Tuesday, April 14, 2020

എഥേറിയയുടെ തീർത്ഥയാത്ര - III

(d) കുരിശിനു തൊട്ടുമുമ്പുള്ള സ്ഥലം. മൂന്നു മണിക്കൂര്‍.

ആറാം മണിയാകുമ്പോഴേക്കും ജനസമൂഹം കുരിശിനു മുമ്പിലേക്ക് എത്തുന്നു. ഇവിടം തുറസായ ഒരു വിശാലമായ സ്ഥലമാണ്. കുരിശു മുതല്‍ ചെറിയ ദേവാലയം വരെ മനോഹരമായി സൂക്ഷിച്ചിട്ടുണ്ട്. മഴയെന്നോ, വെയിലെന്നോ നോക്കാതെ ഈ സമയം ജനങ്ങള്‍ ഇവിടെ തടിച്ചു കൂടുന്നു.  ആ പ്രദേശത്തു കൂടി ഒരുവനും കടന്നുപോകുവാന്‍ നിവര്‍ത്തിയില്ലാത്തവണ്ണം ജനത്തിരക്ക് ഉണ്ടാകും. കുരിശിനു തൊട്ടു മുമ്പായി ഒരു ഇരിപ്പിടം മെത്രാനുവേണ്ടി സജ്ജീകരിച്ചിരിക്കുന്നു. ആറാം മണി മുതല്‍ ഒമ്പതാം മണി വരെ വേദവായനകളല്ലാതെ മറ്റ് യാതൊന്നും ഇവിടെ ഉണ്ടാകുന്നില്ല. വേദവായനകളുടെ ക്രമീകരണം ഏതാണ്ട് ഇങ്ങനെയാണ്. പീഡാനുഭവ സൂചനകളുള്ള സങ്കീര്‍ത്തന ഭാഗങ്ങളാണ് ആദ്യം. അതുകഴിഞ്ഞ് പീഡാനുഭവങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്ന ലേഖന ഭാഗങ്ങള്‍ വായിക്കുന്നു; ഇക്കൂട്ടത്തില്‍ അപ്പോസ്തോല പ്രവൃത്തികളില്‍ നിന്നുള്ള അത്തരം ഭാഗങ്ങളും ഉള്‍പ്പെടുന്നു. തുടര്‍ന്ന് കര്‍ത്താവിന്‍റെ പീഡാസഹനങ്ങള്‍ വര്‍ണ്ണിക്കുന്ന സുവിശേഷ ഭാഗങ്ങളാണ് പാരായണം ചെയ്യുന്നത്. ഈ വായനകള്‍ക്കു ശേഷം കര്‍ത്താവ് പീഡ സഹിക്കുന്നതായി പ്രവചിച്ചിട്ടുള്ള പ്രവാചകന്മാരില്‍ നിന്നുള്ള വായനകളും തന്‍റെ പീഡാനുഭവങ്ങളെപ്പറ്റി കര്‍ത്താവ് മുന്‍കൂട്ടി സൂചിപ്പിച്ചിട്ടുള്ള സുവിശേഷഭാഗ വായനകളും നടത്തുന്നു. അതായത് ആറാം മണി മുതല്‍ ഒമ്പതാം മണി വരെയുള്ള വേദഭാഗ വായനകളും ഗീതാലാപനങ്ങളും പ്രവാചകന്മാര്‍ പ്രവചിച്ചിട്ടുള്ള ഓരോ സംഗതികളും നമ്മുടെ കര്‍ത്താവിന്‍റെ പീഡാനുഭവങ്ങളില്‍ നിവര്‍ത്തിക്കപ്പെട്ടതായി വിശ്വാസി സമൂഹത്തിന് മനസിലാകുന്നു. സുവിശേഷഭാഗങ്ങളുടെയും അപ്പോസ്തോല പ്രവൃത്തികളുടെയും വായനകള്‍ ഇവയെ വ്യക്തമാക്കുന്നു. ഈ മൂന്നു മണിക്കൂര്‍ സമയംകൊണ്ട് പ്രവചിക്കപ്പെട്ടവയല്ലാതെ ഒന്നും സംഭവിച്ചിട്ടില്ലായെന്നും പ്രവചിക്കപ്പെട്ടവയെല്ലാം നിവര്‍ത്തിയാക്കപ്പെട്ടുവെന്നും ജനത്തെ പഠിപ്പിക്കുന്നു. ഈ വായനകള്‍ക്കിടയില്‍ ഉചിതമായ പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. ഈ വായനാവേളകളിലൊക്കെ ജനസമൂഹത്തിന്‍റെ വിലാപശബ്ദം അന്തരീക്ഷത്തില്‍ നിറയുന്നുണ്ടാവും. ഈ വായനകളും പ്രാര്‍ത്ഥനകളും ജനഹൃദയങ്ങളെ അതീവ ഹൃദ്യമായി സ്പര്‍ശിക്കുന്നുവെന്ന കാര്യം വളരെ അതിശയം തോന്നിക്കുന്നു. ഏങ്ങലടിക്കുകയോ നിലവിളിക്കുകയോ ചെയ്യാത്തവരായി പ്രായഭേദമെന്യേ ആരുംതന്നെ അവിടെ ഉണ്ടാകുകയില്ല. കര്‍ത്താവ് നമുക്കുവേണ്ടി സഹിച്ച പീഡകളെക്കുറിച്ച് ജനസമൂഹത്തിന് വ്യക്തമായ ബോധ്യം ഉണ്ടാകുന്നു (കുറിപ്പ്: 'മൂന്നു മണിക്കൂര്‍' ആചരണത്തെക്കുറിച്ച് ലഭ്യമായിരിക്കുന്നവയില്‍ ഏറ്റവും പുരാതനമായ വിവരണരേഖ ഇതു തന്നെ ആയിരിക്കണം).

കര്‍ത്താവ് തന്‍റെ ആത്മാവിനെ ദൈവ തൃക്കരങ്ങളില്‍ ഏല്പിക്കുന്ന സുവിശേഷ ഭാഗം (വി. യോഹന്നാന്‍ 19.30) ഒമ്പതാം മണിയുടെ ആരംഭത്തില്‍ വായിക്കുന്നു. ഇത് വായിച്ച് പ്രാര്‍ത്ഥന നടത്തി ജനം പിരിയുന്നു.

(e) സന്ധ്യാ നമസ്ക്കാരം

കുരിശിന്നടുത്തു നിന്നും ജനസമൂഹം പിരിഞ്ഞു കഴിയുമ്പോള്‍ തുടര്‍ന്നുള്ള ചടങ്ങുകള്‍ മാര്‍ട്ടീരിയത്തില്‍, അതായത് വലിയ ദേവാലയത്തിലാണ്. ഒമ്പതാം മണി മുതല്‍ ആചാരപ്രകാരമുള്ള എല്ലാ ചടങ്ങുകളും ഇവിടെ നടക്കുന്നു. ഇവ പൂര്‍ത്തിയാകുമ്പോഴേക്കും സമയം ഏറെ ആയിട്ടുണ്ടാകും. മാര്‍ട്ടീരിയത്തില്‍ നിന്നു പിരിഞ്ഞു കഴിഞ്ഞാല്‍ എല്ലാവരും ചെറിയ ദേവാലയത്തിലേക്ക് കടന്നു ചെല്ലുന്നു. അവിടെ എത്തിക്കഴിയുമ്പോള്‍ സുവിശേഷഭാഗം വായിക്കുന്നു. അരിമത്ഥ്യയിലെ ജോസഫ് പീലാത്തോസിനോട് കര്‍ത്താവിന്‍റെ ശരീരത്തിനായി യാചിക്കുന്നതും തുടര്‍ന്ന് ആരെയും ഇതേവരെ വച്ചിട്ടില്ലാത്ത കല്ലറയില്‍ യേശുവിന്‍റെ ശരീരം സംസ്ക്കരിക്കുന്നതുമായ ഭാഗമാണ് വായിക്കുന്നത് (വി. യോഹന്നാന്‍ 19.38-42). ഈ വായനയ്ക്കു ശേഷം പ്രാര്‍ത്ഥന നടക്കുന്നു. വിശ്വാസപഠിതാക്കളെ അനുഗ്രഹിക്കുന്നതോടെ എല്ലാവരും പിരിയുന്നു.

