കെരീത്ത് തോട്ടിൽ നിന്ന് ഏലിയാവ് പാനം ചെയ്യുകയും ചെയ്തിരുന്നു. ആഹാബ് രാജാവിന്‍റെ ഭരണകാലത്തായിരുന്നു ഇത്. ഈ താഴ്വരയിലൂടെ യോർദ്ദാനിലേക്ക് ഒഴുകുന്ന തോടാണ് കെരീത്ത്. ഞങ്ങൾ എത്രയോ വിലകെട്ടവരാണെങ്കിൽപോലും വലിയവനായ ദൈവം, ഞങ്ങൾ കാണണമെന്ന് അഭിലഷിച്ചവയെല്ലാം കാണുവാൻ അനുവദിച്ചുവല്ലോ. ദൈവത്തിനു സ്തോത്രം കരേറ്റിക്കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. അങ്ങനെ ഏതാനും ദിവസങ്ങൾ യാത്ര ചെയ്യവേ ഞങ്ങളുടെ പാതയ്ക്ക് വലതുഭാഗത്തായി ഫിനിഷ്യയുടെ ഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പെട്ടെന്ന് വളരെ വലിയതും ഉയരം ഉള്ളതുമായ ഒരു പർവതം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. അതിന് നീളം ഏറെയായിരുന്നു. ...

(ഒരു പേജ് ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്)

ഇയ്യോബിന്‍റെ കബറിടം; യെരുശലേമിലേക്ക് മടക്കം


... വിശുദ്ധനായ ആ സന്യാസിവര്യൻ ദീർഘനാളത്തെ മരുഭൂ വാസത്തിനുശേഷം കാര്‍ണിയ നഗരത്തിലേക്ക് പോയി. അവിടത്തെ മെത്രാനോടും പുരോഹിത സമൂഹത്തോടും തനിക്കുണ്ടായ ഒരു ദർശനത്തിന്‍റെ അടിസ്ഥാനത്തിൽ തനിക്കു വെളിപ്പെട്ട ഒരു ഭൂഭാഗം കുഴിച്ച് പരിശോധിക്കണം എന്ന് അപേക്ഷിച്ചു. അവർ അത് ചെയ്തുകൊടുത്തു. ആ ഭാഗം ഉദ്ഖനനം ചെയ്തുവന്നപ്പോൾ ആദ്യം ഒരു ഗുഹ കാണുവാനിടയായി. വീണ്ടും ഒരു നൂറ് അടി കൂടെ കഴിഞ്ഞപ്പോൾ കരിങ്കല്ലിൽ തീർത്ത ഒരു ശവകുടീരം പ്രത്യക്ഷമായി. അവർ അത് തുറന്നു നോക്കി. അത് അടച്ചിരുന്ന കൽപാളിയിൽ ആരുടെ ഭൗതികശരീരമാണ് അതിൽ സംസ്കരിക്കപ്പെട്ടതെന്ന് മനസ്സിലാക്കത്തക്കവണ്ണം ഒരു പേര് കൊത്തിവെച്ചിരിക്കുന്നത് കണ്ടു. ആ പേര് 'ഇയ്യോബ്' എന്നായിരുന്നു. ഇയോബിന്‍റെ പേരിൽ അവിടെ ഒരു ദേവാലയം ആ കാലത്തു തന്നെ പണി ആരംഭിച്ചിരുന്നു. ശവകുടീരം ദേവാലയത്തിന്‍റെ വിശുദ്ധ മദ്ബഹായുടെ അടിയിൽ വരത്തക്കവണ്ണമായിരുന്നു പണികൾ ആരംഭിച്ചത്. കല്ലിൽ തീർത്ത ശവകുടീരം അവിടെനിന്ന് മാറ്റപ്പെടരുതെന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നിൽ. എന്നാല്‍ ദേവാലയത്തിന്‍റെ നിർമ്മാണം പൂർത്തീകരിക്കപ്പെട്ടില്ല. പിറ്റേദിവസം അവിടെ നേർച്ചകാഴ്ചകൾ അർപ്പിക്കുന്ന കാര്യം ഞങ്ങൾ മെത്രാനോട് പറഞ്ഞു. അദ്ദേഹം അത് സാധിച്ചു തരികയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. അവിടെയും ഞങ്ങൾ പ്രാർത്ഥന നടത്തി ദൈവത്തിന് കൃതജ്ഞത അർപ്പിച്ച് യെരുശലേമിലേക്ക് മടങ്ങി. മൂന്നു വർഷം മുമ്പ് ഇങ്ങോട്ട് യാത്ര ചെയ്ത അതേ പാതയില്‍ കൂടെയായിരുന്നു ഞങ്ങളുടെ മടക്കം.