ജനമെല്ലാം ഉടന്‍തന്നെ ആരാധനയ്ക്കായി ചെറിയ ദേവാലയത്തില്‍ ഒത്തുകൂടണം എന്ന അറിയിപ്പ് ഉണ്ടാകുന്നില്ല. കാരണം, എല്ലാവരും ഏറെ ക്ഷീണിതരാണല്ലോ. എങ്കിലും അവിടെ കൂടുക എന്ന രീതി ഉണ്ടു താനും. അതുകൊണ്ട്, സാധ്യമാകുന്ന എല്ലാവരും അവിടെ കൂടുകയാണ് പതിവ്. പ്രയാസം ഉള്ളവര്‍ പ്രഭാതം വരെ ചെറിയ ദേവാലയത്തില്‍ സന്നിഹിതരാകുക എന്നതില്‍ നിന്നു മാറി നില്‍ക്കുന്നു. സന്നിഹിതരായിരിക്കുന്ന പുരോഹിതഗണത്തില്‍ പ്രായം കുറഞ്ഞവരും ശാരീരികക്ഷമതയുള്ളവരും ഗീതാലാപനങ്ങളോടെ ചെറിയ ദേവാലയത്തില്‍ രാത്രി മുഴുവന്‍, പുലര്‍ച്ചെ വരെ ഭയഭക്തിയാദരവുകളോടെ കഴിയുന്നുണ്ടാകും. ഒരു വലിയ ജനക്കൂട്ടം തന്നെ ഈ പുരോഹിതര്‍ക്കൊപ്പം സന്നിഹിതരാകുകയാണ് പതിവ്. രാത്രി മുഴുവന്‍ കഴിച്ചുകൂട്ടുന്നവരും രാത്രി കുറച്ച് വൈകി പാതിരാത്രിയ്ക്കു ശേഷം എത്തുന്നവരും ഉണ്ടായിരിക്കും. ഇത് ഓരോരുത്തരുടെയും ശാരീരികബലത്തെ ആശ്രയിച്ചാണ്.

8. ഉയിര്‍പ്പിന്‍റെ ഒരുക്കം


അടുത്ത ദിവസം ശാബത് ആണല്ലോ. മൂന്നാം മണി നേരത്തും ആറാം മണി നേരത്തും പതിവനുസരിച്ചുള്ള ചടങ്ങുകള്‍ നടക്കുന്നു. എന്നാല്‍ ശാബതിന്‍റെ സാധാരണയുള്ള ഒമ്പതാം മണി ശുശ്രുഷകള്‍ നടത്തുന്നില്ല, മറിച്ച് വലിയ ദേവാലയമായ മാര്‍ട്ടീരിയത്തില്‍ ഉയിര്‍പ്പിന്‍റെ ഒരുക്കങ്ങള്‍ ആയിരിക്കും. ഈ സമയത്ത് സ്നാനാര്‍ത്ഥികളുടെ മാമോദീസാ നടക്കുന്നു. മാമോദീസാ മുങ്ങിയ വിശ്വാസപഠിതാക്കള്‍ പുതിയ വസ്ത്രം ധരിച്ച് മെത്രാന്‍റെ അകമ്പടിയോടെ ചെറിയ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു (കുറിപ്പ്: കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തി മാമോദീസാ നടത്തുവാന്‍ പണികഴിപ്പിച്ച കെട്ടിടം ചെറിയ ദേവാലയത്തിന് തൊട്ടടുത്തു തന്നെയാണ്). ഇവിടെ ഒരു ഗീതം ആലപിച്ച് മെത്രാന്‍ പ്രാര്‍ത്ഥന നടത്തിയശേഷം മാമോദീസായേറ്റവര്‍ക്കൊപ്പം അദ്ദേഹം വലിയ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ആചാരപ്രകാരം വിശ്വാസിസമൂഹം ഭയഭക്തിയോടെ കാത്തുനില്‍ക്കുന്നു. ക്രമപ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം ബലിയര്‍പ്പണത്തോടെ ജനം പിരിയുന്നു. മാര്‍ട്ടീരിയത്തില്‍ നിന്ന് പിരിയുന്ന ജനസമൂഹം ഉടനെതന്നെ ചെറിയ ദേവാലയത്തില്‍ കൂടുകയും ഗീതങ്ങള്‍ ആലപിച്ച് ഉയിര്‍പ്പുമായി ബന്ധപ്പെട്ട സുവിശേഷഭാഗം പാരായണം ചെയ്യുകയും ചെയ്യുന്നു. വളരെ വേഗംതന്നെ ഇവിടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയാണ് പതിവ്. ഇതിനു കാരണം, കൂടിവന്നിരിക്കുന്ന ജനസമൂഹത്തെ അധികം വൈകിപ്പിക്കരുത് എന്നതാണ്. ഇതോടു കൂടി വിശ്വാസിസമൂഹം പിരിയുന്നു.

9. ഉയിര്‍പ്പു പെരുന്നാള്‍ ശുശ്രൂഷകള്‍


പീഡാനുഭവവാര ശുശ്രൂഷകള്‍ നിലവിലെ രീതികള്‍പ്രകാരം എട്ടു ദിവസം നീണ്ടുനില്‍ക്കുന്നു. ഓരോ ദിവസവും ദൈര്‍ഘ്യമേറിയ ചടങ്ങുകളാണ് നടക്കുന്നത്. അതാതിന്‍റെ ക്രമമനുസരിച്ചുള്ള ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുന്നമുറയ്ക്ക് ജനം പിരിഞ്ഞുപോകുകയും ചെയ്യുന്നു. ഉയിര്‍പ്പു പെരുന്നാളോടെ അവസാനിക്കുന്ന എട്ടു ദിവസവും അവ അങ്ങനെ തന്നെ ആയിരിക്കും. ആരാധനാശുശ്രൂഷകളുടെ ക്രമങ്ങള്‍ ഈ എട്ടു ദിവസങ്ങളിലും, ദനഹാപെരുന്നാളിന്‍റേതെന്നപോലെ, ഏതാണ്ട് ഒരേ ക്രമപ്രകാരമാണ്. ചെറിയ ദേവാലയം, വലിയ ദേവാലയം, കുരിശിനു സമീപം, എലിയോന, ബെത്ലഹേം, ലാസേറിയം എന്നിവിടങ്ങളിലൊക്കെ പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ഒന്നാമത്തെ കര്‍ത്തൃദിവസം വലിയ ദേവാലയത്തിലേക്ക്, അതായത് മാര്‍ട്ടീരിയത്തിലേക്ക് പോകുന്നു; ആഴ്ചയുടെ രണ്ടും മൂന്നും ദിവസങ്ങളിലും അത് അങ്ങനെ തന്നെ. മാര്‍ട്ടീരിയത്തിലെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് പിരിയുന്ന ജനം ഗീതാലാപനത്തോടെ ചെറിയ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ആഴ്ചയുടെ നാലാം ദിവസം എലിയോനയിലേക്കും അഞ്ചാം ദിവസം ചെറിയ ദേവാലയത്തിലേക്കും ആറാം ദിവസം സീയോനിലേക്കും ശാബത് ദിവസം കുരിശിനു സമീപത്തേക്കും പോകുമ്പോള്‍ വീണ്ടും കര്‍ത്തൃദിവസം, അതായത് എട്ടാം ദിവസം വലിയ ദേവാലയമായ മാര്‍ട്ടീരിയത്തിലേക്കും പോകുന്നു. 

ഈ എട്ടു ദിവസവും പ്രഭാതഭക്ഷണം കഴിഞ്ഞ് മെത്രാന്‍ മറ്റ് പുരോഹിതര്‍ക്കൊപ്പം എലിയോനയിലേക്ക് പോകുന്നു. മാമോദീസാ മുങ്ങിയ കുട്ടികളും സ്ത്രീപുരുഷന്മാരും ഉള്‍പ്പെടെ താല്പര്യം ഉള്ള ആര്‍ക്കും മെത്രാനെ അനുഗമിക്കാവുന്നതാണ്. ഗീതാലാപനവും പ്രാര്‍ത്ഥനകളും എലിയോനയിലെ ദേവാലയത്തിലും യേശു തന്‍റെ ശിഷ്യര്‍ക്കൊപ്പം ഇരിക്കാറുണ്ടായിരുന്ന ഗുഹയിലും യേശു സ്വര്‍ഗാരോഹണം ചെയ്ത ഇംബൊമൊനിലും നടത്തുന്നു. സങ്കീര്‍ത്തനാലാപനം, പ്രാര്‍ത്ഥനകള്‍ ഇവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എല്ലാവരും താഴേയ്ക്ക് ഇറങ്ങി അടുത്ത പ്രാര്‍ത്ഥനയുടെ നേരത്ത് ചെറിയ ദേവാലയത്തില്‍ എത്തുകയും ചെയ്യുന്നു. ഈ എട്ടു ദിവസങ്ങളിലും ഇങ്ങനെ തന്നെയാണ് അനുവര്‍ത്തിക്കപ്പെടുന്ന രീതികള്‍.