മെസപ്പെട്ടോമിയാ യാത്ര 


ഞാൻ യെരുശലേമില്‍ എത്തിയിട്ട് മൂന്ന് വർഷം പൂർത്തിയായിരിക്കുന്നു. അങ്ങനെ ദൈവാശ്രയബോധത്തിൽ കുറച്ചുനാൾ കഴിച്ചുകൂട്ടുകയും പ്രാർത്ഥന നടത്തണമെന്ന ഉദ്ദേശ്യത്തോടെ വിവിധ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തശേഷം എന്‍റെ നാട്ടിലേക്ക് മടങ്ങിപ്പോകുവാൻ ആഗ്രഹിച്ചു. എങ്കിലും ദൈവത്തിൽ ശരണപ്പെട്ട് സിറിയയിലെ മെസപ്പെട്ടോമിയായിലേക്ക് പോകണമെന്ന് മനസ്സിൽ ഒരു താല്പര്യം ഉണ്ടായി. അവിടെ ധാരാളം സന്യാസിമാർ താമസമുണ്ട്. ഇവരൊക്കെ അതിവിശുദ്ധ ജീവിതം നയിക്കുന്നവരാണ്. അവരുടെ ജീവിതചര്യയിലെ സവിശേഷതകൾ വിവരിക്കുവാൻ സാധാരണ പദപ്രയോഗങ്ങളാല്‍ സാധ്യമല്ല. കൂടാതെ അവിടെ അടുത്തുള്ള എഡേസയിൽ അപ്പോസ്തോലനായ വിശുദ്ധ തോമാ ശ്ലീഹായുടെ സ്മാരകം സന്ദർശിച്ച് പ്രാർത്ഥന നടത്തണമെന്ന താൽപര്യവും ഉണ്ടായിരുന്നു. ശ്ലീഹായുടെ ഭൗതികശരീരം അന്ത്യവിശ്രമം കൊള്ളുന്നത് എഡേസയിൽ ആണല്ലോ. തന്‍റെ പരസ്യ ശുശ്രൂഷ യുടെ അവസാന കാലത്ത്, എഡേസയിൽ രാജാവായിരുന്ന അബ് ഗാറിന് അനന്യാസ് എന്ന സന്ദേശവാഹകൻ വഴി യേശുക്രിസ്തു ഒരു കത്ത് കൊടുത്തയച്ചിരുന്നു. ആ കത്തിൽ പറഞ്ഞിരുന്നത്, തന്‍റെ സ്വർഗാരോഹണ ശേഷം തോമാ ശ്ലീഹാ എഡേസയിൽ വരത്തക്കവണ്ണം താൻ കാര്യങ്ങൾ ക്രമപ്പെടുത്തുന്നുണ്ടെന്നാണ് (യൗസേബിയോസിന്‍റെ ചരിത്രരേഖകളിൽ ഇത് വ്യക്തമാണ്). ഈ കത്ത് അത്യന്തം ഭയഭക്തിബഹുമാനാദരവുകളോടെ വിശുദ്ധ തോമാ ശ്ലീഹായുടെ സ്മാരകത്തിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. യെരുശലേമിലെ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുവാൻ എത്തിച്ചേരുന്ന ക്രൈസ്തവരിൽ ആരുംതന്നെ ഈ സ്ഥലത്തു കൂടി വന്ന് പ്രാർത്ഥനകൾ അര്‍പ്പിക്കാതെ മടങ്ങുകയില്ല എന്ന് സ്നേഹപൂർവ്വം ഞാൻ പറയുന്നത് വിശ്വസിക്കുവാൻ വായനക്കാർക്ക് പ്രയാസം ഉണ്ടാവില്ലല്ലോ. എഡേസ യരുശലേമില്‍ നിന്ന് ഇരുപത്തിയഞ്ചാമത്തെ കേന്ദ്രമാണ്. അന്ത്യോഖ്യയിൽ നിന്ന് മെസപൊട്ടോമിയ അത്ര അധികം ദൂരത്തിൽ അല്ലല്ലോ. അതുകൊണ്ട് ദൈവത്തിൽ ശരണപ്പെട്ടുകൊണ്ടുള്ള ഈ യാത്രയിൽ കോൺസ്റ്റാന്‍റിനോപ്പിളിലേക്കുള്ള എന്‍റെ മടക്കം അന്ത്യോഖ്യ വഴി മെസപൊട്ടോമിയയിൽ കൂടി കൂടെയാകുന്നത് സൗകര്യപ്രദമാകയാൽ ദൈവാശ്രയത്തോടെ അങ്ങനെ തന്നെ ഞാൻ ക്രമപ്പെടുത്തി.

അന്ത്യോഖ്യയില്‍ നിന്ന്  മെസപൊട്ടോമിയയിലേക്ക് യൂഫ്രട്ടീസ് നദി മുറിച്ചു കടന്നുള്ള യാത്ര


കര്‍ത്തൃനാമത്തിൽ ശരണപ്പെട്ടുകൊണ്ട് അന്ത്യോഖ്യയിൽ നിന്ന് ഞാൻ മെസപൊട്ടോമിയയിലേക്ക് യാത്രയായി. സിറിയയിലെ കൊയ് ലെ പ്രവിശ്യയിൽ കൂടെ യാത്ര ചെയ്ത് (ഈ പ്രവിശ്യയിലാണ് അന്ത്യോഖ്യ) അഗസ്റ്റോഫ്രട്ടേനിസ് പ്രവിശ്യയുടെ അതിർത്തി കടന്ന് ഹിറോപ്പോലീസ് നഗരത്തില്‍ എത്തി. ഹിറോപ്പോലീസ് അഗസ്റ്റോഫ്രട്ടേനിസ് പ്രവിശ്യയിലെ പ്രധാന നഗരമാണ്. ഈ നഗരം വളരെ മനോഹരവും എല്ലാവിധ സൗകര്യങ്ങളും ഉള്ള ഒന്നായതിനാൽ അവിടെ രാത്രി തങ്ങുന്നത് സൗകര്യമായിരിക്കുമെന്ന് കരുതി. ഹിറോപ്പോലീസിൽ നിന്ന് 15 മൈൽ യാത്ര ചെയ്ത് യൂഫ്രട്ടീസ് നദിതീരത്ത് എത്തി. യൂഫ്രട്ടീസിനെ മഹാനദി എന്നാണ് വിശുദ്ധ വേദപുസ്തകം (ഉല്‍പ്പത്തി 35.18) വിശേഷിപ്പിച്ചിരിക്കുന്നത്. ഈ നദി വളരെ വലുതും  ശക്തവും ആണ്. റോണ്‍ നദിയെപ്പോലെ വളരെ ഭയാനകമായ വേഗത്തിലാണ് ഇതിലെ ഒഴുക്ക്. എങ്കിലും യൂഫ്രട്ടീസ് തന്നെയാണ് വലുത്. ഈ നദി കുറുകെ കടക്കണമെങ്കിൽ കപ്പലുകളെ ആശ്രയിക്കേണ്ടി വരും; അതും വലിയ കപ്പലുകൾ. അങ്ങനെ എന്‍റെ ഊഴം പ്രതീക്ഷിച്ച് ഞാന്‍ കാത്തുനിന്നു. ഏതാണ്ട് ഉച്ചയോടെയാണ് എനിക്ക് യൂഫ്രട്ടീസ് കടക്കുവാന്‍ ദൈവകൃപയാല്‍ സംഗതി ആയത്. അങ്ങനെ ഞാന്‍ സിറിയയിലെ മെസപൊട്ടോമിയയില്‍ എത്തിച്ചേർന്നു.