10. ഉയിര്‍പ്പു ഞായറാഴ്ച സീയോനില്‍ സന്ധ്യാപ്രാര്‍ത്ഥന


ഉയിര്‍പ്പു പെരുന്നാള്‍ ദിവസമാകുന്ന കര്‍ത്തൃ ദിവസം ചെറിയ ദേവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ഗീതാലാപനങ്ങളുടെ അകമ്പടിയോടെ വിശ്വാസിസമൂഹം മെത്രാനെ സീയോനിലേക്ക് ആനയിക്കുന്നു. അവിടെ എത്തിക്കഴിഞ്ഞ് സന്ദര്‍ഭോചിതമായ ഗീതങ്ങള്‍ ആലപിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും സുവിശേഷഭാഗം വായിക്കുകയും ചെയ്യുന്നു. ഇവിടുത്തെ ദേവാലയം സ്ഥിതിചെയ്യുന്ന അതേ സ്ഥലത്താണ് കതകുകള്‍ ഭദ്രമായി അടച്ച് ശിഷ്യന്മാര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഉത്ഥിതനായ കര്‍ത്താവ് അവര്‍ക്ക് പ്രത്യക്ഷനായത്. പന്തിരുവരില്‍ ഒരുവനായിരുന്ന തോമാ ശ്ലീഹാ ആ സമയം അവിടെ ഉണ്ടായിരുന്നില്ല. ശ്ലീഹാ മടങ്ങിയെത്തിയപ്പോള്‍ സഹശിഷ്യന്മാര്‍ തങ്ങള്‍ ഉത്ഥിതനായ കര്‍ത്താവിനെ കണ്ട കാര്യം പറഞ്ഞുവെങ്കിലും അത് തോമാ ശ്ലീഹായ്ക്ക് ബോദ്ധ്യമായില്ല. തോമാ ശ്ലീഹായുടെ മറുപടി ഇങ്ങനെ ആയിരുന്നു: 'ഞാന്‍ തന്‍റെ കൈകളില്‍ ആണിപ്പാടുകള്‍ കാണുകയും ആ പാടുകളില്‍ എന്‍റെ വിരലുകള്‍ ഇടുകയും തന്‍റെ വിലാപ്പുറത്ത് എന്‍റെ  കൈ നീട്ടി നോക്കുകയും ചെയ്യാതെ ഞാന്‍ വിശ്വസിക്കുകയില്ല (വി. യോഹന്നാന്‍ 20.25). ഈ ഭാഗം വായിച്ച് വീണ്ടും പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് മെത്രാന്‍ വിശ്വാസപഠിതാക്കളെയും വിശ്വാസിസമൂഹത്തെയും അനുഗ്രഹിക്കുന്നു. ഇതോടെ നേരം വളരെ വൈകി രാത്രിയുടെ രണ്ടാം മണിക്കൂറോളം ആയിട്ടുണ്ടാകും. ജനസമൂഹം തങ്ങളുടെ ഭവനങ്ങളിലേയ്ക്ക് മടങ്ങുന്നു.

11. ഉയിര്‍പ്പിനു ശേഷമുള്ള ഞായര്‍


ഉയിര്‍പ്പു മുതല്‍ എട്ടാമത്തെ ഞായര്‍ ദിവസം ആറാം മണി കഴിയുമ്പോഴേക്കും ജനസമൂഹം മെത്രാനോടു കൂടെ എലിയോനയില്‍ എത്തിച്ചേരുന്നു. അവിടെയുള്ള ദേവാലയത്തിനുള്ളില്‍ അല്പനേരം ഇരുന്നശേഷം സന്ദര്‍ഭോചിതമായ ഗീതങ്ങള്‍ ആലപിക്കുകയും സ്ഥലത്തിനും ദിവസത്തിനും അനുയോജ്യമായ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. തുടര്‍ന്നുള്ള ആരാധനയ്ക്ക് സമയം ആകുന്ന മുറയ്ക്ക് ഇംബൊമൊനിലും ഗീതാലാപനവും പ്രാര്‍ത്ഥനയും നടത്തിയിട്ട് എല്ലാവരും ചേര്‍ന്ന് മെത്രാനെ ചെറിയ ദേവാലയത്തിലേക്ക് ആനയിക്കുന്നു. ഇവിടെ കൃത്യസമയത്തു തന്നെ പ്രാര്‍ത്ഥനകള്‍ നടത്തുന്നു. കുരിശിനു സമീപത്തും ഗീതാലാപനങ്ങളും പ്രാര്‍ത്ഥനകളും പൂര്‍ത്തിയാക്കുന്നു. ഇതിനുശേഷം മെത്രാനെ സീയോനിലേക്ക് ആനയിക്കുന്നു. അവിടെ എത്തി ഗീതാലാപനങ്ങള്‍, സന്ദര്‍ഭത്തിന് അനുയോജ്യമായവ നടത്തുന്നു. തുടര്‍ന്ന് സുവിശേഷ വായനയാണ്. ഉത്ഥിതനായ കര്‍ത്താവ് വീണ്ടും ശിഷ്യസമൂഹത്തിന് പ്രത്യക്ഷപ്പെട്ട് തോമാ ശ്ലീഹായെ തന്‍റെ അവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഭാഗമാണ് വായിക്കുന്നത്. അതോടു ബന്ധപ്പെട്ട വേദഭാഗം പൂര്‍ണ്ണമായും വായിക്കുന്നുണ്ട് (വി. യോഹന്നാന്‍ 20.26-29). തുടര്‍ന്ന് പ്രാര്‍ത്ഥനകള്‍ നടത്തുന്നു. വിശ്വാസപഠിതാക്കളെയും വിശ്വാസികളെയും മെത്രാന്‍ അനുഗ്രഹിക്കുന്നു. അതിനുശേഷം എല്ലാവരും സ്വഭവനങ്ങളിലേക്ക് മടങ്ങുന്നു. ഉയിര്‍പ്പു പെരുന്നാള്‍ ദിവസം പോലെ ജനം പിരിഞ്ഞുപോകുമ്പോഴേക്കും രാത്രിയുടെ രണ്ടാം മണിക്കൂര്‍ ആയിട്ടുണ്ടാകും.

12. ഉയിര്‍പ്പു പെരുന്നാള്‍ മുതല്‍ പെന്തക്കുസ്തി വരെ


ഇനി, ഉയിര്‍പ്പു പെരുന്നാള്‍ മുതല്‍ അമ്പതാം ദിവസം വരെ, അതായത് പെന്തക്കുസ്തി പെരുന്നാള്‍ വരെ ഉപവാസം ഇല്ലാത്ത ദിവസങ്ങളാണ്. ഈ ദിവസങ്ങളിലും, ആണ്ടടക്കം ചെയ്തുവരുന്നതുപോലെ ആദ്യത്തെ കോഴി കൂവലിന്‍റെ സമയം മുതല്‍ പ്രഭാതം വരെ ചെറിയ ദേവാലയത്തില്‍ ആരാധന നടക്കുന്നു; തുടര്‍ന്നുള്ള മണിക്കൂറുകളിലും പതിവുപോലെ തന്നെ ക്രമപ്രകാരം കാര്യങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നു. എന്നാല്‍ കര്‍ത്തൃ ദിവസങ്ങളിലാകട്ടെ, മാര്‍ട്ടീരിയത്തിലേക്ക്, അതായത് വലിയ ദേവാലയത്തിലേക്ക് പ്രദക്ഷിണമായി ചെന്ന ശേഷം ഗീതാലാപനങ്ങളോടെ ചെറിയ ദേവാലയത്തിലേക്ക് കടന്നുചെല്ലുന്നു.പതിവുപോലെതന്നെയാണ് ശുശ്രൂഷകളുടെ പര്യവസാനം. ആഴ്ചയുടെ നാലും ആറും ദിവസങ്ങളില്‍ ഉപവാസം ഇല്ലായെന്നതിനാല്‍ അന്ന് സീയോനിലേക്കാണ് പ്രദക്ഷിണമായി ജനസമൂഹം പോകുന്നത്.