എഡേസ


എന്‍റെ യാത്ര മുമ്പോട്ടു തുടരവേ ബത്നെ എന്ന ഒരു സ്ഥലത്ത് എത്തി (വിശുദ്ധ വേദഗ്രന്ഥങ്ങളിൽ ഈ സ്ഥലം എവിടെയും പരാമർശിക്കപ്പെട്ടിട്ടില്ല). ഈ സ്ഥലം ഇന്നും നിലനിൽക്കുന്നു. അവിടെ ഒരു ദേവാലയം ഉണ്ട്. ഒരു മെത്രാൻ, ഏറെ വിശുദ്ധി കാത്തുപരിപാലിക്കുന്ന സത്യസന്ധനായ ഒരു മെത്രാന്‍, അവിടെ താമസം ഉണ്ട്. അദ്ദേഹം ഒരു സന്യാസി ആണ്. ഈ സ്ഥലത്ത് ഏതാനും രക്തസാക്ഷി സ്മാരകങ്ങൾ കാണാൻ സാധിക്കുന്നു. പടയാളികളുടെ ഒരു ആസ്ഥാനം കൂടിയാണ് ബത്നെ.അവിടെ നിന്നും യാത്ര തുടർന്ന് അതിരറ്റ ദൈവകൃപയാൽ എഡേസയില്‍ എത്തി. ഞങ്ങൾ നേരെ പോയത് അവിടുത്തെ ദേവാലയത്തിലേക്കും വിശുദ്ധ തോമാ ശ്ലീഹായുടെ സ്മാരകത്തിലേക്കുമാണ്. ഞങ്ങളുടെ പതിവനുസരിച്ചുള്ള പ്രാർത്ഥനയും മറ്റും അവിടെ നടത്തിയിട്ട് ശ്ലീഹായെ പരാമർശിക്കുന്ന ചില ഭാഗങ്ങൾ പാരായണം ചെയ്തു. ഈ ദേവാലയം വളരെ വലിപ്പം ഉള്ള ഒന്നാണ്; കാഴ്ചയ്ക്ക് അതിമനോഹരവും. അത് സമീപകാലത്ത് പണികഴിപ്പിച്ചതുപോലെ തോന്നുന്നു. തീര്‍ച്ചയായും ദൈവത്തിന്‍റെ ആലയം എന്ന് വിളിക്കപ്പെടുവാൻ സർവഥാ യോഗ്യം. ഒരുപാട് കാര്യങ്ങൾ ഇവിടെ കണ്ടു മനസ്സിലാക്കേണ്ടതിനാൽ മൂന്നു ദിവസം ഇവിടെ താമസിക്കുക തന്നെ എന്ന് ഞാൻ നിശ്ചയിച്ചു .എഡേസാ നഗരത്തിലെ നിരവധി സ്മാരകങ്ങൾ ഞാൻ സന്ദർശിച്ചു. എന്‍റെയൊപ്പം വിശുദ്ധരായ സന്യാസിമാർ ഉണ്ടായിരുന്നു; ഇവരില്‍ ചിലര്‍ സ്മാരകങ്ങളോടു ചേർന്ന് താമസിക്കുന്നവരും ചിലർ പട്ടണത്തിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട അറകളിൽ കഴിഞ്ഞു കൂടുന്നവരും ആയിരുന്നു. അവിടെ ഉണ്ടായിരുന്ന വിശുദ്ധനായ മെത്രാൻ, അതി തീക്ഷ്ണമായ ദൈവഭയം വച്ചുപുലർത്തുന്ന ഒരു സന്യാസിവര്യൻ, വളരെ സന്തോഷത്തോടെ എന്നെ സ്വാഗതം ചെയ്തു. അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു: "മകളെ, നീ നിന്‍റെ തീക്ഷ്ണമായ ഭക്തിയാൽ മാത്രമാണല്ലോ വളരെ ദൂരം യാത്ര