13. സ്വര്‍ഗാരോഹണം; ബേത്ലഹേമില്‍ പെരുന്നാള്‍


സ്വര്‍ഗാരോഹണം ഉയിര്‍പ്പു പെരുന്നാളിനു ശേഷം നാല്പതാം ദിവസമാണ്. തലേന്നു തന്നെ, അതായത് ആഴ്ചയുടെ നാലാം ദിവസം ആരാധനയ്ക്കായി എല്ലാവരും ആറാം മണിക്കു ശേഷം ബേത്ലഹേമിലേക്ക് യാത്രയാകുന്നു. നമ്മുടെ കര്‍ത്താവ് ജനിച്ചതായ ഒരു ഗുഹ അവിടെയുണ്ട്, അതൊരു ദേവാലയത്തിനുള്ളിലായി ക്രമപ്പെടുത്തിയിരിക്കുന്നു. ജനം പിരിയുന്നത് ആഴ്ചയുടെ അഞ്ചാം ദിവസം ക്രമാനുസരണമുള്ള ശുശ്രൂഷകളുടെ പൂര്‍ത്തീകരണത്തെ തുടര്‍ന്നാണ്. പുരോഹിതന്മാരും മെത്രാനും പ്രബോധനങ്ങള്‍ നടത്തുന്നു. ദിവസത്തിന് അനുയോജ്യമാംവിധം എല്ലാ കാര്യങ്ങളും നടത്തിയശേഷമാണ് വിശ്വാസികള്‍ പിരിഞ്ഞു പോകുന്നത്. എല്ലാവരും യെരുശലേമിലേക്ക് മടങ്ങിപ്പോകുന്നു.

VI


പെന്തക്കുസ്തിയുടെ പെരുന്നാള്‍


1. പെന്തക്കുസ്തി ഞായര്‍ 


(a) രാവിലത്തെ ചടങ്ങുകള്‍

അമ്പതാം ദിവസം, അതായത് കര്‍ത്തൃദിവസം ദൈര്‍ഘ്യമേറിയ ശുശ്രൂഷാക്രമങ്ങള്‍ ഉണ്ട്. ആദ്യത്തെ കോഴികൂവലിന്‍റെ സമയം മുതല്‍ ഓരോ കാര്യങ്ങളും പതിവു രീതികള്‍ അനുസരിച്ച് നടക്കുന്നു. ആരാധന ചെറിയ ദേവാലയത്തിലാണ് ആരംഭം കുറിക്കുന്നത്. കര്‍ത്തൃദിവസം പതിവായി വായിക്കുന്ന സുവിശേഷഭാഗം, അതായത് കര്‍ത്താവിന്‍റെ പുനരുത്ഥാനം വിവരിക്കുന്ന ഭാഗം, മെത്രാന്‍ വായിക്കുന്നു. തുടര്‍ന്ന് ആണ്ടടക്കം ചെറിയ ദേവാലയത്തില്‍ നടക്കാറുള്ള പതിവു ചടങ്ങുകള്‍ എല്ലാം ക്രമമായി നടക്കുന്നു. നേരം വെളുപ്പാകുമ്പോഴേക്കും എല്ലാവരും മാര്‍ട്ടീരിയത്തിലേക്ക്, അതായത് വലിയ ദേവാലയത്തിലേക്ക് നീങ്ങുന്നു. അവിടെയും സാധാരണ പതിവനുസരിച്ച് ഓരോ കാര്യങ്ങളും മുമ്പോട്ടു പോകുന്നു. ആദ്യം പുരോഹിതന്മാരും തുടര്‍ന്ന് മെത്രാനും പ്രബോധനങ്ങള്‍ നടത്തുന്നു. ചെയ്യേണ്ടതായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള ഓരോ കാര്യങ്ങളും ക്രമമായി പൂര്‍ത്തീകരിക്കപ്പെടുന്നു. കര്‍ത്തൃദിവസം നടക്കേണ്ടതായ ബലിയര്‍പ്പണവും (വി. കുര്‍ബാന) നടക്കുന്നു. മൂന്നാം മണിക്ക് മുമ്പായി ജനം പിരിയത്തക്കവണ്ണം കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ണ്ണമാകുകയും ചെയ്യുന്നു.

(b) സീയോനിലെ ചടങ്ങുകള്‍

മാര്‍ട്ടീരിയത്തില്‍ നിന്ന് പിരിയുന്ന ജനം, എല്ലാവരും തന്നെ, ഗീതാലാപനങ്ങളോടെ മെത്രാനെ സീയോനിലേക്ക് ആനയിക്കുന്നു. കൃത്യം മൂന്നാം മണിക്കു തന്നെ എല്ലാവരും സീയോനില്‍ എത്തിച്ചേരുന്നു. അവിടെ എത്തുന്ന മുറയ്ക്ക് അപ്പോസ്തോല പ്രവൃത്തികള്‍ രണ്ടാം അദ്ധ്യായം ആരംഭം മുതല്‍ വായിക്കുന്നു. പരിശുദ്ധാത്മാവ് അഗ്നിനാവുകളുടെ രൂപത്തില്‍ അപ്പോസ്തോലന്മാരുടെമേല്‍ ഇറങ്ങി വരുന്നതും അവര്‍ സംസാരിക്കുന്നത് കൂടിവന്നിരിക്കുന്ന വിവിധ ഭാഷക്കാരായ ജനങ്ങള്‍ മുഴുവന്‍പേരും അവരവരുടെ സ്വന്തം ഭാഷകളില്‍ മനസ്സിലാക്കുന്നതുമായ സംഭവത്തിന്‍റെ വിവരണമാണ് ഈ വേദഭാഗം. ചടങ്ങുകള്‍ പൂര്‍ണമാകുന്ന മുറയ്ക്ക് ജനം മുറപോലെ പിരിഞ്ഞു പോകുന്നു. എന്നാല്‍ സീയോനില്‍ തന്നെ മറ്റൊരു ദേവാലയം കൂടിയുണ്ട്; നമ്മുടെ കര്‍ത്താവിന്‍റെ പീഡാസഹനങ്ങളെത്തുടര്‍ന്ന് ജനസമൂഹം അപ്പോസ്തോലന്മാര്‍ക്കൊപ്പം കൂടിവന്നിരുന്നിടത്താണ് ഈ ദേവാലയം. നേരത്തെ വായിച്ച വേദഭാഗം തന്നെ പുരോഹിതന്മാര്‍ ഇവിടെ വായിക്കുന്നുണ്ട്. ഇതു കൂടി കഴിയുമ്പോഴാണ് ജനം സീയോനില്‍ നിന്ന് മടങ്ങുന്നത്. അപ്പോഴേക്കുമാണ് വിശുദ്ധ ബലിയര്‍പ്പണവും പൂര്‍ത്തിയാകുന്നത്. തുടര്‍ന്ന് മുഖ്യ ശെമ്മാശന്‍ ഇങ്ങനെ ഒരു അറിയിപ്പ് നല്‍കുന്നു: 'ആറാം മണിയാകുമ്പോഴേക്കും നമ്മള്‍ എല്ലാവരും എലിയോനയില്‍, ഇംബൊമാനില്‍ എത്തിച്ചേര്‍ന്നിരിക്കണം.'

(c) ഒലിവ് മലയിലെ ചടങ്ങുകള്‍

വിശ്വാസികള്‍ എല്ലാവരും സ്വഭവനങ്ങളിലേക്ക് മടങ്ങി കുറച്ചു സമയത്തെ വിശ്രമത്തിനും പ്രഭാതഭക്ഷണത്തിനു ശേഷം ഒലിവ് മലയിലേയ്ക്ക് കയറുന്നു; അതായത് എലിയോനയിലേക്ക്. അങ്ങനെ എല്ലാവരുംതന്നെ എലിയോനയില്‍ എത്തിക്കഴിയുമ്പോള്‍ നഗരത്തില്‍ ക്രെെസ്തവ വിശ്വാസികള്‍ ആരുംതന്നെ ബാക്കിയുണ്ടാവില്ല. അങ്ങനെ ഒലിവ് മലയിലെ എലിയോനയില്‍ എത്തുന്ന ജനസമൂഹം കര്‍ത്താവ് സ്വര്‍ഗ്ഗാരോഹണം ചെയ്ത ഇംബൊമാനിലാണ് ആദ്യം ഒത്തുകൂടുന്നത്. അവിടെ മെത്രാനും പുരോഹിതന്മാരും വിശ്വാസികളും തങ്ങളുടെ സ്ഥാനങ്ങളില്‍ ആസനസ്ഥരാകുന്നു. ഗീതാലാപനങ്ങള്‍, വേദഭാഗ വായനകള്‍, പ്രാര്‍ത്ഥനകള്‍ ഇവ സന്ദര്‍ഭത്തിന് അനുയോജ്യമാംവണ്ണം അവിടെ നടക്കുന്നു. കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണ സംഭവം വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളും അപ്പോസ്തോല പ്രവൃത്തികള്‍ 1.9 മുതലുള്ള ഭാഗങ്ങളും ഈ സമയത്ത് പാരായണം ചെയ്യുന്നു. ഇതിനുശേഷം മെത്രാന്‍ ആദ്യം വിശ്വാസ പഠിതാക്കളെയും തുടര്‍ന്ന് വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇത്രയും കഴിയുമ്പോള്‍ ഒമ്പതാം മണി സമയം ആയിട്ടുണ്ടാകും. എല്ലാവരും ചേര്‍ന്ന് ഗീതാലാപനങ്ങളോടെ എലിയോനയിലെ ദേവാലയത്തിലേക്ക് എത്തിച്ചേരുന്നു. തന്‍റെ ശിഷ്യന്മാരുമൊത്ത് അവരെ പഠിപ്പിക്കാന്‍ കര്‍ത്താവ് ഇരുന്നിരുന്ന ഗുഹ ഇവിടെയാണ്. എല്ലാവരും ഇവിടെ എത്തുമ്പോഴേക്കും പത്താം മണിയാകുന്നു. ഇവിടെ പ്രാര്‍ത്ഥനകള്‍ നടത്തിയശേഷം പതിവുപോലെ മെത്രാന്‍ ആദ്യം വിശ്വാസപഠിതാക്കളെയും തുടര്‍ന്ന് വിശ്വാസികളെയും അനുഗ്രഹിക്കുന്നു

(d) രാത്രിയിലെ പ്രദക്ഷിണം

എല്ലാവരും ഒലിവ് മലയില്‍ നിന്ന് താഴേക്ക് ഇറങ്ങി ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് മെത്രാന്‍റെയൊപ്പം വളരെ സാവധാനത്തില്‍ മാര്‍ട്ടീരിയത്തിലേക്ക് നീങ്ങുന്നു. നഗരവാതില്‍ക്കല്‍ അവര്‍ എത്തുമ്പോഴേക്കും രാത്രി ആയിട്ടുണ്ടാകും. ഇരുന്നൂറില്‍പ്പരം മെഴുകുതിരികള്‍ കത്തിച്ചാണ് ആവശ്യത്തിന് പ്രകാശം ലഭ്യമാക്കുന്നത്. നഗര കവാടം മുതല്‍ വലിയ ദേവാലയം വരെ കുറച്ചധികം ദൂരം ഉള്ളതിനാല്‍ രാത്രിയുടെ രണ്ടാം മണിക്കൂറോടു കൂടിയേ എല്ലാവരും എത്തിച്ചേരുകയുള്ളു. കാല്‍നടയായുള്ള ഈ യാത്ര ദൈര്‍ഘ്യമേറിയതു കൂടി ആയതിനാല്‍ വളരെ സാവകാശമായിരിക്കും. യാത്രാക്ഷീണം പലര്‍ക്കും ഉണ്ടാകാം. മാര്‍ട്ടീരിയത്തിന്‍റെ കവാടം തുറക്കുന്നതോടെ ജനസമൂഹം ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിക്കുന്നു. ഒപ്പം മെത്രാനും ഉണ്ട്. ദേവാലയത്തില്‍ കടന്നു കഴിയുമ്പോള്‍ ഗീതാലാപനം തുടരുന്നു; ഒപ്പം പ്രാര്‍ത്ഥനകളും നടക്കുന്നു. മെത്രാന്‍ വിശ്വാസപഠിതാക്കളെയും വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതിനുശേഷം ഗീതാലാപനത്തോടുകൂടിത്തന്നെ ജനം ചെറിയ ദേവാലയത്തിലേക്ക് കടക്കുന്നു. ഇവിടെയും ഗീതാലാപനങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. മെത്രാന്‍ വിശ്വാസപഠിതാക്കളെയും വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതേ ചടങ്ങുകള്‍ തന്നെ കുരിശിനു സമീപത്തും ഉണ്ടായിരിക്കും. ഇവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് വിശ്വാസികളുടെ സമൂഹം മെത്രാനെ സീയോനിലേക്ക് ആനയിക്കുന്നു. അവിടെ വേദഭാഗ വായനകളും സങ്കീര്‍ത്തനാലാപനങ്ങളും പ്രാര്‍ത്ഥനകളും നടത്തിയശേഷം മെത്രാന്‍ വിശ്വാസപഠിതാക്കളെയും വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതോടെ ചടങ്ങുകള്‍ക്ക് പര്യവസാനം ആകുന്നു. ജനം മെത്രാന്‍റെ കൈകള്‍ മുത്തിയശേഷം സ്വഭവനങ്ങളിലേക്ക് മടങ്ങുന്നു. അപ്പോള്‍ നേരം അര്‍ദ്ധരാത്രി ആയിട്ടുണ്ടാകും.

ഈ ദിവസം വളരെയധികം ക്ഷീണം ഉളവാക്കുന്ന ഒന്നാണ്. കോഴി കൂകുമ്പോള്‍ ചെറിയ ദേവാലയത്തില്‍ എത്തിയശേഷം ഇടതടവില്ലാതെ ദിവസം മുഴുവന്‍ ആരാധനയും പെരുന്നാള്‍ ചടങ്ങുകളും ആണ്. സീയോനിലെ ചടങ്ങുകള്‍ പൂര്‍ണമാകുമ്പോഴേക്കും അര്‍ദ്ധരാത്രി ആകുകയും ചെയ്യുന്നു. തികച്ചും ക്ഷീണിതരായിട്ടാണ് ജനം സ്വഭവനങ്ങളിലേക്ക് മടങ്ങുന്നത്.

2. സാധാരണ ശുശ്രൂഷകള്‍ ആരംഭിക്കുന്നു 


പെന്തക്കുസ്തി പെരുന്നാള്‍ കഴിയുന്ന മുറയ്ക്ക്, ആണ്ടടക്കം, കല്‍പ്പിക്കപ്പെട്ടിട്ടുള്ള നോമ്പുകളും ഉപവാസങ്ങളും ശാബത് ദിവസവും കര്‍ത്തൃദിനവും ഒഴികെ അനുഷ്ഠിക്കുവാന്‍ വിശ്വാസികള്‍ കടപ്പെട്ടവരാണ്. ഇനിയുള്ള ദിവസങ്ങളില്‍, ആരാധനാ സംബന്ധിയായ ക്രമങ്ങള്‍ എല്ലാം സാധാരണ പതിവനുസരിച്ച് തന്നെ ആയിരിക്കും. ആദ്യത്തെ കോഴികൂവല്‍ മുതല്‍ ചെറിയ ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് തുടക്കമാകും. കര്‍ത്തൃദിനത്തില്‍ ആദ്യത്തെ കോഴികൂകുന്ന നേരം ചെറിയ ദേവാലയത്തില്‍ മെത്രാന്‍ പതിവിന്‍പ്രകാരം കര്‍ത്താവിന്‍റെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട വേദഭാഗം വായിക്കുന്നു. പ്രകാശം പുലരുന്നതുവരെ ഗീതാലാപനവും ദേവാലയത്തില്‍ നടക്കുന്നു. കര്‍ത്തൃദിനം അല്ലായെങ്കില്‍ ഈ സമയത്ത് ചെറിയ ദേവാലയത്തില്‍ ഗീതാലാപനങ്ങള്‍ മാത്രമാണ് ഉണ്ടാകുക. കഴിവുള്ള വിശ്വാസികള്‍ എല്ലാവരുംതന്നെ ഈ ആരാധനയില്‍ ഭാഗഭാക്കാകുക തന്നെ ചെയ്യും. പുരോഹിതന്മാര്‍ പ്രതിദിനം മാറിമാറി ശുശ്രൂഷകളുടെ ചുമതല വഹിക്കുന്നു. ആദ്യത്തെ കോഴി കൂവുന്ന നേരംതന്നെ പുരോഹിതര്‍ എത്തിയിട്ടുണ്ടാകും. ഏതാണ്ട് നേരം വെളുപ്പാകുമ്പോഴാണ് മെത്രാന്‍ എത്തുന്നത്. പ്രഭാതത്തില്‍ ജനം പിരിഞ്ഞുപോകുമ്പോള്‍ പുരോഹിത സമൂഹം മുഴുവനും സന്നിഹിതരായിരിക്കും. എന്നാല്‍ കര്‍ത്തൃദിനത്തില്‍ മാത്രം ഇതിന് വ്യത്യാസമുണ്ട്. അന്ന് മെത്രാന്‍ ആദ്യത്തെ കോഴി കൂവുന്ന സമയം തന്നെ ചെറിയ ദേവാലയത്തില്‍ എത്തിയിട്ടുണ്ടാകും. ഇവിടെ സുവിശേഷ വായന നടത്തുന്നത് മെത്രാന്‍ ആണ്. തുടര്‍ന്നുള്ള കാര്യങ്ങളെല്ലാം ആറാം മണി നേര്ം വരെ പതിവിന്‍പ്രകാരം മുമ്പോട്ടു പോകുന്നു. ആറാം മണിക്കും ഒമ്പതാം മണിക്കും പിന്നീട് സന്ധ്യയ്ക്കും ഇത് അങ്ങനെതന്നെ ആയിരിക്കും. എന്നാല്‍ ആഴ്ചയുടെ നാലാംദിവസവും ആറാം ദിവസവും ഒമ്പതാം മണിയുടെ ആരാധന സീയോനില്‍ നടക്കുന്ന രീതിയാണുള്ളത്.

VII


മാമോദീസാ 


1. സ്നാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍


മാമോദീസാ മുങ്ങുന്നവരെ വിശ്വാസ സംബന്ധിയായ കാര്യങ്ങള്‍ പഠിപ്പിച്ച ശേഷമുള്ള കാര്യങ്ങളെപ്പറ്റി ചെറിയ ഒരു വിവരണം ആവശ്യമാണെന്ന് തോന്നുന്നു. മാമോദീസാ ഏല്‍ക്കാന്‍ തയ്യാറാകുന്നവര്‍ തങ്ങളുടെ പേരുവിവരങ്ങള്‍ നാല്‍പതു ദിവസത്തെ നോമ്പ് ആരംഭിക്കുന്നതിനു മുമ്പായി പുരോഹിതനെ ഏല്‍പ്പിക്കേണ്ടതാണ്. പുരോഹിതന്‍ അങ്ങനെ തയ്യാറായി വരുന്നവരുടെ പേരുകള്‍ ഉയിര്‍പ്പിന് എട്ട് ആഴ്ചകള്‍ക്കു മുമ്പു തന്നെ തയാറാക്കി വെക്കുന്നതാണ് രീതി. ഇങ്ങനെ പേരുവിവരങ്ങള്‍ തയാറാക്കിക്കഴിഞ്ഞാല്‍ ഈ എട്ട് ആഴ്ചകള്‍ ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ വലിയ ദേവാലയത്തില്‍, അതായത് മാര്‍ട്ടീരിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ മെത്രാന്‍ മദ്ധ്യത്തിലും പുരോഹിതര്‍ ഇരുവശത്തുമായി ആസനസ്ഥരാകുന്നു. വിശ്വാസി സമൂഹം നിന്നുകൊണ്ട് ചടങ്ങുകളില്‍ ഭാഗഭാക്കാകുന്നു. ആദ്യമെ തന്നെ സ്നാനാര്‍ത്ഥികള്‍ ഓരോരുത്തരായി മുമ്പോട്ട് ആനയിക്കപ്പെടുന്നു. സ്നാനാര്‍ത്ഥികളില്‍ പുരുഷന്മാര്‍ സ്വന്തം പിതാവിനൊപ്പവും സ്ത്രീകള്‍ സ്വന്തം മാതാവിനൊപ്പവും ആണ് മുമ്പോട്ട് കടന്നുവരുന്നത്. തുടര്‍ന്ന് മെത്രാന്‍ പൊതുവായി സ്നാനാര്‍ത്ഥികളുടെ അയല്‍ക്കാരെയും ചുറ്റുപാടുള്ളവരെയും ലക്ഷ്യമാക്കി ഇങ്ങനെ ചോദിക്കുന്നു: 'ഈ വ്യക്തി നല്ല രീതിയിലുള്ള ഒരു ജീവിതമാണോ നയിക്കുന്നത്? ഇയാള്‍ സ്വന്തം മാതാപിതാക്കളോട് ബഹുമാനപുരസ്സരമാണോ പെരുമാറുന്നത്? ഇയാള്‍ മദ്യത്തിന് അടിമയാണോ? ഇദ്ദേഹം ദുഷ്കൃത്യങ്ങളില്‍ വ്യാപരിക്കാറുണ്ടോ?' പൊതുവെ മനുഷ്യരില്‍ കാണാറുള്ള ദുസ്വഭാവങ്ങള്‍ ഇയാള്‍ക്ക് ഉണ്ടോ എന്നും അന്വേഷിക്കുന്നു. ഇങ്ങനെയുള്ള അന്വേഷണങ്ങള്‍ക്ക് ശേഷം സാക്ഷികളുടെ സാന്നിധ്യത്തില്‍ ആ വ്യക്തി കളങ്കരഹിതന്‍ എന്ന് ബോധ്യപ്പെടുന്നതായാല്‍ മെത്രാന്‍ തന്‍റെ സ്വന്തം കൈപ്പടയില്‍ അയാളുടെ പേര് എഴുതി വെക്കുന്നു. അതേസമയം കളങ്കരഹിതന്‍ എന്ന് തെളിയിക്കപ്പെടാത്തപക്ഷം അയാളോട് പുറത്തുപോകാന്‍ മെത്രാന്‍ കല്‍പ്പിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്യുന്നു: 'ഇയാള്‍ തന്നെത്തന്നെ തിരുത്തട്ടെ, തിരുത്തിയ ശേഷം വീണ്ടും കടന്നുവരട്ടെ.' പുരുഷന്മാരെക്കുറിച്ച് നടത്തിയ അന്വേഷണം സ്ത്രീകളെക്കുറിച്ചും അതേപോലെതന്നെ നടത്തുന്നു. അപരിചിതനായ ഒരു വ്യക്തി മാമോദീസായേല്‍ക്കുവാനായി വരുന്നപക്ഷം കാര്യങ്ങള്‍ അത്ര എളുപ്പം ആവില്ല. തന്നെ അറിയാവുന്നവരുടെ പക്കല്‍ നിന്നുള്ള വിശ്വസനീയമായ സാക്ഷ്യപത്രങ്ങള്‍ അയാള്‍ ഹാജരാക്കേണ്ടതുണ്ട്.

2. മാമോദീസായ്ക്കുള്ള തയ്യാറെടുപ്പ്: സ്നാനാര്‍ത്ഥികള്‍


പ്രിയപ്പെട്ടവരെ, ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങള്‍ക്കു പിന്നിലും കൃത്യമായ കാരണങ്ങളുണ്ട് എന്ന വസ്തുത അറിഞ്ഞിരിക്കേണ്ടതാണ്. മാമോദീസാ ഏല്‍ക്കാന്‍ തയ്യാറാകുന്ന സ്നാനാര്‍ത്ഥികള്‍ നാല്പത് ദിവസം, അതായത് ഉപവാസം ക്രമീകരിച്ചിരിക്കുന്ന നാല്പത് ദിവസം, അതിനായി ഒരുങ്ങേണ്ടതുണ്ട്. ആരംഭത്തില്‍തന്നെ ദുരാത്മാക്കളെ അവരില്‍നിന്ന് പുരോഹിതര്‍ ഉച്ചാടനം ചെയ്യുന്നു. പ്രഭാതത്തിലെ ആരാധന കഴിഞ്ഞ് വിശ്വാസിസമൂഹം ചെറിയ ദേവാലയത്തില്‍ നിന്ന് പിരിയുന്നതിനെ തുടര്‍ന്നാണ് ഇത് നടത്തുന്നത്. ഒട്ടുംവൈകാതെ മെത്രാന് മാര്‍ട്ടീരിയത്തില്‍ ഒരു ഇരിപ്പിടം സജ്ജീകരിക്കുന്നു. മാമോദീസാ ഏല്‍ക്കേണ്ടവരെല്ലാം മെത്രാനു ചുറ്റുമായി ഇരിക്കുമ്പോള്‍ അവരുടെ മാതാപിതാക്കളും വന്നുകൂടിയിരിക്കുന്ന സ്ത്രീപുരുഷന്മാരും അവിടെ നില്‍ക്കുന്നു. സ്നാനാര്‍ത്ഥികളെ മെത്രാന്‍ വേദഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്ന സമയമാണിത്. താല്പര്യമുള്ള വിശ്വാസികള്‍ക്കും ഈ സമയം അവിടെ സന്നിഹിതരാകാവുന്നതാണ്. എന്നാല്‍ വിശ്വാസപഠിതാക്കള്‍ക്ക് ഈ പഠനവേളയില്‍ അവിടെ പ്രവേശനം ഉണ്ടാകുകയില്ല. ഉല്പത്തിപ്പുസ്തകം മുതല്‍ വേദഗ്രന്ഥങ്ങള്‍ എല്ലാം ഈ നാല്പത് ദിവസംകൊണ്ട് മെത്രാന്‍ അവരെ പഠിപ്പിക്കുന്നു. ആക്ഷരികാര്‍ത്ഥത്തില്‍ സ്നാനാര്‍ത്ഥികള്‍ക്ക് ഇവ പറഞ്ഞു മനസ്സിലാക്കി കൊടുത്തശേഷം മെത്രാന്‍ അവരെ ആത്മീയമായി ശാക്തീകരിക്കുന്നു. വിശ്വാസസംബന്ധമായ വിവിധ സംഗതികള്‍, പുനരുത്ഥാനം ഉള്‍പ്പെടെ, അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ്. ഈ പ്രക്രിയയെയാണ് 'വേദപഠനം' എന്ന് വിളിക്കുന്നത്.