ചെയ്ത്, ഏറെ കഷ്ടതകൾ സഹിച്ച്, ഈ പ്രദേശത്ത് എത്തിച്ചേർന്നത്. നിനക്ക് താല്പര്യമുണ്ടെങ്കിൽ ഇവിടെയുള്ള എല്ലാ സ്ഥലങ്ങളും ഒരു ക്രൈസ്തവ വിശ്വാസിക്ക് നയനാനന്ദകരമായ എല്ലാ സ്ഥലങ്ങളും ഞങ്ങൾ പരിചയപ്പെടുത്തിത്തരാം." ദൈവത്തിനു നന്ദിയർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഹിതാനുസരണം ആവട്ടെ എന്ന് ഞാൻ സമ്മതിച്ചു. ആദ്യമായി അദ്ദേഹം എന്നെ കൊണ്ടുപോയത് അബ് ഗാര്‍ രാജാവിന്‍റെ കൊട്ടാരത്തിലേക്കായിരുന്നു. അവിടെ രാജാവിന്‍റെ മനോഹരമായ ഒരു പ്രതിമ കാണുവാൻ സാധിച്ചു. ആ പ്രതിമ, യഥാർത്ഥത്തിൽ രാജാവിനെപ്പോലെ തന്നെ തോന്നിക്കുന്നതാണ് എന്ന് അവിടെയുള്ളവർ പറഞ്ഞു തന്നു. വെണ്ണക്കൽ പോലെ തോന്നിക്കുന്ന അത് ഏറെ ശോഭ ഉള്ളതായിരുന്നു. ആ മുഖം വ്യക്തമാക്കുന്നത് അദ്ദേഹം അതിബുദ്ധിമാനും ബഹുമാന്യനും ആയിരുന്നുവെന്നാണ്. മെത്രാന്‍ എന്നോട് പറഞ്ഞു, "ക്രിസ്തുവിനെ കാണുന്നതിന് മുമ്പുതന്നെ അബ് ഗാർ രാജാവ് ക്രിസ്തുവിൽ വിശ്വസിച്ചിരുന്നു. ക്രിസ്തു തീർച്ചയായും ദൈവപുത്രൻ തന്നെയെന്ന് രാജാവ് സത്യമായി വിശ്വസിച്ചു." തൊട്ടടുത്തുതന്നെ അതേപോലെ മറ്റൊരു വെണ്ണക്കൽ പ്രതിമ കൂടി ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ പുത്രന്‍ മാഗ്നസ് രാജകുമാരന്‍റേതായിരുന്നു. ഇതിലും ഒരു പ്രത്യേക പ്രഭയുടെ പ്രസരണം അനുഭവിക്കുവാൻ സാധിച്ചു. തുടര്‍ന്ന്, ഞങ്ങള്‍ കൊട്ടാരത്തിന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചു. അവിടെ ധാരാളം ജലധാരകൾ ഉണ്ടായിരുന്നു.  അവയില്‍ മത്സ്യങ്ങളുടെ സമൃദ്ധമായ സാന്നിധ്യവും. അവയാകട്ടെ വളരെ വലുതും മനോഹരവും ഞാൻ മുമ്പ് ഒരിടത്തും കണ്ടിട്ടില്ലാത്തവയും. എഡേസാ പട്ടണത്തിൽ ഈ കൊട്ടാരത്തിലെ ജലധാരകളില്‍ നിന്ന് സമൃദ്ധമായി നിർഗമിക്കുന്ന വെള്ളം അല്ലാതെ വേറെ ജലസ്രോതസ്സുകൾ ഒന്നുമില്ല. ഈ ജലപ്രവാഹമാകട്ടെ, അത്യന്തം രജതശോഭയാർന്നതും.

അബ് ഗാര്‍ രാജാവ് 


മേൽപറഞ്ഞ ജലസ്രോതസിനെക്കുറിച്ച് വിശുദ്ധനായ ആ മെത്രാന്‍ ഇങ്ങനെ പറഞ്ഞു തന്നു: അബ് ഗാര്‍ രാജാവ് നമ്മുടെ കർത്താവിന് കത്തെഴുതുകയും കർത്താവ് അതിനുള്ള മറുപടി സന്ദേശവാഹകനായ അനന്യാസ് വശം കൊടുത്തയയ്ക്കുകയും ചെയ്തുവല്ലൊ. അതിനു ശേഷം ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ പേർഷ്യൻ സൈന്യം എഡേസയെ ആക്രമിക്കാൻ കോപ്പുകൂട്ടി. സൈന്യം കടന്നുവന്ന് നഗരം വളഞ്ഞു. അബ് ഗാര്‍ രാജാവ് കർത്താവിന്‍റെ കത്ത് കയ്യിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് നഗരവാതില്‍ക്കല്‍ നിന്ന് പരസ്യമായി ഇങ്ങനെ പ്രാർത്ഥിച്ചു, "കർത്താവായ യേശുവേ, ശത്രുക്കൾ ഒരിക്കലും ഈ നഗരത്തിൽ പ്രവേശിക്കുകയില്ലായെന്ന് അവിടുന്ന് ഞങ്ങൾക്ക് വാക്ക് തന്നിട്ടുണ്ടല്ലോ. കര്‍ത്താവേ, ഇപ്പോൾ ഇതാ ഈ പേർഷ്യൻ സൈന്യം ഞങ്ങളെ ആക്രമിക്കാൻ ഒരുങ്ങി വന്നിരിക്കുന്നു." കര്‍ത്താവിന്‍റെ കത്ത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജാവ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു തീര്‍ന്നതായ ആ നിമിഷം നഗരത്തിനു പുറത്ത് അതിശക്തമായ കൂരിരുട്ടു വ്യാപിച്ചു. പേര്‍ഷ്യന്‍ സൈന്യം നഗരത്തോട് സമീപിച്ച് ഏതാണ്ട് മൂന്നു മൈൽ വരെ അടുത്ത് എത്തിയിരുന്നു. പെട്ടെന്നുണ്ടായ ഈ അന്ധകാരം കാരണം അവിടെ അവർക്ക് പാളയം അടിക്കാൻ സാധ്യമായില്ല. നഗരത്തെ ശരിയായി വളയുവാനും അവരെക്കൊണ്ടായില്ല. വശം കെട്ടുപോയ പേർഷ്യൻ സൈന്യത്തിനു നഗരവാതിൽ കണ്ടുപിടിക്കുവാനും പറ്റിയില്ല. എങ്കിലും ഒരു വിധത്തിൽ അവർക്ക് അവിടെ പടയാളികളെ കൊണ്ട് കോട്ടപോലെ ഒരു പ്രതിരോധം സൃഷ്ടിക്കുവാൻ സാധിച്ചു. നഗരത്തിന് ഏതാണ്ട് മൂന്നു മൈൽ അകലെ ഈ വിധത്തിൽ മാസങ്ങളോളം കഴിയേണ്ടതായി വന്നു. അകത്തേക്ക് കയറുവാൻ യാതൊരു നിർവ്വാഹവും ഇല്ല എന്ന് ബോധ്യമായതോടെ നഗരത്തിൽ ഉള്ളവർക്ക് വെള്ളം തടയുവാനും അങ്ങനെ അവരെ ദാഹം കൊണ്ട് പരവശരാക്കി മരണത്തിലേക്ക് നയിക്കാമെന്നും പേര്‍ഷ്യൻ കണക്കു കൂട്ടി. അന്ന്, എഡേസാ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു കുന്നിൽ നിന്നായിരുന്നു നഗരത്തിലേക്കുള്ള ജലവിതരണം നടന്നിരുന്നത്. ഇത് മനസ്സിലാക്കിയ സൈന്യം ജലസ്രോതസിൽ നിന്നുള്ള പ്രവാഹത്തെ ദിശ തെറ്റിച്ചു വിടുവാൻ നിശ്ചയിച്ചു. അങ്ങനെ, നഗരത്തിനുള്ളിലുള്ളവർക്ക് ലഭ്യമാകേണ്ട വെള്ളം നഗരത്തിൽ കടക്കാതെ സൈന്യം തമ്പടിച്ചിരുന്ന ഭാഗത്തേക്ക് വഴിമാറ്റി. അങ്ങനെ വെള്ളത്തിന്‍റെ ദിശ മാറ്റിയെടുത്ത ആ നിമിഷം, ഇപ്പോള്‍ കൊട്ടാരത്തിൽ കണ്ട ജലപ്രവാഹം പൊട്ടിമുളച്ചു. ദൈവത്തിന്‍റെ അതിരറ്റ കൃപയാൽ ഈ ജലപ്രവാഹം ഇന്നും സജീവമായി നിലനിൽക്കുന്നു. നഗരവാസികൾക്കു യാതൊരു മുട്ടും കൂടാതെ സമൃദ്ധമായി വെള്ളം കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതേസമയം പേര്‍ഷ്യന്‍ സൈന്യം ദിശ മാറ്റിയ ജലപ്രവാഹമാകട്ടെ, അതേ മണിക്കൂറിൽ തന്നെ വറ്റി വരണ്ടു പോയി. അന്നുമുതൽ ഇന്നുവരെ വെള്ളത്തിന്‍റെ ഒരു കണിക പോലും ആ പ്രദേശത്ത് ഉണ്ടായിട്ടില്ല. ദൈവിക ഇടപെടലിനാൽ പേര്‍ഷ്യൻ സൈന്യത്തിന് അവിടം വിട്ടു പോകുകയല്ലാതെ വേറൊരു വഴിയും ഇല്ലാതെയായി. തന്നെയുമല്ല, പിന്നീട് എപ്പോഴെങ്കിലും ശത്രുക്കളുടെ ഭീഷണി ഉണ്ടാകുമ്പോൾ കർത്താവ് എഴുതിയ കത്ത് നിവർത്തിപ്പിടിച്ചു കൊണ്ട് പ്രാർത്ഥിക്കുകയും ദൈവം ശത്രു സൈന്യത്തെ മടക്കി അയയ്ക്കുകയും ചെയ്തുപോരുന്നു. കൊട്ടാരത്തിനകത്തെ ജലപ്രവാഹം ഉദ്ഭവിച്ച സ്ഥലം നേരത്തെ വെറുമൊരു സമതല ഭൂമിയായിരുന്നു. കൊട്ടാരം ഈ സമതലഭൂമിയിൽ നിന്ന് കുറച്ച് ഉയർന്ന തലത്തിലും. ഇത് വളരെ വ്യക്തതയോടെ കാണുവാൻ പാകത്തിലായിരുന്നു. അന്ന് നിലവിലിരുന്ന രീതിയനുസരിച്ച് രാജകൊട്ടാരങ്ങൾ എപ്പോഴും കുറച്ചു ഉയർന്ന ഭാഗത്തായിരുന്നു നിൽക്കുന്നത്. എന്നാൽ ഈ ജലസ്രോതസ്സുകൾ രൂപപ്പെട്ടതിനുശേഷം അബ് ഗാര്‍ രാജാവ് തന്‍റെ മകൻ മാഗ്നസിനുവേണ്ടി, ജലസ്രോതസ്സ് കൊട്ടാരത്തിനുള്ളിൽ ആയിരിക്കത്തക്കവണ്ണം ഈ കൊട്ടാരം പണിതീർത്തു. ഈ രാജകുമാരന്‍റെ പ്രതിമയാണ് നേരത്തെ കണ്ടത്. ഈ വിവരങ്ങള്‍ ഒക്കെ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിത്തന്ന ശേഷം ആ വിശുദ്ധനായ മെത്രാൻ എന്നോട് ഇങ്ങനെ പറഞ്ഞു, "ഇനി നമുക്ക് യേശുക്രിസ്തുവിന്‍റെ സന്ദേശവാഹകനായ അനന്യാസ് കത്തുമായി നഗരത്തിലേക്ക് പ്രവേശിച്ച വാതിൽക്കലേക്കു പോകാം." ആ വാതിൽക്കൽ ഞങ്ങള്‍ എത്തിയപ്പോൾ മെത്രാന്‍ അവിടെനിന്ന് പ്രാർത്ഥിച്ചു; അതിനുശേഷം നമ്മുടെ കർത്താവ് അയച്ച കത്ത് ഞങ്ങൾക്ക് കേൾക്കുവാൻ ഭാഗത്തിൽ വായിച്ചു. തുടർന്ന് അദ്ദേഹം ഞങ്ങളെ അനുഗ്രഹിക്കുകയും വീണ്ടും പ്രാർത്ഥിക്കുകയും ചെയ്തു. അദ്ദേഹം വീണ്ടും ഞങ്ങൾക്ക് ചില കാര്യങ്ങൾ കൂടി ഇതോട് ബന്ധപ്പെട്ട് പറഞ്ഞുതന്നു. അനന്യാസ് കർത്താവിന്‍റെ കത്തുമായി ഈ വാതിൽ വഴി നഗരത്തിൽ പ്രവേശിച്ചശേഷം അന്നുമുതൽ ഇന്നുവരെ ശുദ്ധിയില്ലാത്തവര്‍, വിലപിക്കുന്നവർ ഇങ്ങനെ ആരും ഈ വാതിലിലൂടെ കടക്കുവാൻ അനുവദിക്കപ്പെട്ടിട്ടില്ല. അതുപോലെ മൃതശരീരവും ആ വാതിൽ വഴി കൊണ്ടുവരുവാൻ പാടില്ല. ഇതിനു ശേഷം അബ് ഗാര്‍ രാജാവിന്‍റെയും കുടുംബത്തിന്‍റെയും സ്മാരകം ഞങ്ങൾക്ക് പരിചയപ്പെടുത്തി. പൗരാണിക രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ സ്മാരകം അതിമനോഹരമാണ്. നേരത്തെ സമതലഭാഗത്തുനിന്ന് ഉയരത്തിൽ ആയിരുന്ന പഴയ കൊട്ടാരം ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. കൂടാതെ മറ്റു ചില സ്ഥലങ്ങളും ഈ വന്ദ്യ മെത്രാന്‍ ഞങ്ങളെ കാണിച്ചു. അബ് ഗാര്‍ നമ്മുടെ കർത്താവിന് അയച്ച കത്തും കര്‍ത്താവ് അതിന്നയച്ച മറുപടിയും ഈ വിശുദ്ധനായ മെത്രാന്‍റെ കൈകളില്‍ നിന്ന് സ്വീകരിക്കുവാൻ എനിക്ക് സാധിച്ചത് എത്രയോ ആനന്ദകരമായ അനുഭവം ആയിരുന്നു. ഇവയുടെ പ്രതികൾ എന്‍റെ ഭവനത്തിൽ ഉണ്ടെങ്കിലും ഈ മെത്രാനില്‍ നിന്ന് അവ സ്വീകരിക്കുവാൻ ഇടയായത് മറക്കുവാനാവില്ല. ഇത് സാധ്യമായിരുന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഭവനത്തിൽ മടങ്ങിയെത്തുമ്പോൾ ഒരു നഷ്ടബോധം എന്നെ ബാധിക്കുമായിരുന്നു. പ്രിയമുള്ളവരേ, ദൈവേഷ്ടമായാൽ ഞാനെന്‍റെ ഭവനത്തിൽ മടങ്ങിയെത്തട്ടെ; നിങ്ങൾക്കും ഈ കത്തുകൾ വായിക്കുവാൻ ദൈവം ഇടയാക്കട്ടെ.

എഥേറിയയുടെ തീർത്ഥയാത്ര - II

എഥേറിയയുടെ തീർത്ഥയാത്ര - III