3. വിശ്വാസപ്രമാണവും അതിന്‍റെ പാരമ്പര്യവും 


മേല്‍പ്പറഞ്ഞ വേദപഠനം അഞ്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ സ്നാനാര്‍ത്ഥികളെ വിശ്വാസപ്രമാണം പഠിപ്പിക്കുന്നു. വേദഗ്രന്ഥങ്ങളില്‍ നിന്ന് ഓരോ കാര്യങ്ങളും പഠിപ്പിച്ചതുപോലെ വിശ്വാസപ്രമാണത്തിന്‍റെ വിവിധ ഘടകങ്ങള്‍, ആദ്യം അവയുടെ ആക്ഷരികാര്‍ത്ഥത്തിലും അതിനുശേഷം ആത്മീയാര്‍ത്ഥത്തിലും സ്നാനാര്‍ത്ഥികളെ മനസ്സിലാക്കിക്കൊടുക്കുന്നു. ഇതില്‍നിന്ന് ഒരു സംഗതി വ്യക്തമാകുന്നു. ഇവിടെ കൂടിവരുന്ന വിശ്വാസികള്‍ എല്ലാവര്‍ക്കും ആരാധനാവേളകളില്‍ പാരായണം ചെയ്യപ്പെടുന്ന വേദഭാഗങ്ങള്‍ എല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ട്. അവര്‍ എല്ലാവരും മാമോദീസാ ഏല്‍ക്കുന്നതിനു മുമ്പ് നാല്പത് ദിവസം ,പ്രതിദിനം മൂന്നു മണിക്കൂര്‍ സമയം വേദങ്ങള്‍ പഠിച്ചവരാണ്. ഒന്നാം മണി മുതല്‍ മൂന്നാം മണി വരെയാണല്ലോ പുതുതായി സ്നാനമേല്‍ക്കുന്നവര്‍ക്ക് മെത്രാന്‍ ഇതെല്ലാം പഠിപ്പിച്ചു കൊടുക്കുന്നത്. ഒരു കാര്യം ഇവിടെ ശ്രദ്ധിക്കുവാനുള്ളത് വേദപഠനം കേള്‍ക്കുവാന്‍ വന്നിരിക്കുന്ന വിശ്വാസികള്‍ മെത്രാന്‍ പഠിപ്പിക്കുന്നവ സാധാരണ പ്രബോധനങ്ങളേക്കാള്‍ ഗൗരവതരമായി ശ്രദ്ധിക്കുന്നു എന്നതാണ്. ഈ പഠനവേള പൂര്‍ത്തീകരിക്കപ്പെട്ട് എല്ലാവരും പിരിയുന്നതോടെ, മൂന്നാം മണി സമയം മെത്രാന്‍ ചെറിയ ദേവാലയത്തിലേക്ക് ആനയിക്കപ്പെടുന്നു. അങ്ങനെ ഏഴ് ആഴ്ചകളില്‍ പ്രതിദിനം മൂന്നു മണിക്കൂര്‍ വീതമാണ് വേദപഠനം നടക്കുന്നത്. എന്നാല്‍ എട്ടാമത്തെ ആഴ്ചയില്‍, അതായത് പീഡാനുഭവവാരത്തില്‍, ഈ വിധത്തിലുള്ള വേദപഠനത്തിന് സമയം ഇല്ല. നേരത്തെ വിശദീകരിച്ചതുപോലെ വിശുദ്ധവാര ശുശ്രൂഷകള്‍ നടത്തേണ്ടതു തന്നെയാണ് ഇതിനു കാരണം.

4. വിശ്വാസപ്രമാണം ചൊല്ലുന്നു


ഏഴ് ആഴ്ചകള്‍ പൂര്‍ത്തിയായി വിശുദ്ധവാരം തുടങ്ങുമ്പോള്‍ മെത്രാന്‍ വലിയ ദേവാലയമായ മാര്‍ട്ടീരിയത്തില്‍ രാവിലെ വരികയും വിശുദ്ധ മദ്ബഹായ്ക്ക് പിന്നില്‍ തന്‍റെ ഇരിപ്പിടത്തില്‍ ഇരിക്കുകയും ചെയ്യുന്നു. സ്നാനാര്‍ത്ഥികള്‍ ഓരോരുത്തരായി തങ്ങളുടെ പിതാവിന്‍റെയോ മാതാവിന്‍റെയോ ഒപ്പം കടന്നുവന്ന് വിശ്വാസപ്രമാണം മെത്രാനെ ചൊല്ലികേള്‍പ്പിക്കുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ മെത്രാന്‍ എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറയുന്നു: 'ഇക്കഴിഞ്ഞ ആഴ്ചകള്‍കൊണ്ട് നിങ്ങള്‍ വേദങ്ങളും ന്യായപ്രമാണവും പഠിച്ചു കഴിഞ്ഞു. നിങ്ങള്‍ വിശ്വാസവും പുനരുത്ഥാന മര്‍മ്മവും വിശ്വാസപ്രമാണത്തിന്‍റെ സത്തയും നിങ്ങളാല്‍ ആവുംവിധം മനസ്സിലാക്കി. സ്നാനാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് മാമോദീസായുടെ ആഴമേറിയ മര്‍മ്മങ്ങള്‍ മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് സാധ്യമായിട്ടില്ല. എന്നാല്‍ ഏതൊരു അനുഷ്ഠാനവും നമ്മള്‍ നടത്തുമ്പോള്‍ അതിനു പിമ്പില്‍ തക്കതായ കാരണങ്ങള്‍ ഉണ്ട് എന്ന് അറിഞ്ഞിരിക്കണം. ഇനി വരുന്ന എട്ട് വിശുദ്ധവാര ദിവസങ്ങളില്‍ ചെറിയ ദേവാലയത്തില്‍ ആരാധന പൂര്‍ത്തിയായി ജനം പിരിയുന്നതിനു ശേഷം ഇതേപ്പറ്റി കേള്‍ക്കുവാന്‍ നിങ്ങള്‍ക്ക് അവസരം ഉണ്ടാകും. സ്നാനാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് ദൈവിക മര്‍മ്മങ്ങളെക്കുറിച്ച് കൂടുതലായി പറഞ്ഞുതരുവാന്‍ ഇപ്പോള്‍ നിവൃത്തിയില്ല.'

5. വേദമര്‍മ്മങ്ങളുടെ പഠനം 


ഉയിര്‍പ്പ് പെരുന്നാള്‍ മുതല്‍ പുതുഞായര്‍ വരെയുള്ള എട്ടു ദിവസങ്ങളില്‍ ആരാധനയെ തുടര്‍ന്ന് പിരിയുന്ന ജനം ചെറിയ ദേവാലയത്തിലേക്ക് ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് പ്രവേശിക്കുന്നു. പ്രാര്‍ത്ഥനയെ തുടര്‍ന്ന് മെത്രാന്‍ വിശ്വാസി സമൂഹത്തെ അനുഗ്രഹിക്കുന്നു. അതിനുശേഷം അദ്ദേഹം അഴിക്കകത്തു നിന്നുകൊണ്ട് മാമോദീസായുടെ ശുശ്രൂഷയില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രബോധിപ്പിക്കുന്നു. മാമോദീസായില്‍ ഉള്‍ക്കൊള്ളുന്ന വേദമര്‍മ്മങ്ങള്‍ മെത്രാന്‍ വിശദമായി പഠിപ്പിക്കുകയാണ്. ഈ പഠനവേളയില്‍ വിശ്വാസപഠിതാക്കള്‍ക്കു പ്രവേശനം നിഷിദ്ധമത്രെ. വിശ്വാസപഠനം പൂര്‍ത്തിയാക്കി മാമോദീസായ്ക്ക് ഒരുങ്ങുന്നവര്‍ക്കും വിശ്വാസിസമൂഹത്തിനും മാത്രമാണ് ഈ സമയത്ത് അകത്തേക്ക് കടക്കുവാന്‍ കഴിയുക. വിശ്വാസപഠനം പൂര്‍ത്തീകരിക്കാത്തവര്‍ അകത്തേക്ക് പ്രവേശിക്കാതിരിക്കാനായി വാതിലുകള്‍ അടച്ചിരിക്കും. മാമോദീസായുടെ മര്‍മ്മങ്ങള്‍ ഓരോന്നും മെത്രാന്‍ മനസ്സിലാക്കിക്കൊടുക്കുമ്പോള്‍ ദേവാലയത്തില്‍ ഇരിക്കുന്ന വിശ്വാസികള്‍ ഉച്ചത്തില്‍ കൈകള്‍ കൊട്ടാറുണ്ട്. ഇതിന്‍റെ ശബ്ദം ദേവാലയത്തിന് പുറത്തു കേള്‍ക്കുവാന്‍ സാധിക്കുന്നു. വിശുദ്ധ മര്‍മ്മങ്ങള്‍ അനാച്ഛാദിതമാകുമ്പോള്‍ കൂടിയിരിക്കുന്നവരുടെ ഹൃദയം വൈകാരികഭാവം കൈക്കൊള്ളുന്നത് ശ്രദ്ധേയമാണ്.

കൂടിവന്നിരിക്കുന്നവരില്‍ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരും സുറിയാനി സംസാരിക്കുന്നവരും ഉണ്ടായിരിക്കും. മെത്രാന്‍ ഗ്രീക്ക് ഭാഷയില്‍ സംസാരിക്കുന്നതിനാല്‍ സുറിയാനി മാത്രം അറിയാവുന്നവര്‍ക്കുവേണ്ടി ആരെങ്കിലും അത് പരിഭാഷപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വേദഭാഗ വായനകളും ഗ്രീക്കിലാണ് നടത്തുന്നത്. ഇതിനും തത്സമയ പരിഭാഷ നടത്തുന്നു. അതുപോലെ ലാറ്റിന്‍ മാത്രം അറിയാവുന്നവരും ഉണ്ടാകും. അവര്‍ക്കുവേണ്ടിയും പ്രത്യേകം പരിഭാഷ നടത്തുന്ന പതിവുണ്ട്. ഇവിടെ പ്രത്യേകം ആഹ്ലാദദായകമായ വസ്തുത ഗീതങ്ങളും വേദഭാഗ വായനകളും പ്രാര്‍ത്ഥനകളും മെത്രാന്‍റെ നേതൃത്വത്തില്‍ നടക്കുന്നത് സന്ദര്‍ഭത്തിനും സാഹചര്യത്തിനും അതാത് ദിവസത്തിന്‍റെ പ്രാധാന്യത്തിനും അനുയോജ്യമായ രീതിയില്‍ ആണെന്നുള്ളതത്രേ. ഗീതങ്ങളും പ്രാര്‍ത്ഥനകളും വേദഭാഗങ്ങളും പ്രത്യേക ശ്രദ്ധയോടെയാണ് തെരഞ്ഞെടുക്കുന്നത്.

VIII


ദേവാലയങ്ങളുടെ സമര്‍പ്പണം 


ഗോല്‍ഗോഥായിലെ വിശുദ്ധ ദേവാലയം, അതായത് മാര്‍ട്ടീറിയം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച അതേ ദിവസം തന്നെയാണ് ചെറിയ ദേവാലയവും (കാല്‍വരിയിലേക്കുള്ള യാത്രയില്‍ പീഡാസഹനം നമ്മുടെ കര്‍ത്താവ് പൂര്‍ത്തീകരിച്ച സ്ഥലം) ദൈവസന്നിധിയില്‍ സമര്‍പ്പിച്ചത്. ഈ രണ്ട് ദേവാലയ സമര്‍പ്പണങ്ങളും ഏറെ ആഘോഷത്തോടു കൂടിയാണ് എല്ലാ വര്‍ഷവും ഓര്‍ക്കുന്നത്. അതിന് മറ്റൊരു കാരണം കൂടിയുള്ളത് കര്‍ത്താവിനെ ക്രൂശിച്ച കുരിശ് കണ്ടെടുത്തതും അതേദിവസം തന്നെയാണ് എന്നുള്ളതാണ്. അതുകൊണ്ട് ഈ മൂന്ന് വിശുദ്ധ സംഭവങ്ങളും ഒരുമിച്ച്, ആഹ്ലാദാരവങ്ങളോടെ ഓര്‍മ്മിക്കുന്ന പതിവാണുള്ളത്. തന്നെയുമല്ല, ഈ ദിവസം തന്നെയാണ് യരുശലേമിലെ ദേവാലയം പണി തീര്‍ന്നശേഷം അതിന്‍റെ വിശുദ്ധ സ്ഥലത്തിനു മുമ്പില്‍ നിന്നുകൊണ്ട് യഹോവയുടെ മുമ്പാകെ ശലോമോന്‍ തന്‍റെ ഹൃദയവിചാരങ്ങള്‍ പകര്‍ന്നത് (2 ദിനവൃത്താന്തം 6, 7.8-10).

ഈ സംഭവങ്ങളുടെ ഓര്‍മ്മ ആചരിക്കുന്നത് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളിലൂടെയാണ്. ആചരണം ആരംഭിക്കുന്നതിനു മുമ്പു തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ യെരുശലേമില്‍ എത്തി ത്തുടങ്ങുന്നു. മെസപ്പൊട്ടോമിയ, സിറിയ, ഈജിപ്ത്, ധാരാളം സന്യാസിമാര്‍ അധിവസിക്കുന്ന തെബോയിഡ്, എന്നുവേണ്ട വിവിധ പ്രവിശ്യകളില്‍നിന്ന് സന്യാസികളുടെ ഗണങ്ങളും സ്ത്രീപുരുഷഭേദെമന്യേ അല്‍മായ സമൂഹങ്ങളും ശക്തമായ വിശ്വാസബോധ്യത്തില്‍ ശരീരവും മനസ്സും ആത്മാവും സംയോജിപ്പിച്ച് യരുശലേമില്‍ എത്തുകയാണ്. ഇത് ഇവര്‍ക്കെല്ലാവര്‍ക്കും ദൈവ സമര്‍പ്പണത്തിന്‍റെയും ആഹ്ലാദാരവങ്ങളുടെയും അനുഗ്രഹകരമായ അവസരമാണ്. ഒരു പക്ഷേ ഈയൊരു വിശുദ്ധ ചടങ്ങില്‍ സംബന്ധിക്കുവാന്‍ യരുശലേമില്‍ എത്തിച്ചേരാത്ത വിശ്വാസികള്‍ ആരും തന്നെ ഉണ്ടാകുകയില്ല. നാല്പതിനും അമ്പതിനും അടുത്ത് മെത്രാന്മാരും അവരുടെ കൂടെ അസംഖ്യം പൗരോഹിത്യ വൃന്ദവും ഈ അവസരത്തില്‍ യരുശലേമില്‍ എത്തിച്ചേരുന്നു. ഇനി ഇതെക്കുറിച്ച് കൂടുതലായി ഞാന്‍ എന്താണ് പറയേണ്ടത്! ഈ ആചരണത്തില്‍ ഭാഗഭാക്കാകുവാന്‍ സാധ്യമല്ലാതെ പോകുന്ന വിശ്വാസികള്‍, തക്കതായ കാരണം കൂടാതെയാണ് മാറി നില്‍ക്കുന്നതെങ്കില്‍, തങ്ങള്‍ അതീവ ഗുരുതരമായ പാപം ചെയ്തു എന്ന ബോധ്യത്തിലായിരിക്കും. ഉയിര്‍പ്പ് പെരുന്നാള്‍, ദനഹാ പെരുന്നാള്‍ എന്നിവയുടെ ആഘോഷങ്ങള്‍ക്കു സമാനമായിത്തന്നെയാണ് ദേവാലയ സമര്‍പ്പണങ്ങളുടെ പെരുന്നാളും ആചരിച്ചുപോരുന്നത്. യരുശലേമിലും സമീപത്തും ഉള്ള എല്ലാ വിശുദ്ധ സ്ഥലങ്ങളിലേക്കും ഈ ദിവസങ്ങളില്‍ പ്രദക്ഷിണം നടത്തുന്നുണ്ട്. ഒന്നാമത്തെയും രണ്ടാമത്തെയും ദിവസങ്ങളില്‍ വലിയ ദേവാലയമായ മാര്‍ട്ടീരിയത്തിലേക്കാണ് പ്രദക്ഷിണം നടത്തുന്നത്. മൂന്നാമത്തെ ദിവസം കര്‍ത്താവ് സ്വര്‍ഗ്ഗാരോഹണം ചെയ്ത എലിയോനയിലേക്കാണ്. ഒലിവ് മലയിലെ എലിയോനയില്‍ ഉള്ള ദേവാലയത്തില്‍ ആണല്ലോ കര്‍ത്താവ് ശിഷ്യന്മാരെ പഠിപ്പിക്കാറുണ്ടായിരുന്ന ഗുഹയുടെ സ്ഥാനം.

എന്നാല്‍ നാലാമത്തെ ദിവസം..

(ഇതിനു ശേഷമുള്ള ഭാഗങ്ങള്‍ ലഭ്യമല്ല)